Thursday, June 17, 2010

ചില നേരങ്ങളില്‍ ചില മനിതങ്ങള്‍

സ്വത്വം അങ്ങിനെയാണ്‍ . അതൊരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന് ഉള്‍ക്കൊള്ളാനാകില്ല. മതം, ജാതി, വര്‍ണ്ണം, കുടുംബം അങ്ങിനെ ഏത് സ്വത്വവുമാകാം. അതിനെ കവച്ചു വക്കണം വര്‍ഗ്ഗ ബോധം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തിനു മുന്നില്‍ എന്ത് സ്വത്വ ബോധം. സി.പി.എമ്മില്‍ സ്വത്വ ബോധത്തെ ഒളിച്ചു കടത്താന്‍ ചില സത്വങ്ങള്‍ ശ്രമിച്ചപ്പോള്‍ കൈ-മൈയ് മറന്ന് നമ്മള്‍ ഒരുമിച്ചു. അതിന് ഗ്രൂപ്പോ പാരമ്പര്യമോ നമുക്ക് തടസ്സമായതേയില്ല. ഇതാണ്‍ യഥാര്‍ത്ഥ വര്‍ഗ്ഗബോധം.

വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ വൃന്ദാ കാരാട്ടും സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പി.കെ.പോക്കറ്. അതല്ല ആദിവാസികളെ സംഘടിപ്പിച്ച് പ്രത്യേക സംഘടയുണ്ടാക്കിയത് സ്വത്വമാണ്, സച്ചാര്‍ കമ്മിറ്റിക്ക് സമിതിയുണ്ടാക്കിയത് സ്വത്വമാണ് എന്ന് മറ്റു ചിലര്‍.

ഇതൊക്കെ ഗഹനമായ സംഭവങ്ങളാണ്. കരിമീന്റെ തലയില്‍ നില്‍ക്കുന്നതല്ല. സ്വത്വം സി.പി.എമ്മില്‍ പണ്ടേയുണ്ട് എന്നതിന് കരിമീന്‍ കണ്ടെത്തിയ രണ്ട് ഉദാഹരണങ്ങള്‍ പറയാം.

1996ല്‍ കയര്‍ഫെഡില്‍ മാനേജിങ്ങ് ഡയറക്ടറുടെ ഒഴിവ് വന്നപ്പോള്‍ കയര്‍ തൊഴിലാളി എന്നോ അടിസ്ഥാന വര്‍ഗ്ഗമെന്നോ ഉള്ള യാതൊരു വര്‍ഗ്ഗബോധവും നമ്മുടെ അച്യുതാനന്ദന്‍ സഖാവിന് തോന്നിയില്ല. അദ്ദേഹത്തിന് സ്വത്വബോധം തോന്നുകയും മകനെത്തന്നെ സ്ഥാപനത്തിന്റെ എം.ഡിയാക്കുകയും ചെയ്തു.

2006ല്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാനേജറുടെ ഒഴിവ് വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും വര്‍ഗ്ഗ ബോധം നഷ്ടപ്പെടുകയും സ്വത്വബോധമുണ്ടായി മകനെ മാനേജറാക്കുകയും ചെയ്തു.

പിന്നീട് പി.കെ.ശ്രീമതിക്ക് സ്വത്വബോധമുണ്ടാവുകയും മരുമകളെ അടുക്കളയില്‍ നിയമിക്കുകയും ചെയ്തു.

ജാതി, മതം, വര്‍ണ്ണം എന്നീ വിശാല സ്വത്വത്തിലേക്ക് പോയില്ല എങ്കിലും സ്വത്വം നമുക്ക് അത്രക്ക് അന്യമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.