Showing posts with label യാത്രാവിവരണം.. Show all posts
Showing posts with label യാത്രാവിവരണം.. Show all posts

Friday, June 7, 2013

പിണറായിയിലേക്ക് ഒരു യാത്ര.......

കണ്ണൂരിലെ പിണറായി ഗ്രാമം , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം. 1939 ഇല്‍ പിണറായി പാറപ്പുറം സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നു. ഏറെ കേട്ടിട്ടുണ്ട്, ഏറെ വായിച്ചിട്ടുണ്ട് പിണറായി എന്ന സ്ഥലത്തെ പറ്റി , പണ്ടു മുതല്‍ക്കേ..

സമീപ കാല മാധ്യമ വായനകള്‍ തുറന്ന് തന്നത് മറ്റൊരു പിണറായിയെയാണ് . പാര്‍ട്ടിഗ്രാമം എന്ന പിണറായി. സി.പി.എം.കാരല്ലാത്ത ആരെയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത , എന്തിന് വസിക്കാന്‍ പോലും അനുവാദം നല്‍കാത്ത കമ്മ്യൂണിസ്റ്റ് ഭീകരത അഴിഞ്ഞാടുന്ന പാര്‍ട്ടി ഗ്രാമം.പുറത്ത് നിന്ന് എത്തുന്ന ഏതൊരാളേയും സംശയത്തോടെ വീക്ഷിക്കുന്ന, ചോദ്യം ചെയ്യുന്ന, പാര്‍ട്ടിക്കാരനല്ലെങ്കില്‍ അടിച്ച് പല്ലു പൊഴിക്കുന്ന ഭീകരതയുടെ ഗ്രാമം . പിണറായി.
ഭീകരതക്ക് തൊടുകുറി ചാര്‍ത്തി മറ്റൊരു പിണറായി. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ഫാസിസ്റ്റായ നേതാവ്. അദ്ദേഹത്തിന്റെ മണിമാളിക, കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമം. 24 മണിക്കൂറും പാര്‍ട്ടി ഗുണ്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന കൊട്ടാരം. റിമോട്ട് കണ്ട്രോള്‍ ഗേറ്റ്, സര്‍വൈലന്‍സ് ക്യാമറ, നേപ്പാളില്‍ നിന്നുള്ള അഭ്യാസികളായ കാവല്‍ക്കാര്‍. വഴികളില്‍ പാര്‍ട്ടി ഗുണ്ടകളുടെ ചെക്ക് പോസ്റ്റ്. നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രം ആളെ കടത്തി വിടുന്ന സെക്യൂരിറ്റി സംവിധാനം..
 പിണറായിയുടെ വീട് കാണാന്‍ ആളെ അയച്ചതിനാലാണ് 51 വെട്ടിനാല്‍ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് എന്ന് വിളിച്ചു പറഞ്ഞത് എം.എം.ഹസ്സനോ പി.സി.ജോര്‍ജ്ജോ അല്ല.ജ്ഞാന പീഠം കയറിയ മഹാശ്വേതാ ദേവിയാണ് .അവര്‍ക്കത് പറഞ്ഞു കൊടുത്തത് സി.ആര്‍.നീലകണ്ഠനേയും എം.പി.വീരേന്ദ്രകുമാറിനേയും പോലുള്ള ക്രാന്ത ദര്‍ശികളാണ്.
 എന്‍.സി.ശേഖറിന്റെ ചരിത്രം വായിച്ചതുമുതല്‍ ആഗ്രഹിക്കുന്നു, പിണറായി സന്ദര്‍ശിക്കണം എന്ന്. പല പല കാരണങ്ങളാല്‍ അത് നീണ്ടു.കാലം ഏറും തോറും ഭീതിയും ഏറിവന്നു.  ഒടുവില്‍ ഒരവധി വീണുകിട്ടി. ഇക്കുറി പിണറായിക്ക് തന്നെ.
നീലേശ്വരത്തുള്ള സുഹൃത്തിനെ വിളിച്ചു. “ഞാന്‍ പിണറായിക്ക് പോകുന്നു. എനിക്ക് പാറപ്രം ഒന്ന് കാണണം . കൂടാതെ ആ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിക്കാണണം.”
“അതിനെന്താ ങ്ങള് പോരേ...എനിക്കവിടെ കൂട്ടുകാരുണ്ട്. അവരെ ഏര്‍പ്പാടാക്കാം “
“എനിക്ക് പിണറായി വിജയന്റെ വീട് ഒന്നു കാണണം “
“ഓ..അയിനെന്താ ..പുള്ളീടെ വീട്ടിനടുത്താ ന്റെ ചങ്ങായി.ഞാ...ഓനോട് ങ്ങളെ വിളിക്കാന്‍ പറയാം.”
ദിവസം രണ്ട് കഴിഞ്ഞു, മൂന്ന് കഴിഞ്ഞു , ചങ്ങായീന്റെ വിളി വന്നില്ല...
ഞാന്‍ അയാളെ വീണ്ടും വിളിച്ചു..“ഞാന്‍ അടുത്ത ആഴ്ച വരുന്നുണ്ട്...ആ ചങ്ങാതീന്റെ നമ്പര്‍ ഒന്ന് തരുമോ ? ഞാന്‍ അയാളെ വിളിക്കാം “
കിട്ടിയ മറുപടി ഇതായിരുന്നു “ അദ് പറ്റില്ലാട്ടോ..അങ്ങോട്ട് പോവുമ്പോ ചോദ്യം ഉണ്ടാവും..ആരാ എന്താ..എന്നൊക്കെ...കൊണ്ടു വന്ന് കാണിച്ചു കൊടുക്കുന്നോര്‍ക്ക് പിന്നെ ഈടെ ജീവിക്കണ്ടേ...അതു വേണ്ടാ....ചങ്ങായീ ഇങ്ങോട്ട് വരണ്ട “
സ്വതവേ അലസനായ എനിക്ക് ഈ വാക്കുകള്‍ വല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. പിണറായി എന്നത് കേരളത്തിലെ ഒരു ഗ്രാമമാണ്. ഞാന്‍ കേരളത്തിലെ സാധാരണക്കാരനായ ഒരു പൌരനാണ്. ഒരു പ്രദേശം സന്ദര്‍ശിക്കരുത് എന്ന് എന്നെ വിലക്കാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കാണ് അധികാരം?. ഞാന്‍ യാത്ര ഉറപ്പിച്ചു.
പിണറായിയില്‍ എനിക്ക് ചോദിച്ചാല്‍ പറയാന്‍ ഒരു വിലാസം വേണം..ആരു ചോദിച്ചാലും എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാനൊരു വീട്. എന്റെ സുഹൃത്തും ബ്ലോഗറുമായ വിജി പിണറായിയെ വിളിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലാണ്. എങ്കിലും വിലാസം കിട്ടി, അങ്ങിനെ ചോദിച്ച് ചോദിച്ച് പോകാന്‍ ഒരിടമായി. 
യാത്ര തുടങ്ങി...
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് തീവണ്ടി മാര്‍ഗ്ഗം..തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പിണറായി ബോര്‍ഡ് വച്ച ധാരാളം സ്വകാര്യ ബസ്സുകള്‍. പിണറായി- മമ്പറം, പിണറായി-കായലരികം.......... ആളൊഴിഞ്ഞു കണ്ട ഒരു ബസ്സില്‍ കയറി ഇരുന്നു. പിണറായി ടിക്കറ്റ് . 09 രൂപ...തലശ്ശേരി നഗരം വിട്ട് പ്രാന്ത പ്രദേശങ്ങളിലേക്ക് ബസ്സ് സഞ്ചരിച്ചു തുടങ്ങി. ആള് നിറയാനും തുടങ്ങി. ഗ്രാമഭംഗികള്‍ കണ്ടു തുടങ്ങി. എരഞ്ഞോളി എന്നോ മറ്റോ ആണെന്ന് തോന്നുന്നു സ്ഥലപ്പേര് ..സംഘികളുടെ കൊടികള്‍ , ലീഗിന്റെ കൊടികള്‍ , സി.പി.എമ്മിന്റെ കൊടികള്‍ എന്നിവ കാണാം ..പാര്‍ട്ടി ഗ്രാമം അല്ല.പാര്‍ട്ടികളുടെ ഗ്രാമമാണ് ..ബസ് വീണ്ടും മുന്നോട്ട് , അതാ അതി മനോഹരമായ പുഴ..കണ്ടല്‍ കാടുകള്‍ ..പിണറായി പഞ്ചായത്തിലേക്ക് സ്വാഗതം...ആദ്യം കണ്ടത് പിണറായി പുഴയോര വിശ്രമകേന്ദ്രമാണ് .ആഡംബരങ്ങളില്ലാത്ത ലളിതമായ ഒരു പാര്‍ക്ക്. സമീപ കാലത്ത് പണിതതായി തോന്നുന്നു. 
ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒന്ന് ഞെട്ടി.”പിണറായി വൈരിഘാതക ക്ഷേത്രം “.അര്‍ത്ഥം ഇങ്ങനെയാവാം “പിണറായി വിജയന്റെ ശത്രുക്കളെ കൊല്ലുന്നതിനുള്ള ക്ഷേത്രം”. അനന്ത പത്മനാഭാ ഈ തിരോന്തരത്തുകാരനെ കാത്തോളണേ......”

 ബസ്സ് പിണറായി കമ്പോണ്ടര്‍ മുക്കിലെത്തി. അവിടെ പാര്‍ട്ടിയുടെ ബ്രാഞ്ച് കമിറ്റി ആഫിസ്, ഒരു പഴയ ഓടിട്ട കെട്ടിടത്തിനു മുകളില്‍. ഇതിനടുത്താണ് പിണറായി പൊതുജന വിദ്യാഭ്യാസ കേന്ദ്രം. അവിടെ വന്‍ തിരക്ക് കാണപ്പെട്ടു. ആ ജംഗ്ഷന്‍ കടന്ന് അല്പം മുന്നോട്ട് പോയി. ഇതാണ് പിണറായി ജംഗ്ഷന്‍...പറശ്ശിനിക്കടവ് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ച് അവിടെ ബസ്സിറങ്ങി.
എങ്ങോട്ട് പോകും . തൊട്ട് മുന്നില്‍ പിണറായി വില്ലേജ് ആഫീസ്...അതിന്റെ പിറകില്‍ പിണറായി ഏരിയാ കമ്മിറ്റി ആഫീസ്. സി.ഐ.ടിയു. ആഫീസ്. മുസ്ലീം ലീഗിന്റെ ഏതോ വലിയ നേതാവ് പ്രസംഗിക്കുന്നു എന്ന് ഫ്ലക്സ്. എസ്.ഡി.പി.എന്ന സംഘടനയുടെ പോസ്റ്റര്‍. പച്ചക്കറികടകള്‍.ബസ്സ്റ്റോപ്പ്. ഒരു സാധാരണ നാട്ടിന്‍ പുറത്തെ ജംഗഷന്‍. 

ആരോട് ചോദിക്കും , എന്ത് ചോദിക്കും. കയ്യിലിരുന്ന അഡ്രസ്സിനെ മറന്നു. കാണാതെ പഠിച്ച് വച്ചിരുന്ന ഉത്തരങ്ങള്‍ മറന്നു.
നേരേ സ്റ്റാന്‍ഡില്‍ കണ്ട ആട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. “ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നു. എനിക്ക് പാറപ്രം സ്മാരകം കാണണം”.
“അതിനെന്താ കയറിക്കോളീ....അയാള്‍ക്ക് സന്തോഷം... “
ബസ്സ് വന്ന വഴിയിലൂടെ ആട്ടോ യാത്ര ആരംഭിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി. നാടിന്റെ ചരിത്രവും നാട്ടുകാരുടെ ചരിത്രവും എല്ലാം പകര്‍ന്ന് കിട്ടി.
(അതൊക്കെ മറ്റൊരു ലേഖനമായി എഴുതാനുണ്ട്....)
അങ്ങിനെ ഞങ്ങള്‍ പാറപ്രം സ്മാരകത്തിലെത്തി . രണസ്മരകളുറങ്ങുന്ന സ്മാരകം. സമ്മേളനത്തില്‍ പങ്കെടുത്ത സഖാക്കളുടെ പേര് വിവരങ്ങള്‍ കൊത്തിയ ശിലാഫലകം..

സ്മാരകത്തിന്റെ ചരിത്രവും, വിശദാംശങ്ങളും സുഹൃത്ത് സുനില്‍ കൃഷ്ണന്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നില്ല.

ആട്ടോ തിരിച്ചു വിട്ടു. “ ഇനിയെങ്ങോട്ടാ.....” ഡ്രൈവറുടെ ചോദ്യം...
ഒന്ന് ഞെട്ടി...പറയണോ വേണ്ടയോ ...വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഒരു നിഷ്കളങ്കനായി അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ അല്ല....നമ്മുടെ പിണറായി സഖാവ് ..താമസിക്കുന്നതെവിടെയാ...?”
“ ഓ...അതങ്ങ് പാണ്ട്യാല മുക്കിലാ.......പോണോ അങ്ങോട്ട് “.....എന്ത് നിസ്സാരമായ ഉത്തരം ..ഇനി ഇത് കെണിയാണോ ? ഇതല്ലല്ലോ മാധ്യമങ്ങള്‍ എന്നെ പഠിപ്പിച്ചത്...
“പോകാന്‍ പറ്റുമോ “ ശബ്ദത്തിലെ വിറയൊതുക്കി ഞാന്‍ ചോദിച്ചു ..
“ സഖാവ് അവിടെ ഉണ്ടാകില്ല...ങ്ങള് തിരോന്തരത്ത് നിന്ന് വന്നതല്ലേ...നമ്മക്ക് കണ്ടിട്ട് വരാം “
ആട്ടോ വന്നവഴിയേ തിരിച്ചു പോയി. പിണറായി കവലയിലെത്തി. അവിടെ നിന്ന് മുന്നോട്ട്, മമ്പറത്തേക്കൂള്ള വഴി..ദിനേശ് ബീഡി കെട്ടിടവും.പി.എച്ച്.സി ജംഗ്ഷനും കടന്ന്  മുന്നോട്ട് ..
ആട്ടോ ഒരു ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു.  ആ മുക്കില്‍ ഒരു ചെറിയ കടമാത്രം മറ്റൊന്നുമില്ല. ചെക്ക് പോസ്റ്റുകളില്ല..ഗുണ്ടകളില്ല..എന്തിന് ആളുകള്‍ പോലുമില്ല..
ഇടവഴിയിലേക്ക് തിരിഞ്ഞ ആട്ടോ ഒന്ന് വളഞ്ഞ് നിന്നു.
“ ദാ....പുറത്തിറങ്ങീ...ഇതാണ് സഖാവിന്റെ വീട് “
ഞാന്‍ പുറത്തിറങ്ങി , ഗേറ്റ് തുറന്നിട്ടിരിക്കുന്നു. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന അത്യന്താധുനിക ഗേറ്റല്ല..മനുഷ്യന്‍ തള്ളി തുറക്കുന്ന സാദാ ഗേറ്റ്....
അകത്ത് ആളനക്കം ഉള്ളപോലെ....
ഞാന്‍ ഡ്രൈവറോട് ചോദിച്ചു “ ഇവിടെ ആളുണ്ടോ “ 
“ ഓ...ഉണ്ട്..ബാ...അകത്തു പോകാം “
“അല്ല...വേണ്ട...നമുക്ക് തിരിച്ച് പോകാം “
“ബരീന്ന്....നമുക്ക് കേറീട്ട് പോകാന്ന് “
ഡ്രൈവര്‍ വീടിന്റെ വാതിലിനടുത്ത് ചെന്ന് നിന്ന് വിളിച്ചൂ..”ഏട്ടത്തിയേ “
വാതില്‍ തുറന്നു..ദാ...ഇറങ്ങി വരുന്നു..പിണറായി വിജയന്റെ ഭാര്യ”
“ഇദ് തിരുവനന്തപുരത്ത് നിന്ന് വന്നയാളാണ് ..വീട് കാണാന്‍ വന്നതാ....”
“ വീട് കാണാനോ ? തിരുവനന്തപുരത്ത് നിന്നോ ? അവര്‍ അത്ഭുതം കൂറി..
“ അല്ല ...ഞാന്‍ പാറപ്രം സ്മാരകം കാണാന്‍ വന്നതാ....ഈടെ ഒന്ന് കണ്ട് പോകാം എന്ന് കരുതി അത്രയേയുള്ളൂ...” ഞാന്‍ പറഞ്ഞൊപ്പിച്ചു...
“ ബാ....അകത്തിരിക്കാം “
“ഇല്ല....പോകണം ..എനിക്ക് ഇന്നു തന്നെ തിരികേ പോകണം “
“ശരി...അവര്‍ അകത്തേക്ക് പോയി....
ഞാന്‍ ആട്ടോ റിക്ഷയില്‍ തിരികെയേയും .................

 ( പിണറായി എന്ന ഗ്രാമം കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ , ത്യാഗത്തിന്റെ പോരാട്ടത്തിന്റെ നാടാണ്...ആ നാടിനെ കുറിച്ച് എഴുതുമ്പോള്‍ പിണറായി വിജയന്റെ വീട് കാണാന്‍ പോയ കഥ എഴുതുന്നത് ആ നാടിനോടും ആ മനുഷ്യരോടും ചെയ്യുന്ന നന്ദികേടാണ് ...നീതി കേടാണ് ..അതെനിക്കറിയാം ....പക്ഷേ കെട്ടിപ്പൊക്കിയ കഥകള്‍ ആകാശത്തില്‍ പറത്തി രസിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടിയെങ്കിലും കൊടുക്കണ്ടേ ...അതിനു വേണ്ടി മാത്രം ...ഇതെഴുതുന്നു......പിണറായിക്കാരോട് മാപ്പ് ചോദിച്ചു കൊണ്ട്) 

 നന്മ നിറഞ്ഞ ആ നാടിനേയും നാട്ടുകാരേയും കുറിച്ച് നിറഞ്ഞ അനുഭവങ്ങള്‍ പിന്നീട് എഴുതാം..

Thursday, April 12, 2012

ചോള സാമ്രാജ്യത്തില്‍ ഒരു ചേരന്‍.................

തഞ്ചാവൂര്‍............ത്യാഗരാജ സ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും തഞ്ചാവൂര്‍................വെമ്പട്ടി ചിന്നസത്യത്തിന്റെ തഞ്ചാവൂര്‍ ................ഏറെക്കാലമായി തഞ്ചാവൂര്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്. ബൃഹദേശ്വരന്റെ കോവില്‍ ഉറക്കങ്ങളില്‍ മാടി വിളിക്കാന്‍ തുടങ്ങി. അങ്ങിനെ ഈ അവധിക്കാലത്ത് ഒരു തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്തു.

   കേരളത്തില്‍ നിന്ന് തഞ്ചാവൂര്‍ക്ക് പോകാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് എറണാകുളത്ത് നിന്നുള്ള നാഗൂര്‍ എക്സ്പ്രസ്സ് ആണ്. രാത്രി പത്തിന് പുറപ്പെട്ടാല്‍ രാവിലെ 8.45ന് തഞ്ചാവൂര്‍ എത്തും. അല്ലെങ്കില്‍ തൃശ്ശിനാപ്പള്ളിക്ക് പോകുന്ന നിരവധി ട്രയിനുകളില്‍ ഏതിലെങ്കിലും കയറി തൃശ്ശിനാപ്പള്ളിയില്‍ ഇറങ്ങുക. തൃശ്ശിനാപ്പള്ളിയില്‍ നിന്നും നിരവധി പാസ്സ്ഞ്ചര്‍ തീവണ്ടികളുണ്ട്,തഞ്ചാവൂര്‍ക്ക്. അല്ലെങ്കില്‍ അഞ്ച് മിനിട്ട് ഇടവിട്ട് ബസ്സ് ഉണ്ട്. ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര. ട്രയിനിലാണെങ്കില്‍ അര മണിക്കൂര്‍.......
          നാഗ്ഗുര്‍ എക്സ്പ്രസ്സില്‍ ഒരു മാസം മുന്നേ സീറ്റ് തരപ്പെടുത്തി എങ്കിലും യാത്രപുറപ്പെടേണ്ട ദിവസവും വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായിരുന്നു. മുടിഞ്ഞ തിരക്ക്. കാരണം ഈ തീവണ്ടിയാണ് വേളാങ്കണ്ണിക്കുള്ള യാത്രാ മാര്‍ഗ്ഗം .പോരെങ്കില്‍ ഈസ്റ്ററും...............അവസാന നിമിഷം ഈ യാത്ര റദ്ദാക്കി.....പകരം തിരുവനന്തപുരത്ത് നിന്ന് അനന്തപുരി എക്സ്പ്രസ്സില്‍ തൃശ്ശിനാപ്പള്ളിക്ക് ടിക്കറ്റെടുത്തു.

വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടി വെളുപ്പിന് 2.30ന് തൃശ്ശിനാപ്പള്ളി സ്റ്റേഷനിലെത്തി.സ്റ്റേഷന്‍ മുഴുവന്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന ജനം. ആണും പെണ്ണൂം. കൈലിയും ചുരിദാറും സാരിയുമൊക്കെ പരിസരം മറന്ന് ഉറങ്ങുന്നു. കേരളത്തിലായിരുന്നു എങ്കില്‍ ഇവര്‍ക്ക് ചുറ്റും എത്ര മൊബൈല്‍ ക്ലിക്കിയേനെ എന്ന് ചിന്തിച്ചു.
 റെയില്‍ വേസ്റ്റേഷനില്‍ തന്നെ താമസസൌകര്യം ഉണ്ട്. വാടക എ.സി.750/- സാദാ.600/-. നല്ല വൃത്തിയുള്ള ഡബിള്‍ കട്ടില്‍ മുറി. നല്ല റും സര്‍വീസ്. രാത്രി അവിടെ കഴിഞ്ഞു. രാവിലെ സ്ഥലം കാണാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
 തൃശ്ശിനാപ്പള്ളിക്കടുത്താണ് ശ്രീരംഗം..............ശ്രീരംഗരംഗ നാഥന് മംഗളം പാടെടീ....................എന്ന പാട്ട് കമലഹാസന്‍ സിനിമയില്‍ കേട്ടിട്ടുണ്ട്. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ഒന്‍പത് കിലോമീറ്ററുണ്ട്, ശ്രീരംഗത്തിന്. തീവണ്ടിയില്‍ വെറും രണ്ട് രൂപ മാത്രം.  
ശ്രീരംഗം റെയില്‍ വേസ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ രംഗനാഥ സ്വാമി ക്ഷേത്ര ഗോപുരം കാണാം.......ഒരു ഓട്ടോക്കാരനോട് ചോദിച്ചു, അവന്‍ അന്‍പത് രൂപ പറഞ്ഞു. കണ്മുന്നില്‍ കാണുന്ന ക്ഷേത്രമായതിനാല്‍ നടന്നു പോകാന്‍ തീരുമാനിച്ചു. കഷ്ടി അഞ്ഞൂറ് മീറ്റര്‍ നടന്നപ്പോള്‍ ക്ഷേത്രമെത്തി.

  ഏഴ് ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ക്കുള്ളീലാണ് ശ്രീരംഗം ക്ഷേത്രം. ഏഴ് മതിലുകള്‍ക്കും ഗോപുരങ്ങളുണ്ട്. ആകെ ഇരുപത്തി ഒന്ന് ഗോപുരങ്ങള്‍. നൂറ്റി അന്‍പതിലേറെ ഏക്കര്‍ വിസ്തീര്‍ണ്ണം. ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഇതാണ് എന്ന് പറയപ്പെടുന്നു. 





              ഇതാണ് രാജഗോപുരം....ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഗോപുരം. ഇതിനെ ചുറ്റി മതില്‍ കെട്ടും അതിനെ ചുറ്റി റോഡുമാണ്. ചെറിയ വാഹനങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാം. കാരണം ഇതിനകം ഒരു വാണിജ്യ കേന്ദ്രമാണ്. ഭക്ഷണശാലകള്‍ ഉള്‍പ്പെടെ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍.
   അടുത്ത ഗോപുരം കുറച്ചു കൂടി ചെറുതാണ്. തൊട്ടടുത്ത ഗോപുരം കൂടി കടക്കുമ്പോള്‍ ക്ഷേത്രമായി. ഇനിയങ്ങോട്ട് ചെരിപ്പിട്ട് പ്രവേശനമില്ല. ക്യാമറക്ക് അന്‍പത് രൂപ കൊടുക്കണം.
അകത്ത് കയറി.....എവിടെയും ക്ഷേത്രങ്ങളാണ്. അടുക്കും ചിട്ടയുമില്ലാതെ എന്നു വേണമെങ്കില്‍ പറയാം...പ്രവേശന കവാടം കടന്നാല്‍ വ്യൂ പോയിന്റ് ഉണ്ട്. പത്ത് രൂപ ടിക്കറ്റെടുത്താല്‍ വ്യൂ പോയിന്റില്‍ കയറാം. അവിടെ നിന്നാല്‍ ഗോപുരങ്ങള്‍ എല്ലാം കാണാം എന്നൊരു പ്രത്യേകത ഉണ്ട്.


വ്യൂപോയിന്റില്‍ നിന്നുള്ള ദ്ര്യശ്യങ്ങള്‍. പിന്നില്‍ നിരനിരയായി ഗോപുരങ്ങള്‍ കാണാം.........


 


   അകത്ത് കടന്നു. കരിങ്കല്‍ ഇടനാഴികള്‍. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍.






. പ്രധാന ക്ഷേത്രമകുടം സ്വര്‍ണ്ണം പൂശിയതാണ്. അനന്തശായിയായ വിഷ്ണുഭഗവാനാണ് പ്രതിഷ്ഠ.  ക്ഷേത്രത്തോട് ചേര്‍ന്നാണ് തയ്യര്‍ സന്നിധി. അവിടെ എന്തോ പ്രധാന പൂജ നടക്കുന്നു. ബ്രാഹ്മണര്‍ സ്ത്രോത്രങ്ങള്‍ ഉരുവിടുന്നു. അവിടെ നിന്നും പുറത്തിറങ്ങി.


ഇത് മുഖ്യ കോവിലിന് വെളിയിലുള്ള കവാടം ഭക്തജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അകലെ നിന്നും ഒരു ഘോഷയാത്ര വരുന്നുണ്ട്..


ഭീമാകാരമാണ് മതില്‍ കെട്ടുകള്‍...




ഇടനാഴികള്‍............പൊരിവെയിലിലും തണുപ്പ്........

അങ്ങിനെ ശ്രീരംഗം കണ്ട് പുറത്തിറങ്ങി. ഇനിയെങ്ങോട്ട്......കാവേരി നദിയില്‍ ഒന്ന് കുളിച്ചാലോ....നദിയെപറ്റി അന്വേഷിച്ചു. ഒരു കിലോമീറ്റര്‍ പോകണം. പോയിട്ട് കാര്യമില്ല. കാവേരി ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണ്. ഒരു തുള്ളി വെള്ളം ദര്‍ശിക്കാനാകില്ല.
   ഇനി എങ്ങോട്ട്....അപ്പോഴാണ് തിരു വണൈക്കം കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ട് തിരിച്ചു. ശ്രീരംഗത്തു നിന്നും ബസില്‍ മൂന്ന് രൂപ. ( ഓട്ടോ റിക്ഷക്കാരുടെ പറ്റിപ്പ് അസഹനീയമാണ്. അര കിലോ മീറ്ററിന് നൂറ് രൂപ ഈടാക്കും, പരിചയമില്ലാത്ത ആളാണ് എന്ന് മനസ്സിലായാല്‍)
തിരുച്ചിറപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണൈക്കോവില്‍. ശ്രീ ജംബുകേശ്വര്‍ അഖിലാണ്ടേശ്വരി ക്ഷേത്രം എന്ന് മുഴുവന്‍ പേര്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ “ജല”ത്തെ പ്രതിനിധാനം ചെയ്യുന്നു ഈ ക്ഷേത്രം. ശിവനാണ് പെരുമാള്‍ .(അതോ പാര്‍വതിയോ).




രംഗനാഥ സ്വാമീ ക്ഷേത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി ശാന്തതയുണ്ട് ഇവിടെ
                       ക്ഷേത്ര പ്രവേശനമായി.....




ഇവിടെയും കല്‍ത്തൂണുകളുടെ മാസ്മരിക സൌന്ദര്യം തന്നെ


                                  നല്ല സമയത്താണ് അമ്പലത്തില്‍ എത്തിയത്.ഏതോ ഒരു കുടുംബത്തിന്റെ വഴിപാട്. നല്ല ചൂടു ശര്‍ക്കര പൊങ്കല്‍. ആവോളം തന്നു. കഴിച്ച് വയറുനിറഞ്ഞു.


 പ്രധാന വിഗ്രഹം ചെറുതാണ്. സാധാരണ ഭക്തന്മാര്‍ക്ക് ജനാലയിലൂടെയും പത്ത് രൂപ ടിക്കറ്റെടുക്കുന്നതവര്‍ക്ക് അകത്തു കയറിയും കാണാം. പത്തു പേരടങ്ങുന്ന ഒരു കൂട്ടത്തെയാണ് പൂജാരി വിളിച്ച് അകത്തു കയറ്റുക. പേരും നാളും നമ്മള്‍ പറയുന്നു. പൂജാരി അത് മൂളിക്കേക്കുന്നു. “എന്നിട്ട് നേരത്തെ പറഞ്ഞ നാളുകാരായ...................” എന്ന മട്ടില്‍ പൂജ തുടങ്ങുന്നു. സാരമില്ല , ദൈവത്തിന് നമ്മുടെ പേര് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.....


   കുറച്ചു നേരം തിരുവണൈക്കോവിലില്‍ വിശ്രമിച്ച് പുറത്തിറങ്ങി. ഇനി എന്തുണ്ട് കാണാന്‍. ഒരു ഭക്തനോട് ചോദിച്ചു. “പിള്ളയാര്‍ കോവില്‍ അഥവാ റോക്ക് ടെംബിള്‍”. അകലം രണ്ട് കിലോ മീറ്റര്‍. പൊരി വെയിലായതിനാല്‍ ഒരു ഓട്ടോക്കാരനെ വിളിച്ചു. കാശ് ചോദിച്ചു. പതിവ് തെറ്റിക്കാതെ അവന്‍ പറഞ്ഞു.” എണ്‍പത് രൂപ”. വേണ്ട നടന്നു പോകാം എന്ന് കരുതി. അവന്‍ പിറകേ വന്നു. അസഹ്യമായ ചൂട് കാരണം മുപ്പത് രൂപാക്ക് സമ്മതിച്ച് റോക്ക് ടെംബിളിലേക്ക് യാത്രയായി.


   ഒരു വന്‍ പാറയ്ക്ക് ഉള്ളീലും മുകളിലുമായുള്ള ക്ഷേത്രമാണ് പിള്ളയാര്‍ കോവില്‍ എന്ന റോക്ക് ടെംബിള്‍. ശിവനും ഗണപതിയുമാണ് മുഖ്യ പ്രതിഷ്ഠ. ആയിരത്തോളം പടികള്‍ കയറി മുകളിലെത്തുക എന്നത് ആയാസമുള്ള പണിയാണ്. തിരക്കേറിയ ബര്‍മ്മ ബസാറിനുള്ളിലാണ് മുഖ്യ കവാടം. കവാടം കടന്നെത്തുന്നത് പടികളിലേക്കാണ്. തുടക്കത്തില്‍ ചെരിപ്പ് ഊരിയിടാന്‍ സ്ഥലം അന്വേഷിച്ചു നടന്ന എന്നോട് സ്നേഹനിധിയായ ഒരു കച്ചവടക്കാരന്‍ പറഞ്ഞു “ ഇവിടെ ഊരിയിടാം സാര്‍...പൈസ ഒന്നും തരണ്ട”. അവന്റെ സ്നേഹത്തെ ആദരിച്ച് ചെരിപ്പ് ഊരിയിട്ട് അകത്തേക്ക് കടക്കാന്‍ പോയ എന്നോട് അവന്‍ പറഞ്ഞു.” ഇന്നാ സാര്‍ ..പൂജക്കുള്ള പ്രസാദം ..40 രൂപ”.
 ആ പ്രസാദവും വാങ്ങി അകത്തു കടന്നു. പാ‍ായില്‍ തീര്‍ത്ത വിസ്മയം.......അതാണ് പിള്ളയാര്‍ കോവില്‍...
                 
 പ്രധാന പ്രതിഷ്ഠ കൂറ്റന്‍ ശിവലിംഗമാണ്. ഇവിടെ സന്ദര്‍ശിച്ചതിനു ശേഷം കുറച്ച് പടി താഴോട്ടിറങ്ങി മറുഭാഗത്തു കൂടി മുകളിലേക്ക് കയറണം . ഇതാണ് പിള്ളയാര്‍ കോവില്‍.                                                                                                                        
കൊടും ചൂട്. ഞാന്‍ ആ പടികള്‍ കയറി.
കയ്യും കാലും വൃത്തിയായി പൊള്ളി...............ദൈവത്തിന്റെ പരീക്ഷണമായതിനാല്‍ സഹിച്ചു.
 മുകളില്‍ നിന്നാല്‍ തൃശ്ശിനാപ്പള്ളി നഗരം മുഴുവന്‍ കാണാം............




   അകലെ കാണുന്ന ആ മണല്‍ വിരിപ്പ്. അത് കാവേരി നദിയാണ്. വറ്റി വരണ്ട് മണല്‍ മാത്രമായി അത് അങ്ങിനെ കിടക്കുന്നു.


തിരികെ  റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഇനി തഞ്ചാവൂര്‍ക്ക്................................................

Sunday, January 15, 2012

നാട്ടിലൂടെ അല്പം നടക്കാം..........................

            ആദ്യം അമ്പലം തന്നെ കണ്ടു കളയാം. ദൈവം കൂടെയുള്ളത് എന്തിനും നല്ലതല്ലേ. ഇതാണ് ഞങ്ങളുടെ നാടിന്റെ അമ്പലം.


  ഓടും മരവും തന്നെയാണ് . ആ പഴയ പരിശുദ്ധി ഇപ്പോഴും നിലനില്‍ക്കുന്നു. വിശ്വഹിന്ദുവിന് പോകാതെ ഹിന്ദുവിന് തന്നെ അവകാശം നിലനില്‍ക്കുന്നതിനാലാണ് ഇത്. നാളെ ഇവിടെയും പുനരുദ്ധാരണം നടക്കാം. ഇവിടെയും കോണ്‍ക്രീറ്റ് മാളിക ഉയരാം.




ഇത് കളിത്തട്ട്, ആര്‍ക്കും ഇരിക്കാം.വിശ്രമിക്കാം, ഉറങ്ങാം...ജാതി മത ഭേദമില്ല, പക്ഷേ പൊളിഞ്ഞ് തുടങ്ങി. എത്ര പൊളിഞ്ഞാലും ആ പഴമക്കില്ലേ ഒരു വിശുദ്ധി.

ഒരല്പം ചരിത്രം ഇവനുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നിരവധി പ്രക്ഷോഭ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ഡപം കൂടിയാണിത്. അഡ്വ: ജനാര്‍ദ്ദനകുറുപ്പ് ഒന്‍പതാം വയസ്സില്‍ ആദ്യമായി പ്രസംഗിച്ചത് ഈ മണ്ഡപത്തില്‍ കയറിനിന്നാണ്.

ക്ഷേത്രത്തിന് അനുബന്ധമായുള്ള യോഗീശ്വരന്‍ ക്ഷേത്രം. ഈ നാടിന്റെ അധിപനായി ഒരു യോഗീശ്വരനുണ്ടായിരുന്നു. യക്ഷിമാരെപ്പോലും ആവാഹിച്ച് തളച്ചിരുന്നു. യുദ്ധത്തില്‍ രാജാവിനെ സഹായിച്ചതിന് കരമൊഴിവായി എഴുതി നല്‍കിയതാണ് ഈ ദേശം.

തൊട്ടടുത്ത ദേവീ ക്ഷേത്രം പണികഴിപ്പിച്ചതും ഈ യോഗീശ്വരനാണ് എന്ന് വിശ്വസിക്കുന്നു. ഒരു നാളില്‍ ഈ യോഗീശ്വനെ ദേവി വിളിച്ചു. കുളിച്ച് ഈറനോടെ അദ്ദേഹം ഈ കെട്ടിടത്തിന്റെ ഒരു മുറിയില്‍ കയറി കതകടച്ചു. പിന്നീട് ആ വാതില്‍ തുറന്നിട്ടേയില്ല , നൂറ്റാണ്ടുകള്‍ക്ക് ശേഷവും. ഇന്നും.

യോഗീശ്വരാലയം പഴകിയതിനാല്‍ പുതുതായി പണിതു. പക്ഷേ ആ പഴയത് പൊളിച്ചില്ല. പഴയ കെട്ടിടത്തില്‍ ഓട് മാറ്റിയിടാന്‍ കയറിയ പണിക്കാരന്‍ യോഗീശ്വരന്‍ കയറിയ നിലവറയിലേക്ക് പാളിനോക്കി. അലര്‍ച്ചയോടെ താഴേക്ക് പതിച്ചു. അയാള്‍ എന്ത് കണ്ടെന്നോ എന്തിന് നിലവിളിച്ചെന്നോ ആര്‍ക്കും അറിയില്ല. കാരണം അയാള്‍ക്ക് പിന്നീട് സമനില തിരിച്ച് കിട്ടിയിട്ടില്ല.
കല്‍ വിളക്ക്. എന്നും തെളിയിക്കും.

കളിത്തട്ടില്‍ നിന്നുള്ള ക്ഷേത്രത്തിന്റേയും യോഗീശ്വരാലയത്തിന്റേയും വീക്ഷണം.
അവന് തേച്ചു കുളി നിര്‍ബന്ധം. അതും മൂന്നു മണിക്കൂര്‍ 

                                      




കുളമാണ്. മൂന്ന് പേര്‍ വീണ് മരിച്ചിട്ടുണ്ട്. ഇനി രണ്ട് പേര്‍ കൂടി മരിക്കുമെന്ന് ജാതകം. നാലാമനാകാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ ഇവിടെ ഇറങ്ങിയിട്ടില്ല.



അമ്പലം ചുറ്റിക്കറങ്ങിയാല്‍ മതിയോ..വീട്ടിലേക്ക് പോകണ്ടേ.....വാ നടക്കാം...........
കൈതച്ചക്ക പിടിച്ച് കിടക്കുകയാണേ....


ഇനി ചുമ്മാ വിസ്തരിക്കാന്‍ വയ്യ.............അല്ല നിങ്ങക്ക് കണ്ടാപ്പോരേ.....പറഞ്ഞുകൂടി തരണോ...........
..
















 ഏതോ കൊറേ എണ്ണത്തേം വിളിച്ചോണ്ട് വരുന്നുണ്ട്. ഈ അച്ചന് വേറെ ഒരു പണീല്ലേ.............

ബാക്കി പിന്നെ പറയാം.........................

Sunday, December 11, 2011

രാമേശ്വരം......................രാമേശ്വരം.............

“ഇത് കണ്ടകശ്ശനിയാണ്. ഈശ്വരാധീനം തീരെയില്ല. ചുമ്മാതല്ല തിരോന്തരത്ത് നിന്ന് കാസര്‍ഗോട്ടോട്ട് തട്ടിയത്.ഇനിയും തട്ട് കിട്ടും. അങ്ങിനെയാ ഗ്രഹങ്ങളുടെ കെടപ്പ്. ജീവിതത്തില്‍ ഇതുവരെ അമ്പലങ്ങളില്‍ പോയിട്ടില്ല, അല്ലിയോ?.”

പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലയാട്ടി.

“ശിവക്ഷേത്രത്തില്‍ പോകണം. ശിവനെ ഭജിക്കണം.ദോഷങ്ങള്‍ മാറിത്തുടങ്ങും.ഉടനെ വേണം.”

     അടുത്തൊക്കെ ചില ശിവക്ഷേത്രങ്ങളുണ്ട്.അവിടെ പോയാലോ?. പക്ഷേ കൊടിയ പാപങ്ങളല്ലേ.അതും ഇത്രയും വര്‍ഷത്തേത്. ചെറിയ അമ്പലത്തില്‍ പോയാല്‍ ഫലമുണ്ടാകുമോ?.

    ഒരു മിന്നല്‍ പോലെ ആ പേര്. മനസ്സിലേക്ക് കടന്ന് വന്നു. രാമേശ്വരം ദക്ഷിണ ഭാരതത്തിലെ ഏറ്റവും മഹത്തായ ശിവക്ഷേത്രം. പാമ്പന്‍ പാലം. ധനുഷ്കോടി..എ.പി.ജെ.അബ്ദുള്‍ കലാം. മണ്ഡപം....ഗന്ധമാദന പര്‍വതം........കൊതിപ്പിച്ചിരുന്ന പേരുകള്‍. രാമേശ്വരം കാണാന്‍ ഒരു കാരണമായി. അതു തന്നെ രാമേശ്വരം.......ഉറപ്പിച്ചു.

             യാത്രമാര്‍ഗ്ഗം തീവണ്ടിയാണ് എന്ന് ആദ്യമേ ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരം പോകാന്‍ നേരിട്ട് തീവണ്ടിയില്ല. ഒന്നുകില്‍ ചെന്നൈക്ക് പോകുക അവിടെനിന്നും ദിവസവും രണ്ട് തീവണ്ടി രാമേശ്വരത്തേക്ക് പോകുന്നു. വൈകുന്നേരങ്ങളില്‍ ചെന്നയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി  രാവിലെ രാമേശ്വരമെത്തും. അധികം കേരളീയരും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുക. മറ്റൊന്ന് അനന്തപുരി എക്സ്പ്രസ്സ്, മധുര പാസ്സഞ്ചര്‍ എന്നിവയില്‍ കയറി മധുരയില്‍ എത്തുക എന്നതാണ്. അവിടെ നിന്നും 178 കിലോമീറ്ററേയുള്ളൂ രാമേശ്വരത്തേക്ക്. തീവണ്ടികള്‍ ലഭിക്കും. അല്ലെങ്കില്‍ തമിഴ്നാട് ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്റെ ബസ്സ് ലഭിക്കും.അതുമല്ലെങ്കില്‍ ധാരാളം ടൂറിസ്റ്റ് ബസ്സുകളും. ഇനിയുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗം . കന്യാകുമാരിയില്‍ ഇറങ്ങുക. അവിടെനിന്നും ആഴചയില്‍ മൂന്ന് ദിവസം രാമേശ്വരത്തേക്ക് തീവണ്ടിയുണ്ട്.

   അല്പം ചുറ്റാണ് എങ്കിലും ഈ വഴിതന്നെ തെരെഞ്ഞെടുത്തു. ഐലന്റ് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്ക് അവിടെ നിന്ന് രാമേശ്വരത്തേക്ക്. തല്‍ക്കാലും വെയിറ്റിംഗ് ലിസ്റ്റുമൊക്കെയായി യാത്രബുക്ക് ചെയ്തു. മുടിഞ്ഞ തിരക്ക് , പാപികളുടെ എണ്ണം കൂടിയതുകൊണ്ടാകാം.

   ഇനിയാണ് ഏറ്റവും വിഷമകരമായ ദൌത്യം. ഭാര്യ , മക്കള്‍ ,എന്നിവരെ ഒഴിവാക്കുക. പഠിച്ച പണി പത്തൊന്‍പതും നോക്കി. ഒരു രക്ഷയുമില്ല. പാപവിമോചനത്തിന് പോകുമ്പോള്‍ പോലും സ്വസ്ഥത തരില്ല. തമിഴ്നാടില്‍ മലയാളികളെ മുഴുവന്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുത്തും. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശവം പോലും കിട്ടില്ല എന്ന് ബോധ്യപ്പെടുത്തി. എവിടെ..........കിം.ഫലം. ഒടുവില്‍ പാപഭാരങ്ങള്‍ കൂടെ കൊണ്ടുപോകാമെന്ന് ധാരണയായി.

        മൂന്ന് മണിക്ക് എത്തേണ്ട ഐലന്റ് എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. റിസര്‍വേഷന്‍ സീറ്റില്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ ഇരിക്കുന്നു. അടുത്തു ചെന്ന് പറഞ്ഞു.” മാഡം ഇത് എന്റെ സീറ്റാണ്”.
ഒരു നിമിഷം ഒന്ന് തലപൊക്കി നോക്കി അവര്‍ എന്നെ അവഗണിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ മാഡം ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണിത്”.

 ദേഷ്യത്തില്‍ എന്നെ തുറിച്ച് നോക്കി അവര്‍ പറഞ്ഞു.” ഇത് പകല്‍ സമയമാണ്. ഈ സമയത്ത് ആര്‍ക്കും എവിടെയും ഇരിക്കാം. റിസര്‍വേഷനൊക്കെ രാത്രി.”

പകൽ സമയത്തെ യാത്രക്ക് റിസർവ് ചെയ്ത എനിക്ക് കിട്ടിയ അരുളപ്പാട്. പെണ്ണുമ്പിള്ള എന്നോട് പറഞ്ഞു.” എന്താ മനുഷ്യാ കിഴങ്ങനെപ്പോലെ നിൽക്കുന്നേ. രണ്ട് തെറി കൊടുത്ത് പിടിച്ച് മാറ്റെന്നേ”
ഞാനവളെ സമാധാനിപ്പിച്ചു.” കര്‍ത്താവിന്റെ മണവാട്ടിയുടെ അരുളപ്പാടാണ്. അത് അനുസരിക്കണം. നമ്മള്‍ പാപ വിമോചനത്തിന് പോകുകയാണ്. വഴിക്ക് വച്ച് പാപം ചെയ്യണ്ടാ..”

    എതിരെയുള്ള സീറ്റില്‍ തിങ്ങിയും ഞെരുങ്ങിയുമൊക്കെ ഞങ്ങള്‍ ഇരുന്നു. കര്‍ത്താവിന്റെ മണവാട്ടി വിശാലമായി ഇരുന്ന് ജപമാല തിരിച്ച് ഉറങ്ങിത്തുടങ്ങി. വഴിയില്‍ ഓരോ സ്റ്റേഷനിലും ജനം ഇറങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയോടെ അവരുടെ മുഖത്ത് നോക്കി. എന്ത് ഫലം. അവരങ്ങിനെ ഇരിക്കുകയാണ്. തുടക്കം തന്നെ പാളി . മനസ്സ് പറഞ്ഞു.

     ഒടുവില്‍ കുഴിത്തുറ റെയില്‍ വേ സ്റ്റേഷനില്‍ മാഡം ഇറങ്ങി. ഞാന്‍ റിസര്‍വ് സീറ്റില്‍ തിരിച്ചെത്തി. വണ്ടി ഒഴിഞ്ഞ് തുടങ്ങി. അവിടവിടെ ചില കമ്പാര്‍ട്ട് മെന്റില്‍ മാത്രം യാത്രക്കാര്‍. വാഴത്തോപ്പുകളും മലനിരകളും പിന്നിട്ട് വണ്ടി അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു. ഏഴ് മണിക്ക് കന്യാകുമാരി റെയില്‍ വേ സ്റ്റേഷനില്‍ എത്തി. കന്യാകുമാരി റെയില്‍ വേ സ്റ്റേഷന്‍ .ദക്ഷിണ ഭാരതത്തിന്റെ ഏറ്റവും ഒടുവിലുള്ള റെയിൽ വേ സ്റ്റേഷൻ. അത് പാളത്തിൻ കുറുകേ നിൽക്കുന്നു. ഒരു ചായ വാങ്ങിക്കുടിക്കാൻ പോലും യാതൊരു സൌകര്യവുമില്ല. രാത്രി പത്ത് മണിക്കാണ് തീവണ്ടി എന്നതിനാല്‍ സാധനങ്ങള്‍ ക്ലോക്ക് റൂമില്‍ ഏല്പിച്ച് കന്യാകുമാരിയിലേക്ക് ഇറങ്ങി. തൊട്ടടുത്ത പള്ളിയില്‍ പെരുനാള് ആയതിനാല്‍ വന്‍ ജനാവലി. ഭക്ഷണത്തിന് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി. തീവണ്ടി മുഴുവന്‍ ഉത്തരേന്ത്യക്കാര്‍. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു മലയാളി പോലുമില്ല എന്ന സത്യം. ചെറിയൊരു പേടി ഉള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.

              കൃത്യം പത്ത് മണിക്ക് തീവണ്ടി വിട്ടു. പുറം കാഴ്ചകള്‍ കാണാനാകാത്തതിനാല്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വന്നില്ല. അതിരാവിലെ എണീറ്റ് സീറ്റിലിരുന്നു. ചതുപ്പ് പാടങ്ങള്‍....പനനിരകള്‍....വെള്ളക്കെട്ടുകള്‍ പിന്നിട്ട് വണ്ടി ഓടുന്നു. ഇരുട്ടത്ത് ഒരു സ്റ്റേഷന്റെ പേര് തപ്പിപ്പിടിച്ച് വായിച്ചു. മണ്ഡപം. ....ശ്രീലങ്കന്‍ പ്രശനം സജീവമായിരുന്ന നാളുകളില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മണ്ഡപം. വെടിയേറ്റ് ചിതറിയ പ്രഭാകന്റെ മുഖം കണ്‍ മുന്നില്‍ വന്ന് നിന്നു. ......തീവണ്ടി വളരെ പതിയെയാകുന്നു. പാമ്പന്‍ പാലത്തിലേക്ക് കടക്കുകയാണ്. .....തീവണ്ടിക്ക് നടന്നു പോകുന്ന അതേ വേഗത മാത്രം. ഇരുമ്പു പാലത്തിലുടെ തീവണ്ടി ഓടുന്ന ശബ്ദം. അടിയില്‍ അഗാധ സമുദ്രം. ആര്‍ത്തലക്കുന്ന തിരമാലകള്‍.....ഭീകരമായ കാറ്റ്. കൌതുകം മെല്ലെ ഭയത്തിന് വഴിമാറി.......യാത്ര അവസാനിക്കാനായി ആഗ്രഹിച്ചു. ഇല്ല.....കരകാണുന്നതേയില്ല. ...രണ്ടര കിലോമീറ്റര്‍ ദൂരം തീവണ്ടി കടലിന് മുകളിലൂടെ നീങ്ങുന്നു. സമാന്തര റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പായുന്നത് കാണാം...ഒടുവില്‍ കരകണ്ടെത്തി. കൊച്ച് കൊച്ച് മുക്കുവക്കുടിലുകള്‍....തൂക്കിയിട്ട ക്രിസ്മസ് നക്ഷത്രങ്ങള്‍. പ്രതീക്ഷയുടെ തിരിവെട്ടങ്ങള്‍........

                ഒടവില്‍ 5.20 ന് രാമേശ്വരം റെയില്‍ വേ സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ വാതിക്കലുണ്ട്, ടാക്സി...ആട്ടോ.....,കുതിരവണ്ടി...എന്നിവയുടെ ക്യാന്‍ വാസിംഗ്. അവരെ അവഗണിച്ച് റോഡിലേക്കിറങ്ങി. പിന്നാലെ ഒരുവന്‍ വന്നു. എന്തുകൊണ്ടോ അതില്‍ കയറാമെന്ന് നിനച്ചു. ക്ഷേത്രത്തിലേക്കുള്ള കൂലി 40 രൂപ പറഞ്ഞു. വെറും ഒന്നര കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം എന്ന് അറിയാമായിരുന്നതിനാല്‍ തര്‍ക്കിച്ചു. ഫലം കിട്ടിയില്ല. 40 രൂപക്ക് രാമേശ്വരം ക്ഷേത്രത്തിന് മുന്നിലെത്തി. ഒരു തമിഴ് തെരുവിന്റെ സാമാന്യ രൂപം, കഴുതകള്‍, കാളകള്‍, ഭക്തര്‍ , ഇവര്‍ അങ്ങിനെ തലങ്ങും വിലങ്ങും നടക്കുന്നു. ഈ മൂന്ന് കൂട്ടരുടേയും വിസര്‍ജ്യങ്ങള്‍ തെരുവിലുണ്ട്.

    ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു ലോഡ്ജ് കണ്ടു പിടിച്ചു.ചെറുത്. എങ്കിലും നല്ല വൃത്തി. 400 രൂപ വാടക. അത് ഉറപ്പിച്ചു. ആറ് മണിക്ക് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി. ആദ്യം പ്രധാന കവാടത്തിന് പിന്നിലുള്ള സമുദ്രത്തില്‍ മുങ്ങിക്കുളിക്കണം. തല തുവര്‍ത്താന്‍ പാടില്ല. ജനനിബിഡമാണ് സമുദ്രതീരം. മണ്ഡല കാലമായതിനാല്‍ പ്രത്യേകിച്ചും.അധികം തിരമാലയില്ലാത്ത, ആഴമില്ലാത്ത കടല്‍. പക്ഷേ അഴുക്കിന്റെ മഹാസാഗരം.....വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ തന്നെ കാലിലേക്ക് പശിമ ഒട്ടുന്നു. കടവുളേ........എന്ന് ആര്‍ത്തുവിളിച്ച് മുങ്ങുന്ന ഭകതര്‍. മുങ്ങുവാന്‍ മനസ്സ് അനുവദിച്ചില്ല.അല്പം വെള്ളം കോരി തലയില്‍ ഒഴിച്ചു.
ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. വഴിയില്‍ ഗണേശ കോവില്‍, ശങ്കരാചാര്യ മഠം എന്നിവയുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ കാണാം. മഠത്തിന് മുകളില്‍ കയറിയാല്‍ രാമേശ്വരം കടല്‍ത്തീരത്തിന്റെ വിഗഹ വീക്ഷണം കിട്ടും.

  ഇനി ക്ഷേത്രത്തിനകത്തേക്കാണ്. അവിടെ 22 തീര്‍ത്ഥക്കിണറുകള്‍ ഉണ്ട്. അതില്‍ നിന്നുള്ള ജലത്തില്‍ നീരാടണം. കിണറ്റില്‍ നിന്നും വെളളം കോരി തലയില്‍ ഒഴിക്കുവാന്‍ നമുക്ക് അനുവാദമില്ല. അതിന് ഏജന്റൂമാര്‍ ഉണ്ട്. തൊട്ടിയും കയറുമായി ഇവര്‍ നമ്മെ കാത്ത് അവിടെ നില്പുണ്ട്. ഒരാളുമായി വിലപേശി..300 രൂപക്ക് കരാര്‍ ഉറപ്പിച്ചു. ആള്‍ മിടുക്കനായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തരുടെ ഇടയിലൂടെ അയാള്‍ ഞങ്ങളെ പിടിച്ച് വലിച്ച് ഓരോ തീര്‍ത്ഥത്തിനും അരികിലേക്ക് കൊണ്ടു പോയി. തീര്‍ത്ഥം എന്നത് ഒരു ചെറിയ കിണറാണ്. ഇതിന്റെ പടിയില്‍ കയറിനിന്ന് അവര്‍ വെള്ളം കോരി നമ്മുടെ ദേഹത്തേക്ക് ഒഴിക്കും. പൈസ കൊടുക്കാതെ നമ്മുടെ ദേഹത്ത് നിന്ന് തെറിച്ച് വീഴുന്ന വെള്ളം തട്ടി പുണ്യം നേടാന്‍ വരുന്ന ഓസ് ഭക്തരെ ഏജന്റെ തെറി പറഞ്ഞ് ഓടിക്കുന്നു. ഒന്നാം തീര്‍ത്ഥത്തില്‍ നിന്നും നനഞ്ഞ് ഒട്ടിയ ദേഹവുമായി രണ്ടാം തീര്‍ത്ഥത്തിലേക്ക് , അവിടെ നിന്ന് അടുത്തതിലേക്ക്, . അധികവും വൃദ്ധരാണ് എങ്കിലും പഴയ മന്ദാകിനിയുടെ കുളിസീന്‍ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ നമുക്ക് കാണാം. ചിലര്‍ ഓടുമ്പോള്‍ പിറകേ ഓടിയാല്‍ സമയം പോകുന്നത് അറിയില്ല. ഭഗവാന്‍ തുണ.............

    മഹാലക്ഷ്മീ തീര്‍ത്ഥം, സാവിത്രീ തീര്‍ത്ഥം,   ഗായത്രീ തീര്‍ത്ഥം,.....അങ്ങിനെ പേരുകളുണ്ട് എല്ലാ തീര്‍ത്ഥങ്ങള്‍ക്കും. ഇരുപത്തി ഒന്ന് തീര്‍ത്ഥങ്ങളില്‍ നിന്ന് ജലം പകര്‍ന്ന് തരാന്‍ മാത്രമേ ഏജന്റിന് അനുവാദമുള്ളൂ. ഇരുപത്തിരണ്ടാമത് തീര്‍ത്ഥമാണ് കോടി തീര്‍ത്ഥം. അതാണ് ഏറ്റവും മഹത്തരം. അതില്‍ നിന്ന് ശാസ്ത്രി നേരിട്ട് വെള്ളം കുടഞ്ഞ് തരും. അപ്പോള്‍ നമ്മള്‍ കാണിക്കയിടണം. നിര്‍ബന്ധമില്ല എങ്കിലും ശാസ്ത്രി നിര്‍ബന്ധിക്കുമ്പോള്‍ നമ്മള്‍ ഇട്ടു പോകും.

അങ്ങിനെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച് ഇരുപത്തിരണ്ട് തീര്‍ത്ഥങ്ങളിലും നീരാടി പാപവിമോചിതരായി  നമ്മള്‍ രാമസ്വാമി ദര്‍ശനത്തിന് അര്‍ഹത നേടുന്നു. ഇതുവരെ ധരിച്ച വസ്ത്രം ഉപേക്ഷിക്കുക. ലോഡ്ജിലെത്തി പുതു വസ്ത്രം ധരിച്ച് രാമസ്വാമി ദര്‍ശനത്തിനിറങ്ങി.



           ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഭീമാകാരമായ ചുറ്റുമതിലും. ഏത് ഗോപുരം വഴിയും അകത്തേക്ക് കടക്കാം. ഞാന്‍ കിഴക്കേ ഗോപുരം വഴി കടന്നു. ആദ്യം കണ്ടത് കച്ചവട കേന്ദ്രങ്ങളാണ്. ശംഖ്, ചിപ്പി, മാല , വള , ബാഗ്....തുടങ്ങി അതങ്ങിനെ നീളുന്നു. അതു കടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു ഇടനാഴി. പാറയില്‍ തീര്‍ത്ത ശില്പവൈദഗ്ധ്യത്തിന്റെ മനോഹാരിത. ആ ഇടനാഴി കടന്ന് വലത്തോട്ട് തിരിഞ്ഞു.

               ഹാ..........ഇതാണ് രാമേശ്വരം ഇടനാഴി . രാമേശ്വരം ക്ഷേത്രത്തെ ലോകപ്രശസ്തമാക്കി ആ വാസ്തു ശില്പ ചാരുത.


 തെക്ക് വടക്ക് ഇടനാഴിക്ക് 640 അടി നീളം, കിഴക്ക് പടിഞ്ഞാറിന് 400 അടി നീളം. ആകെ 3850 അടി നീളം. 1215 തൂണുകള്‍ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്നു. മേല്‍ക്കൂരയില്‍ രാമകഥ ചിത്രങ്ങളായി ഇതള്‍ വിരിയുന്നു. തൂണുകളില്‍ ശില്പ വൈവിധ്യം.



 ഇടനാഴി ചുറ്റി മറുവശത്ത് എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ ഉള്‍ക്കോവിലേക്കുള്ള പ്രവേശന കവാടം. (തീര്‍ത്ഥങ്ങള്‍  ഉള്‍ക്കോവിലിന് പുറത്താണ്). പ്രവേശന കവാടത്തില്‍ ഒരു ആനക്കുട്ടി നില്പുണ്ട്. പത്തു രൂപ കൊടുത്താല്‍ ആന നിങ്ങളുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കും. ഇനിയങ്ങോട്ട് ഫോട്ടോ അനുവദിക്കില്ല.
    ശ്രീ വിശ്വനാഥര്‍ സന്നിധി, ശ്രീ വിശാലാക്ഷി അംബാള്‍ സന്നിധി, ശ്രീ പര്‍വത വര്‍ത്തിനി അമ്മന്‍ സന്നിധി, നന്ദി ദേവന്‍ മണ്ഡപം എന്നിവയില്‍ തൊഴുത് രാമനാഥ സ്വാമി സന്നിധിയിലേക്ക് പ്രവേശിക്കാം.
       ഇവിടെ മുതല്‍ തിരക്കേറിയ ക്യൂ പ്രത്യക്ഷപ്പെടുന്നു. വളഞ്ഞ് പുളഞ്ഞ് പോകുന്ന നിരയില്‍ അണിചേര്‍ന്ന് നമുക്ക് രാമനാഥ സ്വാമിയെ കാണാം.

ഐതിഹ്യം :- രാവണനെ വധിച്ച് തിരിച്ചെത്തിയ രാമനോട് ഹത്യാദോഷം തീര്‍ക്കുവാനായി സീതാദേവി മഹേശ്വര പ്രീതിക്കായി പൂജ നടത്തണം എന്ന് മഹര്‍ഷികള്‍ നിര്‍ദ്ദേശ്ശിച്ചു. മുഹൂര്‍ത്തം കുറിച്ച് നല്‍കി. പൂജാ പ്രതിഷ്ഠക്കായി കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുവാന്‍ സീതാദേവി ഹനുമാനെ അയച്ചു. മുഹൂര്‍ത്ത സമയം അടുത്തിട്ടും ഹനുമാന്‍ തിരിച്ചെത്തിയില്ല. സീതാ ദേവി രാമേശ്വരം കടല്‍ത്തീരത്ത് നിന്നും മണല്‍ വാരി ഒരു ശിവലിംഗം ഉണ്ടാക്കി. അതില്‍ പൂജ നടത്തി. വളരെ കഷ്ടപ്പെട്ട് ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്‍ ഇത് കണ്ട് കോപിഷ്ഠനായി. മണലിലുള്ള ശിവലിംഗം അടിച്ചുടക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജിതനായി. ഹനുമാനെ സ്വാന്തനിപ്പിക്കുവാന്‍ അദ്ദേഹം കൊണ്ടു വന്ന ശിവലിംഗം ശ്രീരാമന്‍ തൊട്ടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. അതില്‍ പൂജ ചെയ്ത ശേഷം മാത്രമേ സീതാ ദേവി ചെയത പ്രതിഷ്ഠയില്‍ പൂജിക്കാവൂ എന്ന് കല്പിച്ചു.

    ഹനുമാന്‍ കൊണ്ട് വന്ന ശിവലിംഗം വിശ്വനാഥര്‍ സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ പൂജ ചെയ്ത ശേഷം മാത്രമേ രാമനാഥ സന്നിധിയില്‍ പൂജ നടത്തുകയുള്ളൂ.

         രാമേശ്വരത്തെ മുഖ്യ പ്രതിഷ്ഠ, സീതാ ദേവി ഉണ്ടാക്കിയ ശിവലിംഗം. അതിന്റെ ലാളിത്യം കൊണ്ട് മനോഹരമാണ്. മറ്റു പ്രതിഷ്ഠകളെ അപേക്ഷിച്ച് അത് വളരെ ചെറുതാണ്.  രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ പൂജ നടക്കുന്നു.  ഗംഗയില്‍ നിന്ന് ഭക്തര്‍ കൊണ്ടുവരുന്ന ഗംഗാജലം ഇവിടെ അഭിഷേകം ചെയ്യുന്നു. ഇവിടത്തെ തീര്‍ത്ഥ ജലം അഭിഷേകത്തിനായി കാശിയിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.

   രാമനാഥ സ്വാമി ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത കൌണ്ടറില്‍ നിന്നും പ്രസാദം വാങ്ങാം. പഞ്ചാമൃതം , ലഡു, എന്നിവ ഉള്‍പ്പെടുന്ന പാക്കറ്റ് ഒന്നിന് 120 രൂപ വില.

   അങ്ങിനെ രാമനാഥ സ്വാമിയെ ദര്‍ശിച്ച് പാപമുക്തി നേടി പുറത്തേക്ക് ..........................

            ഇനി യാത്ര ആ സ്വപ്നഭൂമിയിലേക്ക് ധനുഷ്കോടി............................................