Thursday, May 20, 2010

സ്വയം വിലയിരുത്തല്‍

സ്വന്തം മന്ത്രിസഭയെക്കുറിച്ച് വി.എസിന് പറയാനുള്ളത് അദ്ദേഹം സി.ആര്‍. നീലകണ്ഠന്‍ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള

സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''

തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.

Saturday, May 15, 2010

കിനാലൂരിനെ കിനാക്കണ്ട്.

കിനാലൂര്‍ ഒരു സാദ്ധ്യതയാണ്. അല്ലെങ്കില്‍ സാധ്യതകളുടെ വാതിലാണ്. അതിലൂടെ നൂണ്ടുകയറിയാല്‍ കിട്ടാനുള്ളത് അക്ഷ്യഖനികളാണ്.
ഒരു നന്ദിഗ്രാമിലും സിംഗൂരിലും നാമത് തെളിയിച്ചതാണ്. അത്രത്തോളം എത്തിക്കാന്‍ നമുക്കാകാത്തത് സമയദോഷം കൊണ്ടാകണം.
ഭൂസമരങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മുത്തങ്ങയും ചെങ്ങറയും ദേശീയപാതയും ഒക്കെയായി അവ നിറഞ്ഞു തുളുമ്പുന്നു. അതില്‍ ലാത്തിച്ചാര്‍ജ്ജുകളും പുതുതല്ല. സ്വയം ഹത്യകളും വെടിവയ്പ്പും ഭൂസമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരു ആഘോഷമായിരുന്നില്ല. കിനാലൂര്‍ ഒരു ആഘോഷമായിരുന്നു. അടിച്ചവര്‍ക്കല്ല, അടി കൊണ്ടവര്‍ക്ക്. അടി ഒരു ആഘോഷമാകുന്നത് നടാടെയാകണം.

ചെങ്ങറ ഒരു ആഘോഷമാകുമായിരുന്നു. അവിടെയും ചെന്നിരുന്നു സഹായ ഹസ്തങ്ങളുമായി തമ്പുരാക്കന്മാര്‍. ഒരു പ്രസംഗത്തിനും പ്രസ്താവനക്കുമപ്പുറം അടിയാന്മാര്‍ക്ക് ഒന്നും വേണ്ട എന്ന് ളാഹ ഗോപാലന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. പിന്നെ ദേശീയ പാതയിലേക്കായി നോട്ടം. അവിടെയും തമ്പുരാക്കന്മാരുടെ കഞ്ഞിയില്‍ പാറ്റവീണു. അനന്തപുരി മുതല്‍ എറണാകുളം വരെ ചോരയൊഴുകുന്ന കിനാക്കള്‍ എല്ലാം പാഴായി.

അപ്പോഴാണ് കിനാലൂര്‍ എത്തിയത്. ഭൂമി ഏറ്റെടുപ്പോ , കുടിയൊഴിപ്പിക്കലോ അല്ല, സര്‍വെ മാത്രം. ചാണക വെള്ളവും കല്ലും വടിയുമായി നേരിട്ടപ്പോള്‍ പ്രതീക്ഷിച്ചത് മിനിമം ഒരു രക്തസാക്ഷിയെയായിരുന്നു. ഒരു വെടിയുണ്ടയെങ്കിലും ഒരു ഫ്ലോറിയെ ഉയിര്‍ത്തുമായിരുന്നു. അതില്‍ നമ്മുടെ സ്വപ്നങ്ങള്‍ നീന്തിത്തുടിക്കുമായിരുന്നു. അതും പാഴായി. പക്ഷേ ചാനലുകളില്‍ നമ്മള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചു. അടി നമ്മള്‍ ആഘോഷിച്ചു.
ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്. നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്. നമ്മുടെ ഒളിക്യാമറകള്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് മാത്രമാണ്. എന്നാണ് ഒരു തെഹല്‍ക്ക കേരളത്തിലെത്തുക.

Thursday, May 6, 2010

വാര്‍ത്തകള്‍ ഉണ്ടാകുന്നത്

“വി.എസ്.അച്യുതാനന്ദനെ പി.ബി.യില്‍ തിരികെ എടുത്തേക്കും” - ഇന്ത്യാവിഷന്‍ (4മണി,വൈകിട്ട്)
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)

അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.

Saturday, May 1, 2010

മുല്ലപ്പെരിയാറും പിണറായി വിജയനും

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ എന്തു സംഭവിക്കും. അണക്കെട്ടിലെ വെള്ളം മുഴുവന്‍ ഒഴുകി ഇടുക്കി ഡാമിലെത്തും. അതു താങ്ങാനാകാതെ ഇടുക്കി ഡാം പൊട്ടും. മൂന്നു ജില്ലകളും അതിലെ ലക്ഷക്കണക്കിന് ജനങ്ങളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ പോയി വീഴും. ലോകത്തെ ഭീകരദുരന്തങ്ങളില്‍ ഒന്നാകും അത്.
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.

പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................

മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)

അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................

Friday, March 12, 2010

പ്യാരി സതീശന്‍,മേരെ പ്യാരീ സതീശന്‍(പുന:)

ഒരു പഴയ പോസ്റ്റ് വെറുതേ പുനപ്രസിദ്ധീകരിക്കുന്നു

അങ്ങിനെ പോലീസിന്റെ തിരക്കഥ പൊളിഞ്ഞു. മാധ്യമങ്ങളുടെ തിരക്കഥ വിജയിച്ചു. എങ്ങനെ എന്ന് ചോദിക്കരുത്. അങ്ങിനെ എന്നേ പറയാനാകൂ.

മാധ്യമങ്ങള്‍ പുകച്ച് പുറത്ത് ചാടിച്ച് ഓം പ്രകാശും രാജേഷും കീഴടങ്ങി എന്ന് സഗര്‍വം സാഘോഷം മാത്രുഭൂമി.

എന്തൊക്കെയായിരുന്നു മാതൃഭൂമിയുടെ പുകകള്‍?.
പുക
കീഴടങ്ങാനുള്ള സി.പി.എം.നേതാക്കളുടെ സമ്മര്‍ദ്ദം ഓം പ്രകാശ് നിരസിച്ചു. രാജേഷ് അറസ്റ്റിന് വഴങ്ങാന്‍ തയ്യാറാണ്.

(ആഗസ്റ്റ്-29.
മറുപടി

കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തില്ലങ്കില്‍ ബിനാമി പേരിലുള്ള സ്വത്തുക്കളടക്കം എല്ലാം സര്‍ക്കാരിലേക്ക് കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പെരിലും ബിനാമി പേരിലുമുള്ള വാഹനങ്ങളടക്കം പിടിച്ചെടുക്കാനും പോലീസ് ശ്രമിച്ചേക്കും. (സെപ്-ഒന്ന്)
പുക
പോള്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി കാരി സതീശന്‍ ഡി.വൈ.എഫ്.ഐ.ക്കാരനാണ് എന്ന തെളിവ് പുറത്തുവന്നു. ബി.ജെ.പി.നേതാക്കളാണ് തെളിവു സഹിതം ഇത് അവതരിപ്പിച്ചത്. ( ആഗസ്റ്റ്-ഇരുപത്തി ഒന്‍പത്)
മറുപടി
തങ്ങള്‍ സി.പി.എം.അനുഭാവികളാണെന്നും എന്നാല്‍ മകന് പാര്‍ട്ടി ഒന്നും ഇല്ല എന്നും മാതാവ് വെളിപ്പെടുത്തി. - (ആഗസ്റ്റ്-ഇരുപത്തി എട്ട്)
പുക
പോള്‍ വധത്തിനു ശേഷം എന്‍ഡിവര്‍ കാറില്‍ ചവറയില്‍ എത്തിയ ഓം പ്രകാശും രാജേഷും ലോറിയിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ദുരൂഹത. ചവറയില്‍ എത്തിയ ഗുണ്ടകളെ പോലീസിലുള്ളവര്‍ തന്നെ സഹായിച്ചതായും മറ്റു ചിലര്‍ രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. (സെപ്-നാല്)
മറുപടി
ആഗസ്‌ത്‌ 22ന്‌ ആലപ്പുഴയില്‍ നിന്ന്‌ രക്ഷപ്പെട്ട ഒാംപ്രകാശും പുത്തന്‍പാലം രാജേഷും യാത്ര ചെയ്‌തിരുന്ന എന്‍ഡവര്‍ കാര്‍ ചവറയില്‍ എഞ്ചിന്‌ തകരാറായി നിന്നു. അവിടെ നിന്നും ട്രക്കിലാണ്‌ ഇവര്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. പുലര്‍ച്ചെ അഞ്ചുമണിയോടെ കഴക്കൂട്ടം ബൈപ്പാസിലെത്തിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ രാജേഷിന്റെ സുഹൃത്തായ ദിനിബാബു വാടകയ്‌ക്ക്‌ എടുത്ത കണ്ണമ്മൂലയിലെ വീട്ടിലെത്തി. അവിടെ നിന്നും രാജേഷിന്റെ കൂട്ടാളി വെങ്ങാനൂര്‍ സ്വദേശി വേണുവാണ്‌ ഇരുവരേയും നാഗര്‍കോവില്‍ വഴി തിരുനെല്‍വേലിയിലെ എസ്റ്റേറ്റില്‍ എത്തിച്ചത്‌. (9- സെപ്റ്റ്)
പുക
ജയിലില്‍ വച്ച് പ്രതികള്‍ തങ്ങള്‍ കുറ്റക്കാരല്ല എന്ന് അഭിഭാഷകര്‍ മുഖേന വെളിപ്പെടുത്തിയിരുന്നു. കൊലപാതകം നടന്നത് കാറിനുള്ളില്‍ വച്ചാണ് എന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇവരുടെ നിലപാട്.( 06-സെപ്)
മറുപടി
പോളിന്റെ ശരീരത്തില്‍ ഒന്‍പത് മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോളിനെ ചവുട്ടി വീഴ്ത്തി മറിച്ചിട്ട് പിടലിക്ക് താഴെയായി കുത്തിയ മുറിവാണ് ഏറ്റവും ആഴത്തിലുള്ളത്. (20-ആഗസ്റ്റ്)
പുക
ഗുണ്ടാനേതാക്കള്‍ രക്ഷപെട്ടത് പോലീസിലെ ചിലരുടെ സഹായത്തോടെയാണ് എന്ന ആരോപണം ശക്തമാകവേ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ പങ്കും സംശയത്തിന്റെ നിഴലിലായി. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഒരു തടസ്സവുമില്ലാതെ രക്ഷപെടാന്‍ പോലീസുകാര്‍ വഴിയൊരുക്കിയത് ആഭ്യന്തര വകുപ്പിലെ ചിലരുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടാണ്. ഓം പ്രകാശിനെ വണ്ടിയില്‍ കയറ്റി വിട്ടത് കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. വാഹനം വിട്ടുകൊടുത്ത ചവറ സി.ഐ.ക്കെതിരെയുള്ള നടപടി നീണ്ടുപോകുന്നതിന് പിന്നില്‍ ആഭ്യന്തര വകുപ്പാണ്. (27-ആഗസ്റ്റ്)
മറുപടി
ആഗസ്‌ത്‌ 22ന്‌ ആലപ്പുഴയില്‍ നിന്ന്‌ രക്ഷപ്പെട്ട ഒാംപ്രകാശും പുത്തന്‍പാലം രാജേഷും യാത്ര ചെയ്‌തിരുന്ന എന്‍ഡവര്‍ കാര്‍ ചവറയില്‍ എഞ്ചിന്‌ തകരാറായി നിന്നു. അവിടെ നിന്നും ട്രക്കിലാണ്‌ ഇവര്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. പുലര്‍ച്ചെ അഞ്ചുമണിയോടെ കഴക്കൂട്ടം ബൈപ്പാസിലെത്തിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ രാജേഷിന്റെ സുഹൃത്തായ ദിനിബാബു വാടകയ്‌ക്ക്‌ എടുത്ത കണ്ണമ്മൂലയിലെ വീട്ടിലെത്തി. അവിടെ നിന്നും രാജേഷിന്റെ കൂട്ടാളി വെങ്ങാനൂര്‍ സ്വദേശി വേണുവാണ്‌ ഇരുവരേയും നാഗര്‍കോവില്‍ വഴി തിരുനെല്‍വേലിയിലെ എസ്റ്റേറ്റില്‍ എത്തിച്ചത്‌. (09സെപ്റ്റ്)

എന്തിനെഴുതുന്നു അല്ലെങ്കില്‍ എഴുതിയ്ട്ട് എന്തു കാര്യം. പോലീസിന്റെ തിരക്കഥ രാജസേനന്‍ പടം പോലെ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ നിരവധി സംവിധായകര്‍ ചേര്‍ന്ന് നിര്‍മിച്ച മണിച്ചിത്രത്താഴ് സൂപ്പര്‍ ഹിറ്റായി ഓടുന്നു.

തിരക്കഥയുടെ അടിസ്ഥാന ശില ഇതാണ്.:-
പോലീസ് അവതരിപ്പിച്ച പ്രതി കാരി സതീശന്‍ നിരപരാധിയാണ്. പതിനഞ്ച് ലക്ഷം നല്‍കാം എന്ന് പറഞ്ഞതിന്റെ പേരിലാണ് സതീശന്‍ കുറ്റം സമ്മതിച്ചത്. സ്വന്തം അമ്മയുടെ അര്‍ബുദ രോഗത്തിന് ചികിത്സിക്കാനായിരുന്നു ഈ പണം. പോള്‍ വധിക്കപ്പെടുന്നതിന് മുന്‍പു തന്നെ കരാറ് പറഞ്ഞുറപ്പിച്ചിരുന്നു. (ഐ.വി.ശശി- ജയന്‍ സിനിമ)

എവിടെയോ വച്ചുണ്ടായ ഒരു ബൈക്ക് ആക്സിഡന്റും മറ്റെവിടെയോ വച്ചുണ്ടായ ഒരു കൊലപാതകവും തമ്മിലത്സമര്‍ത്ഥമായി ബന്ധിച്ച് പോലീസ് കഥയുണ്ടാക്കി. ഒരു കൊലപാതകത്തിന് പോകുന്ന കൊട്ടേഷന്‍ സംഘം വഴിക്കുവച്ച് യാതൊരു ബന്ധവുമില്ലാത്ത ഒരാളെ പിന്തുടരുക.കൊലപ്പെടുത്തുക, അസംഭാവ്യം.

മാധ്യമങ്ങളുടെ തിരക്കഥക്ക് കാരിയുടെ അഭിഭാഷകന്റെ മറുകഥ:-

പോളിനെ കൊന്നത് കാറിന്റെ അകത്തുണ്ടായിരുന്നവരാണ്.ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെ എന്റെ കക്ഷിയും സംഘവും പിന്തുടര്‍ന്ന് പിടിച്ചു. അപ്പോള്‍ കാരി സതീശനെ അകത്തിരുന്ന ആള്‍ വാളുകൊണ്ട് വെട്ടി. വെട്ടിയ മനുവിനെ കാരിയും സംഘവും കല്ലുകൊണ്ടിടിച്ച് ഓടിച്ചു. അതിനു ശേഷം വണ്ടി ഓടിച്ചിരുന്ന ആളെ വലിച്ച് പുറത്തിട്ടപ്പോള്‍ അയാള്‍ മരിച്ചിരുന്നു. (മാതൃഭൂമി)
/ / രണ്ടര കിലോമീറ്റര്‍ വണ്ടിയോടിച്ചത് പോളിന്റെ ശവമായിരുന്നു!/ /

അഭിഭാഷകന്റെ കഥയും കാരിയുടെ മാധ്യമ അഭിഭാഷകരുടെ കഥയും അവര്‍ തമ്മില്‍ സംസാരിച്ച് പൊരുത്തപ്പെടുത്തട്ടെ.
‘അടുത്തത് എസ് ആകൃതിയിലുള്ള കത്തി “:-
ഈ കത്തി പോലീസ് പണിയിച്ചതാണ്. ആണെന്നോ അല്ലന്നോ ഞാന്‍ പറയുന്നില്ല. എന്തിന് പണിയിച്ചു?. പോലീസ് സാധാരണ തൊണ്ടി സംഘടിപ്പിക്കുന്നതിങ്ങ്നെയായിരിക്കും. ഇവിടെ പ്രശ്നം കത്തിയല്ല അതിന്റെ ആകൃതിയാണ്. എസ്. എന്തിന് വിന്‍സന്റെ പോള്‍ അങ്ങിനെ പറഞ്ഞു. കാരണം വ്യക്തം ആര്‍.എസ്സ്.എസ്സുകാരെ കുടുക്കാന്‍. ഈ കത്തി ആര്‍.എസ്സ്.എസ്സ്.കാര്‍ ഉപയോഗിക്കുന്നതാണ് എന്ന് പിണറായി പറഞ്ഞതും കുട്ടി വായിച്ചാല്‍ ഗൂഡാലോചന വ്യക്തം.

ആര്‍.എസ്സ്.എസ്സ്.കാര്‍ “എസ്” ആകൃതി പോയിട്ട് കത്തിയേ ഉപയോഗിക്കാറില്ല എന്ന് അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ അവരെ കുടുക്ക്‍ാനല്ല കത്തി.
കാരിക്കെതിരെ തെളിവുണ്ടാക്കാനാണ് എങ്കില്‍ “എസ്” ന്റെ ആവശ്യമില്ല. സാദാ കത്തിമതി.

പിന്നെന്തിന് പോലീസ് ഇതേ കത്തി പണിയിച്ചു. ഒരു തിരക്കഥാകൃത്തും ഇതിന്റെ കാരണം എഴിതിയിട്ടില്ല.
അപ്പോള്‍ പിന്നെ ആ കത്തി പണിയിച്ചത് ആര്. ഏതു മാധ്യമം?.
കഥകളില്‍ ചോദ്യമില്ല. ഇപ്പോള്‍ കാര്യത്തിലും.

Monday, March 1, 2010

ആനക്കച്ചേരി !

അനന്തപുരിയിലെ ആനക്കച്ചേരി.

കാലാന്തരത്തില്‍ അത് ഹജൂര്‍ക്കച്ചേരിയായി. ഇപ്പോള്‍ ഗവ: സെക്രട്ടറിയേറ്റും. സംസ്ഥാന ഭരണ സിരാകൂടം.

അതിനു മുന്നിലൂടെ കഴിഞ്ഞൊരുദിനം ഒരു പ്രകടനം കണ്ടു. പ്ലക്കാര്‍ഡും ബാനറും പിടിച്ച് ഒരു പ്രതിഷേധ ജാഥ. നിറപ്പകിട്ടുള്ള കുപ്പായങ്ങളും കളസങ്ങളും ധരിച്ച വാല്യക്കാര്‍.

അടുത്തുചെന്നു നോക്കി. ആനക്കച്ചേരി ഗുമസ്ഥന്‍മാരുടെ സംഘടനയാണ്. സോറി , കാലം മാറി, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയാണ്.



ഇടക്കിടക്ക് അടി നടക്കുകയും മറ്റേത് കാണിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ഥലമാണ് സെക്രട്ടറിയേറ്റ്. ചുമന്ന ഗുമസ്ഥന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ ചുവക്കാത്ത ഗുമസ്ഥന്മാര്‍ക്ക് ത്രാണിയുള്ള കേരളത്തിലെ അപുര്‍വം സര്‍ക്കാര്‍ ആഫീസുകളിലൊന്നാണ് ഹജൂര്‍ക്കച്ചേരി.

അവിടത്തെ ജീവനക്കാര്‍ ഒരു പ്രകടനം നടത്തുമ്പോള്‍ മലയാളി അത്യാവശ്യം അത് ശ്രദ്ധിച്ചിരിക്കേണ്ടതുണ്ട്. വളരെ ലളിതവും സരളവുമായ രണ്ട് ആവശ്യങ്ങളായിരുന്നു ജാഥാംഗങ്ങള്‍ക്ക്. സാധാരണ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്, “ബുഷ് നീതിപാലിക്കുക!. ആഗോള സമ്പത്തിക തകര്‍ച്ച തടയുക” മുതലായ കോമളമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും. ഇത് അതൊന്നുമല്ല. തികച്ചും അവരെ മാത്രം ബാധിക്കുന്ന രണ്ട് ആവശ്യങ്ങള്‍.

ഒന്ന്. പഞ്ചിംഗ് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

രണ്ട്. ശമ്പള പരിഷ്കരണത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക.



കുറ്റം പറയാനൊക്കില്ല. ഇത് അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. ആഗോള ഉദാര വല്‍ക്കരണനയങ്ങള്‍ക്ക് എതിരെയല്ല.

എങ്കിലും രണ്ടാമത്തെ ആവശ്യം എനിക്ക് പുര്‍ണ്ണമായും മനസ്സിലായില്ല. വര്‍ത്തമാന പത്രങ്ങളും ചാനലുകളും പറഞ്ഞു തന്ന അറിവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ച് ഉത്തരവായിട്ടേയുള്ളൂ. ആറുമാസം കാലാവധിയും കൊടുത്തു. ആറുമാസം കഴിയുമ്പോള്‍ അവര്‍ മറ്റൊരു ആറു മാസം കൂടി ചോദിക്കും . അതും സര്‍ക്കാര്‍ കൊടുക്കും. അങ്ങിനെ കുറഞ്ഞത് ഒരു ഒന്നര വര്‍ഷമെങ്കിലും കഴിഞ്ഞ പുറത്തിറങ്ങുന്ന ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ അവഗണിച്ചു എന്നാരോപിച്ചാണ് പ്രകടനം.



സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്ര ക്രാന്തദര്‍ശികളോ.......അതുകോണ്ടു തന്നെ പ്രകടന ശേഷമുള്ള നേതാക്കളുടെ പ്രസംഗം നേരിട്ട് കേട്ടു. എല്ലാക്കാലങ്ങളിലും ശമ്പള പരിഷ്കരണ സമിതികളീല്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഒരു മാന്യ വ്യക്തി ഉണ്ടായിരിക്കും. ശമ്പളം വീതം വക്കുമ്പോള്‍ തങ്ങള്‍ക്കുള്ള വലിയ പങ്ക് മാറ്റി വച്ചിട്ടാണ് ബാക്കിയുള്ളത് വീതം വക്കുക. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കുമൊക്കെ ഇവര്‍ എടുത്തതിന്റെ ബാക്കിയാണ് കിട്ടുക. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പോലും തങ്ങള്‍ക്ക് കിട്ടുന്നില്ല എന്നാരോപിച്ച് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ സമരം ചെയ്തത് അങ്ങിനെയാണ്. ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ച പരിഷ്കരണ സമിതിയില്‍ സ്വന്തം പങ്ക് ആദ്യമേ എടുത്തുവക്കാന്‍ ആളില്ല. അതായത് എല്ലാവര്‍ക്കും വീതിക്കുന്നതില്‍ പങ്കേ തങ്ങള്‍ക്ക് കിട്ടൂ എന്ന് സാരം.

അതിനെതിരെയാണ് സമരം. എന്തൊരു ക്രാന്തദര്‍ശിത്വം!.

ഇനി രണ്ടാമത്തെ ആവശ്യം. അത് അതിക്രൂരവും പൈശാചികവും നീചവുമായ ഒരു സര്‍ക്കാര്‍ നടപടിക്കെതിരെയാണ്.

സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് കൊണ്ടുവരാന്‍ പോകുന്നു. അതായത് നമ്മള്‍ എത്രമണിക്ക് ആഫീസില്‍ കയറും , എപ്പോള്‍ പുറത്തു പോകും ഇതെല്ലാം രേഖപ്പെടുത്താന്‍ പോകുന്നു. അതായത് നമ്മുടെ അവകാശത്തില്‍ കൈകടത്താന്‍ പോകുന്നു.

പഞ്ചിംഗിനെ എന്തു കൊണ്ട് എതിര്‍ക്കുന്നു. ഒന്ന് സമയത്ത് വരാന്‍ ബസ്സില്ല, ട്രയിനില്ല. ആദ്യം സര്‍ക്കാര്‍ അത് തരട്ടെ എന്നിട്ടാവാം പഞ്ചിംഗ്. (സര്‍ക്കാര്‍ വീട്ടുവാടക ബത്ത തരുന്നത് ഓഫീസിനടുത്ത് താമസിക്കാനല്ലേ , എന്നിട്ട് ട്രയിനില്ല എന്ന് പറഞ്ഞാല്‍ - എടാ മരത്തലയന്‍ കരിമീനേ....... സര്‍ക്കാര്‍ തരുന്ന നാനൂറ്റി അറുപത് രൂപക്ക് തിരുവനതപുരത്ത് എവിടെ വീട് കിട്ടുമെടാ................).



അങ്ങിനെ പഞ്ചിംഗിനെതിരായി നമ്മള്‍ സമരം ആരംഭിക്കുകയാണ്. ഇത് കണ്ട് ഈ മൂരാച്ചി സര്‍ക്കാര്‍ മുട്ടുമടക്കിയില്ലെങ്കില്‍ പിന്നെ പഴയ വിദ്യ തന്നെ. പണ്ട് നമ്മള്‍ പരീക്ഷിച്ചത്.



പഞ്ചിംഗ് മെഷീനില്‍ മണ്ണ് വാരിയിടല്‍!. പിന്നെ സര്‍ക്കാര്‍ ജീവനക്കാരോടാ കളീ. അതും ഈ കേരളത്തില്‍!

Thursday, February 18, 2010

ടാറ്റയുടെ തലവിധി!

അവര്‍ സര്‍വാദരണീയരാണ്. അവരെ വിമര്‍ശിക്കുക പാടില്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റാറില്ല. പറ്റിയാലും നമ്മള്‍ അത് പറക പാടില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ പോകാം അതുമാത്രം.

“നിങ്ങള്‍ക്കനുകൂലമായി വിധിക്കുമ്പോള്‍ ഉന്നതമായ നീതി പീഠമെന്നും എതിരാകുമ്പോള്‍ ബൂര്‍ഷയെന്നും വിളിക്കുന്ന.......................................................” മതി സമ്മതിച്ചു.

നിങ്ങളുടെ വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും എനിക്ക് പറയാതെ വയ്യ.

വരാന്‍ പോകുന്ന എന്റെ വിധി എന്തോ ആകട്ടെ.........................

നദീജല സംരക്ഷണ നിയമം വരുന്നതിനും ദശകങ്ങള്‍ക്ക് മുന്‍പാണ് ടാറ്റ തടയണ കെട്ടിയത് എന്നും അതുകൊണ്ട് അത് പൊളിക്കണ്ട് എന്നും

നോട്ടീസ് കൊടുത്ത കളക്ടറുടെ നടപടി ശുദ്ധ പോക്രിത്തരവും ആണ് എന്ന ആ വിധി - എന്തൊരു മനോഹര വിധി

വിധിക്കുന്നെങ്കില്‍ ഇങ്ങനെ വിധിക്കണം.

ഒരു പക്ഷേ ഈ വിധിയെയാകും പണ്ടുള്ളവര്‍ തലവിധി എന്നൊക്കെ പറയുന്നത്.

ആകാശം ഇടിഞ്ഞു വീണാലും ടാറ്റ രക്ഷപെടട്ടെ....................................