Sunday, July 4, 2010

അച്യുതാനന്ദ വികസന സമിതി

കേരള വികസന സമിതിയുടെ സെമിനാര്‍.എളമരം കരീമിനെ പോലെ വികസനത്തില്‍ താല്പര്യമുള്ളയാളായതിനാല്‍ കരിമീനും പോയി. വിഷയം ജനകീയസൂത്രണം. തിരുവനന്തപുരം എല്‍.എം.എസ്. ഹാളിന്റെ മുന്നില്‍ ഖദറിന്റെ കുപ്പാ‍യവുമിട്ട് മൊബൈലില്‍ അജ്ഞാതനായ അധികാരിക്ക് ഫോണ്‍ ചെയ്ത് കെ.എം.ഷാജഹാന്‍ നില്‍കുന്നതുകണ്ടപ്പോള്‍ സത്യത്തില്‍ കരിമീന് പാലേരിയിലെ സഖാക്കളെ ഓര്‍മ്മ വന്നു. കരിമീന്റെ ശാരീരിക അവശതകള്‍ പരിഗണിച്ചും ഷാജഹാന്റെ കൊഴുത്തുരുണ്ട ശരീരത്തെ മാനിച്ചും കരിമീന്‍ മര്യാദരാമനായി ഒഴിഞ്ഞുമാറി.എങ്കിലും ആ തിരുവായില്‍ നിന്നുള്ള വചനങ്ങള്‍ കേള്‍ക്കാനായി അനുവാദമില്ലാതെ അടിയന്‍ അകത്തു കടന്നു. നാലും മൂന്നും ഏഴുപേരും കരിമീനെയും കൂട്ടി എട്ടു പേരെ കേള്‍വിക്കാരുള്ളൂ എങ്കിലെന്ത് ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ക്യാമറകള്‍ മൈക്രോഫോണ്‍, ലൈറ്റ് എല്ലാം സജ്ജം വരാത്ത സിന്‍ഡിക്കേറ്റുകാരെ അണ്ണനും കൂട്ടരും ഇരന്ന് ക്ഷണിക്കുന്നു, അവരും ഓടിപ്പിടഞ്ഞെത്തി.

ഷാജഹാന്‍ അണ്ണന്റെ മഹത്തായ പ്രസംഗം മാതൃഭൂമി വീരേന്ദ്രകുമാറിന്റെ പ്രസംഗം പോലെ പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്നലെ വീരേന്ദ്രകുമാറും പ്രസംഗിച്ചിരുന്നെങ്കില്‍ ഇതെങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നത് പ്രസ്സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്മെന്റായി നല്കാം.

മാതൃഭൂമി വാര്‍ത്ത വായിക്കുക.
സി.പി.എമ്മിലെ അഴിമതിവത്കരണം ജനകീയാസൂത്രണം വഴി - ഷാജഹാന്‍
മാതൃഭൂമി-Posted on: 04 Jul 2010
തിരുവനന്തപുരം: സി. പി. എമ്മിന്റെ താഴേത്തട്ടിനെ അഴിമതിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് 'ജനകീയാസൂത്രണം' വഹിക്കുന്നതെന്ന് കെ. എം. ഷാജഹാന്‍ പറഞ്ഞു. വി.എസ്. അനുകൂല നിലപാടുകളുടെ പേരില്‍ സി.പി.എം. വിട്ട് പുറത്തുവന്നവര്‍ രൂപവത്കരിച്ച കേരള വികസന സമിതി സംഘടിപ്പിച്ച സെമിനാറിലായിരുന്നു വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ വിമര്‍ശനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണം സുതാര്യമായി ചെലവഴിക്കുന്നതിനായി സൃഷ്ടിച്ച സംവിധാനങ്ങള്‍ ഇന്ന് നാമാവശേഷമായി.2008 ജൂലായ് 31ലെ കണക്കനുസരിച്ച് 1996-97 മുതല്‍ 2007-08 വരെയുള്ള കാലഘട്ടത്തിലെ 1724 അക്കൗണ്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന് നല്‍കിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 16000-18000 വരെ തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളുണ്ട്. ഇതില്‍ 12000-13000 പേരെങ്കിലും സി.പി.എം. പ്രതിനിധികളാണ്. പ്രതിവര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുന്ന തുകയില്‍ 65-70 ശതമാനം തുക കൈകാര്യം ചെയ്യുന്നത് സി.പി.എം. പ്രതിനിധികളാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മോഹനകുമാര്‍, ആര്‍.നിയതി, എം.ആര്‍. മുരളി, സബൂറാബീവി, ഡോ.കെ. അനില്‍കുമാര്‍, പ്രൊഫ. എന്‍. സുഗതന്‍, ഡോ. എം. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുശീലന്‍ സ്വാഗതവും എന്‍. ഷാലു നന്ദിയും പറഞ്ഞു.

തീര്‍ന്നു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. കെ.പി.സി.സി.പ്രസിഡന്റെ രമേശ് ചെന്നിത്തല സംസാരിച്ചു........അക്കാദമിപ്രസിഡന്റെ മുകുന്ദന്‍ സംസാരിച്ചു ...........എന്നൊക്കെ എഴുതുമ്പോലെ പ്രാസംഗികന്റെ വിലാസം നോക്കുക “വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍”.

നാളെ ഇതുപോലെ “ വി.എസ്.പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുണ്ടലക്കിയിരുന്ന രാഘവന്‍, കഞ്ഞിവച്ചിരുന്ന ഭാര്‍ഗ്ഗവന്‍.............എന്നിവരുടെ പ്രസംഗങ്ങള്‍ നമ്മള്‍ വായിക്കേണ്ടി വരുമോ.........”

ഇനി ഭാഗവതരുടെ ഗാനത്തിലേക്ക് വരിക, ജനകീയസൂത്രണം എന്നത് അഴിമതിക്കായി സി.പി.എമ്മുകാര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്. അതിലൂടെ സി.പി.എം. പണം സമ്പാദിക്കുന്നു. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണത്തില്‍ 65-70% തുക കൈകാര്യം ചെയ്യുന്നത് സി.പി.എം.ജനപ്രതിനിധികളാണ്. “എന്തൊരു മഹത്തായ കണ്ടു പിടിത്തം”.


ഒരു പഞ്ചായത്തിന്റെ അക്കൌണ്ടില്‍ എത്തുന്ന തുകയില്‍ ഒരു പൈസ പോലും ഒരു പഞ്ചായത്ത് മെമ്പര്‍ പോയിട്ട് ഒരു പ്രസിഡന്റിനു പോലും പിന്‍ വലിക്കാന്‍ കഴിയില്ല എന്ന് ഏത് കൊച്ചു കുട്ടിക്കുമറിയാം. പഞ്ചായത് സെക്രട്ടറിക്ക് മാത്രമാണ് അതിനുള്ള അധികാരം. ഇനി അത്രക്ക് അഴിമതിക്കാരനായ ഒരു സെക്രട്ടറി സി.പി.എം. പ്രതിനിധികള്‍ക്ക് തുക പിന്‍ വലിച്ച് കൊടുത്താലോ.........അങ്ങിനൊരു സംഭവം കേരള ചരിത്രത്തില്‍ ഇതൂവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.

ജനകീയാസൂത്രണത്തിണ് പഞ്ചായത്തിന് കൈമാറുന്ന തുക ചെലവഴിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പാലിച്ചു മാത്രമേ ഏതൊരു പഞ്ചായത്തിനും തുക പിന്‍ വലിക്കാനാകൂ. 40% കാര്‍ഷിക മേഖലയില്‍, 30% സേവന മേഖലയില്‍, ബാക്കി 30% മാത്രം റോഡിനും കെട്ടിടങ്ങള്‍ക്കും.


എത്ര അഴിമതിക്കാരനായ ഒരു പഞ്ചായത്ത് മെമ്പര്‍ക്കും അഴിമതികാണിക്കാന്‍ ആകെ അവസരം ഈ മുപ്പത് ശതമാനത്തിലാണ്. അതും തനിക്കിഷ്ടപ്പെട്ട റോഡ്, തന്റെ വാര്‍ഡിലെ കലുങ്ക് എന്നിങ്ങനെയുള്ള ചിന്ന അഴിമതികള്‍ മാത്രം. അതും ഒരു പഞ്ചായത്തിലെ ആകെ അംഗങ്ങള്‍ കടിപിടി കൂടി പങ്കിട്ടെടുക്കുന്നതില്‍ ബാക്കി മാത്രം. ഇവിടെയാണ് ഫണ്ടിന്റെ 65-70% സി.പി.എംകാര്‍ കൈക്കലാക്കുന്നു എന്ന ഷാജഹാന്റെ ഗര്‍ദ്ദഭക്കച്ചേരി.
ജനകീയാസൂത്രണം ഇ.എം.എസ്സിന്റെ സങ്കല്പമാണ് എന്നാണ് വി.എസും. ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്. ഇവര്‍ രണ്ടുപേരും ഇന്നും ഇ.എം.എസ്സിനെ പരസ്യമായി തള്ളിപ്പറയാത്തവരുമാണ്. ഇന്നത്തെ ഷാജഹാന്റെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് ഇ.എം.എസ്സിലേക്കാണോ. സി.പി.എമ്മിന് അഴിമതി നടത്താന്‍ ഇ.എം.എസ്സ്. ഉണ്ടാക്കിക്കൊടുത്ത ഒന്നാണ് ജനകീയാസൂത്രണം എന്നാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത്.


ജനകീയാസൂത്രണ വിവാദങ്ങള്‍ കത്തിനിന്ന കാലഘട്ടത്തില്‍, എം.എന്‍.വിജയനും പ്രൊ.സുധീഷും പാഠം മാസികയുമായി രംഗത്തിറങ്ങിയ കാലഘട്ടത്തിലും ഇത് ഒരു ധന സ്രോതസ്സ് ആണ് എന്ന ആരോപണം ഉന്നയിച്ചിട്ടില്ലായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി, സ്വീഡിഷ് ഫണ്ട്, പരിഷത്ത്, വിഭവ ഭൂപടം അങ്ങിനെ ഒരു പാട് അലക്കിയ മുണ്ടാണ് ജനകീയാസൂത്രണം.


പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ അച്യുതാനന്ദ വികസന സമിതി ഇങ്ങനെയൊരു ആരോപണവുമായി എന്തിന് രംഗത്തു വന്നു. അതിനുത്തരം സി.ആര്‍. നീലകണ്ഠന്‍ അന്നെഴുതിയ ആ ലേഖനത്തിലുണ്ട്.

“ ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?'' (സി.ആര്‍. നീലകണ്ഠന്‍, മാതൃഭൂമി)

ജനകീയാസൂത്രണ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഒരേ ഒരു പക്ഷിയെപ്പിടിക്കാനാണ്. തോമസ് ഐസക്ക്. പിണറായിയും കോടിയേരിയും കരീമുമൊക്കെ കഴിഞ്ഞു. ഇനിയവര്‍ ഐസക്കിനെത്തേടിയെത്തും. അതിനു വഴിമരുന്നാണ് അച്യുതാനന്ദ വികസന സമിതിയുടെ സെമിനാര്‍.
ഷാജഹാന്റെ കച്ചേരി കേട്ട് പുറത്തിറങ്ങിയപ്പോള്‍ പാലേരിക്കാരെ നമിക്കാനാണ് എനിക്ക് തോന്നിയത്. ഒപ്പം സ്വയം നിന്ദയും. ഒന്നുമില്ലെങ്കിലും വായ തുറക്കുന്നതിന് മുന്‍പ് അടിക്കാന്‍ അവര്‍ക്കാ‍യല്ലോ.......................

Thursday, June 17, 2010

ചില നേരങ്ങളില്‍ ചില മനിതങ്ങള്‍

സ്വത്വം അങ്ങിനെയാണ്‍ . അതൊരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന് ഉള്‍ക്കൊള്ളാനാകില്ല. മതം, ജാതി, വര്‍ണ്ണം, കുടുംബം അങ്ങിനെ ഏത് സ്വത്വവുമാകാം. അതിനെ കവച്ചു വക്കണം വര്‍ഗ്ഗ ബോധം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തിനു മുന്നില്‍ എന്ത് സ്വത്വ ബോധം. സി.പി.എമ്മില്‍ സ്വത്വ ബോധത്തെ ഒളിച്ചു കടത്താന്‍ ചില സത്വങ്ങള്‍ ശ്രമിച്ചപ്പോള്‍ കൈ-മൈയ് മറന്ന് നമ്മള്‍ ഒരുമിച്ചു. അതിന് ഗ്രൂപ്പോ പാരമ്പര്യമോ നമുക്ക് തടസ്സമായതേയില്ല. ഇതാണ്‍ യഥാര്‍ത്ഥ വര്‍ഗ്ഗബോധം.

വനിതാ സംവരണ ബില്ല് പാസ്സാക്കാന്‍ വൃന്ദാ കാരാട്ടും സുഷമാ സ്വരാജും കെട്ടിപ്പിടിച്ചത് സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പി.കെ.പോക്കറ്. അതല്ല ആദിവാസികളെ സംഘടിപ്പിച്ച് പ്രത്യേക സംഘടയുണ്ടാക്കിയത് സ്വത്വമാണ്, സച്ചാര്‍ കമ്മിറ്റിക്ക് സമിതിയുണ്ടാക്കിയത് സ്വത്വമാണ് എന്ന് മറ്റു ചിലര്‍.

ഇതൊക്കെ ഗഹനമായ സംഭവങ്ങളാണ്. കരിമീന്റെ തലയില്‍ നില്‍ക്കുന്നതല്ല. സ്വത്വം സി.പി.എമ്മില്‍ പണ്ടേയുണ്ട് എന്നതിന് കരിമീന്‍ കണ്ടെത്തിയ രണ്ട് ഉദാഹരണങ്ങള്‍ പറയാം.

1996ല്‍ കയര്‍ഫെഡില്‍ മാനേജിങ്ങ് ഡയറക്ടറുടെ ഒഴിവ് വന്നപ്പോള്‍ കയര്‍ തൊഴിലാളി എന്നോ അടിസ്ഥാന വര്‍ഗ്ഗമെന്നോ ഉള്ള യാതൊരു വര്‍ഗ്ഗബോധവും നമ്മുടെ അച്യുതാനന്ദന്‍ സഖാവിന് തോന്നിയില്ല. അദ്ദേഹത്തിന് സ്വത്വബോധം തോന്നുകയും മകനെത്തന്നെ സ്ഥാപനത്തിന്റെ എം.ഡിയാക്കുകയും ചെയ്തു.

2006ല്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാനേജറുടെ ഒഴിവ് വന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും വര്‍ഗ്ഗ ബോധം നഷ്ടപ്പെടുകയും സ്വത്വബോധമുണ്ടായി മകനെ മാനേജറാക്കുകയും ചെയ്തു.

പിന്നീട് പി.കെ.ശ്രീമതിക്ക് സ്വത്വബോധമുണ്ടാവുകയും മരുമകളെ അടുക്കളയില്‍ നിയമിക്കുകയും ചെയ്തു.

ജാതി, മതം, വര്‍ണ്ണം എന്നീ വിശാല സ്വത്വത്തിലേക്ക് പോയില്ല എങ്കിലും സ്വത്വം നമുക്ക് അത്രക്ക് അന്യമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.

Monday, June 7, 2010

നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്.

ഒടുവില്‍ വീരേന്ദ്രകുമാര്‍ ഒരു സത്യം മനസ്സിലാക്കി. പിണറായി വിജയന്‍ ഒരു മനുഷ്യനാണ്, വെറും മനുഷ്യന്‍. സ്വന്തം പ്രസിദ്ധീകരണത്തില്‍ അദ്ദേഹം അത് തുറന്ന് പറഞ്ഞിരിക്കുന്നു. സാമ്രാജ്യങ്ങള്‍ കീഴക്കി റോമാ ചക്രവര്‍ത്തിയെ പോലെ മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ താന്‍ ഒരു വെറും മനുഷ്യനാണ് എന്ന് തിരിച്ചറിയും എന്നാണ് വീരേന്ദ്രകുമാറിന്റെ ഉപദേശം. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ഇതൊരു നല്ല ഉപദേശമാണ് അനുസരിച്ചാല്‍ പിണറായിക്ക് നല്ലതുതന്നെയാണ്.
പക്ഷേ ഇതല്ല ഇവിടത്തെ പ്രശ്നം. ഈ തലക്കെട്ട് പണ്ടൊരു പത്രത്തില്‍ വായിച്ച പോലെ തോന്നുന്നു. തലക്കെട്ട് അടിച്ചു മാറ്റുന്നതില്‍ വീരേന്ദ്രകുമാറിനെ അഴിക്കോട് മാഷ് ഒന്നു കുടഞ്ഞു വിട്ടതാണ്. ഗുരുവിന്റെ ദു:ഖമാണ്, രാമന്റെ ദു:ഖം ആയതെന്നായിരുന്നു അതിയാന്റെ പരിഭവം. ഏതായാലും അതോടെ അഴിക്കോടിന്റെ പഴയ പ്രേമലേഖനങ്ങളും കാമുകിയും ഒക്കെ പുറത്തു വന്നു. അന്ന് അഴിക്കോട് പറഞ്ഞിരിക്കണം, “ വീരാ.........ഞാനും ഒരു മനുഷ്യനാണ് വെറും മനുഷ്യന്‍”


സി.പി.എമ്മിലെ ഗ്രൂപ്പു വഴക്കില്‍ വീരന്‍ മീന്‍ പിടിക്കുന്ന കാലം. ലാവ ലിന്‍ കേസും മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയും ,വൃക്ക തട്ടിപ്പുകാരന്‍ ഫാരിസ് അബൂബേക്കറുമൊക്കെയായി പിണറായി വിജയന്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലം. ഒരിക്കല്‍ സഹികെട്ട് പിണറായി വിജയന്‍, കേരളാ ഹൌസില്‍ വച്ചാണ് എന്ന് തോന്നുന്നു. , പത്രക്കാരോട് ചോദിച്ചു, “ എന്നെക്കുറിച്ച് എന്തെല്ലാം നിങ്ങള്‍ എഴുതി, ഇനി പെണ്‍ വാണിഭം അത് മാത്രമല്ലേ ബാക്കിയുള്ളൂ, അതും എഴുത് പിണറായി വിജയന്‍ പെണ്‍ വാണിഭം നടത്തി എന്ന്, ഒന്നോര്‍ക്കുക ഞാനും ഒരു മനുഷ്യനാണ്”.
അപ്പോള്‍ പിണറായി മനുഷ്യനാണ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. അതാണല്ലോ ഒരു നിമിഷം പത്രക്കാര്‍ക്ക് മുന്നില്‍ നിലവിട്ട് പിണറായി തുറന്നടിച്ചത്. അതേ വാചകം വീരേന്ദ്രകുമാര്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ഈ പുതിയ ഓര്‍മ്മപ്പെടുത്തലിന്റെ അര്‍ത്ഥം എന്താണ്.
ഒരു പക്ഷേ അതിതായിരിക്കും.” പിണറായി , നിങ്ങള്‍ ഒരു ചെത്തുകാരന്റെ മകനാണ്, ഞാന്‍ ഒരു കൌണ്ടറുടേയും”. അതായത് നിങ്ങള്‍ വെറും മനുഷ്യനാണ്, ഞാനാകട്ടെ അല്പം കൂടിയമനുഷ്യനും.”

സോഷ്യലിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും സ്വത്വം പുറത്താകുന്നത് ഇങ്ങനെയാണ്.

Thursday, May 20, 2010

സ്വയം വിലയിരുത്തല്‍

സ്വന്തം മന്ത്രിസഭയെക്കുറിച്ച് വി.എസിന് പറയാനുള്ളത് അദ്ദേഹം സി.ആര്‍. നീലകണ്ഠന്‍ എന്ന തൂലികാ നാമത്തില്‍ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു
http://www.mathrubhumi.com/online/malayalam/news/story/317748/2010-05-20/കേരള

സ്വന്തം മന്ത്രിമാരില്‍ വി.എസ്.ഏറ്റവും വെറുക്കുന്നത് തോമസ് ഐസക്കിനെയാണ് എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം
ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഹിതപരിശോധനയെക്കുറിച്ചദ്ദേഹം പറയുന്നു. ഒരൊറ്റ ചോദ്യം: ''ഈ മന്ത്രിയേയും മന്ത്രിസഭയെയും പറ്റി ഒരു ഹിതപരിശോധന നടത്തി 30 ശതമാനം പേരെയെങ്കിലും അംഗീകരിപ്പിക്കാമെന്ന വിശ്വാസം മന്ത്രിക്കുണ്ടോ?''

തോമസ്സ് ഐസക്കിനെപറ്റി ജനങ്ങള്‍ നല്ലത് പറയുന്നത് മുഖ്യന് പിടിക്കുന്നതേയില്ല എന്ന് ഈ വാചകങ്ങള്‍ തെളിയിക്കുന്നു. എവിടെയോ ഒരു ലാവലിന്‍ ഐസക്കിന് ഒരുങ്ങുന്നു. ആറ് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐസക്കിനെ കുറിച്ച് സി.ആര്‍ നീലകണ്ഠന്‍ എന്ന പേരില്‍ അച്യുതാനന്ദന്‍ പുസ്തകം എഴുതിയേക്കും.

Saturday, May 15, 2010

കിനാലൂരിനെ കിനാക്കണ്ട്.

കിനാലൂര്‍ ഒരു സാദ്ധ്യതയാണ്. അല്ലെങ്കില്‍ സാധ്യതകളുടെ വാതിലാണ്. അതിലൂടെ നൂണ്ടുകയറിയാല്‍ കിട്ടാനുള്ളത് അക്ഷ്യഖനികളാണ്.
ഒരു നന്ദിഗ്രാമിലും സിംഗൂരിലും നാമത് തെളിയിച്ചതാണ്. അത്രത്തോളം എത്തിക്കാന്‍ നമുക്കാകാത്തത് സമയദോഷം കൊണ്ടാകണം.
ഭൂസമരങ്ങള്‍ കേരളത്തില്‍ പുതിയതല്ല. മുത്തങ്ങയും ചെങ്ങറയും ദേശീയപാതയും ഒക്കെയായി അവ നിറഞ്ഞു തുളുമ്പുന്നു. അതില്‍ ലാത്തിച്ചാര്‍ജ്ജുകളും പുതുതല്ല. സ്വയം ഹത്യകളും വെടിവയ്പ്പും ഭൂസമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരു ആഘോഷമായിരുന്നില്ല. കിനാലൂര്‍ ഒരു ആഘോഷമായിരുന്നു. അടിച്ചവര്‍ക്കല്ല, അടി കൊണ്ടവര്‍ക്ക്. അടി ഒരു ആഘോഷമാകുന്നത് നടാടെയാകണം.

ചെങ്ങറ ഒരു ആഘോഷമാകുമായിരുന്നു. അവിടെയും ചെന്നിരുന്നു സഹായ ഹസ്തങ്ങളുമായി തമ്പുരാക്കന്മാര്‍. ഒരു പ്രസംഗത്തിനും പ്രസ്താവനക്കുമപ്പുറം അടിയാന്മാര്‍ക്ക് ഒന്നും വേണ്ട എന്ന് ളാഹ ഗോപാലന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. പിന്നെ ദേശീയ പാതയിലേക്കായി നോട്ടം. അവിടെയും തമ്പുരാക്കന്മാരുടെ കഞ്ഞിയില്‍ പാറ്റവീണു. അനന്തപുരി മുതല്‍ എറണാകുളം വരെ ചോരയൊഴുകുന്ന കിനാക്കള്‍ എല്ലാം പാഴായി.

അപ്പോഴാണ് കിനാലൂര്‍ എത്തിയത്. ഭൂമി ഏറ്റെടുപ്പോ , കുടിയൊഴിപ്പിക്കലോ അല്ല, സര്‍വെ മാത്രം. ചാണക വെള്ളവും കല്ലും വടിയുമായി നേരിട്ടപ്പോള്‍ പ്രതീക്ഷിച്ചത് മിനിമം ഒരു രക്തസാക്ഷിയെയായിരുന്നു. ഒരു വെടിയുണ്ടയെങ്കിലും ഒരു ഫ്ലോറിയെ ഉയിര്‍ത്തുമായിരുന്നു. അതില്‍ നമ്മുടെ സ്വപ്നങ്ങള്‍ നീന്തിത്തുടിക്കുമായിരുന്നു. അതും പാഴായി. പക്ഷേ ചാനലുകളില്‍ നമ്മള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചു. അടി നമ്മള്‍ ആഘോഷിച്ചു.
ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്. നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്. നമ്മുടെ ഒളിക്യാമറകള്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരക്ക് മാത്രമാണ്. എന്നാണ് ഒരു തെഹല്‍ക്ക കേരളത്തിലെത്തുക.

Thursday, May 6, 2010

വാര്‍ത്തകള്‍ ഉണ്ടാകുന്നത്

“വി.എസ്.അച്യുതാനന്ദനെ പി.ബി.യില്‍ തിരികെ എടുത്തേക്കും” - ഇന്ത്യാവിഷന്‍ (4മണി,വൈകിട്ട്)
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)

അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.

Saturday, May 1, 2010

മുല്ലപ്പെരിയാറും പിണറായി വിജയനും

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ എന്തു സംഭവിക്കും. അണക്കെട്ടിലെ വെള്ളം മുഴുവന്‍ ഒഴുകി ഇടുക്കി ഡാമിലെത്തും. അതു താങ്ങാനാകാതെ ഇടുക്കി ഡാം പൊട്ടും. മൂന്നു ജില്ലകളും അതിലെ ലക്ഷക്കണക്കിന് ജനങ്ങളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ പോയി വീഴും. ലോകത്തെ ഭീകരദുരന്തങ്ങളില്‍ ഒന്നാകും അത്.
ഇനി പിണറായി വിജയനെ കോടതി വെറുതേ വിട്ടാലോ?. സി.പി.എമ്മിന് ആഹ്ലാദിക്കാം. ദേശാഭിമാനിക്ക് പത്ത് ദിവസം അച്ചു നിരത്താം. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ല. പി.ജെ.ജോസെഫും പി.ജെ. കുര്യനും രക്ഷപെട്ടതു പോലെ എന്ന് മനോരമ എഴുതും. സി.ബി.ഐക്ക് കൈക്കൂലി കൊടുത്തു എന്ന് വീരഭൂമിയും എഴുതും. സി.പി.എമ്മിന് അന്തസ്സ് തിരിച്ചു കിട്ടുമോ, പിണറായിക്ക് മുഖം രക്ഷിക്കാനാകുമോ?. ഒന്നും നടക്കില്ല.
മുല്ലപ്പെരിയാറിലും പിണറായിക്കേസിലും സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്.

പിണറായിക്കേസില്‍ കക്ഷി ചേര്‍ന്നവര്‍- ആസിഫലി, വീരേന്ദ്രകുമാര്‍ (നന്ദകുമാര്‍ മുഖാന്തിരം), രാംകുമാര്‍, അച്യുതാനന്ദന്‍, സി.ബിഐ, ഗവര്‍ണ്ണര്‍, നീലകണ്ഠന്‍..........................................................

മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേര്‍ന്നവര്‍.......................................................(ആരുമില്ല)

അപ്പോള്‍ മുല്ലപ്പെരിയാറിനേക്കാള്‍ അപകടകാരി പിണറായി തന്നെ........................