Thursday, September 29, 2011

കൊന്നത് ഭീമനല്ല

അഡ്വ. റഷീദ്, കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവ്. സൌമ്യന്‍, സഹൃദയന്‍, സുന്ദരന്‍. എല്ലാ ജനങ്ങളുമായും അടുപ്പം. കക്ഷി രാഷ്ട്രീയത്തിനതീതമായ സുഹൃത് ബന്ധങ്ങള്‍. അടുത്ത തെരെഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി റഷീദായിരിക്കും. നിന്നാല്‍ തീര്‍ച്ചയായും ജയിക്കും.ചരിത്രം തിരുത്തിക്കുറിക്കപ്പെടും. സി.പി.എമ്മിന്റെ അണികളില്‍ ആവേശം നുരഞ്ഞ് പൊങ്ങി.
    പക്ഷേ എന്തു ചെയ്യും?. കടുത്ത ചുമയും പനിയും ബാധിച്ച രണ്ടര വയസ്സുകാരി മകള്‍ ഫാന്‍സിക്ക് മരുന്നുവാങ്ങാല്‍ പുറത്തിറങ്ങിയ റഷീദിനെ കൊട്ടാരക്കര ചന്തമുക്കില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണം കഷണമാക്കി. ആരാണന്നോ എന്തിനാണന്നോ അറിയില്ല. മുപ്പത് വര്‍ഷം കഴിഞ്ഞു. ഇന്നും അറിയില്ല അവര്‍ ആരാണന്നോ എന്തിനാണന്നോ?.

    പല ഫയലുകളും ജനങ്ങളുടെ ജീവിതമാണ്. ഉദ്യോഗസ്ഥര്‍ക്ക് അത് അറിയില്ല. അവര്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അത് തടഞ്ഞുവക്കും. കൊല്ലം ജില്ലയിലുള്ള ആ പഞ്ചായത്ത് സെക്രട്ടറിയും അങ്ങിനെയായിരുന്നു. ആരുപറഞ്ഞിട്ടും അയാള്‍ ഒന്നും ചെയ്തില്ല. അനന്തരം ഒരു പൊങ്ങു തടി പോലെ അയാള്‍ ഒരു കിണറ്റില്‍ വിലയം പ്രാപിച്ചു. ചോദ്യങ്ങള്‍ ഉണ്ടായില്ല. ഉത്തരങ്ങളും. ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.

പ്രമാദമായ അഴിമതിക്കേസില്‍ സാക്ഷി പറയേണ്ടയാളായിരുന്നു അയാള്‍.പറയരുതേ എന്ന് പലരും അയാളോട് പറഞ്ഞതാണ്. ജീവിതത്തിന്റെ വില അയാള്‍ക്ക് അറിയില്ലായിരുന്നു. ഭാര്യയുടേയും മക്കളുടേയും കഴുത്തറുത്ത് കിണട്ടിലിട്ട് കൊന്നിട്ട് അയാള്‍ സ്വയം കഴുത്തറുത്തു മരിച്ചു. എന്നിട്ട് അയാള്‍ ആ കിണറ്റിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു. ചില മരണങ്ങള്‍ വിചിത്രങ്ങളാണ്. അവ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും. അത്ര മാത്രം.

  ചിത്രവധം. നമ്മുടെ പാരമ്പര്യത്തിലുള്ളതാണ്. സ്വാതിതിരുനാളിന് മുന്‍പ് വരെ തിരുവിതാംകൂറിലും അതുണ്ടായിരുന്നു എന്നാണ് കഥ. രാജകുടുബത്തിന്റെ തിരുശേഷിപ്പുകള്‍ പുറത്ത് വരികയാണ്. രാജഭക്തിയും ഏറിവരുന്നു. അപ്പോള്‍ ആസനത്തില്‍ ഇരുമ്പ് കയറ്റി കൊല്ലുന്നത് ഒരു തെറ്റാകില്ല. ചുരുങ്ങിയ പക്ഷം ഒരു ഓര്‍മ്മപ്പെടുത്തലെങ്കിലും ആകും.ചരിത്രം അങ്ങിനെയാണ് അത് എപ്പോഴെങ്കിലും കയറി ആവര്‍ത്തിച്ചു കളയും. ഒരു മുന്നറിയിപ്പുമില്ലാതെ.

   നാളേക്ക് നമുക്ക് എന്തുണ്ട്?. അന്വേഷണം നടക്കുന്നു. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകും. അധ്യാപകനെ ചവുട്ടിക്കൊന്നവന്‍ എവിടെയെത്തി?. അപ്പോള്‍ ആസനത്തില്‍ ആപ്പ് കയറ്റിയാലും അധികാരത്തിലേക്ക് വഴികളുണ്ട്.

 ഒരു ചെറിയ പ്രവചനമായാലോ............

                 .............................ടിയാന് ആ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു.അത് കണ്ട് പിടിച്ച അവരുടെ ഭര്‍ത്താവ് ടിയാനെ വകവരുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.നിലമേല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഇത് ഏറ്റെടുത്തത്. സംഘാങ്ങളായ തുമ്പ് സാബു, അമ്പ് സജി, കൊമ്പ് സുര എന്നിവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് വിദേശത്തേക്ക് കടന്നെന്നും അയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു......................................

കേസ് കൊടുത്ത അധ്യാപകന്റെ ആസനത്തില്‍ ഇരുമ്പ് പൈപ്പാണ് കയറ്റിയതെങ്കില്‍ ജയിലിലാക്കിയ അച്യുതാനന്ദന് ഒരു കുന്തം എവിടയോ ഒരുങ്ങുന്നുണ്ടാകും. നീല കണ്ഠാ നീ തന്നെ തുണ......................................

Monday, September 26, 2011

ഏറ്റവും ദൈര്‍ഘ്യമേറിയ വ്യഭിചാരം. !

എനിക്ക് ഒന്ന് വ്യഭിചരിക്കണം !. ഞാന്‍ ആരോട് അനുവാദം ചോദിക്കണം?. ഒന്ന് ആരാണോ ആ മറ്റേയാള്‍ അയാളോട്. മറ്റൊന്ന് എന്റെ മനസാക്ഷിയോട്.(കുടുംബത്തെ, മാന്യതയെ, എന്നെത്തന്നെ വഞ്ചിച്ചുകൊണ്ട് ചെയ്യൂന്ന ഈ പ്രവൃത്തി ശരിയാണോ എന്ന് മനസാക്ഷിയോട് )


        മറ്റാരോടെങ്കിലും എനിക്ക് അനുവാദം ചോദിക്കേണ്ടതുണ്ടോ ?.ഞാനുള്‍പ്പെടുന്ന മതസംഘടനാ നേതാവിനോട്, ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട്, ഞാന്‍ വായിക്കുന്ന മാധ്യമങ്ങളോട്,


   വേണ്ട, ഇതെന്റെ മാത്രം വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അതു ചെയ്തതുകൊണ്ട് ഈ രാഷ്ട്രത്തിന്റെ സമ്പദ് ഘടനയോ അതിര്‍ത്തി സുരക്ഷയോ ദുര്‍ബലപ്പെടുന്നില്ല.


  പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി വ്യഭിചരിച്ചു. അങ്ങോട്ട് പോയല്ല, കോഴിക്കോട്ട് നിന്ന് ട്രയിനില്‍ കയറി മന്ത്രി മന്ദിരത്തിലെത്തിയാണ്, അല്ലെങ്കില്‍ എത്തിച്ചാണ് കുഞ്ഞാലിക്കുട്ടി കാര്യം നിര്‍വഹിച്ചത്. ഇതുവരെ കാര്യത്തില്‍ കുറ്റമൊന്നുമില്ല, ധാര്‍മ്മികതയല്ലാതെ....


  വന്നപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നത് ഒരു പ്രധാന കുറ്റമാണ് , നിയമ പ്രകാരം.ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല എന്ന കൃത്യവിലോപം ഉത്തരവാദപ്പെട്ട മന്ത്രി കാണിച്ചു. ധൃതി കൊണ്ടായിരിക്കാം. മന്ത്രിയല്ല, ലോകത്ത് വ്യഭിചരിക്കാന്‍ പോകുന്ന ഒരു മനുഷ്യനും മറ്റേയാളിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല, പരിശോധിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല. ആ തെറ്റ് കുഞ്ഞാലിക്കുട്ടി ചെയ്തു.


      ഇത്രയും തെറ്റുകള്‍ കുഞ്ഞാലിക്കുട്ടി സ്വയം ചെയ്തതാണ്. അതിന് അദ്ദേഹം കൊടുക്കേണ്ടിയിരുന്ന വില വളരെ ചെറുതാണ്. ഒരു രാജിയോ (നീലനെപ്പോലെ), ഒരു ശിക്ഷയോ (ബാലകൃഷ്ണപിള്ളയെപ്പോലെ) അനുഭവിച്ച ശേഷം പൂര്‍വാധികം കരുത്തനായി, പുലിക്കുട്ടിയായി അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാമായിരുന്നു.


 പക്ഷേ കുഞ്ഞാലിക്കുട്ടി അത് ചെയ്തില്ല. പകരം സാക്ഷികളെ സ്വാധീനിച്ചു. മാധ്യമങ്ങളെ സ്വാധീനിച്ചു, ജഡ്ജിമാരെ സ്വാധീനിച്ചു. കോടികള്‍ ഒഴുക്കി. സമ്പത്തിന്റെ സിംഹഭാഗം രജീനയും റൌഫും കൊണ്ട് പോയി. എന്നിട്ട് രക്ഷപ്പെട്ടോ ?. അപമാനത്തില്‍ നിന്ന് അപമാനത്തിലേക്ക് കൂപ്പു കുത്തുന്നു. ഐ.എ.എസ്.കാരിയെ പീഡിപ്പിച്ച നീലന്‍ രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു. പി.ജെ.ജോസഫ് തൊട്ടടുത്ത മന്ത്രി സഭയില്‍ തന്നെ മന്ത്രിയായി വിലസുന്നു. ഇവര്‍ക്ക് സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്ക് സംഭവിക്കാത്തതെന്തേ................


 കാരണം കുഞ്ഞാലിക്കുട്ടി ഒരു പാവമായിരുന്നു.. അപമാനം ഭയക്കുന്ന ഒരു പാവം. മാനം സംരക്ഷിക്കാന്‍ പണത്തിന് കഴിയും എന്ന് കരുതിയ ഒരു വിഡ്ഡി. അത് ചൂഷണം ചെയ്യാന്‍ ആയിരം ശവംതീനികള്‍ കൂടെയുണ്ടായിരുന്നു.


  കോടികള്‍ വാരിയെറിയുന്നതിനു പകരം , “ഞാന്‍ വ്യഭിചരിച്ചെടാ ചെറ്റകളേ, എനിക്കെന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതി” എന്ന് പറഞ്ഞിരുന്നു എങ്കില്‍ എത്ര പത്രലേഖകര്‍ പട്ടിണിയാകുമായിരുന്നു. എത്ര ഇടനിലക്കാര്‍ തെരുവാധാരമാകുമായിരുന്നു.


    ഒരു മനുഷ്യന്റെ വ്യഭിചാരം കൊണ്ട് മാത്രം ഒരാള്‍ അഞ്ച് കൊല്ലം നാട് ഭരിച്ചു. ജനങ്ങള്‍ക്ക് ചെയ്ത സേവനങ്ങളോ, വികസന പദ്ധതികളോ ഇല്ലാതെ, അക്കാര്യത്തിലൊന്നും ഒരു അവകാശവും ഉന്നയിക്കാതെ, ഒരു മനുഷ്യന്‍ വീണ്ടും ജനവിധി തേടിയത് മറ്റൊരാളുടെ വ്യഭിചാരം മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു. 


  ഈ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരം ഒരു ജനതയുടെ ഭാഗധേയത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഒന്നായി മാറിയതെങ്ങിനെ?. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അന്നത്തെ വ്യഭിചാരത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊരു കുഞ്ഞ് പിറന്നിരുന്നു എങ്കില്‍ അതിന് ഇന്ന് വോട്ടവകാശം കിട്ടുമായിരുന്നു. അത്രയും കാലം കടന്നിരിക്കുന്നു. ഇന്നും, ഇന്നത്തെ ദിവസവും നാം ആ മനുഷ്യന്റെ വ്യഭിചാരത്തിലൂന്നി ജീവിക്കുന്നു.  ലോകത്തിലെ ഏറ്റവും ചെലവേറിയ വ്യഭിചാരം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യഭിചാരം. ക്ലിന്റന്‍ പോലും മറവിയായി. കുഞ്ഞാലിക്കുട്ടി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കേരളത്തിന്റെ സാമൂഹിക സദസ്സിലാകെ. .വെറും പത്തോ , പതിനഞ്ചോ മിനിട്ടിന്റെ പ്രക്രിയ ദശാബ്ദങ്ങളെ അതിജീവിക്കുന്നു.

Wednesday, August 31, 2011

കളിത്തോഴിമാരെന്നെ കളിയാക്കി!

അയ്യോ! അയ്യോ! അമേരിക്കക്കാരേ! അമേരിക്കയില്‍ ജോലിയെടുത്ത് ജീവിക്കുന്ന ഇന്ത്യന്‍ സായിപ്പുമാരെ ഷെയിം! ഷെയിം!.


   വ്യവസായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ കളിയാക്കി വിട്ടത്രേ!.അമേരിക്കയുടെ ഇറാക്ക് നയത്തെ ഭയങ്കരമായി കളിയാക്കി. പാവം കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്മാര്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. ചിലര്‍ കൈലേസ് കൊണ്ട് മുഖം പൊത്തി. മറ്റുചിലര്‍ കുപ്പി വെള്ളം മട മടാന്ന് കുടിച്ചു. ഹ്യൂഗോ ഷാവേസു പോലും തങ്ങളുടെ രാജ്യത്തെ ഇങ്ങനെ കളിയാക്കിയിട്ടില്ല.


   സി.പി.എമ്മിന്റെ രണ്ട് സമുന്നത നേതാക്കന്മാരെയാണ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഒരാള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജയന്‍ തങ്ങളെ കളിയാക്കിയിട്ടില്ല എന്നും ചില മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് എന്നും രേഖകള്‍ തെളിയിക്കുന്നു. അല്ലെങ്കിലും അതില്‍ പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ല. 1997-ല്‍ അമേരിക്കയില്‍ പോയി അവരെ ക്ഷണിച്ചയാളാണ് വിജയന്‍. അപ്പൊപ്പിന്നെ അവര്‍ ഇങ്ങോട്ട് വന്നു ചോദിച്ചാല്‍, എണീറ്റ് നിന്ന് സ്വീകരിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.


     മറ്റേയാളും തങ്ങളോട് സംസാരിച്ചത് വിദേശ നിക്ഷേപത്തെക്കുറിച്ചാണ് എന്നാണ് വിക്കിലീക്ക്സ് രേഖകള്‍ പറയുന്നത്. എന്നാല്‍ സത്യം മാത്രം പറയുന്ന ആ ദേഹം നമ്മളോട് പറയുന്നത് ഞാന്‍ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നും ഞാന്‍ അമേരിക്കയെ കളിയാക്കി വിടുകയാണ് ഉണ്ടായത് എന്നുമാണ്. 


                അമേരിക്കന്‍ സ്ഥാനപതിയെ നമ്മുടെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി കളിയാക്കുക. അതിനുള്ള ഭാഗ്യം സിദ്ധിച്ച നമ്മള്‍ മലയാളികള്‍ എന്ത് പുണ്യം ചെയ്തവരാണ്. സി.പി യെ വെട്ടിയതിന് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ സംഭവമല്ലേ ഇത്.ഇത് ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നല്ലേ. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ചെങ്കൊടി പാറിച്ചതിന് സമാനമല്ലേ ഇത്.
        
       അത്ഭുതമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളെല്ലാം ഈ മഹത്തായ സംഭവത്തെ തൃണവല്‍ ഗണിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ചര്‍ച്ച ചെയ്തത് പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്തതിനെ പറ്റി മാത്രമാണ്. പിണറായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ട വിവരം അന്നു തന്നെ പത്രങ്ങളില്‍ വന്നതാണ്. പിണറായി അമേരിക്കയില്‍ പോയി തന്നെ നിക്ഷേപം സ്വാഗതം ചെയ്തയാളുമാണ്. എന്നിട്ടും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആസാദ്, തുടങ്ങിയ ചര്‍ച്ചിലുകള്‍ അച്യുതാനന്ദന്‍ ചെയ്ത ഈ മഹത്തായ വിപ്ലവത്തെ തമസ്കരിച്ചു കളഞ്ഞു.                


                     മാതൃഭൂമി എന്ന ദേശീയ ദിനപത്രമാകട്ടെ അച്യുതാനന്ദന്‍ അമേരിക്കക്കാരെ കണ്ട വിവരം പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ പിണറായി കണ്ടതാകട്ടെ എട്ട് കോളത്തില്‍ പരത്തിയടിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടോ ഒരു അവഗണന.


         അച്യുതാനന്ദന്‍ പറഞ്ഞെതെല്ലാം കരിമീന്‍ വിശ്വസിക്കുന്നു. എന്നാലും ഒരു സംശയം അച്യുതാനന്ദന്‍ അമേരിക്കക്കാരെ കളിയാക്കിയത് ഏത് ഭാഷയിലായിരുന്നു.?

Monday, August 15, 2011

വിദ്യാഭ്യാസ വകുപ്പിലെ പോത്തുകച്ചവടം!

വിദ്യാഭ്യാസം ഒരു കച്ചവടമാണ് എന്നത് നമ്മള്‍ മലയാളികള്‍ പരക്കെ  അംഗീകരിച്ചിട്ടൂള്ള ഒരു വസ്തുതയാണ്. എന്നാല്‍ അത് ഒരു പോത്തുകച്ചവടത്തിന് സമമായാലോ?. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് ഇന്ന് നടക്കുന്നത് പോത്തുകച്ചവടത്തേക്കാള്‍ ഹീനമായ നടപടികളാണ്.


              മുസ്ലീം ലീഗ് എന്നും അഴിമതി എന്നുമൊക്കെ കേട്ടാല്‍ നമ്മള്‍ കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്  എന്നൊക്കെ ചിന്തിക്കും. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മന്ത്രിയായി അബ്ദുല്‍ റബ്ബ് എന്നൊരു പേര് കേട്ടപ്പോള്‍ ഏതോ ഒരു അപ്പാവി എന്നേ നിനച്ചൂള്ളൂ. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലിയതാണ് അളയില്‍ എന്ന് കാലം തെളിയിക്കുമോ?


      സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികളില്‍ നോട്ട് കെട്ടുകളുമായി സ്കൂള്‍ മാനേജര്‍മാര്‍ കയറിയിറങ്ങുന്നു. അതില്‍ ഒരു മാനേജറെ കരിമീന്‍ പിടിച്ചൂ. അയാളില്‍ നിന്നും ചോര്‍ത്തിയ കഥയിതാണ്.


                സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ കൊല്ലം, ആലപ്പുഴ,ഇടുക്കി,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചൂ. അതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
    ഇതാൺ അപേക്ഷ http://www.dhsekerala.gov.in/downloads/circulars/1606110733_Batch.doc


                ഈ ഉത്തരവ് പ്രകാരം സ്കൂളില്‍ നിലവിലുള്ള ഹയര്‍ സെക്കന്ററി ബാച്ചില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ക്ക് അഡ്മിഷന്‍ കിട്ടാതെ പോയ ബാച്ച് ഏതാണോ അത് അനുവദിക്കും. അതു തന്നെ അനുവദിക്കുമ്പോള്‍ അധ്യാപക തസ്തിക ഏറ്റവും കുറച്ച് സൃഷ്ടിക്കപ്പെടുന്ന ബാച്ചേ അനുവദിക്കുകയുള്ളൂ.


    കരിമീന്‍ കണ്ട മാനേജര്‍ക്ക് തന്റെ സ്കൂളില്‍ സയന്‍സ്, കോമേര്‍സ് എന്നീ ബാച്ചുകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷര്‍ പുറത്ത് നില്‍ക്കുന്നത് കോമേര്‍സ് ബാച്ചിനാണ്. നിയമപ്രകാരം ടി സ്കൂളിന് കൊമേര്‍സ് ബാച്ചിന് മാത്രമേ അപേക്ഷിക്കാവൂ. ഹുമാനിറ്റീസിന് പുതിയൊരു ബാച്ച് അനുവദിച്ചു കിട്ടിയിരുന്നു എങ്കില്‍ അഞ്ച് അധ്യാപകരെ പുതുതായി നിയമിക്കാമായിരുന്നു. 5*30 ലക്ഷം ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടൂമായിരുന്നു. പക്ഷേ എന്ത് ചെയ്യാം അപേക്ഷിക്കാന്‍ വകുപ്പില്ലല്ലോ. മുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ നാല്പത്തി അഞ്ച് കാരന്‍ അപേക്ഷ അയച്ചിട്ട് കാര്യമില്ലല്ലോ..


                  അങ്ങിനെ ഈ മാനേജറും അപേക്ഷിച്ചൂ കോമേര്‍സ് ബാച്ചിന്. അവസാനം ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
http://www.dhsekerala.gov.in/downloads/circulars/0308110722_Bat.pdf


                                  ഉത്തരവ് വായിച്ചു നോക്കിയ മാനേജര്‍ ഞെട്ടിപ്പോയി. തന്റെ സ്കൂളിന് അപേക്ഷിച്ച നിലവിലുള്ള ബാച്ച് തന്നെ കിട്ടി. എന്നാല്‍ മറ്റൂ സ്കൂളുകളിലൊക്കെ നിലവിലില്ലാത്ത പുതിയ ബാച്ചുകള്‍. പുതിയ ബാച്ചുകള്‍ക്ക് അപേക്ഷിച്ചുപോലും കൂടാ എന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരിക്കെ അവര്‍ എങ്ങിനെ അതിന് അപേക്ഷിച്ചു.അവരുടെ അപേക്ഷ എങ്ങിനെ പരിഗണിച്ചു. അവര്‍ക്ക് എങ്ങിനെ നിയമ വിരുദ്ധമായി ബാച്ച് അനുവദിച്ചു.


        കണ്ണ് തള്ളിപ്പോയ മാനേജർ മറ്റ് മാനേജർമാരുമായി ബന്ധപ്പെട്ടൂ. കിട്ടിയ മറുപടി ഇതായിരുന്നു. .   “താനെന്തൊരു മണ്ടനാടോ?.വെറും പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ തനിക്ക് പുതിയ ബാച്ച് അനുവദിച്ചു കിട്ടില്ലായിരുന്നോ”
"അപ്പോ സർക്കുലറ്!“
 “സര്‍ക്കുലര്‍ , മണ്ണാങ്കട്ട!. അതൊക്കെ അവരു നോക്കിക്കോളും. അതും പറഞ്ഞ് അപേക്ഷ അയക്കാതിരുന്നു താന്‍ എവിടത്തെ മാനേജറാടോ?”


    വെറും പതിനഞ്ച് ലക്ഷം കൊടുത്താല്‍ ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?,.ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി എന്ത് ചെയ്യും. എങ്കിലും മാനേജര്‍ ആശ നശിക്കാതെ ഹയര്‍ സെക്കന്ററി വകുപ്പുമായി ബന്ധപ്പെട്ടൂ.       


    മറുപടി കിട്ടി. പതിനഞ്ച് ലക്ഷം രൂപയുമായി ഉടനെത്തൂ. അതു പ്രകാരം പതിനഞ്ച് ലക്ഷം രൂപയുമായി അയാള്‍ എത്തിയിരിക്കുകയാണ്. അപ്പോഴാണ് കരിമീന്‍ അയാളെ കാണുന്നത്.  


             കരിമീന്‍ മാനേജറെ ഉപദേശിച്ചു. “ അണ്ണാ ഇത് ചതിയാണ്. ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഇനി കാശ് കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഇത് നിങ്ങളുടെ പണം അടിച്ചു മാറ്റാന്‍ ആരോ കളിക്കുന്ന കളിയാണ്”


                എത്ര പറഞ്ഞിട്ടും അയാളുടെ ചെവിയിൽ അതൊന്നും കയറുന്നില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പിറുപിറുത്ത് ഞാൻ പോയി.


    എന്നാല്‍ ഇന്നലെ പത്രം കണ്ട് ഞാന്‍ ഞെട്ടി. ഞാന്‍ കണ്ട മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിച്ച ബാച്ച് മാറ്റി പുതിയ ബാച്ച് അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നു.


http://www.dhsekerala.gov.in/downloads/circulars/1208110822_BCH.pdf"


            ഒരു അപേക്ഷ പോലും ക്ഷണിക്കാതെ! ഒരു നോട്ടിഫിക്കേഷന്‍ പോലും നടത്താതെ ! വെറും പതിനഞ്ച് അടച്ചപ്പോള്‍ കോഴ്സ് വെട്ടിമാറ്റി എഴുതിക്കൊടുത്തിരുക്കുന്നു!.


                         എന്തൊരു വിദ്യാഭ്യാസം ! എന്തൊരു ശുഷകാന്തി!.
                 

Saturday, August 6, 2011

ടൂര്‍ ഡയറി

സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമാണിച്ച് 2011 ആഗസ്റ്റ് മാസം മുതല്‍ സഖാവ് വി.എസ്.അച്യൂതാനന്ദന്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് എന്ന് അറിയുന്നു.

1, എം.ആര്‍.മുരളിയുടെ അമ്മുമ്മയുടെ മുട്ടൂ വേദന അറിയാന്‍
2,ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെ പശു പെറ്റതിന്റെ കാര്യം അന്വേഷിക്കാന്‍
3,കെ.സി.ഉമേഷ് ബാബുവിന്റെ പുതിയ കവിത വായിച്ച് നോക്കാന്‍
4, ബാബു ഭരദ്വാജ് താടി വടിക്കുന്നത് കാണാന്‍

   പിണറായി വിജയനേയോ സി.പി.എമ്മിനേയോ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ തങ്ങളുടെ വിലാ‍സം തന്നാല്‍ അവരുടെ വീട്ടില്‍ സഖാവ് വി.എസ്. അസുഖവിവരം അറിയാന്‍ എത്തുന്നതാണ് എന്നും വാര്‍ത്ത

       മനുഷ്യത്ത്വ പരമായ കാരണങ്ങളാല്‍ കിംസ് ആശുപത്രിയില്‍ പോയി ബാലകൃഷ്ണപിള്ളയെ കാണുന്ന കാര്യം മാത്രം പരിഗണിക്കാനാകില്ല എന്നും ബാലകൃഷ്ണപിള്ള പിണറായി വിജയനെ പത്തു തെറി വിളിച്ചാല്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കാമെന്നും അച്യുതാനന്ദന്‍ പറഞ്ഞതായി കേള്‍ക്കുന്നു.

Tuesday, August 2, 2011

ചാപ്പാ........കുരിശ്

സമ്മേളന കാലം ആരംഭിക്കുകയായി. ആചാരവെടികള്‍ മുഴങ്ങിത്തുടങ്ങി. ചാനലുകളില്‍ കരപ്രമാണിമാര്‍ നിരക്കാറായി. 


                 ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ കരിക്കിന്‍ വെള്ളം കുടിച്ച് അച്യുതാനന്ദച്ചേവകര്‍ കച്ചമുറുക്കി കളത്തിലിറങ്ങി. മാറ്റാന്മാര്‍ ആര്‍ത്തുവിളിച്ചൂ തുടങ്ങി. എതിരാളി കളത്തിലിറങ്ങിയിട്ടില്ല. എങ്കിലും 14 വര്‍ഷത്തെ മുതലാളിത്ത ദത്തുപുത്രന്റെ ഭരണം സി.പി.എമ്മില്‍ അവസാനിക്കാര്‍ പോവുകയാണ് എന്ന് അടച്ചിട്ടമുറിയില്‍ പത്ത് മിനിട്ട് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയ ശേഷം കുര്‍ലിന്‍ ബഞ്ചനന്തന്‍ നായര്‍ പ്രസ്താവിച്ചു.


        ഈ ഒരു മഹത്തായ പ്രസ്താവന ബഞ്ചനന്തന്‍ നായര്‍ക്ക് നടത്തുവാന്‍ അച്യുതാനന്ദനുമായി പത്ത് മിനിട്ട് ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നോ..പാഴൂര്‍ പടിക്കല്‍ പോകാതെ തന്നെ ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നല്ലേ അത്. സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖപ്രകാരം പിണറായി വിജയന് ഇനി ഒരിക്കല്‍ കൂടി സെക്രട്ടറിയാകാന്‍ സാധിക്കുകയില്ല. തന്റെ ഒരു വിശ്വസ്തനെ നിര്‍ദ്ദേശ്ശിക്കാം എന്നല്ലാതെ സെക്രട്ടറി പദം പിണറായിയുടെ സ്വപ്നത്തില്‍ പോലും അസാധ്യം.


               അപ്പോള്‍ പിണറായി വിജയന്റെ 14 വര്‍ഷ ദത്ത് ഭരണം അവസാനിച്ചാല്‍ സി.പി.എമ്മില്‍ പിന്നെന്ത് സംഭവിക്കും. കോടിയേരി..., ഐസെക്,ബേബി, അതോ അച്യുതാനന്ദന്‍ തന്നെ രംഗത്തിറങ്ങുമോ... എന്തും സംഭവിക്കാം, ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയില്‍ സി.പി.എമ്മില്‍ എന്തു സംഭവിക്കും എന്ന് ഉറപ്പിച്ചു പറയാനാകില്ല.


                      പക്ഷേ ഒന്നുറപ്പ് സി.പി.എം കേരള പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പിണറായി പക്ഷം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ആ പക്ഷം പരാജയപ്പെട്ടാല്‍ ആ നിമിഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ നിലം പതിക്കും.!.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി അധികാരത്തിലേറും.!


              കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഈ ഭരണമുന്നണിയില്‍ മൂന്നംഗങ്ങള്‍ പിണറായി എന്ന വ്യക്തിയോടുള്ള ശത്രുത ഒന്നു കൊണ്ടു മാത്രം യോജിച്ചു നില്‍ക്കുന്നവരാണ്. സി.പി.എമ്മില്‍ എന്ന് പിണറായി ഇല്ലാതാകുന്നുവോ ആ നിമിഷം മുതല്‍ ഇവര്‍ ഇടതുമുന്നണിക്കാരാണ്. 


    അപ്പോള്‍ വിക്രമാദിത്യന്റെ ചുമലിലിരിക്കുന്ന വേതാളം ഒരു സംശയം ചോദിച്ചു                                  
    " അല്ലയോ മഹാരാജൻ!. സി.പി.എമ്മിൽ അച്യുതാനന്ദൻ വിജയിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം. അതേ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമാണ്. ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താതെ അവര്‍ക്ക് അച്യുതാനന്ദനെ ജയിപ്പിക്കാനാകില്ല. പറയൂ രാജന്‍ ! നമ്മുടെ മാധ്യമങ്ങള്‍ ആരെ പിന്തുണക്കും!”.

Friday, July 22, 2011

ഒരു യാത്രാമൊഴി

കരിമീന്‍ യാത്രയാകുന്നു. അനന്തപുരിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ കാട്ടിലേക്ക് . ഭരണ സുരക്ഷക്ക് കരിമീന്‍ എന്ന ബ്ലോഗറെ നാടു കടത്തേണ്ടത് ആവശ്യമാണ് എന്ന് ബഹുമാനപ്പെട്ട ഗ്രാമവികസന അധികാരികള്‍ക്ക് തോന്നുകയും അത് തീട്ടൂരമാക്കി നല്‍കുകയും ചെയ്തു. അതുമായി കരിമീന്‍ ഇതാ പോകുന്നു. ഇനി അഞ്ച് കൊല്ലത്തെ വനവാസം. അതില്‍ ഒരു കൊല്ലം അജ്ഞാതവാസവും! 




                                   നന്ദി ! വിട!