Saturday, October 3, 2009

എന്റെ ദൈവമേ..............ദൈവമേ..............

ആകാശോം ഭൂമിയുമെന്നുണ്ടായി
മാനത്തെ നച്ചത്രമെന്നുണ്ടായി
നീപോയി കണ്ടോ നിന്റമ്മേം കണ്ടോ
നീയും നിന്റമ്മനും കൂടിക്കണ്ടോ........


"ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞന്‍ എന്തിനാണ്‍ തേങ്ങയുടക്കുന്നത്" വൈക്കം വിശ്വന്‍

അത്
അന്ധവിശ്വാസമല്ല മഹത്തായ ഭാരതീയ സംസ്ക്രിതിയുടെ ,പൈതൃകത്തിന്റെ, അത്മീയതയുടെ.......................മറുപടി ഇന്‍സ്റ്റന്റാണ്‍. ആരും തോറ്റു പോകും , വൈക്കം വിശ്വനും.

ആത്മീയതയുടെ തിരിച്ചുവരവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെടിപ്പുകൂടുതലാണ്‍.
ആത്മീയതയുടെ തിരിച്ചു വരവ് !

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം !
മാടന്‍ കാവ് ഒടയതമ്പുരാന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം.
(കുറ്റിക്കാട്ടില്‍ വടയക്ഷി ഇവളുടെ ഐശ്വര്യം എന്നെഴുതിയാല്‍ ഭാര്യയുടെ ചന്തിയിലും ഒട്ടിക്കാം)

ഇത് ഭക്തിയുടെ, ആത്മീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പായി വിലയിരുത്തപ്പെടുന്നു. യുക്തി ബോധത്തിന്റെ, കമ്മ്യൂണിസത്തിന്റെ അടിത്തറകള്‍ പിളര്‍ന്ന് വളര്‍ന്നു വന്നൊരു ആല്‍ വൃക്ഷം.
ചരടു കെട്ടിയ ജീവിതങ്ങളാണ്‍ വഴി നീളെ..............,കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള......... കൈത്തണ്ടയിലും അരയിലും കഴുത്തിലുമെല്ലാം യന്ത്രങ്ങള്‍, യന്ത്ര മനുഷ്യര്‍, രത്നഖനികള്‍...............
ഇത് ഭക്തിയുടെ രണ്ടാം വരവോ.................

ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
പോയ കാലത്തിന്റെ ആഭിചാരങ്ങളും മന്ത്രവാദികളും പോയ മറഞ്ഞു.അല്ലെങ്കിലും അവ നീചരായ കീഴാള വര്‍ഗ്ഗത്തിന്റെ ചെപ്പടിവിദ്യകളായിരുന്നല്ലോ ?.ഭാരതത്തിലെ നിഴല്‍ക്കുത്തുമുതല്‍ ആധുനിക കേരളത്തിലെ ഒടിവിദ്യ വരെ കീഴാള സംസ്ക്രിതിയുടെ കൈമുതലുകളായിരുന്നു. ഇവക്ക് അന്നേ ഒരു വരേണ്യ ബദല്‍ അന്വേഷിച്ചിരുന്നു വിശ്വഹിന്ദു. അവിടെ മന്ത്രവാദി മരിക്കുകയും തന്ത്രി ജനിക്കുകയും ചെയ്തു. ആഭിചാരത്തിനെ കാവി പൂശി ഹോമവും യജ്ഞവുമാക്കി.ആടിനെ അഴിച്ചുവിട്ട് തന്റെ വാഴ തീറ്റിച്ച അയല്‍ക്കാരനെ "കുത്തിത്തച്ച് പ്രാകുന്ന അമ്മൂമ്മമാര്‍ പോയിമറഞ്ഞു. പഴയ പ്രാക്കിന്റെ മൊത്തക്കച്ചവടം തന്ത്രിക്കാണ്‍ , ശത്രുദോഷം എന്ന് ഓമനപ്പേര്‍.

അമ്പലം ഒരു സൂപ്പര്‍മാര്‍ക്കറ്റായി, ദൈവം ഒരു പരസ്യവും. പാക്കു ചെയ്തിട്ടുണ്ട് വിഭവങ്ങള്‍, ആവശ്യമുള്ളത് എടുക്കുക, ധനാകര്‍ഷണം, സുമഗല സൂത്രം, ലൈഗിക വര്‍ദ്ധിനി, സന്താന യോഗം.
പാക്കറ്റില്‍ തുക എഴുതിയിട്ടുണ്ട്, നാളും പേരും പറഞ്ഞ് അര്‍ച്ചിക്കുക, പൊതി എടുക്കുക, കൃത്യമായ തുക ഒടുക്കുന്നവനൊപ്പം ദൈവം വരുന്നു. ചരടായി, ഏലസ്സായി, ഭസ്മമായി...............ഏത് നീച കര്‍മ്മത്തിനും ദൈവം കൂട്ടിനുണ്ടെങ്കില്‍ പിന്നെന്ത്?.

അനന്തപുരം പത്മനാഭന്‍ മുതല്‍ തളിപ്പറമ്പ് ജഗന്നാഥന്‍ വരെ പിന്നോക്കം പോയി. ഭക്തരെക്കാത്ത് ഈച്ചയടിച്ചിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ ദൈവങ്ങള്‍. അവരുടെ കയ്യില്‍ സ്പെഷ്യല്‍ പാക്ക്റ്റുകളില്ലല്ലോ, അവര്‍ക്ക് വിഖ്യാത പൊങ്കാലകളില്ല, യന്ത്രങ്ങളില്ല, ചരടില്ല.
ഭക്തന്‍ ശാന്തിയും സമാധാനവും നാടിന്‍ ഐശ്വര്യവും പ്രദാനം ചെയ്തിരുന്ന ഇവരെ ആര്‍ക്ക് വേണം
നമുക്ക് ആറ്റുകാലമ്മയുണ്ട്, ചക്കുളത്തമ്മയുണ്ട്, കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍, കൈക്കുലി വര്‍ദ്ധന എന്നിവ മാത്രം നോക്കാന്‍ അനന്തപുരിയില്‍ ഹനുമാനുണ്ട്. ഇതൊന്നും സ്പെഷ്യലായി നോക്കാനാകാത്ത പത്മനാഭാ.......നിനെക്കെന്തിനര്‍ച്ചന...........

ജീവിതം മുഴുവന്‍ പിഴിഞ്ഞൂറ്റി മക്കള്‍ക്ക് നല്‍കി, അന്ത്യനാളുകളില്‍ അനാഥാലയത്തിന്റെ തിണ്ണ നിരങ്ങുന്ന മാതാപിതാക്കള്‍ക്കും ആശ്വസിക്കാം, മരിക്കുമ്പോള്‍ അതിഗംഭീര ചാവടിയന്തിരം. അത് അനാഥലയത്തിലല്ല , സ്വന്തം വീട്ടില്‍ , അല്ലെങ്കില്‍ ആഡിറ്റോറിയത്തില്‍, പിന്നെ പിതൃപൂജ , അന്നദാനം........തൃപ്തിയായി...............ഭക്തിയുടെ പുനര്‍ജന്മം!

വര്‍ഷങ്ങള്‍ പഠിച്ച് പാസ്സാകേണ്ട പരീക്ഷ ഒരു ചെറുചരടിനാല്‍ നേടിയെടുക്കാം, അയല്‍ക്കാരന്റെ ഭാര്യയെ ഒരു വിഭൂതിയാല്‍ പാട്ടിലാക്കാം. എത്രസുഖം ഇഹലോകജീവിതം, പൂന്താനം പോയിത്തുലയട്ടെ..........പ്രമോഷന്‍, സസ്പെന്‍ഷന്‍, ശസ്ത്രക്രിയക്ക്, എന്തിന്‍ അര്‍ശ്ശസ്സിനു വരെ മന്ത്രമുള്ളപ്പോള്‍ എന്തിന്‍ വെറുതേ ഇങ്ക്വിലാബ് വിളിക്കണം.

കുട്ടിക്കാലത്ത് വള്ളികളില്‍ ഊഞ്ഞാലാടിക്കളിച്ചിരുന്ന മാടന്‍ കാവുകളെവിടെ, യക്ഷിയുടെ മുടിപോലെ പൂത്തുകിടന്നിരുന്ന ഒലട്ടിമരമെവിടെ..........................
മാടനും മറുതയും പോയി, അറുകൊലയും പേയും, ചുടല മാടനും , കാലം ചെയ്തു. എല്ലാം കീഴാള ദൈവങ്ങള്‍. എവിടെയും പുനരുദ്ധാരണ മാമാങ്കങ്ങള്‍, തന്ത്രിമാര്‍ എഴുന്നള്ളുന്നു.ഉച്ചാടന പന്തലില്‍ കാവിക്കൊടി പാറുന്നു. (കീഴാള ദൈവങ്ങള്‍ ചെമ്പട്ടുടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു, അവര്‍ കോഴിച്ചോരയും പട്ടയും കഴിച്ചിരുന്നു.). കാളിയും കൃഷ്ണനും പീഡത്തിലേറുന്നു. ചെമ്പട്ടുടുത്ത് തുള്ളിയുറയുന്ന പറയന്‍ പുറത്തായി, മുടിയഴിച്ചാടുന്ന കുറത്തിയും പടിക്കു പുറത്ത്. ചരടു ജപിക്കുന്ന പോറ്റിയെത്തുന്നു. ഫലം പറയുന്ന തിരുമേനിയും, അര്‍ച്ചന, ഹോമം, യജ്ഞം.....................ഭക്തിയുടെ പുനരുദ്ധാരണം.

പടിയിറങ്ങിപ്പോയ എന്റെ ഭഗവതീ...................നിനക്കിരിക്കാന്‍ ഒരു പനമ്പട്ട പോലുമില്ലല്ലോ..........................
കീഴാള ദൈവങ്ങളെ പടിയിറക്കി. പക്ഷേ സമസ്ത ഹിന്ദുവല്ലേ.........ഒരു ഗഡു ക്ഷാമബത്തയെങ്കിലും കൊടുക്കണ്ടേ...........അബ്രാഹ്മണനും പൂജാരിയാകാം എന്ന് വിശാല ഹിന്ദു. പൂശാരി പറയനായാലും ദേവന്‍ ആര്യനാകട്ടെ.
ക്ഷേത്രങ്ങള്‍ സാസ്കാരിക കേന്ദ്രങ്ങളായിരുന്നു അന്ന്. സൃഷ്ടിയുടെ വേദനയുമായി അമ്പലപ്പറമ്പിലേക്കോടിയ കുഞ്ചന്‍ അവതരണത്തിന്‍ വിലക്കുകളില്ലായിരുന്നു. ജനത്തിനിഷ്ടപ്പെടുന്നതെന്തും ക്ഷേത്രകലയായിരുന്നു. അച്ചീ ചരിതങ്ങള്‍ മുതല്‍ സംഭോഗ വര്‍ണ്ണനകള്‍ വരെ.

ഇന്ന് നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്ത് കാണണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നു. നാടകം, കഥാപ്രസംഗം, ഗാനമേള എല്ലാം അഹൈന്ദവം. അത് മതില്‍ക്കെട്ടിന്‍ പുറത്ത്. കലയെ കുമ്മനം രാജശേഖരന്‍ പരിശോധിക്കും, അകത്തോ പുറത്തോ , ചാപ്പ കുത്തും.
ഭക്തിയുടെ നവോത്ഥാനത്തില്‍ ഭക്തനും ദൈവത്തിനുമിടയില്‍ ഒരു പുതിയ ഇടനിലക്കാരന്‍. വിശ്വഹിന്ദു. കേരളത്തിലെ തൊണ്ണൂറൂ ശതമാനം ഹിന്ദുക്കളും ഒരിക്കലും തെരെഞ്ഞെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു നേതൃത്വം അതേ ഹിന്ദു സമൂഹത്തിന്റെ പേരില്‍ സ്വയം അവരോധിക്കുന്നു. ഭക്തനും ദൈവത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്‍ക്കാര്‍.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ്‍ രക്ഷപ്പെടുക!

Friday, September 25, 2009

“സെബാസ്റ്റ്യന്‍ “പോള്‍ വധക്കേസ്”

ഒടുവില്‍ പോളിന് ബുദ്ധിയുദിച്ചു.
പിണറായിക്കു വേണ്ടി ചാവേറാകാന്‍ എന്നെ കിട്ടില്ല.
ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.
അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.
അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.

സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.
ചാവേറാകുക
അതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.
ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.
പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.
നിരന്തരമായി അപഹസിക്കപ്പെടുക.
ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.
അത് തുറന്നു പറച്ചിലാണ്.
ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.
മുകുന്ദനു കിട്ടിയത്, കെ.ഇ.എന്നിനു കിട്ടിയത്, തൂറുന്നതിനെക്കുറിച്ച് തോറാ പറഞ്ഞപ്പോള്‍ കിട്ടിയത്.
എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,
ഇപ്പോള്‍ പോളും മനുഷ്യനായി.
സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................
അതങ്ങനെ നീണ്ടു കിടക്കയല്ലേ...............................
അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.
വിശുദ്ധ സെബാസ്ത്യന്‍ പോള്‍
ആമേന്‍

Thursday, September 24, 2009

കോടതി പറയുന്നത്

രാത്രിയുടെ മൂന്നാം യാമം.

ഉറക്കത്തില്‍ നിന്ന് പൊടുന്നനെ ഞാന്‍ ഞെട്ടിയുണര്‍ന്നു.

വല്ലാത്ത തണുപ്പ്. കാറ്റ് എല്ലിലേക്കുവരെ കുത്തിതുളക്കുന്നു. ഭീതിജനകമായ ഒരന്തരീക്ഷം മുറിക്കുള്ളില്‍.

ഒരിരമ്പത്തോടെ ഫാനിന്റെ കറക്കം നിലച്ചു.

വെറുതേ അതിലേക്കൊന്നു നോക്കി. മച്ചില്‍ ഒരു ചെറിയ പ്രകാശം പോലെ.

മിന്നാമിന്നിയാണോ?. അല്ല. തികച്ചും വ്യത്യസ്ഥമായൊരു പ്രകാശം.

ഒരു നീല വെളിച്ചം.

അത് കറങ്ങിക്കറങ്ങി താഴേക്കു വരുന്നു. താഴേക്കു വരും തോറും അത് വലുതാകുന്നു.

ഒരു ഹൂങ്കാരത്തോടെ ആ ശബ്ദം തറയില്‍ പതിച്ചു. അതില്‍ നിന്നും ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു.

എന്താ കരിമീനെ.........പേടിച്ചു പോയൊ?.

പ്രഭോ.....അങ്ങ് ഇവിടെ...............

“വെറുതേ ഇതിലേ പോയതാണ്. നീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടപ്പോള്‍ ഒന്ന് കയറിയിട്ട് പോകാമെന്നു കരുതി.“

നാളെ പിണറായി കോടതിയില്‍ ഹാജറകുന്നില്ല പ്രഭോ................എഴുതി വച്ചതൊക്കെ പാഴായി. അതാ ഉറക്കം വരാത്തത്. ഇനി പത്രത്തില്‍ എന്ത് അച്ചടിക്കും പ്രഭോ..........

“ഇന്നെന്താ തിയതി “ ദൈവം ചോദിച്ചു.

“ഇരുപത്തിനാല് സെപ്റ്റംബര്‍ പ്രഭോ

രണ്ടു ദിവസം ക്ഷമിക്കനിയാ.........” ദൈവം പറഞ്ഞു.” ഇരുപത്തി ഏഴാം തിയതി പത്രത്തില്‍ അച്ചടിക്കാന്‍ ഉഗ്രന്‍ തലക്കെട്ട് ഇതാ പിടിച്ചോ..........1

1,സംസ്ഥാന ആഭ്യന്തര വകുപ്പ് മാഫിയകളുടെ പിടിയിലെന്ന് കോടതി.

2, ആഭ്യന്തരമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം, കോടതി

3, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം സംശയാസ്പദമെന്നു കോടതി.

ഇത്രയും പോരെ അനിയാ................ബാക്കി നിന്റെ ഇഷ്ടം പോലെ എഴുതിക്കോ...............................

“അല്ല പ്രഭോ.........ഏത് കോടതി..........എപ്പോള്‍ പറഞ്ഞു.”

നീ അതൊന്നും അറിയണ്ട! കാരണം നീ വെറും കുട്ടിയാണ് “ ദൈവം മറഞ്ഞു.

Monday, September 14, 2009

പാടില്ല, പാടില്ല,നമ്മെ നമ്മള്‍

ഓര്‍ഡര്‍, ഓര്‍ഡര്‍


ബഹുമാനപ്പെട്ട കോടതി കൂടുകയാണ്.


കോടതി: പ്രതി പിണറായി വിജയന്‍, താങ്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ വായിക്കുകയാണ്.


1, ലാവ് ലിന്‍ കരാര്‍ സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തിവക്കും എന്ന് എഴുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വരദാചാരിയുടെ തല പരിശോധിക്കാന്‍ താങ്കള്‍ ഫയലില്‍ എഴുതിയോ?.


പ്രതി : ഞാന്‍ കുറ്റം നിഷേധിക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എല്ലാം തട്ടിപ്പ് പ്രസ്ഥാനങ്ങളാണ് എന്ന് അയാള്‍ എഴുതിവിട്ട ഫയലിലാണ് ഞാന്‍ അങ്ങിനെ കുറിപ്പെഴുതിയത്.


കോടതി : താങ്കള്‍ക്ക് ആ ഫയലിന്റെ പകര്‍പ്പ് ഹാജറാക്കാമോ


മാധ്യമങ്ങള്‍: പാടില്ല, പാടില്ല , അത് ഹാജറാക്കിയാല്‍ സി.ബി.ഐ.യുടെ കണ്ടെത്തല്‍ പൊളിയും. പ്രോസിക്യൂഷന്‍ പൊളിയും. പ്രോസിക്യൂഷനെ ബാധിക്കുന്ന ഒന്നും തന്നെ ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി : ആവശ്യത്തിന് രേഖകള്‍ ഹാജറാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കേസില്‍ താങ്കള്‍ കുറ്റവാളിയാണ് പിണറായി.

കോടതി: അടുത്ത കുറ്റം. കരാറോ ,ടെന്‍ണ്ടറോ വിളിക്കാതെ ലാവലിന്‍ എന്ന കമ്പനിയുമായി താങ്കള്‍ കരാറ് ഒപ്പിട്ടില്ലേ


പ്രതി: കുറ്റം ഞാന്‍ നിഷേധിക്കുന്നു. കരാര്‍ ഒപ്പിട്ടത് യു.ഡി.എഫ്. സര്‍ക്കാരാണ്. അതില്‍ നിന്നും മാറാന്‍ അടുത്ത സര്‍ക്കാരിന് ആകുമായിരുന്നില്ല.


കോടതി: യു.ഡി.എഫ്. ആണ് ഒപ്പിട്ടത് എന്ന്തിന് എന്തെങ്കിലും തെളിവുണ്ടോ താങ്കള്‍ക്ക്?.


മാധ്യമങ്ങള്‍: പാടില്ല, പാടില്ല. പ്രോസിക്യൂഷനെ ദോഷമായി ബാധിക്കുന്ന ഒരു രേഖയും ഹാജറാക്കാന്‍ പ്രതിക്ക് അവകാശമില്ല.


കോടതി: രേഖകളുടെ അഭാവത്തില്‍ താങ്കള്‍ കുറ്റക്കാരനാണ് പിണറായി.


കോടതി: മലബാറ് ക്യാന്‍സര്‍ സെന്ററിന് വന്ന നൂറ് കോടി രൂപ താങ്കള്‍ അടിച്ചുമാറ്റി എന്ന ആരോപണത്തെപ്പറ്റി?.

പ്രതി: ഞാനത് നിഷേധിക്കുന്നു. തന്നിട്ടുള്ള എല്ലാ തുകക്കും രശീതുണ്ട്.

കോടതി: തെളിവുണ്ടോ താങ്കളുടെ കയ്യില്‍

മാധ്യമങ്ങള്‍: പാടില്ല..........പാടില്ല ആ തെളീവ് പ്രോസിക്യൂഷനെ ബാധിക്കും. അത് സമര്‍പ്പിക്കാന്‍ പാടില്ല.

കോടതി: അപ്പോള്‍ പിണറായിക്ക് ഏതു രേഖ സമര്‍പ്പിക്കാം

മാധ്യമങ്ങള്‍: ഒരേ ഒരു രേഖ . സിനിമയില്‍ ശങ്കരാടി കാണിച്ചില്ലേ...ആ രേഖ.. കൈരേഖ അത് മാത്രം.

/ / ഇങ്ങനെയാണ് നമ്മള്‍ ഉദ്ദേശിക്കുന്ന നിയമപരമായ നേരിടല്‍/ /


Thursday, September 10, 2009

പന്നിപ്പനി വീണ്ടും

കേരളത്തില്‍ പന്നിപ്പനി വീണ്ടും പടരുന്നു.

പി.കെ.ശ്രീമതി എന്ന ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുമൂലം കേരളത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന പന്നിപ്പനി കഴിഞ്ഞ രണ്ടാഴ്ചയായി നിശേഷം വിട്ടുമാറിയിരുന്നു.

ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്. ഈ രണ്ടാഴ്ച കേരളത്തിലെ ഒരു മാധ്യമവും ഒരു പന്നിപ്പനി കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ ഇന്നലെ ഈ രണ്ട് വാക്സിനുകളും പൂജപ്പുര ജയിലായതോടെ പന്നിപ്പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷ്യന്‍........എന്നീ ചാനലുകളില്‍ ഇന്നു മുതല്‍ പന്നിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

Monday, September 7, 2009

മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?.
3,ഓം പ്രകാശ് കടന്നത് കോയമ്പത്തൂരിലേക്ക്, നാസറിന് തീവ്രവാദ ബന്ധവും.
4,കാറിലുണ്ടായിരുന്നത് പാക്കിസ്ഥാന്‍ കള്ളനോട്ട്.
5,നടിക്ക് ദാവൂദുമായി ബന്ധം.
6,മന്ദാകിനി മുതല്‍ ലക്ഷ്മി റായ് വരെ (നടികളും അധോലോകവും)
7,അബ്ദുള്‍ നാസര്‍ മദനിക്ക് മുത്തൂറ്റ് നാസറുമായി ബന്ധം.
8,നാസറിന്റെ പൂര്‍വകാലം അന്വേഷിക്കരുതെന്ന് പോലീസിന് രഹസ്യ നിര്‍ദ്ദേശം.
9,അബ്ദുള്‍ ഹാലിമും മുത്തൂറ്റ് നാസറും ബന്ധപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു.
10, കാറില്‍ ഉഗ്ര സ്ഫോടക വസ്തുക്കളെന്ന് അനുമാനം.

Friday, August 28, 2009

ഇരുപത്തിനാലില്‍ ഒന്ന്

മുത്തൂറ്റ് പോള്‍ വധക്കേസില്‍ ആകെ ഇരുപത്തി നാല് പ്രതികള്‍. ചങ്ങനാശ്ശേരിയിലെ ഇരുപത് ഗുണ്ടകള്‍. ഡ്രൈവര്‍. മനു.പിടികിട്ടാത്ത രണ്ട് ഗുണ്ടകള്‍. പുത്തെന്‍പാലം രജേഷും ഓം പ്രകാശും.
എല്ലാപേരും മലയാളികള്‍. ചെറുപ്പക്കാര്‍. ഇതില്‍ ഇരുപത്തിനാലാമന്റെ രാഷ്ട്രീയം നമുക്കറിയാം. അയാള്‍ സി.പി.എം. ഗുണ്ടയാണ്.
ബാക്കി ഇരുപത്തി മൂന്ന് പേര്‍?.. അവരുടെ രാഷ്ട്രീയം?.അവര്‍ സി.പി.എം.കാരല്ല എന്ന് പത്രങ്ങളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും മനസ്സിലായി.
കേരളം പോലൊരു സംസ്ഥാനത്തില്‍ 24/23 പേരും അരാഷ്ട്രീയക്കാരാകാന്‍ യാതൊരു സാധ്യതയുമില്ല.
കാരി സതീശന്‍ വെറും ബലിയാടാണ് എന്ന് യുവമോര്‍ച്ച നേതാവ് ചാനലുകളില്‍ പറഞ്ഞു.
അപ്പോള്‍ ഗുണ്ടയാകുന്നതില്‍ ഒരര്‍ത്ഥവുമില്ല.
ജനിക്കുന്നെങ്കില്‍ സി.പി.എം.ഗുണ്ടയായി ജനിക്കണം.
കുത്തിയവന്‍ നിരപരാധി. കുത്തിച്ചവന്‍ നിരപരാധി. ചത്തവന്റെ പിന്നാലെ കാറില്‍ വന്നു എന്ന് കരുതപ്പെടുന്നവന്‍ കൊലയാളി , കാരണം അവന്‍ സി.പി.എം. ഗുണ്ട.
19957-ല്‍ ചരിത്രത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റിയ കേരളത്തില്‍ 24/01 ഒന്ന് എന്നത് മാത്രമാണ് സി.പി.എമ്മിന്റെ ആള്‍ ബലം എന്നത് നാണക്കേടല്ലേ?.
ഇത് പിണറായി വന്നതിന് ശേഷമുണ്ടായ കൊഴിഞ്ഞു പോക്കാണോ?.
ആവശ്യത്തിന് ഗുണ്ടകള്‍ പോലുമില്ലാത്ത സി.പി.എം.!