Thursday, February 18, 2010

ടാറ്റയുടെ തലവിധി!

അവര്‍ സര്‍വാദരണീയരാണ്. അവരെ വിമര്‍ശിക്കുക പാടില്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റാറില്ല. പറ്റിയാലും നമ്മള്‍ അത് പറക പാടില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ പോകാം അതുമാത്രം.

“നിങ്ങള്‍ക്കനുകൂലമായി വിധിക്കുമ്പോള്‍ ഉന്നതമായ നീതി പീഠമെന്നും എതിരാകുമ്പോള്‍ ബൂര്‍ഷയെന്നും വിളിക്കുന്ന.......................................................” മതി സമ്മതിച്ചു.

നിങ്ങളുടെ വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും എനിക്ക് പറയാതെ വയ്യ.

വരാന്‍ പോകുന്ന എന്റെ വിധി എന്തോ ആകട്ടെ.........................

നദീജല സംരക്ഷണ നിയമം വരുന്നതിനും ദശകങ്ങള്‍ക്ക് മുന്‍പാണ് ടാറ്റ തടയണ കെട്ടിയത് എന്നും അതുകൊണ്ട് അത് പൊളിക്കണ്ട് എന്നും

നോട്ടീസ് കൊടുത്ത കളക്ടറുടെ നടപടി ശുദ്ധ പോക്രിത്തരവും ആണ് എന്ന ആ വിധി - എന്തൊരു മനോഹര വിധി

വിധിക്കുന്നെങ്കില്‍ ഇങ്ങനെ വിധിക്കണം.

ഒരു പക്ഷേ ഈ വിധിയെയാകും പണ്ടുള്ളവര്‍ തലവിധി എന്നൊക്കെ പറയുന്നത്.

ആകാശം ഇടിഞ്ഞു വീണാലും ടാറ്റ രക്ഷപെടട്ടെ....................................

Wednesday, February 10, 2010

ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ.......................

അങ്ങിനെ ശിവരാമനും സി.പി.എം.വിട്ടു. ദളിതര്‍ക്ക് സി.പി.എമ്മില്‍ “രക്ഷ” ഇല്ല എന്ന് ശിവരാമന് മനസ്സിലായി.
മുസ്ലീങ്ങള്‍ക്ക് സി.പി.എമ്മില്‍ രക്ഷയില്ലാത്തതിനാലാണ് അബ്ദുള്ളക്കുട്ടി സി.പി.എം.വിട്ടത്. മനസ്സറിഞ്ഞ് ഒന്ന് നിസ്കരിക്കുവാന്‍ പോലും പാര്‍ട്ടി അനുവദിക്കുകയില്ലായിരുന്നു.
വിശ്വാസിയായ കൃസ്ത്യാനിക്ക് ഒരിക്കലും പാര്‍ട്ടിയില്‍ നേതാവാകാനാകില്ല എന്ന് വെളിപാടുണ്ടായപ്പോള്‍ മനോജും പാര്‍ട്ടിവിട്ടു.
മുസ്ലീം..........കൃസ്ത്യാനി................ഹിന്ദു
സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ മതേതര ഘോഷയാത്ര പോലെ........
ഈ ചോര്‍ച്ച ഇവിടം കൊണ്ടവസാനിക്കുമോ..................... ഇല്ല എന്ന് എനിക്ക് തോന്നുന്നു................

ആശയപരവും മതപരവുമായ കാരണങ്ങളാലാണ് തങ്ങള്‍ പ്രസ്ഥാനം വിടുന്നത് എന്ന് ആണയിട്ട് പറയുമ്പോഴും അതല്ല കാരണം എന്ന് അവരുടെ പ്രവൃത്തികള്‍ തന്നെ വിളിച്ച് പറയുന്നു.

ഒരിക്കല്‍ ഒരു വിദേശ രാജ്യത്തലവന്‍ പ്രധാനമന്ത്രി നെഹ്രുവിനോട് അത്ഭുതത്തോടെ ചോദിച്ചു
“ നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരെ പാര്‍ലമെന്റിലേക്ക് അയക്കുന്നുവോ?! ഞാനവിടെ അവരെ ജയിലുകളിലേക്കാണ് അയക്കുന്നത്”
ചിരിച്ചു കൊണ്ട് നെഹ്രു പറഞ്ഞു.” നിങ്ങള്‍ ജയിലിലേക്കയക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തും.എന്നാല്‍ ഞാന്‍ പാര്‍ലമെന്റിലേക്കയക്കുന്നവരാകട്ടെ ഒരിക്കലും കമ്മ്യൂണിസ്റ്റായി തിരിച്ചെത്തില്ല”.
നെഹ്രുവിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ആ നിര തുടങ്ങുന്നു................
അബ്ദുള്ളക്കുട്ടി.............മനോജ്................ശിവരാമന്‍.

അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് ഇവരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചതെങ്കില്‍ ഇപ്പോഴും വിനീത വിധേയരായി പ്രസ്ഥാനത്തില്‍ തുടരുന്നവരില്‍ എത്ര പേര്‍ ഇവര്‍ക്ക് പിന്‍ ഗാമികളായി ഉണ്ടായിരിക്കും!.
പാര്‍ലമെന്റിലേക്ക് സീറ്റില്ല എന്നുറപ്പായപ്പോള്‍ മുറുമുറുപ്പുമായി രംഗത്ത് വന്നവര്‍ വേറെയുമുണ്ടായിരുന്നു.
വര്‍ക്കല രാധാകൃഷ്ണന്‍ , എസ്.അജയകുമാര്‍, എന്‍.എന്‍.കൃഷ്ണദാസ്.................ഇവരൊക്കെ പാര്‍ട്ടി വിട്ടില്ല. വിശ്വസ്തരും വിനീത വിധേയരുമായി ജീവിക്കുമ്പോഴും ഇവരുടെ ഉള്ള് പുകയുകയാവില്ലേ.........

പ്രോട്ടോക്കോള്‍, ഓച്ച്ഛാനിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍,വിമാന റെയില്‍വേ പാസ്സുകള്‍,ഭീമമായ ആനുകൂല്യങ്ങള്‍, സുഖ ശീതളിമകള്‍, കമ്മീഷനുകള്‍, സമ്മാനങ്ങള്‍, ചാനലുകള്‍- സ്വദേശവും വിദേശവും. പിന്നെ ഉണ്ണിത്താന്‍ പഴവും- അതും സ്വദേശവും വിദേശവും.

പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കേരളത്തില്‍ സി.പി.എമ്മിന് ചാവേര്‍ പോരാട്ടമായിരുന്നു പണ്ട്. തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധം. അപൂര്‍വമായി ഒരു സുരേഷ് കുറുപ്പോ ഒരു ആഞലോസ്സോ ഉണ്ടായാലായി. മറ്റുള്ളവരെല്ലാം വെറും ചുവരെഴുത്തുകള്‍ മാത്രം. വെറുതേ തോല്‍ക്കാനുള്ള ബലിയാടുകള്‍.

പിന്നെ സ്ഥിതി മാറി. മതസരം ജയിക്കാനുള്ളതായി. ജയിച്ച് കഴിഞ്ഞാന്‍ പഴയതുപോലെ പ്രതിപക്ഷമല്ല ഭരണം തന്നെ കിട്ടാവുന്ന സ്ഥിതിയായി. നേടുവാന്‍ നിരവധി പാര്‍ലമെന്റരി സമിതികളായി. പഞ്ച നക്ഷത്ര അത്താഴങ്ങളായി, വിദേശയാത്രകളായി. അപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഏറെയായി. സ്ഥാനം നിലനിര്‍ത്താനും പിടിച്ചടക്കാനും തെറിപ്പിക്കാനും പോരാട്ടങ്ങളായി. കുതികാല്‍ വെട്ടുകളായി. അച്ചടക്ക നടപടികളായി.
അബ്ദുള്ള കുട്ടി, മനോജ്,ശിവരാമന്‍................കൊഴിഞ്ഞു പോക്കിന്റെ ഒരു മലവെള്ളപ്പാച്ചിലാണ് ഇനി വരാന്‍ പോകുന്നത്.........2010 ജൂണില്‍ തുടങ്ങുന്ന് ആ ഒഴുക്ക് സെപ്തമ്പര്‍ വരെ നീളും.
കാരണം തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ്.............
ഇക്കുറി 50ശതമാനം വനിതാ സംവരണമാണ്. അതായത് 20സീറ്റുള്ള ഒരു പഞ്ചായത്തില്‍ 10സീറ്റില്‍ വനിതകള്‍, മൂന്നു സീറ്റ് പട്ടികജാതി സംവരണം. മൂന്നോളം സീറ്റ് കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റായി കാണുക. ബാക്കി നാലേ നാല് സീറ്റ്, അതില്‍ ജയിച്ചു വേണം പഞ്ചായത്ത് പ്രസിഡന്റാവാന്‍, വൈസ് പ്രസിഡന്റാവാന്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാനാകുവാന്‍. ആ നാല് സീറ്റ് ലക്ഷ്യമിട്ട് നാല്പത് കാമുകന്മാര്‍!.
ചിലര്‍ വനിതാ സംവരണ സീറ്റില്‍ ഭാര്യയെ നിര്‍ത്തി സംതൃപ്തിപ്പെടും. ഭര്‍ത്താക്കന്മാര്‍ വീട്ടിലിരുന്ന് പഞ്ചായത്ത് ഭരിക്കും. ഭാര്യയെ വിശ്വാസമില്ലാത്തവന്മാരോ..................പാര്‍ട്ടി വിടും. ഇവിടെ കൂറുമാറ്റത്തിന്റെ കലാശക്കൊട്ടു തുടങ്ങും.

മാതൃഭൂമിയില്‍ വാര്‍ത്തവരും “ കോത്താഴം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായി ഉദ്ദണ്ഠക്കുറുപ്പ് പാര്‍ട്ടിവിട്ടു. സി.പി.എം.നയങ്ങളില്‍ നിന്ന് അകന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അധികാരത്തിലിരുന്ന സമയത്ത് തന്നെ അഴിമതി ചെയ്യുവാന്‍ പാര്‍ട്ടി പ്രേരിപ്പിച്ചിരുന്നു എന്നും അതില്‍ മനം നൊന്താണ് താന്‍ രാജിവക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.”

ഉദ്ദണ്ഠക്കുറുപ്പ് ഏഷ്യാനെറ്റില്‍ പ്രത്യക്ഷപ്പെടും , ഒപ്പം തൊട്ട് നക്കാന്‍ സ്ഥിരം അച്ചാറുകളും. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ആസാദ്, നീലകണ്ഠന്‍............................”
ഉദ്ദണ്ഠക്കുറുപ്പുമാരുടെ എണ്ണം ദിനം പ്രതി കൂടും......ആദ്യം ചാനലില്‍ നിന്ന് കുറുപ്പ് ഔട്ടാകും. പിന്നെ പതിയെ പത്രങ്ങളില്‍ നിന്നും. ഒടുവില്‍ ഇന്ന് പാര്‍ട്ടിവിട്ടവര്‍ എന്നോ മറ്റോ പക്തി സി.ഹരികുമാര്‍ എഴുതിയേക്കും.
ഉദ്ദണ്ഠക്കുറുപ്പുമാര്‍ എന്തു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്.
ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് മുവായിരത്തോളം രൂപയാണ് ഓണറേറിയം. യാത്രപ്പടി, സിറ്റിംഗ് ഫീ, സ്റ്റാന്‍ഡിംഗ് ഫീ................ഇങ്ങനെ പ്രത്യക്ഷ അലവസുകള്‍ അനേകം.
ഇനി ഗോസ്റ്റ് അലവസുകള്‍............ഗുണഭോക്തൃ സമിതി കൂടല്‍.........മരാമത്ത് പണികള്‍ വീതം വക്കല്‍.......ആനുകൂല്യങ്ങള്‍ സംഘടിപ്പിക്കല്‍.................
പഞ്ചായത്ത് വാഹനത്തില്‍ സര്‍ക്കീട്ട്, മരണ വിവാഹ വീടുകളില്‍ പ്രത്യേക കസേര, കാരണവര്‍ സ്ഥാനം. ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിയന്ത്രണാധികാരം. മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും വേദിയില്‍ കസേര.........

ഇങ്ങനെ പരിധിയില്ലാത്ത സുഖങ്ങള്‍ അനുവദിച്ചു വരുമ്പോഴാണ് അരൂപിയായ പാര്‍ട്ടി എത്തുന്നത്. തന്നെ നിയന്ത്രിക്കുന്നത്. അരൂപി ചോദിക്കുന്നു.” ആ റോഡ് എന്തിന് ടാറിട്ടു?. അയാള്‍ക്ക് എന്തിന് വീടുകൊടുത്തു?”

ചോദ്യങ്ങള്‍ ചോദിച്ചു മാത്രം ശീലിച്ചവനോട് ചോദ്യം ചോദിക്കുന്നുവോ.........................
പ്രതിമാസം നല്ലൊരു തുക ലെവിയായി കൊടുക്കുന്നു. അതു പോരാഞ്ഞ് മെമ്പറെ നിയന്ത്രിക്കുന്നോ...........ഇവിടെയാണ് ബഹു മെമ്പര്‍ക്ക് ആശയസംഘട്ടനങ്ങളുണ്ടാകുന്നത്. ഒടുവില്‍ സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ കുറുപ്പ് പാര്‍ട്ടി വിടുന്നു.
ഇത്തരം കൊഴിഞ്ഞ് പോക്ക് (ഇത് ചാനലുകള്‍ തന്ന പദമാണ് പഴയ പത്ര പദം കൂറു മാറ്റം എന്നായിരുന്നു.) ഇത് നല്ലൊരു നാളേക്കുള്ള നാന്ദിയല്ലേ................. കടിച്ചു പിടിച്ച്, പുകയുന്ന ആത്മാവുമായി ഇവര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ഇവര്‍ക്കോ പാര്‍ട്ടിക്കോ എന്താണ് പ്രയോജനം.?

അതുകൊണ്ട് അവര്‍ രക്ഷപെടട്ടേ..................
സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ജാഥ നടത്തി സീറ്റ് നേടിയ മൂത്താപ്പയുടെ സ്വന്തം എളേപ്പമാര്‍!

Thursday, January 28, 2010

ലിബറലായ ഭാര്യമാര്‍!

മൂവന്തി നേരത്ത് ഒരു മാന്യമഹിളയെ ചാരത്തിരുത്തി പാഞ്ഞു പോകുമ്പോഴാണ് നിര്‍ഭാഗ്യം ഉന്തുവണ്ടിക്കാരന്റെ രൂപത്തില്‍ പി.ടി.ചാക്കോയെ പിടികൂടിയത്. ജനാധിപത്യ കേരളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ പെണ്ണു കേസ്.



സംഭവം വിവാദമായപ്പോള്‍ ചാക്കോയുടെ ഭാര്യ പറഞ്ഞു.

“ അതിയാന്‍ അത്തരക്കാരനല്ല!”


നാലരയടി പൊക്കവും ആറടി വീതിയുമുള്ള മേശക്ക് മുകളിലൂടെ ചാടി വകുപ്പ് സെക്രട്ടറിയുടെ ചുണ്ടില്‍ കടിച്ചുതൂങ്ങി അഞ്ചടിപൊക്കക്കാരന്‍ നീലന്‍ കിടന്നാടിയപ്പോള്‍ അതിയാന്റെ ഭാര്യയും പറഞ്ഞു.

“എന്റെ കെട്ടിയോന്‍ അത്തരക്കാരനല്ല”. പെണ്ണുമ്പിള്ള ഒന്നു കൂടി കടത്തിപ്പറഞ്ഞു.

“ അവളാളു പെശകാണ്”


നാല്പത്തി അഞ്ച് ശതമാനം ചരിഞ്ഞ് പറക്കുന്ന വിമാനത്തില്‍ അന്‍പത് ശതമാനം ഒടിഞ്ഞ കയ്യാലെ അന്‍പത്തിമൂന്നു വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച ഔസേപ്പച്ചായനും കുടുങ്ങി.

ആയമ്മയും പറഞ്ഞു.

“ പശുവിനെയല്ലാതെ അതിയാന്‍ മനുഷ്യരെ കറക്കാറില്ല”


ഭൂമിയിലെ സ്വര്‍ഗ്ഗം ബാംഗ്ലൂരാണ്. ആ സ്വര്‍ഗ്ഗത്തിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ച് യുവജനമുതുകാം പൊന്‍മണിത്തണ്ടുമേറ്റി വെളിച്ചത്തിലേക്കാനയിച്ചപ്പോള്‍ ഉണ്ണിത്താന്റെ പെണ്ണൂമ്പിള്ളയും പറഞ്ഞു.

“നിങ്ങക്കെന്താ പിള്ളേരെ അതിയാനെ എനിക്കറിയില്ലേ............അവളേയും”


ചാക്കോയുടെ ഭാര്യ.........നീലന്റെ ഭാര്യ...............ജോസഫിന്റെ ഭാര്യ............ഇപ്പോഴിതാ ഉണ്ണിത്താന്റെ ഭാര്യ..............................

എത്ര ലിബറലായ ഭാര്യമാര്‍!


............എന്നിട്ടും സക്കറിയ പറയുന്നു മലയാളിക്ക് അടഞ്ഞ ലൈഗികതയാണ് എന്ന്.



കുഷ്ഠം പിടിച്ച് നാറിയ ഭര്‍ത്താവിനെ ചുമലില്‍ ചുമന്ന് വേശ്യാ സംസര്‍ഗ്ഗത്തിന് കൊണ്ടു പോയ ശീലാവതിയുടെ നാട്.


ഉണ്ണിയച്ചി.........ഉണ്ണീചിരുതേവി........ഉണ്ണുനീലി................ഉണ്ണിനങ്ങ...........തുടങ്ങി ഉണ്ണിമേരിവരെയുള്ളവരുടെ നാട്...................

ഇപ്പോഴിതാ.................ഉണ്ണിത്താനും.................



അല്ല............ഉണ്ണി എന്നപേരിനാണോ കുഴപ്പം........................

“ നാരായണണ്‍ തന്റെ പാദാരവിന്ദം

നാരീജനത്തിന്റെ മുഖാരവിന്ദം

നരനായാലിത് രണ്ടിലൊന്ന്

നിനച്ചുവേണം ദിനം കഴിപ്പാന്‍”



ഉണ്ണിത്താനും ജയലക്ഷ്മിചേച്ചിക്കും വേണ്ടി ഞാന്‍ പണ്ട് ബ്ലോഗില്‍ എഴുതിയ കവിത സമര്‍പ്പിക്കുന്നു
Friday, May 15, 2009

അന്യന്റെ ഭാര്യ
അന്യന്റെ ഭാര്യയെ സ്നേഹിക്കുന്നതു സുഖമുള്ള ഒരു ഏര്‍പ്പാടാണ്.
അവളുടെ നാറുന്ന കൊച്ചുങ്ങളെ എനിക്കെടുക്കേണ്ടിയേ വരാറില്ല.
അവരുടെ വയറിളക്കത്തിന് മരുന്നു വാങ്ങി കൊടുക്കേണ്ടതില്ല.
അകത്ത് അവളുടെ പണ്ടാരത്തള്ള ജീവിതം ചുമച്ച് തുപ്പുന്നത്
എന്റെ സുരതത്തെ ബാധിക്കുന്നതേയില്ല.
അവളുടെ കണ്ണുകളിലെ തീ
അരക്കെട്ടിന്റെ ഉന്മാദം.
അതു മാത്രം മതി എനിക്കു.
കീറക്കുപ്പായത്തിലൂടെ കക്ഷം കാണിച്ച്
അവള്‍ ചന്തക്കു പോകുമ്പോള്‍ എനിക്കറപ്പാണ്.
കുടിച്ചു കുന്തം മറിഞ്ഞു വരുന്ന അവനെ ഞാന്‍
എന്നും ഗുണദോഷിക്കാറുണ്ട്.
എന്റെ ഭാര്യ അവളെ എപ്പോഴും സഹായിക്കാറുണ്ട്.
എന്റെ മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ അവള്‍ തേച്ചു കഴുകുന്നത്
വളിച്ച ഒരു തമാശയായി ഞാന്‍ അവള്‍ക്കു മുന്നില്‍ വിളമ്പാറുണ്ട്.
ഒന്നുമാത്രം അവളില്‍ എനിക്കസഹനീയം
കോഴി കൂകുന്നതിനു മുന്‍പ് വാരിവലിച്ചുടുത്ത് പുറത്തേക്കു പോകുമ്പോള്‍
ആര്‍ക്കോ പൊഴിക്കുന്ന രണ്ടു തുള്ളി കണ്ണുനീര്‍.


Friday, January 22, 2010

ഒരു മുന്‍ ധാരണകളും ഇല്ലാതെ !

അങ്ങിനെ മുത്തൂറ്റ് പോള്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടു. കേസന്വേഷണം അട്ടിമറിച്ച് ഐ.ജി.വിന്‍സന്റ് എം പോള്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പിന്നെ സര്‍ക്കാരിന്റെ സകല കുഴലൂത്തുകാര്‍ക്കും പ്രത്യേകിച്ച് ഈ കരിമീന് കനത്ത അടിയായിപ്പോയി ഈ കോടതിവിധി.കരിമീനൊക്കെ ഈ അന്വേഷണത്തെ ശ്ലാഘിച്ച് എന്തോരം എഴുതിയതാ......................ഇപ്പം കിട്ടിയതാ അടി........

പോള്‍ വധക്കേസ് അന്വേഷണം തിരക്കഥ അനുസരിച്ച് നടപ്പിലാക്കിയതാണ് എന്നും മുന്‍ ധാരണയോടെയാണ് പോലീസ് കേസ് അന്വേഷിച്ചത് എന്നും കോടതി കണ്ടെത്തി.
1, മറ്റൊരു കൊട്ടേഷനു പോയ ഒരു സംഘം ഒരു പരിചയവുമില്ലാത്ത ഒരാളെ പെട്ടെന്ന് കുത്തിക്കൊല്ലുക അസംഭാവ്യം.
2, എസ് ആകൃതിയിലുള്ള കത്തി മറ്റൊരു നാടകം.
3, കാരി സതീശന്‍ വെറും കോമാളി
4,ഓം പ്രകാശ്, രാജേഷ് എന്നിവരുടെ കാര്യം വീണ്ടും സംശയം.
5, പോളിന്റെ ഭൂതകാലത്തെ പറ്റി പോലീസ് ഇത്രയൊക്കെ പറയുന്നതില്‍ സംശയം.

ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണം കോടതി സി.ബി.ഐ ക്ക് വിട്ടത്.

യാതൊരു മുന്‍ ധാരണകളുമില്ലാതെ നിഷ്പക്ഷമായി കേസന്വേഷിച്ച് ആറു മാസത്തിനകം സി.ബി.ഐ. കോടതിയെ അറിയിക്കണം.

കോടതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് യാതൊരു മുന്‍ ധാരണയും പാടില്ലാതെയായിരിക്കണം സി.ബി.ഐ കേസ് അന്വേഷിക്കേണ്ടത്.
അങ്ങിനെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടല്‍ മൂലം പോള്‍ വധക്കേസില്‍ സത്യം തെളിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

**************************************************

അങ്ങിനെയിരിക്കെ ഒരു വൈദ്യന്‍ കഷണ്ടിക്ക് മരുന്ന് കൊണ്ടുവന്നു. എന്നിട്ട് അയാള്‍ പറഞ്ഞു ഇത് തലയില്‍ പുരട്ടുമ്പോള്‍ കുരങ്ങിനെ ഓര്‍ക്കാനേ പാടില്ല.
**********************************************

Monday, January 18, 2010

യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി

Date : January 18 2010
പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷിച്ചു

ധര്‍മടം: പോലീസ്‌ വാഹനം ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി. നെട്ടൂര്‍ ബാലത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെ 2.30നാണ്‌ സംഭവം. 2007-ല്‍ കോടതി അറസ്റ്റ്‌വാറണ്ട്‌ പുറപ്പെടുവിച്ചിരുന്ന ജിതേഷിനെയാണ്‌ ഒരുസംഘം ആളുകള്‍ ബലം പ്രയോഗിച്ച്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ മോചിപ്പിച്ചത്‌. ബസ്‌ ഷെല്‍ട്ടര്‍ തകര്‍ത്ത കേസിലെ പ്രതിയാണിയാള്‍. ബാലത്തില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ എ.എസ്‌.ഐ ശിവാനന്ദന്റെ നേതൃത്വത്തില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന ധര്‍മടം പോലീസ്‌ സ്റ്റേഷന്റെ വാഹനമാണ്‌ അക്രമിക്കപ്പെട്ടത്‌. ഉത്സവത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ ഹെഡ്‌ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ ജിതേഷിനെ അറസ്റ്റ്‌ചെയ്‌ത്‌ വാഹനത്തില്‍ ഇരുത്തി. ഇതറിഞ്ഞ്‌ സംഘടിച്ചെത്തിയവരാണ്‌ പോലീസ്‌ വാഹനം ആക്രമിച്ചത്‌. വാഹനത്തിന്റെ ചില്ല്‌ തകര്‍ന്നു. സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി ധര്‍മ്മടം എസ്‌.ഐ കെ.സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്‌. (മാത്രുഭൂമി)


ഇതേ വാര്‍ത്ത മലയാള മനോരമയില്‍

പിടിയിലായ ആര്‍.എസ്സ്.എസ്സുകാരനെ ആക്രമണം നടത്തി മോചിപ്പിച്ചു.
തലശ്ശേരി: വാറണ്ട് പ്രതിയായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ പോലീസിനെ ആക്രമിച്ചു മോചിപ്പിച്ചു.
നിട്ടൂരിലെ ആര്‍.എസ്സ്.എസ്സ്.പ്രവര്‍ത്തകന്‍ ജിതേഷിനെയാണ് മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുപ്പതിന് നിട്ടൂര്‍ ബാലത്തിലാണ് സംഭവം. ബാലത്തില്‍ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കെത്തിയ....................,ഇതോടെ ആര്‍.എസ്സ്.എസ്സ് സംഘം ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബലം പ്രയോഗിച്ച് ജിതേഷിനെ മോചിപ്പിച്ചു കൊണ്ട് പോകുകയായിരുന്നു. .........................അനൂപ്,ശോഭിത്ത്,സുധി എന്നിങ്ങനെ ഒരു സംഘം ആര്‍.എസ്സ്.എസ്സ്. പ്രവ്ര്ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. (മനോരമ )


ഇതാണ് യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി. !

Thursday, January 14, 2010

സന്ദര്‍ശക മുറി

അവര്‍ എങ്ങോട്ടാണ് പോകുന്നത്?. ഇന്നലെ വരെ അവര്‍ നമ്മളോടൊപ്പമുണ്ടായിരുന്നു. നമ്മുടെ ചിന്തകളില്‍ അവരും അവരുടെ ചിന്തകളില്‍ നമ്മളും ഉണ്ടായിരുന്നു. ഇന്നും നമ്മുടെ ചിന്തകളില്‍ അവരുണ്ട്. പക്ഷേ ഈ ലോകത്ത് നിന്ന് അവര്‍ യാത്രയായിരിക്കുന്നു. ഇപ്പോള്‍ അവരുടെ ചിന്തകള്‍ എവിടെയാണ്?. ആ ചിന്തകളില്‍ നമ്മളുണ്ടോ?.

മരണം വല്ലാത്തൊരു സമസ്യയാണ്. വേദനകളുടെ വെറുപ്പിന്റെ വികാരങ്ങളുടെ വിരാമമാണത്.



ഗര്‍ഭപാത്രത്തിനേക്കാള്‍ ശാന്തമായ ഉറക്കറയാണത്. ജീവിതത്തിന്റെ ഏറ്റവും വലിയ പുണ്യമാണത്.



എഴുപത്തി ആറാം വയസ്സിലാണ് മുത്തശ്ശി മരിക്കുന്നത്. എഴുപത്തി ആറില്‍ മരണം ഒരു ആകസ്മികതയല്ല. അനിവാര്യതയുമല്ല. എങ്കിലും മരണത്തെ മുത്തശ്ശി വല്ലാതെ പേടിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയ ദിനങ്ങള്‍ മുതല്‍ അവര്‍ പത്രങ്ങളിലെ ചരമകോളങ്ങളില്‍ മുഖം പൂഴ്തിയിരുന്നിരുന്നു. സമപ്രായക്കാരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ ഞെട്ടിയിരുന്നു. അവരുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.

ദിനപത്രങ്ങളിലെ ചരമകോളങ്ങള്‍ പ്രായമേറിയ ജീവിതത്തിന്റെ അറുത്തുമാറ്റാനാകാത്ത ഭാഗമാണ്. പ്രായമാകുമ്പോള്‍ ഞാനും ചരമകോളങ്ങളെ സ്നേഹിച്ചേക്കാം.

എഴുപത്തിആറില്‍ സംഭവിച്ച ഒരു വീഴ്ചയാണ് മുത്തശ്ശിയെ മരണത്തിലേക്ക് ക്ഷണിച്ചത്. ചികിത്സകള്‍ക്ക് വിരാമമിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അനിവാര്യതയെ കുറിച്ച് മുന്നറിയിപ്പു തന്നിരുന്നു ഡോകടര്‍മാര്‍. എഴുപത്തിആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമുകിന്റെ പാളയില്‍ കുളിത്തൊട്ടിതീര്‍ത്ത് മഞ്ഞള്‍ തേച്ചു കുളിച്ചൊരു പിഞ്ചു കുട്ടിയായിരുന്ന അവര്‍ വെള്ളം നിറച്ച മെത്തയില്‍ ഒഴുകി നടന്നു, ഒരു കുട്ടിയെപ്പോലെ.

വാര്‍ദ്ധക്യം ഒരു രണ്ടാം ബാല്യം തന്നെയാണ് , എല്ലാ അര്‍ത്ഥത്തിലും. മൂത്രത്തിലേക്ക്, അപ്പിയിലേക്ക്, കൊഞ്ചലിലേക്ക് , ഒരു തിരിച്ചുപോക്ക്. ചെറുതായി ചെറുതായി, ഒടുവില്‍ ഗര്‍ഭപാത്രത്തിലേക്ക്, ഭൂമിയുടേതാണെന്ന് മാത്രം.

വൈകുന്നേരങ്ങളില്‍ ആഫീസില്‍ നിന്നെത്തുമ്പോള്‍ എനിക്കു മുന്നില്‍ അന്നത്തെ വിശേഷങ്ങളഴിക്കും മുത്തശ്ശി. ആസന്ന മരണയായ തന്നെക്കാണാനെത്തിയ ബന്ധുക്കളുടെ വിവരങ്ങള്‍. ആദ്യമൊക്കെ വെറുതേ മൂളിക്കേട്ടു എങ്കിലും പിന്നീടെപ്പോഴോ ആ വിശേഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. ബന്ധങ്ങളുടേയും ബന്ധുക്കളുടെയും നീണ്ടു പോകുന്ന ചങ്ങലകള്‍. ഇങ്ങേയറ്റത്തെ കണ്ണിയായ ഞാന്‍ ആ വിവരണങ്ങളിലൂടെ ചങ്ങലയുടെ അറ്റത്തേക്ക് സഞ്ചരിച്ചു തുടങ്ങി.



“ കൊല്ലന്റഴികത്തെ രാഘവന്‍ വന്നിരുന്നു ഉച്ചക്ക്. അവന്‍ ഇപ്പോഴും പഴയതുപോലെ തന്നെ, ഒരു മാറ്റവുമില്ല” കൊല്ലന്റഴികത്തെ രാഘവന്റെ ചരിത്രം മുത്തശ്ശി നിവര്‍ത്താന്‍ തുടങ്ങി. അവന്റെ അച്ഛന്‍ സിങ്കപ്പൂരു പോയ കഥ. മലായിക്കാരിയെ കെട്ടിയ കഥ. അവന്റെ അമ്മ കിണറ്റില്‍ ചാടിയത്. കുടുമ്പചരിത്രങ്ങള്‍ ദേശചരിത്രങ്ങളായി. പിന്നെ ദേശീയതയുടെ അതിരുകള്‍ ഭേദിച്ച് പറന്നു നടക്കാന്‍ തുടങ്ങി.



അടുത്ത സന്ദര്‍ശകന്‍ മുത്തു ചെട്ടിയാരായിരുന്നു. മുത്തശ്ശിക്ക് സ്കൂളില്‍ നിയമനം കിട്ടിയപ്പോള്‍ ചിട്ടിയില്‍ ചേര്‍ത്ത ചെട്ടിയാര്‍. എല്ലാ ഒന്നാം തിയതിയും സ്റ്റാമ്പു പതിപ്പിച്ച രസീതുമായി ചെട്ടിയാര്‍ പിരിവിനെത്തുമായിരുന്നു. ആ ബന്ധങ്ങളുടെ ദൃഡതയില്‍ എനിക്ക് സന്തോഷം തോന്നി.


അവരുടെ ഓര്‍മ്മകള്‍ എത്ര സുദൃഡമാണ്!. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും ഓര്‍ത്തുവക്കാനാകാത്ത എന്നില്‍ നിന്നും എത്രയോ അകലത്തിലാണവര്‍. കുടിപ്പള്ളിക്കൂട സഹപാഠികള്‍ മുതല്‍ വിരമിക്കല്‍ വര്‍ഷത്തില്‍ അക്ഷരം എഴുതിച്ച കുട്ടികള്‍ വരെ അവരുടെ തലച്ചോറിന്റെ അറകളിലുണ്ട്.



മുത്തശ്ശിയുടെ നില പിന്നെയും മോശമാകുകയായിരുന്നു. മച്ചിന്റെ മുകളില്‍ നിന്ന് തന്റെ പുറത്തേക്ക് വീഴുന്ന എന്തോ ഒന്നിനെ മുത്തശ്ശി കുടഞ്ഞെറിയുമായിരുന്നു. വലയാണോ എന്ന് സംശയിച്ച് ഞാന്‍ മച്ചിന്‍ പുറം മുഴുവന്‍ തൂത്തു വാരി. വീഴുന്നത് വീണ്ടും വീണുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ആ വിഴ്ചക്കുമുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കെ അയല്പക്കത്തെ ശങ്കരി അമ്മയാണ് എന്നെ പുതിയൊരു അറിവിലേക്ക് വിളിച്ചുണര്‍ത്തിയത്.” മോനേ അത് വലയൊന്നുമല്ല................അത് കയറാണ്..........കാലന്റെ .................കയര്‍ മുത്തശ്ശിയുടെ പുറത്തേക്കിടുകയാണ് .............. അതാണ്.


കാലന്റെ കയര്‍!. ഹൈന്ദവ പുരാണങ്ങളിലെ ആ കറുത്ത മിത്ത്. യുക്തിചിന്തക്കുമുന്നില്‍ ഞാനത് തള്ളിക്കളഞ്ഞു. കൈകളിലെ ഞരമ്പുകല്‍ തരിക്കുന്നതാകാം. പക്ഷേ മുത്തശ്ശി എന്നോട് പറയുന്നു.


“ ദാ.........മോനേ...എന്റെ കയ്യിലേക്കത് വീഴുന്നു. നീയിതൊന്ന് മാറ്റിയേ................”


കൈകളില്‍ എഴുന്നു നില്‍ക്കുന്ന ഞരമ്പുകള്‍ മാത്രം.മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനും. കാലന്റെ കയര്‍ - എന്റെ ഓഫീസിലെ നിമിഷങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.


സന്ദര്‍ശകരുടെ എണ്ണം കൂടിക്കൂടി വന്നു. ടീച്ചറായിരുന്നതിനാലാകണം പഴയ സഹപ്രവര്‍ത്തകരായിരുന്നു അധികവും.


“ അവരാരും എന്നെ തിരക്കിയില്ലേ മുത്തശ്ശീ...................” ഞാന്‍ എന്നും അന്വേഷിക്കും.


“ഇല്ലല്ലോടാ.........അവര്‍ എന്നെക്കാണാനല്ലേ വന്നത്. പിന്നെന്തിനാ നിന്റെ കാര്യം ചോദിക്കുന്നത്. നിന്റെ അമ്മയുടെ കാര്യം തിരക്കി.”


ഒരു ദിനം വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശി പറഞ്ഞ ഒരു സന്ദര്‍ശകന്റെ കാര്യം മാത്രം എന്നില്‍ അവിശ്വാസം ജനിപ്പിച്ചു.


“ഇല്ല!. അയാള്‍ വന്നിട്ടേയില്ല, മുത്തശ്ശി നുണ പറയുകയാ..................”


“ പോടാ................ഞാന്‍ നുണ പറയുന്നെന്നോ........തെക്കതിലേ ബാബു വന്നിരുന്നു. ദാ..............ഇപ്പൊ.......നീ വരുന്നതിന് തൊട്ടു മുന്‍പാ അവന്‍ ഇവിടന്നു പോയത്”.


തെക്കതിലെ ബാബു. ബന്ധം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തവരാണ് . പക്ഷേ അല്പം ശത്രുതയിലുമാണ്.


അയാള്‍ ഒരിക്കലും വരില്ല. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. മുത്തശ്ശിക്ക് കൂട്ടിരിക്കുന്ന ശങ്കരിയമ്മ എന്നെ നോക്കി കണ്ണിറുക്കി.


പക്ഷേ ബാബുവിന്റെ വരവ് അത് എന്നില്‍ ഉളവാക്കിയ അതിശയം മാറിയതേയില്ല.


അഞ്ച് നിമിഷ്ഷങ്ങള്‍ക്ക് ശേഷം ഫോണ്‍ ശബ്ദിച്ചു. സുകുമാരന്‍ ചേട്ടനായിരുന്നു അങ്ങേത്തലക്കല്‍


“ നീയറിഞ്ഞോ ? നമ്മുടെ ബാബുവിന് ആക്സിഡന്റായി. അനന്തപുരിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സീരിയസാണ്.’


“ അങ്ങിനെയല്ലണ്ണാ.........................ബാബു മരിച്ചു. അല്പം മുന്‍പ്...................” യാന്ത്രികമായി ഞാന്‍ പറഞ്ഞു.


സുകുമാരന്‍ ചേട്ടന്‍ ഒന്നു ഞെട്ടി “ മരിച്ചെന്നോ...............എപ്പോള്‍?..............ആരുപറഞ്ഞൂ................”


“ആരും പറഞ്ഞില്ല............പക്ഷേ..............സത്യമാണ് ............ബാബു മരിച്ചു...........നിമിഷങ്ങള്‍ക്ക് മുന്‍പ്....”


ഒരു അവിശ്വാസത്തോടെ അയാള്‍ ഫോണ്‍ താഴെവച്ചു.


ഞാന്‍ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. മച്ചിലേക്ക് തുറിച്ചു നോക്കി അവരെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവരുടെ വെള്ളിക്കമ്പിപോലുള്ള തലമുടിയില്‍ തടവി ഞാന്‍ പറഞ്ഞു.


“ മുത്തശ്ശി പറഞ്ഞത് ശരിയാ...............ബാബു വന്നിരുന്നു.....സത്യം.....”


ഒരു കുഞ്ഞിനെപ്പോലെ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.


അവര്‍ പറഞ്ഞത് അത്രത്തോളം സത്യമാണ് എന്ന് എനിക്കുറപ്പായിരുന്നു.


കാരണം അവരെ സന്ദര്‍ശിക്കാന്‍ വന്നവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചവരായിരുന്നു. പതിവ് തെറ്റിച്ചെത്തിയത് ഒരാള്‍ മാത്രം.


തെക്കതില്‍ വീട്ടില്‍ ബാബു.!


അത് ഒരു വഴിതെറ്റലല്ല എന്ന് എനിക്കിപ്പോള്‍ തെളിയുന്നു.


“ഇത് ഒരു സന്ദര്‍ശക മുറിയാണ്. ആത്മാക്കളുടെ സന്ദര്‍ശക മുറി.”

അപ്പോള്‍ അവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാമറിയുന്നുണ്ട്. യാത്രക്ക് നമ്മെ കൂട്ടുവിളിക്കാന്‍ അവരെത്തും.

യുക്തിക്ക് ഒട്ടും അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍.

ശാസ്ത്രീയ വിശദീകരണം ഇതാണ്.”തലച്ചോറിന്റെ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തോന്നല്‍. അനസ്തേഷ്യയില്‍ നിന്ന് ഉണരുമ്പോഴും ഇതേ അനുഭവത്തിലൂടെ നമ്മള്‍ കടന്നുപോകുന്നു.”

ശരിയാണ്. അതുതന്നെയാവണം സത്യം. പക്ഷേ ഓമകളില്‍ വന്നുപോയവരെല്ലാം മരണമടഞ്ഞവര്‍ മാത്രമായതെന്തേ

കുട്ടിക്കലത്തെ ഓര്‍മകളല്ലേ ഏറ്റവും ഹൃദ്യം. എഴുപതു കഴിഞ്ഞ മുത്തശ്ശിയുടെ കുട്ടിക്കാല ഓര്‍മക്കളിലുള്ളവരെല്ലാം മരിച്ചവരായത് സ്വാഭാവികം.

പക്ഷെ ചെറുപ്പക്കാരനായ ഒരേ ഒരു വ്യക്തി, തെക്കതില്‍ വീട്ടില്‍ ബാബു ആ ഓര്‍മകളില്‍ എങ്ങിനെ എത്തി. അതും മരിച്ച് നിമിഷങ്ങള്‍ക്കകം. മരണം ബന്ധുക്കള്‍ പോലും അറിയുന്നതിന് മുന്നേ......

അറിയില്ല....................

അത് ഒരു സന്ദര്‍ശക മുറിയായിരുന്നിരിക്കാം............ആത്മാക്കളുടെ സന്ദര്‍ശക മുറി!.


Monday, January 11, 2010

കട്ടന്‍ ചായയും പരിപ്പുവടയും

എന്‍.ഗോപിനാഥന്‍ നായരായിരുന്നു അന്ന് ജനയുഗം ചീഫ് എഡിറ്റര്‍. അദ്ദേഹമാണ് അന്ന് ജനയുഗത്തിന്റെ ഡയറക്റ്റര്‍മാരിലൊരാളായ വി.എസ്.അച്യുതാനന്ദനെ ചെന്ന് കാണാന്‍ നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്തെ ലോഡ്ജില്‍ ചെല്ലുമ്പോള്‍ പ്രാതല്‍ കഴിക്കുകയാണ് വി.എസ്.ബ്രെഡ്, പാല്‍,ഓം ലെറ്റ് എന്നിവയാണ് വിഭവങ്ങള്‍. ഓം ലെറ്റ് എന്ന സാധനം ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. അതായത് ആയിരത്തിതൊള്ളായിരത്തി അറുപത്തി ഒന്നില്‍. പോരാത്തതിന് കത്തിയും മുള്ളും ഉപയോഗിച്ചാണ് വി.എസ്. ഓം ലെറ്റ് കഴിക്കുന്നത്. വാരിക്കുന്തം പോലുള്ള കോലുകൊണ്ട് കുത്തിയെടുത്ത് ഓം ലെറ്റ് വായിലേക്കിടുന്ന കാഴ്ച എനിക്ക് നല്ല കൌതുകം സമ്മാനിച്ചു.

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (മാധ്യമം പുതുവര്‍ഷപ്പതിപ്പ്)