Sunday, April 15, 2012

ചോള സാമ്രാജ്യത്തില്‍ ................

Thursday, April 12, 2012

ചോള സാമ്രാജ്യത്തില്‍ ഒരു ചേരന്‍.................

തഞ്ചാവൂര്‍............ത്യാഗരാജ സ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും തഞ്ചാവൂര്‍................വെമ്പട്ടി ചിന്നസത്യത്തിന്റെ തഞ്ചാവൂര്‍ ................ഏറെക്കാലമായി തഞ്ചാവൂര്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്. ബൃഹദേശ്വരന്റെ കോവില്‍ ഉറക്കങ്ങളില്‍ മാടി വിളിക്കാന്‍ തുടങ്ങി. അങ്ങിനെ ഈ അവധിക്കാലത്ത് ഒരു തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്തു.

   കേരളത്തില്‍ നിന്ന് തഞ്ചാവൂര്‍ക്ക് പോകാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് എറണാകുളത്ത് നിന്നുള്ള നാഗൂര്‍ എക്സ്പ്രസ്സ് ആണ്. രാത്രി പത്തിന് പുറപ്പെട്ടാല്‍ രാവിലെ 8.45ന് തഞ്ചാവൂര്‍ എത്തും. അല്ലെങ്കില്‍ തൃശ്ശിനാപ്പള്ളിക്ക് പോകുന്ന നിരവധി ട്രയിനുകളില്‍ ഏതിലെങ്കിലും കയറി തൃശ്ശിനാപ്പള്ളിയില്‍ ഇറങ്ങുക. തൃശ്ശിനാപ്പള്ളിയില്‍ നിന്നും നിരവധി പാസ്സ്ഞ്ചര്‍ തീവണ്ടികളുണ്ട്,തഞ്ചാവൂര്‍ക്ക്. അല്ലെങ്കില്‍ അഞ്ച് മിനിട്ട് ഇടവിട്ട് ബസ്സ് ഉണ്ട്. ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര. ട്രയിനിലാണെങ്കില്‍ അര മണിക്കൂര്‍.......
          നാഗ്ഗുര്‍ എക്സ്പ്രസ്സില്‍ ഒരു മാസം മുന്നേ സീറ്റ് തരപ്പെടുത്തി എങ്കിലും യാത്രപുറപ്പെടേണ്ട ദിവസവും വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായിരുന്നു. മുടിഞ്ഞ തിരക്ക്. കാരണം ഈ തീവണ്ടിയാണ് വേളാങ്കണ്ണിക്കുള്ള യാത്രാ മാര്‍ഗ്ഗം .പോരെങ്കില്‍ ഈസ്റ്ററും...............അവസാന നിമിഷം ഈ യാത്ര റദ്ദാക്കി.....പകരം തിരുവനന്തപുരത്ത് നിന്ന് അനന്തപുരി എക്സ്പ്രസ്സില്‍ തൃശ്ശിനാപ്പള്ളിക്ക് ടിക്കറ്റെടുത്തു.

വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടി വെളുപ്പിന് 2.30ന് തൃശ്ശിനാപ്പള്ളി സ്റ്റേഷനിലെത്തി.സ്റ്റേഷന്‍ മുഴുവന്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന ജനം. ആണും പെണ്ണൂം. കൈലിയും ചുരിദാറും സാരിയുമൊക്കെ പരിസരം മറന്ന് ഉറങ്ങുന്നു. കേരളത്തിലായിരുന്നു എങ്കില്‍ ഇവര്‍ക്ക് ചുറ്റും എത്ര മൊബൈല്‍ ക്ലിക്കിയേനെ എന്ന് ചിന്തിച്ചു.
 റെയില്‍ വേസ്റ്റേഷനില്‍ തന്നെ താമസസൌകര്യം ഉണ്ട്. വാടക എ.സി.750/- സാദാ.600/-. നല്ല വൃത്തിയുള്ള ഡബിള്‍ കട്ടില്‍ മുറി. നല്ല റും സര്‍വീസ്. രാത്രി അവിടെ കഴിഞ്ഞു. രാവിലെ സ്ഥലം കാണാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
 തൃശ്ശിനാപ്പള്ളിക്കടുത്താണ് ശ്രീരംഗം..............ശ്രീരംഗരംഗ നാഥന് മംഗളം പാടെടീ....................എന്ന പാട്ട് കമലഹാസന്‍ സിനിമയില്‍ കേട്ടിട്ടുണ്ട്. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ഒന്‍പത് കിലോമീറ്ററുണ്ട്, ശ്രീരംഗത്തിന്. തീവണ്ടിയില്‍ വെറും രണ്ട് രൂപ മാത്രം.  
ശ്രീരംഗം റെയില്‍ വേസ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ രംഗനാഥ സ്വാമി ക്ഷേത്ര ഗോപുരം കാണാം.......ഒരു ഓട്ടോക്കാരനോട് ചോദിച്ചു, അവന്‍ അന്‍പത് രൂപ പറഞ്ഞു. കണ്മുന്നില്‍ കാണുന്ന ക്ഷേത്രമായതിനാല്‍ നടന്നു പോകാന്‍ തീരുമാനിച്ചു. കഷ്ടി അഞ്ഞൂറ് മീറ്റര്‍ നടന്നപ്പോള്‍ ക്ഷേത്രമെത്തി.

  ഏഴ് ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ക്കുള്ളീലാണ് ശ്രീരംഗം ക്ഷേത്രം. ഏഴ് മതിലുകള്‍ക്കും ഗോപുരങ്ങളുണ്ട്. ആകെ ഇരുപത്തി ഒന്ന് ഗോപുരങ്ങള്‍. നൂറ്റി അന്‍പതിലേറെ ഏക്കര്‍ വിസ്തീര്‍ണ്ണം. ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഇതാണ് എന്ന് പറയപ്പെടുന്നു. 





              ഇതാണ് രാജഗോപുരം....ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഗോപുരം. ഇതിനെ ചുറ്റി മതില്‍ കെട്ടും അതിനെ ചുറ്റി റോഡുമാണ്. ചെറിയ വാഹനങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാം. കാരണം ഇതിനകം ഒരു വാണിജ്യ കേന്ദ്രമാണ്. ഭക്ഷണശാലകള്‍ ഉള്‍പ്പെടെ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍.
   അടുത്ത ഗോപുരം കുറച്ചു കൂടി ചെറുതാണ്. തൊട്ടടുത്ത ഗോപുരം കൂടി കടക്കുമ്പോള്‍ ക്ഷേത്രമായി. ഇനിയങ്ങോട്ട് ചെരിപ്പിട്ട് പ്രവേശനമില്ല. ക്യാമറക്ക് അന്‍പത് രൂപ കൊടുക്കണം.
അകത്ത് കയറി.....എവിടെയും ക്ഷേത്രങ്ങളാണ്. അടുക്കും ചിട്ടയുമില്ലാതെ എന്നു വേണമെങ്കില്‍ പറയാം...പ്രവേശന കവാടം കടന്നാല്‍ വ്യൂ പോയിന്റ് ഉണ്ട്. പത്ത് രൂപ ടിക്കറ്റെടുത്താല്‍ വ്യൂ പോയിന്റില്‍ കയറാം. അവിടെ നിന്നാല്‍ ഗോപുരങ്ങള്‍ എല്ലാം കാണാം എന്നൊരു പ്രത്യേകത ഉണ്ട്.


വ്യൂപോയിന്റില്‍ നിന്നുള്ള ദ്ര്യശ്യങ്ങള്‍. പിന്നില്‍ നിരനിരയായി ഗോപുരങ്ങള്‍ കാണാം.........


 


   അകത്ത് കടന്നു. കരിങ്കല്‍ ഇടനാഴികള്‍. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍.






. പ്രധാന ക്ഷേത്രമകുടം സ്വര്‍ണ്ണം പൂശിയതാണ്. അനന്തശായിയായ വിഷ്ണുഭഗവാനാണ് പ്രതിഷ്ഠ.  ക്ഷേത്രത്തോട് ചേര്‍ന്നാണ് തയ്യര്‍ സന്നിധി. അവിടെ എന്തോ പ്രധാന പൂജ നടക്കുന്നു. ബ്രാഹ്മണര്‍ സ്ത്രോത്രങ്ങള്‍ ഉരുവിടുന്നു. അവിടെ നിന്നും പുറത്തിറങ്ങി.


ഇത് മുഖ്യ കോവിലിന് വെളിയിലുള്ള കവാടം ഭക്തജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അകലെ നിന്നും ഒരു ഘോഷയാത്ര വരുന്നുണ്ട്..


ഭീമാകാരമാണ് മതില്‍ കെട്ടുകള്‍...




ഇടനാഴികള്‍............പൊരിവെയിലിലും തണുപ്പ്........

അങ്ങിനെ ശ്രീരംഗം കണ്ട് പുറത്തിറങ്ങി. ഇനിയെങ്ങോട്ട്......കാവേരി നദിയില്‍ ഒന്ന് കുളിച്ചാലോ....നദിയെപറ്റി അന്വേഷിച്ചു. ഒരു കിലോമീറ്റര്‍ പോകണം. പോയിട്ട് കാര്യമില്ല. കാവേരി ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണ്. ഒരു തുള്ളി വെള്ളം ദര്‍ശിക്കാനാകില്ല.
   ഇനി എങ്ങോട്ട്....അപ്പോഴാണ് തിരു വണൈക്കം കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ട് തിരിച്ചു. ശ്രീരംഗത്തു നിന്നും ബസില്‍ മൂന്ന് രൂപ. ( ഓട്ടോ റിക്ഷക്കാരുടെ പറ്റിപ്പ് അസഹനീയമാണ്. അര കിലോ മീറ്ററിന് നൂറ് രൂപ ഈടാക്കും, പരിചയമില്ലാത്ത ആളാണ് എന്ന് മനസ്സിലായാല്‍)
തിരുച്ചിറപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണൈക്കോവില്‍. ശ്രീ ജംബുകേശ്വര്‍ അഖിലാണ്ടേശ്വരി ക്ഷേത്രം എന്ന് മുഴുവന്‍ പേര്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ “ജല”ത്തെ പ്രതിനിധാനം ചെയ്യുന്നു ഈ ക്ഷേത്രം. ശിവനാണ് പെരുമാള്‍ .(അതോ പാര്‍വതിയോ).




രംഗനാഥ സ്വാമീ ക്ഷേത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി ശാന്തതയുണ്ട് ഇവിടെ
                       ക്ഷേത്ര പ്രവേശനമായി.....




ഇവിടെയും കല്‍ത്തൂണുകളുടെ മാസ്മരിക സൌന്ദര്യം തന്നെ


                                  നല്ല സമയത്താണ് അമ്പലത്തില്‍ എത്തിയത്.ഏതോ ഒരു കുടുംബത്തിന്റെ വഴിപാട്. നല്ല ചൂടു ശര്‍ക്കര പൊങ്കല്‍. ആവോളം തന്നു. കഴിച്ച് വയറുനിറഞ്ഞു.


 പ്രധാന വിഗ്രഹം ചെറുതാണ്. സാധാരണ ഭക്തന്മാര്‍ക്ക് ജനാലയിലൂടെയും പത്ത് രൂപ ടിക്കറ്റെടുക്കുന്നതവര്‍ക്ക് അകത്തു കയറിയും കാണാം. പത്തു പേരടങ്ങുന്ന ഒരു കൂട്ടത്തെയാണ് പൂജാരി വിളിച്ച് അകത്തു കയറ്റുക. പേരും നാളും നമ്മള്‍ പറയുന്നു. പൂജാരി അത് മൂളിക്കേക്കുന്നു. “എന്നിട്ട് നേരത്തെ പറഞ്ഞ നാളുകാരായ...................” എന്ന മട്ടില്‍ പൂജ തുടങ്ങുന്നു. സാരമില്ല , ദൈവത്തിന് നമ്മുടെ പേര് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.....


   കുറച്ചു നേരം തിരുവണൈക്കോവിലില്‍ വിശ്രമിച്ച് പുറത്തിറങ്ങി. ഇനി എന്തുണ്ട് കാണാന്‍. ഒരു ഭക്തനോട് ചോദിച്ചു. “പിള്ളയാര്‍ കോവില്‍ അഥവാ റോക്ക് ടെംബിള്‍”. അകലം രണ്ട് കിലോ മീറ്റര്‍. പൊരി വെയിലായതിനാല്‍ ഒരു ഓട്ടോക്കാരനെ വിളിച്ചു. കാശ് ചോദിച്ചു. പതിവ് തെറ്റിക്കാതെ അവന്‍ പറഞ്ഞു.” എണ്‍പത് രൂപ”. വേണ്ട നടന്നു പോകാം എന്ന് കരുതി. അവന്‍ പിറകേ വന്നു. അസഹ്യമായ ചൂട് കാരണം മുപ്പത് രൂപാക്ക് സമ്മതിച്ച് റോക്ക് ടെംബിളിലേക്ക് യാത്രയായി.


   ഒരു വന്‍ പാറയ്ക്ക് ഉള്ളീലും മുകളിലുമായുള്ള ക്ഷേത്രമാണ് പിള്ളയാര്‍ കോവില്‍ എന്ന റോക്ക് ടെംബിള്‍. ശിവനും ഗണപതിയുമാണ് മുഖ്യ പ്രതിഷ്ഠ. ആയിരത്തോളം പടികള്‍ കയറി മുകളിലെത്തുക എന്നത് ആയാസമുള്ള പണിയാണ്. തിരക്കേറിയ ബര്‍മ്മ ബസാറിനുള്ളിലാണ് മുഖ്യ കവാടം. കവാടം കടന്നെത്തുന്നത് പടികളിലേക്കാണ്. തുടക്കത്തില്‍ ചെരിപ്പ് ഊരിയിടാന്‍ സ്ഥലം അന്വേഷിച്ചു നടന്ന എന്നോട് സ്നേഹനിധിയായ ഒരു കച്ചവടക്കാരന്‍ പറഞ്ഞു “ ഇവിടെ ഊരിയിടാം സാര്‍...പൈസ ഒന്നും തരണ്ട”. അവന്റെ സ്നേഹത്തെ ആദരിച്ച് ചെരിപ്പ് ഊരിയിട്ട് അകത്തേക്ക് കടക്കാന്‍ പോയ എന്നോട് അവന്‍ പറഞ്ഞു.” ഇന്നാ സാര്‍ ..പൂജക്കുള്ള പ്രസാദം ..40 രൂപ”.
 ആ പ്രസാദവും വാങ്ങി അകത്തു കടന്നു. പാ‍ായില്‍ തീര്‍ത്ത വിസ്മയം.......അതാണ് പിള്ളയാര്‍ കോവില്‍...
                 
 പ്രധാന പ്രതിഷ്ഠ കൂറ്റന്‍ ശിവലിംഗമാണ്. ഇവിടെ സന്ദര്‍ശിച്ചതിനു ശേഷം കുറച്ച് പടി താഴോട്ടിറങ്ങി മറുഭാഗത്തു കൂടി മുകളിലേക്ക് കയറണം . ഇതാണ് പിള്ളയാര്‍ കോവില്‍.                                                                                                                        
കൊടും ചൂട്. ഞാന്‍ ആ പടികള്‍ കയറി.
കയ്യും കാലും വൃത്തിയായി പൊള്ളി...............ദൈവത്തിന്റെ പരീക്ഷണമായതിനാല്‍ സഹിച്ചു.
 മുകളില്‍ നിന്നാല്‍ തൃശ്ശിനാപ്പള്ളി നഗരം മുഴുവന്‍ കാണാം............




   അകലെ കാണുന്ന ആ മണല്‍ വിരിപ്പ്. അത് കാവേരി നദിയാണ്. വറ്റി വരണ്ട് മണല്‍ മാത്രമായി അത് അങ്ങിനെ കിടക്കുന്നു.


തിരികെ  റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഇനി തഞ്ചാവൂര്‍ക്ക്................................................

Thursday, March 15, 2012

വൃഷണ കഷായം........................

ഒരു കഥയാണ്. അതിനു വസ്തുതകളുമായി വിദൂര ബന്ധം മാത്രമേ ചിലപ്പോള്‍ ഉണ്ടാകാനിടയുള്ളൂ...............................


   വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഒരു പത്തെഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കോട്ടയം ജില്ലയുടെ ഒരു പ്രാന്തപ്രദേശം. അവിടെ ഒരു കുടുബത്തില്‍ അടുത്ത അവകാശി പിറക്കാന്‍ പോകുന്നു. എല്ലാവരും പിറവിയുടെ സന്തോഷത്തിലാണ്. വയറ്റാട്ടി വന്നിട്ടുണ്ട്. പിതാവ് ഉത്കണ്ഠയോടെ മുറിക്ക് പുറത്ത് കാത്തു നിന്നു. .........................................................
             സമയം ഇഴഞ്ഞു നീങ്ങി .........അകത്ത് നിന്ന് കരച്ചില്‍ കേള്‍ക്കുന്നതേയില്ല..........ബന്ധുക്കളുടെ നെഞ്ചിടിപ്പ് കൂടി..........ഒടുവില്‍ വയറ്റാട്ടി പുറത്ത് വന്നു..................................


      “  ആണ്‍കുഞ്ഞ്................” ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍..........” പക്ഷേ കുഞ്ഞ് കരയുന്നില്ല, ചില ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു”


അതില്‍ അത്ര കാര്യമുള്ളതായി തോന്നിയില്ല , വീട്ടുകാര്‍ക്ക്. കുഞ്ഞിനെ കിട്ടിയല്ലോ അതു മതി.........


കുഞ്ഞ് ആരോഗ്യവാനായി വളര്‍ന്നു.......ഒരു കുഴപ്പം മാത്രം........കുഞ്ഞ് ചില ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു.


“ഫ! ഫട്...ഭാ.....ഭ്ഹ...........” ഇതൊക്കെയാണ് ആ ശബ്ദങ്ങള്‍..............


അഞ്ച് വയസ്സ് കഴിഞ്ഞിട്ടും ഒരു വ്യത്യാസവുമില്ല..............മാതാ പിതാക്കള്‍ക്ക് പേടി തോന്നിത്തുടങ്ങി. അവര്‍ കുടുബവൈദ്യനെ ചെന്ന് കണ്ടു...........
  കുട്ടിയെ സമൂലം പരിശോധിച്ച വൈദ്യന്‍ പറഞ്ഞു.” ഇവന് ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല......കൂറച്ച് നാള്‍ കഴിയുമ്പോള്‍ ശരിയാകും”
നാളുകള്‍ കഴിഞ്ഞു . കുട്ടി കൂടുതല്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാന്‍ തുടങ്ങി.
“ നായിന്റെ മോന്‍.....ഫാ.............എരപ്പ......തെണ്ടി.............” എന്നീ വാക്കുകള്‍ സമൃദ്ധമായി പുറത്തേക്ക് വന്നു തുടങ്ങി...................
അമ്മ എന്നോ........അച്ഛന്‍ എന്നോ ഒന്നും കൂട്ടി വിളിക്കുന്നില്ല..................
ആയുര്‍വേദം രക്ഷയില്ല...................മാതാപിതാക്കള്‍ അലോപ്പതി ഡാക്കിട്ടരെ കണ്ടു............


“ കുട്ടിക്ക് യാതൊരു അസുഖവും കാണുന്നില്ല.............നിങ്ങള്‍ ഒരു മനശാസ്ത്രന്ജ്ഞനെ കാണൂ.......”
നിവര്‍ത്തിയില്ലാതെ ആ മാതാപിതാക്കള്‍ ഒരു മനശാസ്ത്രജ്ഞനെ കണ്ടു
 അയാള്‍ വിവിധ പരിശോധനകള്‍ നടത്തി
 “ നിങ്ങളുടെ കുട്ടിക്ക് യാതൊരു മാനസ്സിക തകരാറുമില്ല”
“പക്ഷേ ഡോക്ടര്‍ ഈ തെറിമാത്രം പറയുന്നത്................”
“എനിക്കറിയില്ല........ഒരു ഡോക്ടര്‍ പറയാന്‍ പാടില്ലാത്തതാണ്, എങ്കിലും നിങ്ങളുടെ വിഷമം കാരണം ഞാന്‍ പറയുകയാണ്, നിങ്ങള്‍ ഒരു നല്ല മന്ത്രവാദിയെ കണ്ടു നോക്കൂ.......മരുന്നിന് കഴിയാത്തത് ചിലപ്പോള്‍ മന്ത്രത്തിനു കഴിയും”
മാതാപിതാക്കള്‍ മകനുമായി ഒരു കൊടിയ മന്ത്രവാദിയുടെ അടുക്കല്‍ പോയി. കളം വരച്ച്...ഭസ്മമുഴിഞ്ഞ്.....കോഴിച്ചോര കുടിച്ച് ...മന്ത്രവാദി ഉറഞ്ഞ് തുള്ളി..........
“ ഇത് ബാധയാണ്.....കൊടിയ ബാധ ....പ്രസവ സമയത്ത് ആവേശിച്ചതാണ്.....ഇനിയിത് പോകില്ല:“
“അയ്യോ ,തിരുമേനീ....ഇത് ഞങ്ങളുടെ ഏകമകനാണ്.....കുടുംബത്തിന്റെ ഏക അവകാശി....എന്ത് ചെലവായാലും വേണ്ടില്ല........ഞങ്ങളുടെ മകനെ രക്ഷിക്കണം”


“ഒരു രക്ഷയുമില്ല കുഞ്ഞുങ്ങളേ..........അത് ഒഴിഞ്ഞു പോകില്ല”
“അങ്ങൈനെ പറയരുത് തിരുമേനീ ഞങ്ങളെ രക്ഷിക്കണം.......”
  അവര്‍ കാലുപിടിച്ചു കരഞ്ഞു. മന്ത്രവാദിയുടെ മനമലിഞ്ഞു.....
“ഞാനൊന്നാലോചിക്കട്ടെ.........................”
           മന്ത്രവാദി ചിന്തയിലാണ്ടു. ദീര്‍ഘനേരത്തെ സുഷുപ്തിയില്‍ നിന്നുണര്‍ന്ന് അയാള്‍ പറഞ്ഞു.
“ഒരു വഴിയുണ്ട്.......ഒരു കൊടിയ വഴിയാണത്........ഇപ്പോ നടത്തിയില്ലെങ്കില്‍ എപ്പോ നടത്തിയാലും മതി...അത് നടത്തുന്ന നിമിഷം അയാളുടെ രോഗം മാറിക്കിട്ടും”


“പറയൂ ......അങ്ങുന്നേ.........എത്ര കഷ്ടപ്പെട്ടായാലും ഞങ്ങള്‍ അത് ചെയ്യാം.....”


“ഒരു കഷായം വച്ച് മൂന്ന് നേരം കൊടുത്താല്‍ മതി.ശഠേന്ന് അസുഖം നിക്കും”


“ഇത്രയേയുള്ളോ.......”


“ അതേ അത്രയേയുള്ളൂ......പക്ഷേ കഷായം വയ്ക്കാനുള്ള വസ്തു കിട്ടാനാണ് പ്രയാസം”
“ഏത് വസ്തുവായാലും ഞങ്ങള്‍ കൊണ്ടുവരാം...........”


“എങ്കില്‍ കൊണ്ടു വരൂ......................കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ പൂജാരിയുടെ വൃഷണം കൊണ്ടാണ് കഷായം വയ്ക്കേണ്ടത്!”


 ആ മാതാപിതാക്കള്‍ക്ക് ആ സാധനം കിട്ടിയതേയില്ല.


ആ കുട്ടി വളര്‍ന്ന് വലിയ ആളായി.......ഒരേ സമയം രണ്ട് ഔദ്യോഗിക പദവികള്‍ വഹിച്ചു. നാട്ടുകാരെ മുഴുവന്‍ തെറിവിളിച്ചു.


 കഷായം വയ്ക്കാന്‍ ആ സാധനം കൊണ്ടു വരുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ...........?





Saturday, March 10, 2012

കക്ഷത്തിലിരുന്ന നാടാര്‍.........................

കക്ഷത്തിലിരുന്ന നാടാര്‍...................

                   തെക്കന്‍ കേരളത്തിന്റെ തെക്കേയറ്റത്തിന് അലപം ജാതി മണം കൂ‍ടുതലുണ്ട്. അതിന് ചരിത്രപരമായ കാരണങ്ങളും ഉണ്ട്. അടിച്ചമര്‍ത്തലില്‍ നിന്നും പോരാടി ഉയിര്‍ക്കൊണ്ട ഒരു സമൂഹം അവിടുണ്ട്. നാടാന്മാര്‍. ഹിന്ദു നാടാരും കൃസ്ത്യന്‍ നാടാരും...ഒരു വീട്ടില്‍ തന്നെ രണ്ടും ഉണ്ട്.. നായര്‍ സവര്‍ണ്ണ മേധാവിത്തത്തിനെതിരെ പോരാടി ജയിച്ച പാരമ്പര്യമുണ്ട് നാടാര്‍മാര്‍ക്ക്. മാറുമറക്കല്‍ സമരവും ചാന്നാര്‍ ലഹളയുമൊക്കെ അവരുടെ സമര പോരാട്ടത്തിലെ പൊന്‍ തൂവലുകളാണ്. ഗാന്ധി മാര്‍ഗ്ഗമല്ല, കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സായുധസമരം തന്നെയായിരുന്നു നാടാന്മാരുടേത്. .അതു കൊണ്ട് തന്നെ കേരളത്തില്‍ കമ്മ്യൂണിസം പടര്‍ന്ന് പിടിച്ചപ്പോള്‍ നാടാന്മാര്‍ക്ക് അതിനോട് വലിയ ആദരവോ അത്ഭുതമോ ഒന്നും തോന്നിയില്ല. നാടാര്‍ മഹാജന സംഖ്യത്തിന്റേയും കോണ്‍ഗ്രസ്സിന്റേയും കൊടിക്കീഴില്‍ അവര്‍ ഉറച്ച് നിന്നു. രാഷ്ട്രീയത്തിലുപരി സമുദായത്തിന്റെ പേരില്‍. ഈ സമുദായ കെട്ടുറപ്പ് നല്ല നായന്മാരെ ഭയപ്പെടുത്തി. കന്യാകുമാരി എന്ന നാടാര്‍ ജില്ലയും അതില്‍ നിന്ന് ഉല്‍ഭവിക്കുന്ന 10 ലധികം നാടാര്‍ എം.എല്‍.എ.മാരും കോണ്‍ഗ്രസ്സ് നായന്മാരുടെ കരുത്തിനെ ചവുട്ടിമെതിക്കും എന്നവര്‍ തിരിച്ചറിഞ്ഞു. അത് മറികടക്കാന്‍ ഒരേ ഒരു വഴി.. കന്യാകുമാരിയെ തമിഴ്നാട്ടിന് വിട്ടു കൊടുക്കുക. അങ്ങിനെ സംസ്ഥാന വിഭജനമായി നാടാര്‍മാര്‍ തമിഴ്നാട്ടില്‍ പോയി. എന്നിട്ടും ബാക്കി വന്നു തെക്കന്‍ തിരുവിതാംകൂറില്‍ ചില മണ്ഡലങ്ങള്‍. സുന്ദരന്‍ നാടാര്‍ എന്ന ആറടി പൊക്കക്കാരന്റെ കരുത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് ഓച്ച്ഛാനിച്ചു നിന്നു. നാടാര്‍ എം.എല്‍.എ ആയി മന്ത്രിയായി. ഒറ്റക്കു നിന്നും ജയിച്ചു. രഘുചന്ദ്രബാല്‍, ശക്തന്‍ നാടാര്‍....എക്കാലവും യുഡീഫ് മന്ത്രിസഭയില്‍ ഒരു സീറ്റ് നാടാര്‍ സമുദായത്തിനുള്ളതായിരുന്നു. ഇത്തവണത്തേതൊഴികെ. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ശക്തന്‍ രാജിക്കൊരുങ്ങി. സഭ പ്രതിഷേധിച്ചു. നമുക്ക് അജ്ഞാതമായ ഏതോ ഒരു ഒത്തുതീര്‍പ്പില്‍ ആ ആരവം ഒന്നടങ്ങി. 

    സി.പി.എമ്മിന് നാടാര്‍മാര്‍ക്കിടയില്‍ വലിയ വിലയൊന്നുമില്ല.സുന്ദരന്‍ നാടാര്‍ എന്ന കരിമ്പാറക്കെട്ട് തുരന്ന് കയറാന്‍ അവര്‍ക്ക് ആയതേയില്ല. കോണ്‍ഗ്രസ്സുകാര്‍ ചേരിതിരിഞ്ഞ് മത്സരിച്ചപ്പോള്‍ പോലും സി.പി.എമ്മിന്റെ ഹീബക്ക് പരാജയം തന്നെയായിരുന്നു വിധി. ഒരല്പം ചുവന്ന ചായം നാടാര്‍ മേഖലയില്‍ പുരട്ടിയത് സഖാവ് സത്യനേശന്‍......കോണ്‍ഗ്രസ്സിനോട് കോപിക്കുമ്പോള്‍ സ്നേഹിക്കാന്‍ നാടാര്‍മാര്‍ കണ്ടെത്തിയ പകരക്കാരന്‍. ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍, അതായത് അത്രത്തോളം കോണ്‍ഗ്രസ്സിനെ വെറുക്കുമ്പോള്‍ മാത്രം അവര്‍ സത്യനേശനെ സ്നേഹിച്ചു.

   അഭ്യാസികളാണ് നാടാന്മാര്‍. വൈദ്യന്മാരും. കമ്മ്യൂണിസ്റ്റ് സംഘടനാ ശക്തിയൊന്നുമവരോട് ഏല്‍ക്കില്ല. അവരോട് പിടിച്ചു നില്‍ക്കാന്‍ ഗുണ്ടാശക്തി തന്നെ വേണം. സത്യനേശന്‍ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി ‘പാറശ്ശാല ശെല്‍ വരാജ്”. ഒപ്പം സുശക്തമായ ഒരു നിരയും. എങ്കിലും സുന്ദരന്‍ നാടാരോടും സംഘത്തോടും കിടപിടിക്കാനായില്ല്. സത്യനേശന് ഇങ്ക്വിലാബ് വിളിച്ചും പഞ്ചായത്ത് ഭരിച്ചുമൊക്കെ വിശ്വസ്തനും നല്ലവനുമായ ഒരു കമ്മ്യൂണിസ്റ്റുകാരനായി ശെല്‍ വന്‍ കഴിഞ്ഞു.

   അങ്ങിനെയിരിക്കെ ദുബായില്‍ ജയിലിലുള്ള മരുമകനെ മോചിപ്പിക്കാന്‍ അബ്കാരി മണിച്ചനില്‍ നിന്നും സത്യനേശന്‍ പണം കൈപ്പറ്റുന്നു. പാര്‍ട്ടി സത്യനേശനെ നിഷ്കരുണം പുറത്താക്കുന്നു. സുന്ദരന്‍ നാടാരെ മരണം കൊണ്ട് പോകുന്നു.........

   ഇവിടെ ശെല്‍ വരാജ് എന്ന കമ്മ്യൂണിസ്റ്റുകാരന്റെ തലവര തെളിയുന്നു. പാറശ്ശാലയിലെ എം.എല്‍.എ. ജനകീയനായിരുന്നു. ആര്‍ക്കും എപ്പോഴും ചെന്നു കാണാവുന്നവനായിരുന്നു. വിനയാന്വിതനായിരുന്നു.

 അഞ്ച് വര്‍ഷം പൂര്‍ത്തിയായി. അടുത്ത ടേമില്‍ പാറശ്ശാല നിന്നാല്‍ പുഷ്പം പോലെ ജയിക്കും. മറ്റൊരു എതിരാളി പാര്‍ട്ടിയില്‍ ഇല്ലാത്തിടത്തോളം കാലം സീറ്റിന്റെ കാര്യത്തില്‍ സംശയമേയില്ല.

 അപ്പോഴതാ വരുന്നു....ഫ്യൂഡല്‍ പ്രഭു. ..ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ....ആനാവൂര്‍ നാഗ്ഗപ്പന്‍......സംസ്ഥാന കമ്മിറ്റി അംഗം. ...തലക്ക് അടിയേറ്റു പോയി ശെല്‍ വരാജിന്. ...അന്ന് രാഷ്ട്രീയം ഉപേക്ഷിച്ചാലോ എന്ന് തീരുമാനിച്ചതാണ്.. നാടാര്‍ സമുദായത്തെ പിണക്കിയാല്‍ ഫലം സി.പി.എമ്മിനറിയാം.....അതു കൊണ്ട് നെയ്യാറ്റിങ്കര സീറ്റ് കൊടുത്തു. ....പാറശ്ശാല നിന്നും നാടാന്മാര്‍ കൂട്ടത്തോടെ നെയ്യാറ്റിങ്കരയില്‍ എത്തി...എല്‍.എം.എസ് ആസ്ഥാനത്തുനിന്നും വാറോല നെയ്യാറ്റില്ങ്കരക്ക് പറന്നു. ...കോണ്‍ഗ്രസ്സ് കോട്ടയില്‍ തീപ്പൊരി പാറി.
   ഇവിടെ ഒരു പുതിയ ദൈവം അവതരിക്കുന്നു. “വിഷ്ണുപുരം ചന്ദ്രശേഖരന്‍”. ഒരു കല്യാണ ബ്രോക്കര്‍ എന്ന നിലയില്‍ നിന്നും കോടിപതിയിലേക്ക് നിമിഷങ്ങള്‍ കൊണ്ട് വളര്‍ന്നെത്തിയ നേതാവ്. ഹിന്ദു നാടാര്‍ സമുദായ നേതാവ്. കൊടിയ തീവ്രവാദി. ആര്‍.എസ്.എസ്.ലൈന്‍. യു.ഡി.എഫിന്റെ തോഴന്‍. കെ.പി.സി.സിയുടെ മുഴുവന്‍ പ്രലോഭനങ്ങളും തട്ടിത്തെറിപ്പിച്ച് ചന്ദശേഖരന്‍ , ശെല്‍ വരാജിനെ പിന്തുണച്ചു. 


   ശെല്‍ വരാജ് ജയിച്ചു. ഒരു ഫ്യൂഡല്‍ നായര്‍ക്ക് സീറ്റ് അടിയറ വക്കേണ്ടി വരിക. ഒടുവില്‍ സ്വന്തം സമുദായ സംഘടന കൈമെയ് മറന്ന് സഹായിച്ചത് കൊണ്ട് തെരെഞ്ഞെടുപ്പില്‍ ജയിക്കേണ്ടി വരിക. മനസ്സില്‍ ചുവപ്പുരാശി മായാന്‍ ഇത് ധാരാളം. പാറശ്ശാല മണ്ഡലത്തിലെ നാടാര്‍ വോട്ടുകള്‍ എ.റ്റി.ജോര്‍ജ്ജിലേക്ക് മറിഞ്ഞതിലെ അന്വേഷണം കൂടിയായപ്പോള്‍ ശെല്‍വരാജിന്റെ പരിണാമം പൂര്‍ത്തിയായി.


  ഇനി ഒരു വിളിമാത്രമേ വേണ്ടിയിരുന്നുള്ളൂ......അതും വന്നു തക്ക സമയത്ത്. വിഷ്ണുപുരം ചന്ദ്രശേഖനുണ്ടായിരുന്നു കൂടെ, ഉമ്മന്‍ ചാണ്ടിയെക്കാണാന്‍.......


  ഒരു എം.എല്‍.എ , കോടികളുടെ ഭരണാനുമതി അവിഹിതമായി നേടി എടുക്കുമ്പോഴും അയാള്‍ സമുദായ സംഘടനാ നേതാക്കളുമായി അവിഹിത ബന്ധം പുലര്‍ത്തൂമ്പോഴും മൂക്കിനുതാഴെ ഒരു ജില്ലാ നേതൃത്വം അതൊന്നും അറിയാതെ ഉറങ്ങി. 


 ശെല്‍ വരാജിനെ അടിക്കാനോ, കുത്താനോ ഒന്നും സി.പി.എമ്മിനാകില്ല....കാരണം നാടാര്‍ വികാരമാണ്. അത് ഇളകിയാല്‍ തലസ്ഥാന നഗരിയില്‍ പിണറായിക്ക് പോലും ഇറങ്ങി നടക്കാനാകില്ല. പക്ഷേ ശെല്‍ വനെ ഓര്‍ത്ത് അവര്‍ക്ക് അധികം ദുഖിക്കേണ്ടി വരില്ല. യു.ഡി.എഫിലേക്ക് മറ്റൊരു നാടാര്‍ കടന്ന് കയറി വളരാതിര്‍ക്കാന്‍ അതില്‍ കോട്ട കെട്ടുന്ന പോരാളികള്‍ ആവോളമുണ്ട്. ശെല്‍ വന്റെ  രാഷ്ട്രീയ ആയുസ്സ് വെറും അഞ്ച് കൊല്ലം മാത്രം..........


  ഇനി നെയ്യാറ്റിങ്കര ഉപതെരെഞ്ഞെടുപ്പ്.... പിണറായിക്ക് ബുദ്ധി ഉണ്ടോ......എങ്കില്‍ രാഷ്ട്രിയ കുതിരക്കച്ചവടത്തിനെതിരെ ആദര്‍ശ ശുദ്ധിക്കായി സഖാവ് വി.എസ്.അചുതാനന്ദനെ മത്സരിപ്പിക്ക്....മലമ്പുഴയെ ഓര്‍ത്ത് പേടിക്കണ്ട, അത് ആര്‍ മത്സരിച്ചാലും സി.പി.എമ്മിന് കിട്ടും........


എല്ലാം പൊളപ്പന്‍ തന്നെ അല്ലേ അണ്ണാ................................

Monday, March 5, 2012

ഔദ്യോഗിക നായര്‍ !

നാരായണപ്പണിക്കര്‍ അന്തരിച്ചു. സമുദായത്തിനും സമൂഹത്തിനും അത് ഒരു നഷ്ടമായിരിക്കാം , പത്ര ഭാഷയില്‍. പക്ഷേ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് ഒരു നഷ്ടം തന്നെയാണ്. കാരണം മരണം അങ്ങിനെയാണ്. ഈ കരിമീന്‍ ചത്താല്‍ പോലും രണ്ട് പിള്ളാര്‍ക്ക് അത് നഷ്ടമായിരിക്കും. (പെണ്ണും പിള്ളേരെ കാര്യം അത്ര ഉറപ്പില്ല). 


    ഇവിടെ അതല്ല വിഷയം സര്‍വശ്രീ നാരായണപ്പണിക്കര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. പോലീസ് സേന ബ്യൂഗിള്‍ മുഴക്കി. ആകാശത്തേക്ക് വെടി വച്ചു,. തറയില്‍ ആഞ്ഞ് ചവുട്ടി.യാത്രയാക്കി. നല്ല കാര്യം. നാരായണപണിക്കര്‍ അത് അര്‍ഹിക്കുന്നുണ്ട്. 

     പക്ഷേ മനസ്സിലാകാത്ത കാര്യം , എന്താണ് ഈ ഔദ്യോഗിക യാത്രയയപ്പിന്റെ മാനദണ്ഡം എന്നതാണ്. ഒരു സമുദായ നേതാവ് അന്തരിച്ചാല്‍ ഔദ്യോഗിക യാത്രയയപ്പ് അത്യന്താപേക്ഷിതമാണോ ?. കേരളത്തില്‍ എത്ര സമുദായ നേതാക്കളുണ്ട്. അതില്‍ എത്ര പേര്‍ ഓരോ വര്‍ഷവും മരിക്കുന്നു. അവര്‍ക്കൊക്കെ ആകാശത്തേക്ക് വെടി കൊടുക്കുമോ. വെള്ളാപ്പള്ളിക്ക് വെടി കിട്ടും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തിന് പരാതി കാണില്ല.

   പക്ഷേ പുലയ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറോ , ളാഹ ഗോപാലനോ , ജാനുവോ മരിച്ചാല്‍ ( അവര്‍ മരിക്കാതിരിക്കട്ടേ) ആചാര വെടി കിട്ടുമോ......കിട്ടില്ല എന്നത് നൂറു ശതമാനം ഉറപ്പ്. എന്തു കൊണ്ട് ?. 

       അതിനുത്തരം  പറഞ്ഞാല്‍ വേതാളം പറന്നു പോകും. പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ തല പൊട്ടിത്തെറിച്ചു പോകും.


Tuesday, February 28, 2012

ഉദ്ദിഷ്ടകാര്യത്തിന്ം ഉപകാര സ്മരണ ...

രാമേശ്വരം
അങ്ങിനെ അത് സംഭവിച്ചു. ഭഗവാന്റെ ലീലാവിലാസം എന്നല്ലാതെ എന്ത് പറയാന്‍. ഡിസംബര്‍ 09 നാണ് രാമനാഥ സ്വാമിയെ ദര്‍ശിച്ചത്. ഫെബ്രുവരി 09-ന് തിരുവനന്തപുരത്ത് ജോയിന്‍ ചെയ്തു. രണ്ട് മാസം കൊണ്ട് രാമനാഥ സ്വാമി എന്റെ കാര്യം ശരിയാക്കിത്തന്നു. . എല്ലാം അവിടത്തെ കൃപ.......ഭഗവാനേ തുണ................