Sunday, November 8, 2009

കുടിയൊഴിഞ്ഞ കേരളം

കരിമീന്‍ ജനിച്ചപ്പോള്‍ കുടിയുണ്ടായിരുന്നു. എനിക്ക് മാത്രമല്ല , നാട്ടില്‍ മുഴുവന്‍.

പണിക്കക്കുടി, ചൂത്തരക്കുടി, മേത്തക്കുടി, ഈഴക്കുടി, പറക്കുടി, പുലക്കുടി.......................................... അങ്ങിനെ അങ്ങിനെ.............

എല്ലാം കുടികള്‍,

അന്ന് വീടുകളില്ലായിരുന്നു. ഭവനങ്ങള്‍, വില്ലകള്‍ ഒന്നുമില്ല.

ഞങ്ങളെല്ലാം ഓരോ കുടികളില്‍ ജനിച്ചവര്‍

ആദ്യം ചൂത്തരന്‍ (നായര്‍ എന്നും പറയുമെന്ന് തോന്നുന്നു) കുടിയില്‍ നിന്ന് പുറത്തായി. അവന്റേത് വീടായി.

നായരെ വീട്, കുറുപ്പിന്റെ വീട്.

അടുത്ത പ്രമോഷന്‍ ഈഴവന്റേതായിരുന്നു. അങ്ങിനെ ഈഴക്കുടിയും പോയി.

പേര്‍ഷ്യയില്‍ പോയി വന്ന് മാളികയും മൊസേക്കും വച്ചപ്പോള്‍ മേത്തക്കുടിയും നിന്നു.

മന്‍സിലുകളായി.

മറ്റുള്ളവര്‍ കുടി തുടര്‍ന്നു.

എണ്‍പതുകളുടെ മധ്യത്തില്‍ നാട്ടില്‍ കുടി നിര്‍ത്തി.

കുടി പോയപ്പോഴാണ് ഞങ്ങള്‍ കുടി തുടങ്ങിയത്. കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരം ഞങ്ങളെ കുടിയിലേക്ക് കൊണ്ടു പോയി.

നാട്ടില്‍ കുടിയുണ്ടായിരുന്ന കാലത്തും പട്ടന്മാര്‍ക്ക് കുടിയില്ലായിരുന്നു. അവര്‍ കുടിക്കത്തുമില്ലായിരുന്നു.

അങ്ങത്തയുടെ മഠം, പട്ടരു മഠം.................അതൊക്കെയായിരുന്നു.

പട്ടരുവീട്, പട്ടക്കുടി!.........ഇല്ലേയില്ല.

മഠത്തില്‍ നിന്ന് പിന്നാക്കമെത്തുമ്പോള്‍ മാടമാകുന്നു.

മാടത്തിന് ജാതിയില്ല.

നാല് ഓല കുത്തിമറച്ച വീട്ടില്‍ കിടക്കുന്നവനൊക്കെ മാടക്കാരന്‍ തന്നെ

പോങ്ങില്ലാത്ത നായരും ഈഴവനും ഒക്കെ മാടത്തില്‍ കിടന്നു.

ഗതികിട്ടാനായി മാടക്കാരന്‍ കടതുറന്നു. അത് മാടക്കടയായി. മാടം പോലത്തെ കട.

തൊണ്ണൂറുകള്‍ വരെ മാടക്കട നിന്നു. പിന്നെ പെട്ടിക്കടയായി. പീഞ്ഞപ്പെട്ടി അടിച്ചുകൂട്ടിയ പെട്ടിക്കടകള്‍.

മാടക്കടയുടെ തൂണില്‍ ചാക്കും മടലും തീര്‍ത്ത ഫ്രെയിമില്‍ ചാരിയാണ് സീമ നിന്നിരുന്നത്. ഐ.വി.ശശി കൊടുത്ത ഷര്‍ട്ട് മാത്രമിട്ട് തുടമുഴുവന്‍ കാണിച്ച് സീമ.

ചാക്ക് കടക്കാരന്റെ വക. പോസ്റ്ററ് കൊട്ടകക്കാരന്റെ വക.സീമ ശശിയുടെ വക. ചാക്കില്‍ സീമയെ തൂക്കിയിടുന്നതിന് ഒരു ടിക്കറ്റ് ഫ്രീ........ബാല്‍ക്കണിയല്ല. തറ..........അതുകൊണ്ട് എല്ലാ മാടക്കടക്കാരും എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ കണ്ടിരുന്നു.

അപ്പം അങ്ങിനെയായിരുന്നു കാര്യങ്ങള്................................ ഇനി പിന്നെക്കാണം