Tuesday, October 20, 2009

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം പാടില്ല എന്ന് ലൌകികരായ നമുക്കൊക്കെ അറിയാം.

നമ്മള്‍ പിള്ളേരെ കോളേജില്‍ അയക്കുന്നത് പഠിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല.

ചില ലോക്കല്‍ നേതാക്കന്മാരുടെ ചട്ടുകമായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം മക്കളുടെ ഭാവി കരുപ്പിടിപ്പിക്കാനാണ് മാതാപിതാക്കള്‍ മക്കളെ കോളേജിലയക്കുന്നത്. അവന്‍ അവിടെ ഇങ്ക്യിലാബും കത്തിക്കുത്തും പഠിച്ച് നടക്കുമ്പോള്‍ തകരുന്നത് ഒരു കുടുബമാണ്. ഒപ്പം ഒരു സമൂഹവും.

ബസ്സിന് കല്ലെറിയല്‍, തീവയ്പ്, കത്തിക്കുത്ത്, ചാപ്പകുത്ത് തുടങ്ങിയ കലാപരിപാടികളാണ് ഇന്നത്തെ വിദ്യര്‍ത്ഥി രാഷ്ട്രീയം. ഈ മഹാവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനാണ് കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന് പറയുന്നത്.

അതുകൊണ്ടാണ് നമ്മള്‍ മാര്‍ ഇവാനിയോസ് കോളേജ് മാനേജ്മെന്റും, സെന്റ് തെരാസസ് കോളേജ് മാനേജുമെന്റുമൊക്കെ കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയില്‍ പോയത്. വിധി സമ്പാദിച്ചത്. ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നത്.

പിന്നെ കാമ്പസുകളില്‍ കെ.എസ്.യു വിനെ പുനര്‍ജീവിപ്പിക്കാന്‍ രാഹുല്‍ മോന്‍ വന്നപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചത്. അതു പിന്നെ നിങ്ങക്കറിഞ്ഞൂടെ അണ്ണാ...........

ഈ നിരോധനം എന്നത് എസ്.എഫ്.ഐ.ക്ക് മാത്രമല്ലേ അണ്ണാ...............................

അവരില്ലാത്ത കാമ്പസ്! ഹാ---------------------എത്രമനോഹരം

Monday, October 19, 2009

കെ.വേണുവിനെപ്പറ്റിതന്നെ

കെ.വേണു സത്യസന്ധനായൊരു മനുഷ്യനാണ്. പ്രസംഗത്തിലല്ല, പ്രവൃത്തിയില്‍ തന്നെ വേണം ആദര്‍ശം എന്ന് ശഠിക്കുന്ന അപൂര്‍വം മനുഷ്യരിലൊരാള്‍. തനിക്കു ശരി എന്ന് തോന്നുന്നത് വിളിച്ചു പറയാന്‍ പ്രത്യയശാസ്ത്രമോ, പ്രതിബദ്ധതയോ തടസ്സമാകാത്ത ഒരാള്‍. സമര തീഷ്ണമായ യൌവ്വനം, ബലികഴിക്കപ്പെട്ട ജീവിതം,ഹോമിക്കപ്പെട്ട പ്രണയം, സൌഹൃദം ഇതെല്ലാമാണ് കെ.വേണു.

ആസിയാന്‍ കരാറിനെ, എക്സ്പ്രസ്സ് ഹൈവയെ ഒക്കെ അനുകൂലിക്കാന്‍ തനിക്ക് തോന്നിയാല്‍ അത് തുറന്നെഴുതാനുള്ള ആര്‍ജ്ജവം വേണുവിനുണ്ട്. ഇക്കഴിഞ്ഞ മാതൃഭൂമി ലേഖനത്തിലും അദ്ദേഹം അത് തുടരുന്നു. പക്ഷേ ആസിയാന്‍ അനുകൂല ലേഖനം എഴുതിവന്നപ്പോള്‍ പ്രതികൂലമായോ എന്ന് സംശയം.

നഷ്ടയൌവ്വനങ്ങളുടെ തിരുശേഷിപ്പുകള്‍ വിറ്റു ജീവിക്കുന്ന മുന്‍ നക്സലൈറ്റുകളുടെ കൂടാരമാണ് കേരളം. പരിസ്ഥിതി, സ്ത്രീ, ദളിത് പ്രസ്ഥാനങ്ങളിലെല്ലാം ഈ റിസര്‍വേഷന്‍ ടിക്കറ്റ് അവര്‍ ഉപയോഗിക്കുന്നു. സാധാരണക്കാരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ പോരാട്ടങ്ങളില്‍ അണി ചേര്‍ന്ന് അവയെ ഹൈജാക്കു ചെയ്യുന്ന ഒരു വിഭാഗം. (യൌവനം നഷ്ടപ്പെടാത്ത വിപ്ലവവുമായി ഈ പ്രസ്ഥാനങ്ങളുടെ പിന്നണിയില്‍ നിന്ന് അവര്‍ക്ക് ആശയും ആവേശവും പകരുന്ന മനുഷ്യസ്നേഹികളെയല്ല, ചാനല്‍ ചര്‍ച്ചകളില്‍ സമരങ്ങളുടെ മൊത്തം വക്താക്കളായി രംഗത്ത് വരുന്ന മെയ്യനങ്ങാ സ്നേഹികളെയാണ് ഉദ്ദേശിച്ചത്).

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കെ.വേണു. ഒരു പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ബുദ്ധിജീവി വേണുവാകണം. ചെങ്ങറ സമരത്തിലോ, ദളിത് തീവ്രവാദത്തിലോ ഒരു ചര്‍ച്ചയുടേയും കേന്ദ്രബിന്ദു വേണുവായില്ല. എന്നാല്‍ നമ്മുടെ സ്ഥിരം ചര്‍ച്ചിലുകളെക്കാള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍വഥാ യോഗ്യനാണ് കെ.വേണു.

ഡിക് ചിനിക്ക് വിടുപണിചെയ്ത് മടങ്ങിയ കോടീശ്വരന്‍ വരെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി വാകീറീ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ജീവിക്കാന്‍ വേണ്ടി കെട്ടിടം പണി ചെയ്യുന്ന ഒരു മുന്‍ നക്സലൈറ്റ്. ഒരു പക്ഷേ, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു കുന്തക്കാരന്‍ പത്രോസാകണം കെ.വേണു.

ഈ കെ.വേണുവിനോടുള്ള വ്യക്തിപരമായ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ,

1, ഭാരതത്തിന്റെ മോചനത്തിനുള്ള മാര്‍ഗ്ഗം സായുദ്ധവിപ്ലവമാണ് എന്ന് 1948-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1970-ല്‍ തോന്നി

2, സായുധ വിപ്ലവത്തിലൂടെ അധികാരം നേടാനാവില്ല എന്നും ജനാധിപത്യമാണ് അഭികാമ്യം എന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് 1952-ല്‍ തോന്നി.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണുവിനത് 1990-ല്‍ തോന്നി.

3, വര്‍ഗ്ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് 1988-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ വേണു 2002-ല്‍ ഇത് തിരിച്ചറിഞ്ഞു.

4,സ്വകാര്യവല്‍ക്കരണവും വികസനത്തിന് ആവശ്യമാണ് എന്ന് 1998-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു.

വളരെ പഠിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍ കെ.വേണു ൨൦൦൩-ല്‍ ഇത് തിരിച്ചറിഞ്ഞു.

കരിമീന്റെ സംശയം ഇതാണ്, കെ.വേണു എന്തിനാണ് ഇത്രയും വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നത്. പഴയ ദേശാഭിമാനി മാത്രം വായിച്ചാല്‍ പോരെ!

Tuesday, October 13, 2009

ആരില്‍നിന്നുള്ള സ്വാതന്ത്ര്യം!

ആസിയാന്‍ കരാര്‍ , ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരിവര്‍ഗ്ഗത്തെ പിടിച്ചു കുലുക്കി എന്ന് കരാറിനെ അനുകൂലിച്ച് വന്‍ തോക്കുകള്‍ രംഗത്തു വരുന്നതില്‍ നിന്നും മനസ്സിലാക്കാം.
ആസിയാന്‍ കരാറിനെക്കുറിച്ചല്ല ഈ പോസ്റ്റ്. ഇത് ചരിത്രത്തിന്റെ ഒരു പുനര്‍ വായനയാണ്.

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ്, നാട്ടു രാജ്യങ്ങളുടെ സമ്പത്തും സ്വത്തും ഊറ്റിക്കുടിച്ച് സാമ്രാജ്യത്വം ഊറ്റം കൊള്ളുന്ന സമയം. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആയിരമായിരം ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കുന്ന കാലഘട്ടം.

ഭാരതത്തിലെ കാര്‍ഷിക ജനതയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്നതിനെതിരെ , അടിമക്കരാറുകളീലൂടെ മാതൃരാജ്യത്തിന്റെ സമ്പദ് ഘടനയെ കൊള്ളയടിക്കുന്നതിനെതിരെ ഒരു ധീര ദേശാഭിമാനി ലേഖനം എഴുതി. 1934-ല്‍ , തിര്‍ഊരിലെ ഗ്രാമീണ ഗ്രന്ഥമാല എന്ന പ്രസാധനാലയം അവരുടെ പരമ്പരയിലെ രണ്ടാം നമ്പരായി പ്രസിദ്ധീകരിച്ച ആ ലഘുലേഖയിലെ വാചകങ്ങള്‍ ഇന്നും പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ എടുത്തെഴുതുന്നു.
“ കര്‍ഷകരേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സമ്പദ് ഘടനയെ മുതലാളിത്തം എന്ന് പറയാമെങ്കില്‍ ഇന്ത്യ മുതലാളിത്തത്തിന്റെ പരിപൂര്‍ണ്ണമായ പിടിയിലാണ് വര്‍ത്തിക്കുന്നത്.
അന്യ രാജ്യങ്ങളില്‍ ആധിപത്യം സമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ ആധിപത്യത്തിനുള്ള ആഗ്രഹം കൊണ്ടല്ല അങ്ങിനെ ചെയ്യുന്നത്. അത് സമ്പത്തിക ലാഭത്തിന്റെ മുന്‍ ഗാമിയാകുമെന്നു കണ്ടിട്ടാണ്. ബ്രിട്ടീഷ് കോയമയും ബ്രിട്ടീഷുകാരുടെ സമ്പത്തികാഭിവൃദ്ധിയെ കരുതിയാണ് ഇന്ത്യയെ പിടികൂടിയതും വിടാതെ പിടിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യയുടെ സാമ്പത്തിക ചൂഷണമാണ് ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യമെന്ന് അവര്‍ ഇന്ത്യയില്‍ വന്ന മുതല്‍ക്കുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.
പണ്ടുകാലത്ത് ഇന്ത്യയിലെ കൃഷി, മറ്റുതൊഴിലുകളെപ്പോലെ, സ്വതന്ത്രമായിരുന്നു. അതിന്റെ ഉല്പത്തിയും ഉപഭോഗവും ഇവിടെതന്നെയാണ്. ഊണിനും ഉടുപ്പിനും വേണ്ട ഉപകരണമെല്ലാം കൃഷി കൊണ്ടും കൈത്തൊഴില്‍ കൊണ്ടും ഉള്‍നാടുകളില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല. ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചെറുതായ ഒരനക്കമുണ്ടായാല്‍ അതിന്റെ അല മലബാറിലെ ഓരോ ഓണം കേറാമൂലകളിലും ചെന്നടിക്കുകയായി.

പണ്ടത്തെപ്പോലെ മലയാളി ഇന്ന് കൃഷിചെയ്യുന്നത് ഭക്ഷണത്തിനല്ല, വില്പനക്കാണ്. അനഭ്യസ്ത വിദ്യനായ ഒരു തെങ്ങിന്‍ തോട്ടക്കാരന്‍ സിലോണിന്റെ ചുങ്കനയസംബന്ധമായ ഓരോ കാല്‍ വയ്പും സൂക്ഷിക്കേണ്ടിയിരിക്കുന്നു. സയാമോ ഇന്‍ഡോ ചൈനയോ ഒന്നെഴുനേറ്റാല്‍, മലബാറിലെ അര്‍ധ നഗ്നനായ കണ്ട്ം കൃഷിക്കാരന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലോ വാഷിഗ്ടണിലോ വച്ച് അതിസൂത്രക്കാരായ നാല് സായിപ്പന്മാര്‍ എഴുതി കൈമാറിയ ഒരു കടലാസ്സ് തുണ്ട് അനേകം പാവങ്ങളെ വയനാട്ടിലേക്കും മലായിലേക്കും കൂലിപ്പണിക്ക് മാടിവിളിക്കുന്നു.

ചുരുങ്ങിയ നിരക്കില്‍ ഇംഗ്ലീഷ് സാമാനങ്ങള്‍ക്ക് ചുങ്കം ചുമത്താന്‍ ഇന്ത്യയും ഇന്ത്യന്‍ സാമാനങ്ങള്‍ക്ക് ഈ വിധം സവിശേഷ സൌജന്യം അനുവദിക്കാന്‍ ഇംഗ്ലണ്ടും ഒരുങ്ങണമെന്നാണ് സാമ്രാജ്യത്ത്വനായകന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ നേതാക്കന്മാരും വ്യവസായികളും ഈ ഏര്‍പ്പാടിനെ മുക്തകണ്ഠം എതിര്‍ക്കുന്നുണ്ട്. വ്യാവസായികമായി ഏറ്റവും പുരോഗതി പ്രാപിച്ചിട്ടുള്ള ഇംഗ്ലണ്ടിനു കഴിയുന്ന പോലെ ഉദാര പൂര്‍വം വ്യാപാരം നടത്താന്‍ ഇന്ത്യക്ക് കഴിവില്ലാത്തതിനാല്‍ ഇത്തരമൊരു സന്ധി ഒരു ഭീമകായനും കൃശഗാത്രനും തമ്മിലുള്ള സന്ധി പോലെയാണ് എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു മിത വാദിയായ പണ്ഢിത മാളവ്യ ഈ കാരണത്താല്‍ നിയമസഭയില്‍ നിന്ന് രാജിവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.“

ഇത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കഥയാണ്. ഇപ്പോ നമ്മള്‍ ഒരു സ്വതന്ത്രരാജ്യത്തെ പൌരന്മാരാണ്. അപ്പോ ഒന്ന് ചോദിച്ചോട്ടെ...........................ആരില്‍ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്?.

Monday, October 5, 2009

സിന്‍ഡിക്കേറ്റുകാരോട് സ്നേഹപൂര്‍വം

നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ തെരെഞ്ഞെടുപ്പ് കാല ചര്‍ച്ചകള്‍ എന്തായിരിക്കും. തെരെഞ്ഞെടുപ്പ് കാലത്ത് യാദൃശ്ചികമായി ഉണ്ടാകുന്ന നിസ്സാര സംഭവങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രമുഖ നേതാവിന്റെ വീണ്‍ വാക്കുകള്‍ (പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവ) തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ദുരനുഭവം നമ്മുടെ സംസ്ഥാനത്ത് മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് സംവാദം ഇങ്ങനെ വഴിതെറ്റിപ്പോകാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

(വി.എസ്. അച്യുതാനന്ദന്‍- 1176 മീനം -02)

Saturday, October 3, 2009

എന്റെ ദൈവമേ..............ദൈവമേ..............

ആകാശോം ഭൂമിയുമെന്നുണ്ടായി
മാനത്തെ നച്ചത്രമെന്നുണ്ടായി
നീപോയി കണ്ടോ നിന്റമ്മേം കണ്ടോ
നീയും നിന്റമ്മനും കൂടിക്കണ്ടോ........


"ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞന്‍ എന്തിനാണ്‍ തേങ്ങയുടക്കുന്നത്" വൈക്കം വിശ്വന്‍

അത്
അന്ധവിശ്വാസമല്ല മഹത്തായ ഭാരതീയ സംസ്ക്രിതിയുടെ ,പൈതൃകത്തിന്റെ, അത്മീയതയുടെ.......................മറുപടി ഇന്‍സ്റ്റന്റാണ്‍. ആരും തോറ്റു പോകും , വൈക്കം വിശ്വനും.

ആത്മീയതയുടെ തിരിച്ചുവരവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെടിപ്പുകൂടുതലാണ്‍.
ആത്മീയതയുടെ തിരിച്ചു വരവ് !

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം !
മാടന്‍ കാവ് ഒടയതമ്പുരാന്‍ ഈ വാഹനത്തിന്റെ ഐശ്വര്യം.
(കുറ്റിക്കാട്ടില്‍ വടയക്ഷി ഇവളുടെ ഐശ്വര്യം എന്നെഴുതിയാല്‍ ഭാര്യയുടെ ചന്തിയിലും ഒട്ടിക്കാം)

ഇത് ഭക്തിയുടെ, ആത്മീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പായി വിലയിരുത്തപ്പെടുന്നു. യുക്തി ബോധത്തിന്റെ, കമ്മ്യൂണിസത്തിന്റെ അടിത്തറകള്‍ പിളര്‍ന്ന് വളര്‍ന്നു വന്നൊരു ആല്‍ വൃക്ഷം.
ചരടു കെട്ടിയ ജീവിതങ്ങളാണ്‍ വഴി നീളെ..............,കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള......... കൈത്തണ്ടയിലും അരയിലും കഴുത്തിലുമെല്ലാം യന്ത്രങ്ങള്‍, യന്ത്ര മനുഷ്യര്‍, രത്നഖനികള്‍...............
ഇത് ഭക്തിയുടെ രണ്ടാം വരവോ.................

ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
പോയ കാലത്തിന്റെ ആഭിചാരങ്ങളും മന്ത്രവാദികളും പോയ മറഞ്ഞു.അല്ലെങ്കിലും അവ നീചരായ കീഴാള വര്‍ഗ്ഗത്തിന്റെ ചെപ്പടിവിദ്യകളായിരുന്നല്ലോ ?.ഭാരതത്തിലെ നിഴല്‍ക്കുത്തുമുതല്‍ ആധുനിക കേരളത്തിലെ ഒടിവിദ്യ വരെ കീഴാള സംസ്ക്രിതിയുടെ കൈമുതലുകളായിരുന്നു. ഇവക്ക് അന്നേ ഒരു വരേണ്യ ബദല്‍ അന്വേഷിച്ചിരുന്നു വിശ്വഹിന്ദു. അവിടെ മന്ത്രവാദി മരിക്കുകയും തന്ത്രി ജനിക്കുകയും ചെയ്തു. ആഭിചാരത്തിനെ കാവി പൂശി ഹോമവും യജ്ഞവുമാക്കി.ആടിനെ അഴിച്ചുവിട്ട് തന്റെ വാഴ തീറ്റിച്ച അയല്‍ക്കാരനെ "കുത്തിത്തച്ച് പ്രാകുന്ന അമ്മൂമ്മമാര്‍ പോയിമറഞ്ഞു. പഴയ പ്രാക്കിന്റെ മൊത്തക്കച്ചവടം തന്ത്രിക്കാണ്‍ , ശത്രുദോഷം എന്ന് ഓമനപ്പേര്‍.

അമ്പലം ഒരു സൂപ്പര്‍മാര്‍ക്കറ്റായി, ദൈവം ഒരു പരസ്യവും. പാക്കു ചെയ്തിട്ടുണ്ട് വിഭവങ്ങള്‍, ആവശ്യമുള്ളത് എടുക്കുക, ധനാകര്‍ഷണം, സുമഗല സൂത്രം, ലൈഗിക വര്‍ദ്ധിനി, സന്താന യോഗം.
പാക്കറ്റില്‍ തുക എഴുതിയിട്ടുണ്ട്, നാളും പേരും പറഞ്ഞ് അര്‍ച്ചിക്കുക, പൊതി എടുക്കുക, കൃത്യമായ തുക ഒടുക്കുന്നവനൊപ്പം ദൈവം വരുന്നു. ചരടായി, ഏലസ്സായി, ഭസ്മമായി...............ഏത് നീച കര്‍മ്മത്തിനും ദൈവം കൂട്ടിനുണ്ടെങ്കില്‍ പിന്നെന്ത്?.

അനന്തപുരം പത്മനാഭന്‍ മുതല്‍ തളിപ്പറമ്പ് ജഗന്നാഥന്‍ വരെ പിന്നോക്കം പോയി. ഭക്തരെക്കാത്ത് ഈച്ചയടിച്ചിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ ദൈവങ്ങള്‍. അവരുടെ കയ്യില്‍ സ്പെഷ്യല്‍ പാക്ക്റ്റുകളില്ലല്ലോ, അവര്‍ക്ക് വിഖ്യാത പൊങ്കാലകളില്ല, യന്ത്രങ്ങളില്ല, ചരടില്ല.
ഭക്തന്‍ ശാന്തിയും സമാധാനവും നാടിന്‍ ഐശ്വര്യവും പ്രദാനം ചെയ്തിരുന്ന ഇവരെ ആര്‍ക്ക് വേണം
നമുക്ക് ആറ്റുകാലമ്മയുണ്ട്, ചക്കുളത്തമ്മയുണ്ട്, കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷന്‍, കൈക്കുലി വര്‍ദ്ധന എന്നിവ മാത്രം നോക്കാന്‍ അനന്തപുരിയില്‍ ഹനുമാനുണ്ട്. ഇതൊന്നും സ്പെഷ്യലായി നോക്കാനാകാത്ത പത്മനാഭാ.......നിനെക്കെന്തിനര്‍ച്ചന...........

ജീവിതം മുഴുവന്‍ പിഴിഞ്ഞൂറ്റി മക്കള്‍ക്ക് നല്‍കി, അന്ത്യനാളുകളില്‍ അനാഥാലയത്തിന്റെ തിണ്ണ നിരങ്ങുന്ന മാതാപിതാക്കള്‍ക്കും ആശ്വസിക്കാം, മരിക്കുമ്പോള്‍ അതിഗംഭീര ചാവടിയന്തിരം. അത് അനാഥലയത്തിലല്ല , സ്വന്തം വീട്ടില്‍ , അല്ലെങ്കില്‍ ആഡിറ്റോറിയത്തില്‍, പിന്നെ പിതൃപൂജ , അന്നദാനം........തൃപ്തിയായി...............ഭക്തിയുടെ പുനര്‍ജന്മം!

വര്‍ഷങ്ങള്‍ പഠിച്ച് പാസ്സാകേണ്ട പരീക്ഷ ഒരു ചെറുചരടിനാല്‍ നേടിയെടുക്കാം, അയല്‍ക്കാരന്റെ ഭാര്യയെ ഒരു വിഭൂതിയാല്‍ പാട്ടിലാക്കാം. എത്രസുഖം ഇഹലോകജീവിതം, പൂന്താനം പോയിത്തുലയട്ടെ..........പ്രമോഷന്‍, സസ്പെന്‍ഷന്‍, ശസ്ത്രക്രിയക്ക്, എന്തിന്‍ അര്‍ശ്ശസ്സിനു വരെ മന്ത്രമുള്ളപ്പോള്‍ എന്തിന്‍ വെറുതേ ഇങ്ക്വിലാബ് വിളിക്കണം.

കുട്ടിക്കാലത്ത് വള്ളികളില്‍ ഊഞ്ഞാലാടിക്കളിച്ചിരുന്ന മാടന്‍ കാവുകളെവിടെ, യക്ഷിയുടെ മുടിപോലെ പൂത്തുകിടന്നിരുന്ന ഒലട്ടിമരമെവിടെ..........................
മാടനും മറുതയും പോയി, അറുകൊലയും പേയും, ചുടല മാടനും , കാലം ചെയ്തു. എല്ലാം കീഴാള ദൈവങ്ങള്‍. എവിടെയും പുനരുദ്ധാരണ മാമാങ്കങ്ങള്‍, തന്ത്രിമാര്‍ എഴുന്നള്ളുന്നു.ഉച്ചാടന പന്തലില്‍ കാവിക്കൊടി പാറുന്നു. (കീഴാള ദൈവങ്ങള്‍ ചെമ്പട്ടുടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു, അവര്‍ കോഴിച്ചോരയും പട്ടയും കഴിച്ചിരുന്നു.). കാളിയും കൃഷ്ണനും പീഡത്തിലേറുന്നു. ചെമ്പട്ടുടുത്ത് തുള്ളിയുറയുന്ന പറയന്‍ പുറത്തായി, മുടിയഴിച്ചാടുന്ന കുറത്തിയും പടിക്കു പുറത്ത്. ചരടു ജപിക്കുന്ന പോറ്റിയെത്തുന്നു. ഫലം പറയുന്ന തിരുമേനിയും, അര്‍ച്ചന, ഹോമം, യജ്ഞം.....................ഭക്തിയുടെ പുനരുദ്ധാരണം.

പടിയിറങ്ങിപ്പോയ എന്റെ ഭഗവതീ...................നിനക്കിരിക്കാന്‍ ഒരു പനമ്പട്ട പോലുമില്ലല്ലോ..........................
കീഴാള ദൈവങ്ങളെ പടിയിറക്കി. പക്ഷേ സമസ്ത ഹിന്ദുവല്ലേ.........ഒരു ഗഡു ക്ഷാമബത്തയെങ്കിലും കൊടുക്കണ്ടേ...........അബ്രാഹ്മണനും പൂജാരിയാകാം എന്ന് വിശാല ഹിന്ദു. പൂശാരി പറയനായാലും ദേവന്‍ ആര്യനാകട്ടെ.
ക്ഷേത്രങ്ങള്‍ സാസ്കാരിക കേന്ദ്രങ്ങളായിരുന്നു അന്ന്. സൃഷ്ടിയുടെ വേദനയുമായി അമ്പലപ്പറമ്പിലേക്കോടിയ കുഞ്ചന്‍ അവതരണത്തിന്‍ വിലക്കുകളില്ലായിരുന്നു. ജനത്തിനിഷ്ടപ്പെടുന്നതെന്തും ക്ഷേത്രകലയായിരുന്നു. അച്ചീ ചരിതങ്ങള്‍ മുതല്‍ സംഭോഗ വര്‍ണ്ണനകള്‍ വരെ.

ഇന്ന് നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്ത് കാണണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നു. നാടകം, കഥാപ്രസംഗം, ഗാനമേള എല്ലാം അഹൈന്ദവം. അത് മതില്‍ക്കെട്ടിന്‍ പുറത്ത്. കലയെ കുമ്മനം രാജശേഖരന്‍ പരിശോധിക്കും, അകത്തോ പുറത്തോ , ചാപ്പ കുത്തും.
ഭക്തിയുടെ നവോത്ഥാനത്തില്‍ ഭക്തനും ദൈവത്തിനുമിടയില്‍ ഒരു പുതിയ ഇടനിലക്കാരന്‍. വിശ്വഹിന്ദു. കേരളത്തിലെ തൊണ്ണൂറൂ ശതമാനം ഹിന്ദുക്കളും ഒരിക്കലും തെരെഞ്ഞെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു നേതൃത്വം അതേ ഹിന്ദു സമൂഹത്തിന്റെ പേരില്‍ സ്വയം അവരോധിക്കുന്നു. ഭക്തനും ദൈവത്തിനുമിടയില്‍ ഒരു മറയായി നില്‍ക്കുന്നു.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്‍ക്കാര്‍.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ്‍ രക്ഷപ്പെടുക!