Wednesday, February 23, 2011

നമുക്ക് പ്രജാപതിയെ പുകഴ്താം

/ / ഒരു പഴയ ലേഖനം പുന പ്രസിദ്ധീകരിക്കുന്നു/ /


ഒരു നിരാനന്ദത്തിന്റെ ചിരി ആകാശത്തില്‍ മുഴങ്ങുന്നു.




സുഗതരേ,മാഗതരേ, അതുകൊണ്ട് അച്യുതാനന്ദ പ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും പാടാം.



പാണന്മാര്‍ പാടട്ടെ. വള്ളിക്കുട്ടന്മാര്‍ ഉടുക്കു കൊട്ടട്ടെ. പത്രാധിപര്‍ കീര്‍ത്തനങ്ങള്‍ രചിക്കട്ടെ.അച്യുതനന്ദകീര്‍ത്തനം വൈലോപ്പിള്ളി സംസ്ക്രിതിയില്‍ നിന്നും അനന്തന്‍ കാട്ടിലേക്ക് വ്യാപിക്കട്ടെ.



തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്, ഭരണകക്ഷികള്‍, സി.പി.എമ്മും, കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒക്കെ..........................രാജി ആവശ്യം അന്തരീക്ഷ്ത്തില്‍ മുഴങ്ങിയിട്ടുണ്ട്. ആന്റണിയുടെ , ബുദ്ധദേവിന്റെ, കരുണാനിധിയുടെ.......................ചരിത്രത്തിലാദ്യമായി രാജി ആവശ്യം നേരിടേണ്ടിവരാത്ത ഒരേ ഒരു മുഖ്യമന്ത്രി.



വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍..................................................



ഒരു പത്രത്തിനും.................................ഒരു പ്രതിപക്ഷനേതാവിനും...................ഒരു ഉണ്ണിത്താനുപോലും അതു വേണ്ട................



എന്തൊരു ജനപ്രീതി........................എന്തൊരു സ്വീകാര്യത.............................................



കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എത്രയോ മുഖ്യമന്ത്രിമാര്‍. ഇ എം എസ് മുതല്‍ നായനാര്‍ വരെ. പി കെ വി യും അച്യുതമേനൊനും.



എത്രയോ കമ്മ്യുണിസ്റ്റ് വിരുദ്ധപത്രങ്ങള്‍. മനോരമ മുതല്‍ ദീപിക വരെമാത്രുഭൂമി മുതല്‍ ജന്മഭൂമി വരെ. ചന്ദ്രികയും സിറാജുമൊക്കെ.





എത്രയോ മുഖ്യമന്ത്രി മാരെ അവര്‍ ക്രൂശിച്ചു. എത്രയൊ സര്‍ക്കാരുകളെ അവര്‍ കരി തേച്ചു.


പക്ഷെ അച്യുതാനന്ദനെ മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന കല്പന ആരു പുറത്തിറക്കി.കേരളത്തിലുള്ള സകല പത്രങ്ങളും ചാനലുകളും അച്യുതാനന്ദകീര്‍ത്തനങ്ങളാല്‍ മുഖരിതംകൂടാതെ സ്വന്തം ചെലവില്‍ കാശ് നന്നായി ചെലവാക്കി "ജനശക്തി" പ്രകടിപ്പിക്കുന്നുണ്ട് അച്ചുമ്മാമന്‍.


ലോട്ടറിക്കേസില്‍ രഹസ്യതെളിവുകളുമായി വാദിക്കാന്‍ പോകുന്ന സേതുരാമയ്യര്‍..................ഈ തെളിവുകള്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ചു.............................സ്വന്തം അഡ്വ. ജനറലില്‍ നിന്നു പോലും............................



ജനാധിപത്യത്തില്‍ കാതിനിമ്പം വേറിട്ടൊരു ശബ്ദമാണ്. ഇടതുപക്ഷം ഭരിക്കവേ അതു കിട്ടുന്നത് മാത്രുഭൂമിയില്‍ നിന്നും മനോരമയില്‍ നിന്നുമാണ്. വലതുപക്ഷം ഭരിക്കുമ്പോള്‍ കേരളകൌമുദിയും ദേശാഭിമാനിയും.



ഇപ്പോള്‍ വാദ്ധ്യാന്മാരെല്ലാം ഒരേ കരിക്കുലം പഠിപ്പിക്കുന്നു. അച്യുതാന്ദവിജയത്തിന്റെ കല്ലുവഴിച്ചിട്ട.





പാല്പായസമായാലും നിത്യേനയായാല്‍ ചെടിക്കില്ലേ.







ഗുണവാനോടു ചേര്‍ന്നീടില്‍ വലുപ്പം വരുമല്പനും എന്നു കവി പാടിയത് അച്യുതാനന്ദ പരിവാരത്തെ ഓര്‍ത്താകണം.



കാഞ്ഞിരപ്പള്ളി തെരെഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ.


" ലവന്‍ എങ്ങിനെ ലിസ്റ്റില്‍ കടന്നു കൂടി എന്നന്വേഷിക്കണമെന്ന് " ജാഥ നടത്തി സീറ്റ് തരാക്കിയ ആദ്യ പത്ര സമ്മേളനത്തില്‍ നാണ്വാര് കാച്ചി.




ലവന്‍ എന്നാല്‍ അല്‍ ഫോണ്‍സ് കണ്ണന്താനം.അന്വേഷണാം നടന്നില്ല എങ്കിലും നാണ്വാര് വെറുതേയിരുന്നില്ല. ല്വനെ തോല്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പി.ജെ.ജോസഫ് എന്നൊരു വിശ്വസ്തന്‍ കൂട്ടിനുണ്ടായിരുന്നു. അച്യുതാനന്ദനും ഔസേപ്പച്ചനും കൂടി കാഞ്ഞിരപ്പള്ളിയില്‍ മൂന്നാമതൊരു യുദ്ധമുഖം തുറന്നു. ആദര്‍ശ്വ ദ്വന്ദമായി അച്യുതാനന്ദനേയും ഔസേപ്പച്ചനേയും നമ്മള്‍ കൊണ്ടാടി. ഭരണത്തില്‍ അച്യുതാനന്ദന്റെ വലം കൈയ്യായിരുന്നു ഔസേപ്പച്ചന്‍.




നാല്പത് ഡിഗ്രീ ചരിഞ്ഞു പറക്കുന്ന വിമാനത്തില്‍ 25% ഒടിഞ്ഞ കയ്യാലെ 55 വര്‍ഷം പഴക്കമുള്ള മാറിടത്തെ ഏത് വെലോസിറ്റിയില്‍ തൊടാം എന്ന് ട്രിഗണോമിട്രിക്ക് ശ്രമിച്ച് അച്ചായന്‍ നാറി.പൊന്നു കായ്കുന്ന മരമായാലും പെണ്ണിനെ പിടിച്ചാല്‍ പുറത്ത് എന്നാണല്ലോ.


ഔസേപ്പച്ചന്‍ പുറത്ത്, തീര്‍ന്നില്ല....................... പാണന്മാര്‍ മാധ്യമങ്ങളിലൂടെ പാടി.




"പിണറായിയുടെ വലം കൈ ആയ കൈ ഒടിഞ്ഞ ജോസഫിനെ അച്യുതാനന്ദന്‍ പുറത്താക്കി.


പിടിക്കുന്നതുവരെ അച്യുതാനന്ദന്‍പിടിച്ചപ്പോള്‍ പിണറായി.


മന്ത്രിസഭയിലുണ്ട് മന്ത്രിമാര്‍, നിഷ്കളങ്കര്‍, നിഷ്കാമകര്‍മര്‍.




ഗുരുദാസന്‍,ശര്‍മ,വിജയകുമാര്‍.



നമ്മളാരെങ്കിലും കേട്ടിട്ടുണ്ടോ ഇവരുടെ വകുപ്പുകളെ കുറിച്ച്. അവിടത്തെ കെടുകാര്യസ്ഥതകളെ കുറിച്ച്.


തോഴരേ മിണ്ടരുതേ, അവര്‍ അദ്ദേഹത്തിന്റെ പൊരാളികളത്രേ.



വിഴിഞ്ഞം തുറമുഖം വന്നില്ലങ്കിലും നമ്മള്‍ പത്രത്തിലെഴുതരുത്. മദ്യനയം സമ്പൂര്‍ണ വിജയമെന്നെ ചൊല്ലാവൂ.നമുക്ക് കരീമിനെ കരിതേക്കാം, സുധാകരനെ തെറി പറയാം.ശ്രീമതിയുടെ സാരിയെക്കുറിച്ച് സംസാരിക്കാം.






പക്ഷെ ഫാരിസ് അബുബേക്കറെ എന്തു ചെയ്യും?. അവന്‍ ദീപിക വിലക്കു വാങ്ങി നമ്മെ അധിക്ഷേപിക്കുന്നു.പ്രജാപതിയെ പുകഴ്തിപ്പാടാത്തവന്‍ ധര്‍മ്മപുരിക്കു പുറത്തു പോകട്ടെ.പ്രജാപതി സാമന്തന്‍ കയ്യേറ്റഭുപതിയെ വിളിക്കുന്നു.നായനാര്‍ ഫുട്ബാളിന് ഫാരിസ് അബുബേക്കര്‍ എന്ന അന്താരാഷ്ട്ര ഭീകരന്‍ 60 ലക്ഷം നല്‍കി.(ഒരുമിച്ചിരുന്ന് ആലോ‍ചിച്ചെടുത്ത തീരുമാനമായതിനാല്‍ പ്രജാപതിക്ക് സംഭവം നല്ല ഓര്‍മയുണ്ടായിരുന്നു.)പത്രത്തില്‍ സൂപ്പര്‍ ലീഡ്. ഒപ്പം കുറച്ച് ടച്ചിങ്സും. അജ്ഞാതനാണ് , ഭീകരനാണ്,ഒറ്റക്കണ്ണനാണ്.ഒരു പക്ഷെ ഇങ്ങനെ ഒരാള്‍ ഇല്ല.സിനിമയുടെ അന്ത്യത്തില്‍ ഫാരിസ് എന്ന വില്ലന്റെ മുഖം സ്ക്രീനിന് നേരെ തിരിയുമ്പോള്‍ അത് പിണറായി വിജയന്‍ തന്നെയാണ് എന്നു കണ്ട് ജനം ഞെട്ടുന്നു.





പക്ഷേ ഇവിടെ മമ്മൂട്ടി കഥ പറ്റിച്ചു. മൂന്നാറില്‍ തന്റെ ചിറിക്കിട്ടു കുത്തിയതിന് മെഗാസ്റ്റാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫാരിസ് കൈരളിയില്‍അഭിമുഖം വരുന്നതിന് തലേന്ന് അച്യുതാനന്ദന്‍ വിളറി പൂണ്ടു. കാരാട്ടിന് കമ്പിയടിച്ചു. കൈരളിയുടെ ഷെയറുകള്‍ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തി.





താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ , പാരീസൊ ,ലണ്ടനോ എന്നു പോലും തനിക്കറിയാത്ത ഒരാള്‍ , പത്രസമ്മേളനം നടത്തുമ്പോള്‍ പ്രജാപതി കോപിച്ചതെന്തിനേ.കാരണം കൈരളിയായതിനാലാണ്. ഇന്ത്യവിഷനോ മനോരമയോ പോലും തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന്‍ അച്യുതാനന്ദനറിയാം.





വി എസി ന് ആരെയും വിമര്‍ശിക്കാം,തെറിപറയാം, വെറുക്കപ്പെട്ടവനാക്കാം, പട്ടിയാക്കാം,കുരങ്ങനാക്കാംഒരു കണ്ടീഷന്‍ മാത്രം, ആരും തിരിച്ചു പറയരുത്.





ബ്രിട്ടാസിനെ ബ്രൂട്ടസ്സാക്കി.മുകുന്ദന്‍ ഏഴാം കൂലിയായി.മാധവന്‍ കുട്ടി എക്സ്പ്രസ്സിനു വെളിയിലായി.( അതിനെന്ത് പിണറായിക്ക് അതോടെ ഉറച്ച ഒരു അനുയായിയെ കിട്ടി.).



അച്യുതനന്ദനെ ദീപിക തൊട്ടപ്പോള്‍ നമ്മള്‍ സടകുട്ഞ്ഞെഴുനേറ്റു.



ഫാരിസിനെ അര്‍ശസ് കഴിഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി. പത്രത്തിന്റെ ഉടമാവകാശത്തെ കുറിച്ച് നമ്മള്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘദൂര ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ദീപിക ഇട്ടെറിഞ്ഞ് ഫാരിസ് ഓടി. മദ്രാസിലേക്കൊ,സിംഗപൂരിലേക്കൊ.



യുദ്ധം ജയിച്ച് നമ്മള്‍ ആര്‍ത്തുവിളിച്ചു. റൂപ്പര്‍ട്ട് മറ്ഡോക്ക് വന്നതോ ഏഷ്യാനെറ്റ് വാങ്ങിയതോ നമുക്ക് വിഷയമല്ല. റൂപ്പര്‍ട്ട് മര്‍ഡോക്ക് അച്യുതാനന്‍ന്ദന്റെ ശത്രു ആകാത്തിടത്തോളം കാലം അച്യുതാനന്ദ പ്രതിരോധ സമിതിക്ക് അല്ല അധിനിവേശപ്രതിരോധ സമിതിക്ക് അതിലെന്തു കാര്യം.







കോടികളുടെ അഴിമതി ആരോപണ വിധേയരായവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നു വി.എസ്.





അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്നും മുഖ്യമന്ത്രി.



നല്ലകാര്യം
പത്രങ്ങളില്‍ സൂപ്പര്‍ ലീഡ്.



അച്യുതാനന്ദന് മുന്‍പ് ഒരു സി പി എം കാരന്‍ ആ കസേരയില്‍ ഇരുന്നിട്ടുണ്ട്. ഏറനാടിന്റെ നിഷ്കളങ്കതയുമായി ഒരു കണ്ണൂര്‍ കാരണവര്‍. നായനാര്‍.



അന്ന് മുഖ്യമന്ത്രിക്ക് ഇതു പോലൊരു പ്രസ്താവന നടത്താന്‍ കഴിയുമായിരുന്നോ.





സി.പി.എമില്‍ കോടികളുടെ അഴിമതി ആരോപണം ആദ്യം ഉന്നയിക്കപ്പെടുന്നത് ജയരാജനെതിരയൊ പിണറായിക്കെതിരെയോ അല്ല.



തോഴരേ സി.പി.എമ്മിന്റെ ആദ്യത്തെ കോടിപതി സര്‍വശക്തനായ സഖാവ് വി. എസ്. അച്യുതനന്ദനാണ്‍.



അതുന്നയിച്ചത് ഒരു ചെന്നിത്തലയോ ഒരു ഹക്കിമോ അല്ല. അത് സര്‍വാദരണീയനായ കെ.പി.പി.നമ്പ്യാരാണ്‍. അതും ചാനലുകളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്.



‘കണ്ണൂരില്‍ താപനിലയം സ്ഥാപിക്കാന്‍ അച്യുതനന്ദന്‍ എന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു."



ഇത്തരത്തിലുള്ള അഴിമതിക്കാരെ പുറത്താക്കണം എന്ന് അന്ന് സഖാവ് ഇ.കെ.നായനാര്‍ പ്രസ്താവന പുറപ്പെടുവിപ്പിച്ചില്ല. എന്തുകൊണ്ട്?.



തോഴരേ



നായനാര്‍ കമ്മ്യൂണിസ്റ്റായിരുന്നു.



അച്യുതാനന്ദന്‍ അതല്ലായിരുന്നു.



തോഴരേ മറക്കാമോ നിങ്ങള്‍ക്കാകാഴ്ച. വി.എസ്. സര്‍വാധിപതിയായി എകെജി സെന്ററില്‍ വാണരുളുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി നമ്മുടെ പാവം ഇകെ.നായനാര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഓരൊ ഫയലുമായി എ.കെ.ജി.സെന്ററിന്റെ പടികയറുന്ന കാഴ്ച.- അന്ന് ചാനലുകളില്ലായിരുന്നു.- എത്രയോ പത്രങ്ങളില്‍ വന്നിരുന്നു. ആന്റണിയും മനോരമയും പറഞ്ഞു. സമാന്തര സെക്രട്ടറിയേറ്റ്. ഇന്നത്തെ മുഖ്യമന്ത്രിയോട് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഒരു ഫയല്‍ ആവശ്യപ്പെട്ടാല്‍ തോഴരേ നിങ്ങള്‍ വെറുതെയിരിക്കുമോ?.



പാവം നായനാര്‍. അദ്ദേഹം ശുദ്ധനായിരുന്നു.



അച്യുതാനന്ദന്‍ ഒരിക്കലും അതല്ലായിരുന്നു.





അച്യുതാനന്ദനും വിജയനും കാരാട്ടും ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി സെക്രെട്ടറിയേറ്റ് കൂടുന്നു. എ.ഡി.ബി.കരാര്‍ അംഗീകരിക്കുന്നു. വകുപ്പു മന്ത്രി പാലോളി കരാറ് ഒപ്പിടുന്നു. മുഖ്യമന്ത്രി പ്രസ്താവിക്കുന്നു." ഞാന്‍ അറിഞ്ഞിട്ടില്ല. " പാണന്മാര്‍ ഏറ്റു വിളിക്കുന്നു." പ്രജാപതി അറിഞ്ഞിട്ടില്ല." ശരിയാണ്‍, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അച്യുതാനന്ദന്‍ അറിഞ്ഞില്ലേ., പോളിറ്റ് ബ്യൂറോയില്‍ ,കേന്ദ്രകമ്മിറ്റിയില്‍,സംസ്ഥാന സെക്രട്ടറിയേറ്റില്‍ .അച്യുതാനന്ദന്‍ വേറേ മുഖ്യമന്ത്രി വേറേയെന്ന് പാണന്മാര്‍. അവര്‍ പ്രജാപതിയുടെ കണ്ടിയെ പുകഴ്തുന്നു.





ഓര്‍ക്കുന്നുണ്ടോ പഴയ അചുതാനന്ദനെ.



പിണറായിയും ബേബിയും കൂടി പൊന്നുകെട്ടി എഴുന്നള്ളിച്ച ആ വിഗ്രഹത്തില്‍ കരിപുരട്ടി നമുക്ക് കാഴ്ച വച്ചത് തോഴരേ നിങ്ങളായിരുന്നു.



ലണ്ടനില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കോട്ടും സൂട്ടുമിട്ട് കിടന്ന പഴയ സഖാവിനെ ഓര്‍മയുണ്ടോ. " ഇവിടത്തെ തുക്കടാ ആശുപത്രിയില്‍ കിടന്ന് നശിക്കാനുള്ളതാണോ എന്റെ ജീവന്‍" എന്ന് ആ തൊഴിലാളി നേതാവ് ചോദിച്ചത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തത് തോഴരേ നിങ്ങളായിരുന്നു.



പഞ്ചനക്ഷത്രനായ അച്യുതനന്ദന്റെ ചിത്രവും മലമൂത്രത്തില്‍ അഭിഷിക്തനായ ഒന്‍പതാം വാര്‍ഡിലെ വ്രുദ്ധന്റെ ചിത്രവും ഒരുമിച്ച് അച്ചടിച്ചാണ്‍ എ.കെ.ആന്റണി തെരെഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.



അച്യുതനന്ദന്റെ ലണ്ടനിലെ ചികിത്സ സര്‍ക്കാര്‍ ചെലവിലല്ല, പാര്‍ട്ടിയാണ് ചെലവ് വഹിച്ചത് എന്ന് അന്നത്തെ വിശ്വസ്തന്‍ പിണറായി നാടുനീളെ പ്രസംഗിച്ചിട്ടും തോഴരേ നിങ്ങള്‍ക്ക് ത്രുപ്തി വന്നില്ല.



കേരള സര്‍വകലാശാലയില്‍ പി.എച്ച്.ഡി ക്കു പഠിക്കാന്‍ അച്യുതാനന്ദപുത്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന് കെ.എസ്.യു.



പഠിക്കാനാണ്‍, തൊഴിലിനല്ല. അതില്‍ പതിരില്ല. ഏകലവ്യന്റെ പിന്മുറക്കാരല്ലെ നമ്മള്‍. ദീപിക മാത്രം വാര്‍ത്ത അച്ചടിച്ചു. മറ്റുള്ളവര്‍ കണ്ണടച്ചു.



തോഴരേ അത് പിണറയിയുടെ മകനായിരുന്നെങ്കിലോ?.



ഞാനൊരു ബാലനശക്തനെന്നാകിലും



മാനിയാമെന്നുടെ താതനെയോര്‍ക്ക നീ



പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഷാജഹാനെന്നു പിണറായി.



പാവം പിണറായിക്കുമറിയാം ഷാജഹാന്‍ പോസ്റ്റുമാന്‍ മാത്രമാണെന്നു. കത്ത് കൊണ്ടു കൊടുക്കുന്നവനെ തെറി വിളിക്കുന്നത്, കത്തെഴുതുന്നവനെ തെറിവിളിക്കാന്‍ കഴിവില്ലാത്തതിനാലാണ്‍.



കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റിന്റെ തലവന്‍ അച്യുതാനന്ദന്‍ മാത്രമാണ്‍. ആ ശിരസ്സില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രമാണ്‍ ,തോഴരേ പാണന്മാര്‍ അനുസരിക്കുന്നത്.



മാധ്യമങ്ങളെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ ഇ.എം.എസ്സിന്‍ കഴിഞ്ഞില്ല. അച്യുതമേനോന്‍ കഴിഞ്ഞില്ല. നായനാര്‍ക്കും കഴിഞ്ഞില്ല.



പക്ഷേ അച്യുതനന്ദന്‍ പറയുന്നിടത്ത് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നു. കാരണം



തോഴരേ അവര്‍ കമ്മ്യൂണിസ്റ്റായിരുന്നു.



അച്യുതാനന്ദന്‍ എന്നേ അതല്ലാതായിരിക്കുന്നു.



പാര്‍ട്ടി വിട്ടുപോയാല്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന ഇ.എം.എസ്സിന്റെ വാക്യം അച്യുതാനന്ദന്‍ നല്ല ഓര്‍മയുണ്ട്.



അതിനാല്‍ അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ശരീരം സി.പി.എമ്മില്‍ ഉപേക്ഷിച്ചു പോന്നു. പോളിറ്റ് ബ്യുറോ മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ പങ്കെടുക്കുന്നത് ഒരു പാര്‍ട്ടിവിരുദ്ധന്റെ ശരീരമാണ്‍.



അതുകൊണ്ട് പാര്‍ട്ടി ഒരിക്കലും അച്യുതാനന്ദനെ പുറത്താക്കാതിരിക്കാന്‍ നമുക്ക് കവിതകള്‍ പാടാം. കീര്‍ത്തനങ്ങള്‍ രചിക്കാം. ഇത് സി.പി.എം. എന്ന പിശാചിനെ തറക്കാനുള്ള ആണിയാണ്‍. ശക്തിയായി അതിനെ അടിച്ചു താഴ്തുക. അത് പൊടിഞ്ഞ് ധൂളികളായി വായുവില്‍ വിലയം പ്രാപിക്കട്ടേ.!



പിശാചിനെ തറച്ച ശേഷം ആണിയുടെ വഴി എങ്ങോട്ടാണ്‍?. അതെന്തിന്‍ നമ്മളറിയണം. നമുക്ക് ചാനലുകളുണ്ടല്ലോ, അവിടെ ചര്‍ച്ച ചെയ്ത് ജീവിക്കാം.





അല്ലെങ്കില്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം