Thursday, December 29, 2011

മിണ്ടുക മഹാമുനേ.........................



മൌനത്തിന്റെ വല്‍മീകത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയാറില്ലേ.....മൌനം, അര്‍ത്ഥ ഗര്‍ഭമാകാം...ചിലപ്പോള്‍ വെറും ഗര്‍ഭവുമാകാം.


കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി.ഇല്ല എന്ന് സി.ബി.ഐ.കോടതിയെ ബോധിപ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ തൃപ്തനാകാതെ ശാരിയുടെ അച്ഛന്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചു. കേസ് കൊടുത്തത് അഡ്വ: നെയ്യാറ്റിങ്കര പി.നാഗരാജു വഴിക്ക്.


ഈ നാഗരാജുവിനെ ഓര്‍മ്മയുണ്ടോ...................പി.കെ.ശ്രീമതി ഇങ്കുബേറ്ററില്‍ വച്ച് നവജാത ശിശുക്കളെ കൊന്നതിനെതിരെ കേസ് കൊടുത്ത അതേ നാഗരാജു. അന്ന് നാഗരാജുവിന്റെ കേസ് കോടതി ഏറ്റെടുക്കുകയും കേസെടുക്കുകയും പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയും ചെയ്തു.


വലിയ തുറ പോലീസ് വെടിവയ്പ് സംബന്ധിച്ച രഹസ്യ രേഖ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കിടപ്പുമുറിയിലെ അലമാരയില്‍ ഉണ്ട് എന്ന് കാണിച്ച് നാഗരാജു വേറോരു കേസ് കൊടുത്തു. പ്രകാശം പരത്തുന്ന ഒരു ജഡ്ജി കേസ് ഫയലില്‍ സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു, ചാനലുകള്‍ അതും ആഘോഷിച്ചു. എല്ലാ ജഡ്ജിമാരും പ്രകാശം പരത്താത്തതിനാല്‍ മേല്‍ക്കോടതി മഹത്തായ ഈ അന്വേഷണത്തിന് ക്ലിപ്പിട്ടു.


    ഇപ്പോള്‍ കോട്ടയം കാരായ ശാരിയുടെ മാതാപിതാക്കള്‍ക്കായി തിരുവനന്തപുരംകാരനായ നാഗരാജു സഹായ ഹസ്തവുമായി എത്തി. അല്ലാതെ നിവര്‍ത്തിയില്ല, കാരണം ഇത്രയും കാലം അവരെ സഹായിച്ച മറ്റൊരു രാജു ( രാജു പുഴങ്കര ) പെണ്‍ വാണിഭ തട്ടിപ്പുകേസില്‍ അകത്താണ്.


           സൂര്യനെല്ലിക്കും, വിതുരക്കും, പറവൂറിനും ശേഷം കേരളം “ ആഘോഷിച്ച” പെണ്‍ വാണിഭക്കേസായിരുന്നു കിളിരൂര്‍. യു.ഡി.എഫ്.ഭരണ കാലത്ത് നടന്ന ഒരു പീഡനക്കേസ് എന്ന നിലയില്‍ എല്‍.ഡി.എഫ്.പ്രത്യേകിച്ച് സി.പി.എം. ഈ കേസ് ആവോളം പൊലിപ്പിച്ച് ഏറ്റെടുത്തുകൊണ്ടിരിക്കുകയായിരുന്നു.


         അപ്പോഴാണ്  ശാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭരണ പക്ഷം ആരെ അടിച്ച് ആശുപത്രിയിലാക്കിയാലും അവിടെ അന്വേഷണത്തിന് പ്രതിപക്ഷം ചെല്ലൂം. ഇത് നാട്ടു നടപ്പ്. കീടക്കുന്നവനോട് യാതൊരു സിമ്പതിയും ഇല്ലെങ്കിലും രണ്ട് കണ്ണീര്‍ പൊഴിക്കും. പുറത്ത് നില്‍ക്കുന്ന പത്രക്കാരോട് രണ്ട് ഡയ്ലോഗ് വിടും. ഇവിടെയും പതിവു പോലെ ചടങ്ങ് നടന്നു. കോടിയേരിയെത്തി, കരഞ്ഞു. ശ്രീമതിയെത്തി , വീണ്ടും കരഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാനത്തോടെ ജീവിക്കാനാകാത്ത യു.ഡി.എഫ് ഭരണത്തെ കണ്ടു നിന്ന ജനം പ്രാകി.
          അപ്പോഴതാ എത്തുന്നു..ആദര്‍ശകുലപതി, വയനാട്ട് കുലവന്‍ തെയ്യം, വേലിക്കകത്ത് ശങ്കരന്‍ അച്ചു. യു.ഡി.എഫ്. തകര്‍ന്നടിഞ്ഞതുതന്നെ. ഇനി ഈ കേസെടുത്ത് തെയ്യം തീയാടും. തിളച്ച പൊങ്കാലച്ചോറ് യു.ഡി.എഫിന്റെ മേത്ത് വീഴും. ഭരണം തകരും.


      ശാരിച്ചോര വലിച്ചൂമ്പി ചിറിതുടച്ച് ദൈവം മൊഴിഞ്ഞു. “കഴിഞ്ഞ ദിവസം വന്നു പോയ ഒരു വി.ഐ.പിയെ കണ്ട് ശാരി ഭയന്ന് വിളിച്ചു. ബോധം പോയി, നില അതീവ ഗുരുതരമായി”


   കഴിഞ്ഞ ദിവസം നടന്ന സംഭവം തെയ്യം എങ്ങിനെ അറിഞ്ഞു. ഉത്തരം റെഡി.” ഡോക്ടര്‍ പറഞ്ഞു”. അന്നു തന്നെ ഡോക്ടര്‍ തലയില്‍ കയ്യും വച്ച് പത്രക്കാരുടെ മുന്നില്‍ അലറി.” ഞാന്‍ അങ്ങിനെ പറഞ്ഞിട്ടേയില്ല”.


         പറഞ്ഞു എന്ന് പറയേണ്ടവന്‍ പറഞ്ഞാല്‍ പറഞ്ഞവന്‍ പറഞ്ഞില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അങ്ങിനെ കിളിരൂരില്‍ വി.ഐ.പി.ജനിച്ചു.വന്നു പോയത് രണ്ട് വി.ഐ.പികള്‍, ബിനീഷ് കോടിയേരിയുടെ അച്ഛന്‍ മൂത്ത കോടിയേരി, ശ്രീയില്ലാത്ത പി.കെ.ശ്രീമതി.


              ഇതില്‍ ആരാണ് വി.ഐ.പി. ദൈവങ്ങള്‍ സൂചനകളേ തരൂ. ചിഹ്നശാസ്ത്രം ഉപയോഗിച്ച് ഉത്തരം കണ്ടെത്തണം. അച്ചുഡ്രാമസിന്റെ പ്രവചങ്ങള്‍ക്ക് വ്യാഖ്യാതാക്കള്‍ അനേകം. മകന്റെ പേര് പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറ്ഞ്ഞു കോടിയേരി. ( ആംഗ്യത്തിലൂടെയായിരുന്നു സംഭവം, കാരണം കൂടെ ആശുപത്രി ജീവനക്കാര്‍ ഉണ്ടായിരുന്നു.). ഗതി കിട്ടാതെ പോയത് പി.കെ.ശ്രീമതിക്കാണ്. ആയമ്മ ഒറ്റക്കാണ് അകത്തുകയറിയത്. ഐ.സി.യു.വില്‍ ഒരു നഴ്സ് പോലുമില്ലായിരുന്നോ എന്ന് ചോദിക്കരുത്. അകത്തു കയറി നീ പേര് പറയുമോടീ എന്ന് ചോദിച്ച് ശാരിയുടെ കഴുത്തിനു വരെ ഞെക്കി. പിന്നെ ശാരി മരിച്ചു.


        ദുഷ്ടനിഗ്രഹത്തിന് കോഴിക്കോട്ട് അവതരിച്ച കല്‍ക്കി പുതിയൊരു തിയറി കൊണ്ടു വന്നു.


അത് ഇതാണ്
വി.എസ്‌.അച്യുതാനന്ദന്‍ വെളിപ്പെടുത്തി. ആ വി.ഐ.പി നേതാവിന്റെ സന്ദര്‍ശനത്തോടു കൂടിയാണ്‌ കുട്ടിക്ക്‌ അസുഖം വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വി.ഐ.പി നേതാവ്‌ കോടിയേരി ബാലകൃഷ്‌ണനാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്‌. എന്നാല്‍ കോട്ടയത്തെ ഒരു സ്വകാര്യ കോളേജിന്റെ ഉടമയായ സജി നന്ദ്യാട്ടിനോടൊപ്പം ആലപ്പുഴ ജില്ലാ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയായ എം.എ.ബേബി ഇവിടെ അതീവ രഹസ്യമായി സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ നിഷേധിക്കണമെന്ന്‌ പറഞ്ഞ്‌ ക്രൈം ചീഫ്‌ എഡിറ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍വെച്ച്‌ പത്രസമ്മേളനം നടത്തി. എന്നാല്‍ ഇന്നേവരെ അദ്ദേഹം നിഷേധിക്കാത്തതിനര്‍ത്ഥം ആ വി.ഐ.പി എം.എ. ബേബി ആയിരുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ എം.എ.ബേബിക്ക്‌ എന്തായിരുന്നു ഈ പെണ്‍കുട്ടിയോടിത്ര താല്‍പര്യം. സ്‌ത്രീ വിഷയത്തില്‍ എം.എ.ബേബിയെക്കുറിച്ച്‌ നേരത്തെ തന്നെ പല ആരോപണങ്ങളുമുണ്ടായിരുന്നു


       ഒരു വെടിക്ക് മൂന്ന് പക്ഷി. ബേബി,കോടിയേരി, ശ്രീമതി.
 
     സ്വന്തം മകളെ ആരോ കൊന്നതാണ് എന്ന് കേള്‍ക്കുന്ന മാതാപിതാക്കള്‍ കേസിന് പോകുന്നത് സ്വാഭാവികം. അവരെ ഏറ്റെടുക്കാന്‍ രാജു പുഴങ്കരയും നാഗരാജുവുമൊക്കെ.


   പാര്‍ട്ടിസമ്മേളനവും കഴിഞ്ഞ് സംസ്ഥാന ഭരണവും കിട്ടിയപ്പോള്‍ ദൈവം ശാരിയെ മറന്നു. കാണാന്‍ ചെന്ന അച്ഛനെ പോലീസ് കഴുത്തിന് പിടിച്ച് പുറത്ത് തള്ളി.


  എന്നിട്ടും പത്രത്താളുകളിലും ചാനലുകളിലും ഈ മൂന്നുപേര്‍ ഇന്നും വി.ഐ.പി.ഭാണ്ഡം ചുമക്കുന്നു.




        ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നു,” വി.ഐ.പി. ഇനി അന്വേഷിക്കണ്ട”


കോടതി പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരു സത്യം മറഞ്ഞിരിക്കേണ്ടതുണ്ടോ......താന്‍ പറഞ്ഞ വി.ഐ.പി.ആരാണ് എന്ന് തുറന്ന് പറയാന്‍ തൊണ്ണൂറാം വയസ്സിലും വി.എസ്.ജീവിച്ചിരിപ്പുണ്ട്. ഈ ജനതയോട് അത് തുറന്ന് പറഞ്ഞേ മതിയാകൂ.


       അല്ലാത്ത പക്ഷം വി.എസിന്റെ കാലശേഷം പത്രങ്ങള്‍ എഴുതും.” സ്വന്തം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ഒരു മഹാരഹസ്യം മനസ്സിന്റെ ഉള്ളറയില്‍ ഇട്ട് പൂട്ടിയാണ് അദ്ദേഹം യാത്രയായത്”


      കിളിരൂര്‍ കേസില്‍ ഒരു വി.ഐ.പി. ഉണ്ട് എന്ന് വി.എസിനു പകരം ഞാനോ നിങ്ങളോ ആണ് വെളിപ്പെടുത്തിയിരുന്നതെങ്കിലോ .


        ഒരു ഐസ് കട്ടയുടെ പുറത്ത് വസ്ത്രങ്ങള്‍ ഒക്കെ അഴിച്ചു വച്ച് നമ്മുടെ കാല്പാദത്തില്‍ ഒരു പോലീസുകാരന്‍ ലാത്തികൊണ്ട് ആഞ്ഞടിക്കും. എന്നിട്ട് ചോദിക്കും “ പറയടാ........പൂ...........മോനെ........ആരടാ..........നിന്റമ്മേടെ വി.ഐ.പി.”

Monday, December 26, 2011

കാലു മുറിച്ചൂ കളഞ്ഞു ഞാന്‍ എന്നിട്ടുമാക്കാലിലെ ചെളി പോയതില്ല.





                 ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്ന് സി.ബി.ഐ., കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഔദ്യോഗിക സി.പി.എം. വിഭാഗങ്ങള്‍ ആഹ്ലാദത്തിലാണ്. പിണറായി കുറ്റവിമുകതനായി എന്ന മട്ടിലാണ് അവരുടെ ആഹ്ലാദ പ്രകടനങ്ങള്‍. എന്നാല്‍ ഈ കുറ്റവിമുക്തി (!) കൊണ്ട് പിണറായി വിജയനോ പാര്‍ട്ടിയോ എന്തെങ്കിലും നേടുന്നുണ്ടോ...


ഒരു തീവണ്ടിയില്‍ കേട്ടത്..................അതായത് പൊതുജനാഭിപ്രായം...................
*******************************************************
             " കോടികള്‍ കയ്യിലില്ലേ ............സി.ബി.ഐയെ വിലക്കെടുക്കാനാണോ പിണറായിക്ക് പാട് “.
"അല്ലന്നേ.................ഇതാ......കാരാട്ട് സോണിയയെ മണിയടിച്ച് ഒപ്പിച്ചതാണ്”. 


“ ആ മമ്മൂട്ടിയുടെ മോന്റെ കല്യാണമായിരുന്നു.പിണറായി ആയിരുന്നു സംഘാടകന്‍”.


“അതുപിന്നങ്ങനല്ലാതെ വരുമോ...........യഥാര്‍ത്ഥത്തില്‍ ഈ മമ്മൂട്ടി കളിക്കുന്ന പണമൊക്കെ പിണറായിയുടെ ബിനാമി കാശല്ലേ..............”


“ തന്നേ ! തള്ളേ....അവന്റെ സിംഗപ്പൂരിലെ ബിസിനസ്സൊക്കെ മമ്മൂട്ടിയായിരിക്കും നോക്കണെ അല്ലേ “.


“ പോടാ...........സിംഗപ്പൂരിലെ ബിസിനസ്സ് നോക്കണത് മമ്മൂട്ടിയല്ല, വേറൊരുത്തനാ................ഇല്ല കിഡ്നിയൊക്കെ മോട്ടിക്കുന്ന ഒരുത്തനുണ്ടല്ലോ അവനാ....................”


“ ഓ................ഫാരിസ് അബ്ദു റഹ്മാന്‍” 


“ അവനെ അച്യുതാനന്ദൻ ഒരിക്കെ പിടിച്ച് ജയിലിലിടാൻ പോയതാ........ഇവനാ രക്ഷിച്ചത്” 


"അങ്ങേരെ അഞ്ച് കൊല്ലം നേരെ ചൊവ്വെ ഭരിക്കാന്‍ എവന്‍ സമ്മതിച്ചില്ലല്ലോ.......സമ്മതിച്ചിരുന്നെങ്കീ  അങ്ങേര് എല്ലാവനേം പിടിച്ച് അകത്താക്കിയേനെ.......”


“അങ്ങേരെ ഇപ്പഴെങ്കിലും പി.ബീ എടുക്ക്വോ” 


“ എവിടെ എടുക്കാന്‍, എവന്മാര് മൊത്തം കള്ളന്മാരല്ലീ” 


“ അങ്ങേർ വീണ്ടും മുഖ്യമന്ത്രി ആവാതിരിക്കാൻ എവന്മാര് മനപ്പൂര്‍വം നാല് സീറ്റി തോപ്പിച്ചതാ.....”


"അല്ലാതെ പിന്നേ..............കൂത്തുപറമ്പിലെങ്ങാനും സി.പി.എം.തോക്ക്വോ...........”:


“ ഈ പിണറായിയെങ്ങാനും മുഖ്യമന്തിയായാ കേരളം വിറ്റ് തിന്നും”


“ എവന്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ട് പോകുമ്പോള്‍ അവന്റെ എ.സി.കാറ് ഡ്രൈവര്‍ ഓടിച്ച് കോഴിക്കോട്ട് കൊണ്ട് ചെല്ലും. അവന്‍ എ.സി.കാറിലേ സഞ്ചരിക്കൂ......”


“തിരോന്തരത്തെ കിംസ് ആശൂത്രിയില്ലേ.....അതിന്റെ മോളിലത്തെ എ.സി.മുറിയില്ലേ....അത് എവന് വേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാ...............ഞാന്‍ എന്റെ കണ്ണു കൊണ്ട് കണ്ടതാ.........”


" എന്തിന് ..........നമ്മുടെ വാസുദേവന്‍ സാറില്ലേ......പാര്‍ട്ടി മെമ്പറാ............അങ്ങേരുടെ ഭാര്യക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫറിന് പിണറായിയെ ചെന്ന് കണ്ട്, ഒരു ലക്ഷം രൂപയാ....കൈക്കൂലി ചോദിച്ചേ.....”


“ എവന്‍ ഈ പണമെല്ലം എവിടെ കൂട്ടി വയ്ക്കണ്”.


“ എ.കെ.ജിയുടേയും.ഇ.എമ്മിന്റേയും ഒക്കെ പാര്‍ട്ടീല്‍ ഇങ്ങനെ ഒരുത്തന്‍ വന്നു പെട്ടല്ലോ..........”






*********************************


                  ഒരു സംഘം സി.പി.എം.സഹയാത്രികര്‍ നടത്തിയ സംഭാഷണമാണിത്. പിണറായി വിജയന്‍ എന്ന നേതാവ് എന്തു മാത്രം അപനിര്‍മ്മിക്കപ്പെട്ടു എന്ന് ഇതില്‍ നിന്നും വെളിവാകും. ഒരു കോടതി വിധിക്കും അദ്ദേഹത്തെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകില്ല. 


               അതു തന്നെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ, എന്തിന് വളച്ചു കെട്ടി പറയണം, അച്യുതാനന്ദന്റെ ലക്ഷ്യം.!

Sunday, December 11, 2011

രാമേശ്വരം......................രാമേശ്വരം.............

“ഇത് കണ്ടകശ്ശനിയാണ്. ഈശ്വരാധീനം തീരെയില്ല. ചുമ്മാതല്ല തിരോന്തരത്ത് നിന്ന് കാസര്‍ഗോട്ടോട്ട് തട്ടിയത്.ഇനിയും തട്ട് കിട്ടും. അങ്ങിനെയാ ഗ്രഹങ്ങളുടെ കെടപ്പ്. ജീവിതത്തില്‍ ഇതുവരെ അമ്പലങ്ങളില്‍ പോയിട്ടില്ല, അല്ലിയോ?.”

പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലയാട്ടി.

“ശിവക്ഷേത്രത്തില്‍ പോകണം. ശിവനെ ഭജിക്കണം.ദോഷങ്ങള്‍ മാറിത്തുടങ്ങും.ഉടനെ വേണം.”

     അടുത്തൊക്കെ ചില ശിവക്ഷേത്രങ്ങളുണ്ട്.അവിടെ പോയാലോ?. പക്ഷേ കൊടിയ പാപങ്ങളല്ലേ.അതും ഇത്രയും വര്‍ഷത്തേത്. ചെറിയ അമ്പലത്തില്‍ പോയാല്‍ ഫലമുണ്ടാകുമോ?.

    ഒരു മിന്നല്‍ പോലെ ആ പേര്. മനസ്സിലേക്ക് കടന്ന് വന്നു. രാമേശ്വരം ദക്ഷിണ ഭാരതത്തിലെ ഏറ്റവും മഹത്തായ ശിവക്ഷേത്രം. പാമ്പന്‍ പാലം. ധനുഷ്കോടി..എ.പി.ജെ.അബ്ദുള്‍ കലാം. മണ്ഡപം....ഗന്ധമാദന പര്‍വതം........കൊതിപ്പിച്ചിരുന്ന പേരുകള്‍. രാമേശ്വരം കാണാന്‍ ഒരു കാരണമായി. അതു തന്നെ രാമേശ്വരം.......ഉറപ്പിച്ചു.

             യാത്രമാര്‍ഗ്ഗം തീവണ്ടിയാണ് എന്ന് ആദ്യമേ ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരം പോകാന്‍ നേരിട്ട് തീവണ്ടിയില്ല. ഒന്നുകില്‍ ചെന്നൈക്ക് പോകുക അവിടെനിന്നും ദിവസവും രണ്ട് തീവണ്ടി രാമേശ്വരത്തേക്ക് പോകുന്നു. വൈകുന്നേരങ്ങളില്‍ ചെന്നയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി  രാവിലെ രാമേശ്വരമെത്തും. അധികം കേരളീയരും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുക. മറ്റൊന്ന് അനന്തപുരി എക്സ്പ്രസ്സ്, മധുര പാസ്സഞ്ചര്‍ എന്നിവയില്‍ കയറി മധുരയില്‍ എത്തുക എന്നതാണ്. അവിടെ നിന്നും 178 കിലോമീറ്ററേയുള്ളൂ രാമേശ്വരത്തേക്ക്. തീവണ്ടികള്‍ ലഭിക്കും. അല്ലെങ്കില്‍ തമിഴ്നാട് ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്റെ ബസ്സ് ലഭിക്കും.അതുമല്ലെങ്കില്‍ ധാരാളം ടൂറിസ്റ്റ് ബസ്സുകളും. ഇനിയുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗം . കന്യാകുമാരിയില്‍ ഇറങ്ങുക. അവിടെനിന്നും ആഴചയില്‍ മൂന്ന് ദിവസം രാമേശ്വരത്തേക്ക് തീവണ്ടിയുണ്ട്.

   അല്പം ചുറ്റാണ് എങ്കിലും ഈ വഴിതന്നെ തെരെഞ്ഞെടുത്തു. ഐലന്റ് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്ക് അവിടെ നിന്ന് രാമേശ്വരത്തേക്ക്. തല്‍ക്കാലും വെയിറ്റിംഗ് ലിസ്റ്റുമൊക്കെയായി യാത്രബുക്ക് ചെയ്തു. മുടിഞ്ഞ തിരക്ക് , പാപികളുടെ എണ്ണം കൂടിയതുകൊണ്ടാകാം.

   ഇനിയാണ് ഏറ്റവും വിഷമകരമായ ദൌത്യം. ഭാര്യ , മക്കള്‍ ,എന്നിവരെ ഒഴിവാക്കുക. പഠിച്ച പണി പത്തൊന്‍പതും നോക്കി. ഒരു രക്ഷയുമില്ല. പാപവിമോചനത്തിന് പോകുമ്പോള്‍ പോലും സ്വസ്ഥത തരില്ല. തമിഴ്നാടില്‍ മലയാളികളെ മുഴുവന്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുത്തും. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശവം പോലും കിട്ടില്ല എന്ന് ബോധ്യപ്പെടുത്തി. എവിടെ..........കിം.ഫലം. ഒടുവില്‍ പാപഭാരങ്ങള്‍ കൂടെ കൊണ്ടുപോകാമെന്ന് ധാരണയായി.

        മൂന്ന് മണിക്ക് എത്തേണ്ട ഐലന്റ് എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. റിസര്‍വേഷന്‍ സീറ്റില്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ ഇരിക്കുന്നു. അടുത്തു ചെന്ന് പറഞ്ഞു.” മാഡം ഇത് എന്റെ സീറ്റാണ്”.
ഒരു നിമിഷം ഒന്ന് തലപൊക്കി നോക്കി അവര്‍ എന്നെ അവഗണിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ മാഡം ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണിത്”.

 ദേഷ്യത്തില്‍ എന്നെ തുറിച്ച് നോക്കി അവര്‍ പറഞ്ഞു.” ഇത് പകല്‍ സമയമാണ്. ഈ സമയത്ത് ആര്‍ക്കും എവിടെയും ഇരിക്കാം. റിസര്‍വേഷനൊക്കെ രാത്രി.”

പകൽ സമയത്തെ യാത്രക്ക് റിസർവ് ചെയ്ത എനിക്ക് കിട്ടിയ അരുളപ്പാട്. പെണ്ണുമ്പിള്ള എന്നോട് പറഞ്ഞു.” എന്താ മനുഷ്യാ കിഴങ്ങനെപ്പോലെ നിൽക്കുന്നേ. രണ്ട് തെറി കൊടുത്ത് പിടിച്ച് മാറ്റെന്നേ”
ഞാനവളെ സമാധാനിപ്പിച്ചു.” കര്‍ത്താവിന്റെ മണവാട്ടിയുടെ അരുളപ്പാടാണ്. അത് അനുസരിക്കണം. നമ്മള്‍ പാപ വിമോചനത്തിന് പോകുകയാണ്. വഴിക്ക് വച്ച് പാപം ചെയ്യണ്ടാ..”

    എതിരെയുള്ള സീറ്റില്‍ തിങ്ങിയും ഞെരുങ്ങിയുമൊക്കെ ഞങ്ങള്‍ ഇരുന്നു. കര്‍ത്താവിന്റെ മണവാട്ടി വിശാലമായി ഇരുന്ന് ജപമാല തിരിച്ച് ഉറങ്ങിത്തുടങ്ങി. വഴിയില്‍ ഓരോ സ്റ്റേഷനിലും ജനം ഇറങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയോടെ അവരുടെ മുഖത്ത് നോക്കി. എന്ത് ഫലം. അവരങ്ങിനെ ഇരിക്കുകയാണ്. തുടക്കം തന്നെ പാളി . മനസ്സ് പറഞ്ഞു.

     ഒടുവില്‍ കുഴിത്തുറ റെയില്‍ വേ സ്റ്റേഷനില്‍ മാഡം ഇറങ്ങി. ഞാന്‍ റിസര്‍വ് സീറ്റില്‍ തിരിച്ചെത്തി. വണ്ടി ഒഴിഞ്ഞ് തുടങ്ങി. അവിടവിടെ ചില കമ്പാര്‍ട്ട് മെന്റില്‍ മാത്രം യാത്രക്കാര്‍. വാഴത്തോപ്പുകളും മലനിരകളും പിന്നിട്ട് വണ്ടി അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു. ഏഴ് മണിക്ക് കന്യാകുമാരി റെയില്‍ വേ സ്റ്റേഷനില്‍ എത്തി. കന്യാകുമാരി റെയില്‍ വേ സ്റ്റേഷന്‍ .ദക്ഷിണ ഭാരതത്തിന്റെ ഏറ്റവും ഒടുവിലുള്ള റെയിൽ വേ സ്റ്റേഷൻ. അത് പാളത്തിൻ കുറുകേ നിൽക്കുന്നു. ഒരു ചായ വാങ്ങിക്കുടിക്കാൻ പോലും യാതൊരു സൌകര്യവുമില്ല. രാത്രി പത്ത് മണിക്കാണ് തീവണ്ടി എന്നതിനാല്‍ സാധനങ്ങള്‍ ക്ലോക്ക് റൂമില്‍ ഏല്പിച്ച് കന്യാകുമാരിയിലേക്ക് ഇറങ്ങി. തൊട്ടടുത്ത പള്ളിയില്‍ പെരുനാള് ആയതിനാല്‍ വന്‍ ജനാവലി. ഭക്ഷണത്തിന് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി. തീവണ്ടി മുഴുവന്‍ ഉത്തരേന്ത്യക്കാര്‍. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു മലയാളി പോലുമില്ല എന്ന സത്യം. ചെറിയൊരു പേടി ഉള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.

              കൃത്യം പത്ത് മണിക്ക് തീവണ്ടി വിട്ടു. പുറം കാഴ്ചകള്‍ കാണാനാകാത്തതിനാല്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വന്നില്ല. അതിരാവിലെ എണീറ്റ് സീറ്റിലിരുന്നു. ചതുപ്പ് പാടങ്ങള്‍....പനനിരകള്‍....വെള്ളക്കെട്ടുകള്‍ പിന്നിട്ട് വണ്ടി ഓടുന്നു. ഇരുട്ടത്ത് ഒരു സ്റ്റേഷന്റെ പേര് തപ്പിപ്പിടിച്ച് വായിച്ചു. മണ്ഡപം. ....ശ്രീലങ്കന്‍ പ്രശനം സജീവമായിരുന്ന നാളുകളില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മണ്ഡപം. വെടിയേറ്റ് ചിതറിയ പ്രഭാകന്റെ മുഖം കണ്‍ മുന്നില്‍ വന്ന് നിന്നു. ......തീവണ്ടി വളരെ പതിയെയാകുന്നു. പാമ്പന്‍ പാലത്തിലേക്ക് കടക്കുകയാണ്. .....തീവണ്ടിക്ക് നടന്നു പോകുന്ന അതേ വേഗത മാത്രം. ഇരുമ്പു പാലത്തിലുടെ തീവണ്ടി ഓടുന്ന ശബ്ദം. അടിയില്‍ അഗാധ സമുദ്രം. ആര്‍ത്തലക്കുന്ന തിരമാലകള്‍.....ഭീകരമായ കാറ്റ്. കൌതുകം മെല്ലെ ഭയത്തിന് വഴിമാറി.......യാത്ര അവസാനിക്കാനായി ആഗ്രഹിച്ചു. ഇല്ല.....കരകാണുന്നതേയില്ല. ...രണ്ടര കിലോമീറ്റര്‍ ദൂരം തീവണ്ടി കടലിന് മുകളിലൂടെ നീങ്ങുന്നു. സമാന്തര റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പായുന്നത് കാണാം...ഒടുവില്‍ കരകണ്ടെത്തി. കൊച്ച് കൊച്ച് മുക്കുവക്കുടിലുകള്‍....തൂക്കിയിട്ട ക്രിസ്മസ് നക്ഷത്രങ്ങള്‍. പ്രതീക്ഷയുടെ തിരിവെട്ടങ്ങള്‍........

                ഒടവില്‍ 5.20 ന് രാമേശ്വരം റെയില്‍ വേ സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ വാതിക്കലുണ്ട്, ടാക്സി...ആട്ടോ.....,കുതിരവണ്ടി...എന്നിവയുടെ ക്യാന്‍ വാസിംഗ്. അവരെ അവഗണിച്ച് റോഡിലേക്കിറങ്ങി. പിന്നാലെ ഒരുവന്‍ വന്നു. എന്തുകൊണ്ടോ അതില്‍ കയറാമെന്ന് നിനച്ചു. ക്ഷേത്രത്തിലേക്കുള്ള കൂലി 40 രൂപ പറഞ്ഞു. വെറും ഒന്നര കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം എന്ന് അറിയാമായിരുന്നതിനാല്‍ തര്‍ക്കിച്ചു. ഫലം കിട്ടിയില്ല. 40 രൂപക്ക് രാമേശ്വരം ക്ഷേത്രത്തിന് മുന്നിലെത്തി. ഒരു തമിഴ് തെരുവിന്റെ സാമാന്യ രൂപം, കഴുതകള്‍, കാളകള്‍, ഭക്തര്‍ , ഇവര്‍ അങ്ങിനെ തലങ്ങും വിലങ്ങും നടക്കുന്നു. ഈ മൂന്ന് കൂട്ടരുടേയും വിസര്‍ജ്യങ്ങള്‍ തെരുവിലുണ്ട്.

    ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു ലോഡ്ജ് കണ്ടു പിടിച്ചു.ചെറുത്. എങ്കിലും നല്ല വൃത്തി. 400 രൂപ വാടക. അത് ഉറപ്പിച്ചു. ആറ് മണിക്ക് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി. ആദ്യം പ്രധാന കവാടത്തിന് പിന്നിലുള്ള സമുദ്രത്തില്‍ മുങ്ങിക്കുളിക്കണം. തല തുവര്‍ത്താന്‍ പാടില്ല. ജനനിബിഡമാണ് സമുദ്രതീരം. മണ്ഡല കാലമായതിനാല്‍ പ്രത്യേകിച്ചും.അധികം തിരമാലയില്ലാത്ത, ആഴമില്ലാത്ത കടല്‍. പക്ഷേ അഴുക്കിന്റെ മഹാസാഗരം.....വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ തന്നെ കാലിലേക്ക് പശിമ ഒട്ടുന്നു. കടവുളേ........എന്ന് ആര്‍ത്തുവിളിച്ച് മുങ്ങുന്ന ഭകതര്‍. മുങ്ങുവാന്‍ മനസ്സ് അനുവദിച്ചില്ല.അല്പം വെള്ളം കോരി തലയില്‍ ഒഴിച്ചു.
ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. വഴിയില്‍ ഗണേശ കോവില്‍, ശങ്കരാചാര്യ മഠം എന്നിവയുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ കാണാം. മഠത്തിന് മുകളില്‍ കയറിയാല്‍ രാമേശ്വരം കടല്‍ത്തീരത്തിന്റെ വിഗഹ വീക്ഷണം കിട്ടും.

  ഇനി ക്ഷേത്രത്തിനകത്തേക്കാണ്. അവിടെ 22 തീര്‍ത്ഥക്കിണറുകള്‍ ഉണ്ട്. അതില്‍ നിന്നുള്ള ജലത്തില്‍ നീരാടണം. കിണറ്റില്‍ നിന്നും വെളളം കോരി തലയില്‍ ഒഴിക്കുവാന്‍ നമുക്ക് അനുവാദമില്ല. അതിന് ഏജന്റൂമാര്‍ ഉണ്ട്. തൊട്ടിയും കയറുമായി ഇവര്‍ നമ്മെ കാത്ത് അവിടെ നില്പുണ്ട്. ഒരാളുമായി വിലപേശി..300 രൂപക്ക് കരാര്‍ ഉറപ്പിച്ചു. ആള്‍ മിടുക്കനായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തരുടെ ഇടയിലൂടെ അയാള്‍ ഞങ്ങളെ പിടിച്ച് വലിച്ച് ഓരോ തീര്‍ത്ഥത്തിനും അരികിലേക്ക് കൊണ്ടു പോയി. തീര്‍ത്ഥം എന്നത് ഒരു ചെറിയ കിണറാണ്. ഇതിന്റെ പടിയില്‍ കയറിനിന്ന് അവര്‍ വെള്ളം കോരി നമ്മുടെ ദേഹത്തേക്ക് ഒഴിക്കും. പൈസ കൊടുക്കാതെ നമ്മുടെ ദേഹത്ത് നിന്ന് തെറിച്ച് വീഴുന്ന വെള്ളം തട്ടി പുണ്യം നേടാന്‍ വരുന്ന ഓസ് ഭക്തരെ ഏജന്റെ തെറി പറഞ്ഞ് ഓടിക്കുന്നു. ഒന്നാം തീര്‍ത്ഥത്തില്‍ നിന്നും നനഞ്ഞ് ഒട്ടിയ ദേഹവുമായി രണ്ടാം തീര്‍ത്ഥത്തിലേക്ക് , അവിടെ നിന്ന് അടുത്തതിലേക്ക്, . അധികവും വൃദ്ധരാണ് എങ്കിലും പഴയ മന്ദാകിനിയുടെ കുളിസീന്‍ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ നമുക്ക് കാണാം. ചിലര്‍ ഓടുമ്പോള്‍ പിറകേ ഓടിയാല്‍ സമയം പോകുന്നത് അറിയില്ല. ഭഗവാന്‍ തുണ.............

    മഹാലക്ഷ്മീ തീര്‍ത്ഥം, സാവിത്രീ തീര്‍ത്ഥം,   ഗായത്രീ തീര്‍ത്ഥം,.....അങ്ങിനെ പേരുകളുണ്ട് എല്ലാ തീര്‍ത്ഥങ്ങള്‍ക്കും. ഇരുപത്തി ഒന്ന് തീര്‍ത്ഥങ്ങളില്‍ നിന്ന് ജലം പകര്‍ന്ന് തരാന്‍ മാത്രമേ ഏജന്റിന് അനുവാദമുള്ളൂ. ഇരുപത്തിരണ്ടാമത് തീര്‍ത്ഥമാണ് കോടി തീര്‍ത്ഥം. അതാണ് ഏറ്റവും മഹത്തരം. അതില്‍ നിന്ന് ശാസ്ത്രി നേരിട്ട് വെള്ളം കുടഞ്ഞ് തരും. അപ്പോള്‍ നമ്മള്‍ കാണിക്കയിടണം. നിര്‍ബന്ധമില്ല എങ്കിലും ശാസ്ത്രി നിര്‍ബന്ധിക്കുമ്പോള്‍ നമ്മള്‍ ഇട്ടു പോകും.

അങ്ങിനെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച് ഇരുപത്തിരണ്ട് തീര്‍ത്ഥങ്ങളിലും നീരാടി പാപവിമോചിതരായി  നമ്മള്‍ രാമസ്വാമി ദര്‍ശനത്തിന് അര്‍ഹത നേടുന്നു. ഇതുവരെ ധരിച്ച വസ്ത്രം ഉപേക്ഷിക്കുക. ലോഡ്ജിലെത്തി പുതു വസ്ത്രം ധരിച്ച് രാമസ്വാമി ദര്‍ശനത്തിനിറങ്ങി.



           ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഭീമാകാരമായ ചുറ്റുമതിലും. ഏത് ഗോപുരം വഴിയും അകത്തേക്ക് കടക്കാം. ഞാന്‍ കിഴക്കേ ഗോപുരം വഴി കടന്നു. ആദ്യം കണ്ടത് കച്ചവട കേന്ദ്രങ്ങളാണ്. ശംഖ്, ചിപ്പി, മാല , വള , ബാഗ്....തുടങ്ങി അതങ്ങിനെ നീളുന്നു. അതു കടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു ഇടനാഴി. പാറയില്‍ തീര്‍ത്ത ശില്പവൈദഗ്ധ്യത്തിന്റെ മനോഹാരിത. ആ ഇടനാഴി കടന്ന് വലത്തോട്ട് തിരിഞ്ഞു.

               ഹാ..........ഇതാണ് രാമേശ്വരം ഇടനാഴി . രാമേശ്വരം ക്ഷേത്രത്തെ ലോകപ്രശസ്തമാക്കി ആ വാസ്തു ശില്പ ചാരുത.


 തെക്ക് വടക്ക് ഇടനാഴിക്ക് 640 അടി നീളം, കിഴക്ക് പടിഞ്ഞാറിന് 400 അടി നീളം. ആകെ 3850 അടി നീളം. 1215 തൂണുകള്‍ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്നു. മേല്‍ക്കൂരയില്‍ രാമകഥ ചിത്രങ്ങളായി ഇതള്‍ വിരിയുന്നു. തൂണുകളില്‍ ശില്പ വൈവിധ്യം.



 ഇടനാഴി ചുറ്റി മറുവശത്ത് എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ ഉള്‍ക്കോവിലേക്കുള്ള പ്രവേശന കവാടം. (തീര്‍ത്ഥങ്ങള്‍  ഉള്‍ക്കോവിലിന് പുറത്താണ്). പ്രവേശന കവാടത്തില്‍ ഒരു ആനക്കുട്ടി നില്പുണ്ട്. പത്തു രൂപ കൊടുത്താല്‍ ആന നിങ്ങളുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കും. ഇനിയങ്ങോട്ട് ഫോട്ടോ അനുവദിക്കില്ല.
    ശ്രീ വിശ്വനാഥര്‍ സന്നിധി, ശ്രീ വിശാലാക്ഷി അംബാള്‍ സന്നിധി, ശ്രീ പര്‍വത വര്‍ത്തിനി അമ്മന്‍ സന്നിധി, നന്ദി ദേവന്‍ മണ്ഡപം എന്നിവയില്‍ തൊഴുത് രാമനാഥ സ്വാമി സന്നിധിയിലേക്ക് പ്രവേശിക്കാം.
       ഇവിടെ മുതല്‍ തിരക്കേറിയ ക്യൂ പ്രത്യക്ഷപ്പെടുന്നു. വളഞ്ഞ് പുളഞ്ഞ് പോകുന്ന നിരയില്‍ അണിചേര്‍ന്ന് നമുക്ക് രാമനാഥ സ്വാമിയെ കാണാം.

ഐതിഹ്യം :- രാവണനെ വധിച്ച് തിരിച്ചെത്തിയ രാമനോട് ഹത്യാദോഷം തീര്‍ക്കുവാനായി സീതാദേവി മഹേശ്വര പ്രീതിക്കായി പൂജ നടത്തണം എന്ന് മഹര്‍ഷികള്‍ നിര്‍ദ്ദേശ്ശിച്ചു. മുഹൂര്‍ത്തം കുറിച്ച് നല്‍കി. പൂജാ പ്രതിഷ്ഠക്കായി കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുവാന്‍ സീതാദേവി ഹനുമാനെ അയച്ചു. മുഹൂര്‍ത്ത സമയം അടുത്തിട്ടും ഹനുമാന്‍ തിരിച്ചെത്തിയില്ല. സീതാ ദേവി രാമേശ്വരം കടല്‍ത്തീരത്ത് നിന്നും മണല്‍ വാരി ഒരു ശിവലിംഗം ഉണ്ടാക്കി. അതില്‍ പൂജ നടത്തി. വളരെ കഷ്ടപ്പെട്ട് ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്‍ ഇത് കണ്ട് കോപിഷ്ഠനായി. മണലിലുള്ള ശിവലിംഗം അടിച്ചുടക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജിതനായി. ഹനുമാനെ സ്വാന്തനിപ്പിക്കുവാന്‍ അദ്ദേഹം കൊണ്ടു വന്ന ശിവലിംഗം ശ്രീരാമന്‍ തൊട്ടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. അതില്‍ പൂജ ചെയ്ത ശേഷം മാത്രമേ സീതാ ദേവി ചെയത പ്രതിഷ്ഠയില്‍ പൂജിക്കാവൂ എന്ന് കല്പിച്ചു.

    ഹനുമാന്‍ കൊണ്ട് വന്ന ശിവലിംഗം വിശ്വനാഥര്‍ സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ പൂജ ചെയ്ത ശേഷം മാത്രമേ രാമനാഥ സന്നിധിയില്‍ പൂജ നടത്തുകയുള്ളൂ.

         രാമേശ്വരത്തെ മുഖ്യ പ്രതിഷ്ഠ, സീതാ ദേവി ഉണ്ടാക്കിയ ശിവലിംഗം. അതിന്റെ ലാളിത്യം കൊണ്ട് മനോഹരമാണ്. മറ്റു പ്രതിഷ്ഠകളെ അപേക്ഷിച്ച് അത് വളരെ ചെറുതാണ്.  രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ പൂജ നടക്കുന്നു.  ഗംഗയില്‍ നിന്ന് ഭക്തര്‍ കൊണ്ടുവരുന്ന ഗംഗാജലം ഇവിടെ അഭിഷേകം ചെയ്യുന്നു. ഇവിടത്തെ തീര്‍ത്ഥ ജലം അഭിഷേകത്തിനായി കാശിയിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.

   രാമനാഥ സ്വാമി ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത കൌണ്ടറില്‍ നിന്നും പ്രസാദം വാങ്ങാം. പഞ്ചാമൃതം , ലഡു, എന്നിവ ഉള്‍പ്പെടുന്ന പാക്കറ്റ് ഒന്നിന് 120 രൂപ വില.

   അങ്ങിനെ രാമനാഥ സ്വാമിയെ ദര്‍ശിച്ച് പാപമുക്തി നേടി പുറത്തേക്ക് ..........................

            ഇനി യാത്ര ആ സ്വപ്നഭൂമിയിലേക്ക് ധനുഷ്കോടി............................................

Tuesday, December 6, 2011

ജാതി പറയുക

നമ്മള്‍, അതായത് ഞാനും നിങ്ങളും ഇവിടത്തെ മാധ്യമങ്ങളും മൂന്നുദിവസമായി അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയെ തെറിവിളിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതോടൊപ്പം ഇടുക്കി ഡാമും തകരുമെന്നും 35 ലക്ഷം ജനം ഇല്ലാതാകുമെന്നും നമ്മള്‍ കരുതുന്നു. അത് നമ്മള്‍ ഹൈക്കോടതി,സുപ്രീം കോടതി എന്നീ “പ്രകാശം പരത്തുന്നവരെ” അറിയിക്കുകയും അവര്‍ നമ്മുടെ ജീവന്‍ അവധിക്ക് വച്ചിരിക്കുകയുമാണ്. ഈ ഭീതി പരത്തി സുപ്രീംകോടതിയില്‍ നിന്ന് പഴയ പ്രേമചന്ദ്രന്‍ ഒരല്പം ആനുകൂല്യം നേടിയെടുക്കുകയും ചെയ്തു. ഇനിയും നമ്മള്‍ തന്നെ ജയിച്ചേക്കും എന്ന അവസ്ഥയില്‍ കേസ് നീങ്ങുമ്പോഴാണ് നമ്മുടെ ദണ്ഡപാണി കോടതിയെ ആ രഹസ്യം ബോധിപ്പിച്ചത്, “മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളൂം”. അതായത് മുപ്പത്തി അഞ്ച് ലക്ഷം എന്നൊക്കെപറഞ്ഞ് നാം കെട്ടിപ്പൊക്കിയ ഭീതിയുടെ ഡാമൊക്കെ ദണ്ഡപാണി കുത്തിത്തുറന്ന് വിട്ടൂ.
      മുല്ലപ്പെരിയാര്‍ പൊട്ടിയാലും ആകെ ഒഴുകിപ്പോകുന്നത് ചപ്പാത്തിലും വണ്ടിപ്പെരിയാറിലുമുള്ള ഏഴകള്‍ മാത്രം. അവരും അങ്ങിനെ അങ്ങ് ഒഴുകിപ്പോകില്ല, ഇടുക്കിയില്‍ വന്ന് തടഞ്ഞ് നില്‍കും. മുങ്ങിത്തപ്പിയാല്‍ ബോഡി കിട്ടാവുന്നതേയുള്ളൂ.


      താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമാണ് എന്ന് ദണ്ഡപാണി ആവര്‍ത്തിച്ച് ആണയിടുന്നു. ഇതല്ല സര്‍ക്കാരിന്റെ നയമെന്ന് ഉമ്മന്‍ ചാണ്ടിയോ തിരുവഞ്ചൂരോ പറഞ്ഞിട്ടുമില്ല. എന്നിട്ടും നമ്മള്‍ ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നു. എന്തുകൊണ്ട്?.


        ഉത്തരം ഇന്നാണ് കിട്ടിയത്. പറഞ്ഞുതന്നത് വെള്ളാപ്പള്ളി നടേശഗുരു.“ ദണ്ഡപാണി ഈഴവനാണ്. അതാണ് അയാളുടെ മേക്കിട്ട് എല്ലാവനും കയറുന്നത്.” എത്ര ലളിതമായ സമ വാക്യം. ഇനി ഇത് അനുവദിക്കില്ല എന്നും ഗുരു പറഞ്ഞിട്ടുണ്ട്. അതായത് ദണ്ഡപാണിയെ ദണ്ഡിപ്പിക്കുന്നവര്‍ വിവരം അറിയും എന്ന് സാരം. വെറുതേയല്ല, ഓം പ്രകാശിന് എസ്.എന്‍.ഡി.പിയില്‍ അംഗത്വം കൊടുത്തത്. 


             സത്യത്തില്‍ ദണ്ഡപാണി ഈഴവനാണ് എന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചും. ഇവിടെ സംഗതി കുറച്ചു കൂടി കുഴയുന്നു. കാരണം ഒരു അഡ്വ.ജനറല്‍ തമിഴ്നാടിന് വേണ്ടി വാദിച്ചത് കുറ്റമാണ് എങ്കില്‍ ഒരു ഈഴവന്‍ തമിഴന് വേണ്ടിവാദിച്ചത് കൊടും കുറ്റമാണ്.
      ഈഴത്ത് നാട്ടില്‍ നിന്നും വന്നവനാണ് ഈഴവന്‍ എന്ന് വടക്കന്‍ പാട്ട് പറയുന്നു. ഈഴത്തുള്ളവന്റെ കുലശത്രുവാണ് തമിഴന്‍. ജാഫ്നാ യൂണിവേഴ്സിറ്റി കത്തിച്ച് ചാമ്പലാക്കി തുടങ്ങി ഒടുവില്‍ വേലുപ്പിള്ള പ്രഭാകരന്റെ തല ചിതറിക്കുന്നതുവരെയെത്തി തമിഴനും ഈഴവനും തമ്മിലുള്ള വൈരം. അതായത് മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ കേരളത്തില്‍ മുന്നിട്ട് നിന്ന് പടനയിക്കേണ്ടവരാണ് ഈഴവര്‍.ഇതാണ് ഒരു ദണ്ഡപാണി അട്ടിമറിച്ചത്. സത്യത്തില്‍ സമുദായത്തിന് മുഴുവന്‍ അവമതി ഉണ്ടാക്കിയ ദണ്ഡപാണിയെ ഊരുവിലക്കുകയല്ലേ വെള്ളാപ്പള്ളീ ചെയ്യേണ്ടിയിരുന്നത്. പക്ഷേ എന്ത് ചെയ്യാം , ചപ്പാത്തിലും വണ്ടിപ്പെരിയാറിലും ഈഴവരില്ലാത്തിടത്തോളം കാലം വെള്ളാപ്പള്ളി ഇങ്ങനയേ ചിന്തിക്കൂ.
   ദണ്ഡപാണി ഈഴവനാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു കൂട്ടരും ഉണര്‍ന്നിരിക്കുന്നു. എ.ജി.യെ പുറത്താക്കണം എന്ന് എന്‍.എസ്.എസ്. ഇതുവരെ ഇക്കൂട്ടരെ മുല്ലപ്പെരിയാര്‍ പരിസരത്തേ കണ്ടിരുന്നില്ല. മാത്രമല്ല , ചവറയില്‍ നല്ല ഒന്നാം തരം നാവായിക്കുളം നായരായ പ്രേമചന്ദ്രനെ തോല്പിക്കാന്‍ ഷിബു ബേബിജോണിന്റെ വീട്ടില്‍ തമ്പടിച്ച് കിടന്നവരാണ് പെരുന്ന നായന്മാര്‍. ഓടാന്‍ കിട്ടിയത് തമിഴ്നാട് രജിസ്ട്രേഷന്‍ വണ്ടികളാണ് എന്ന് നാട്ടുകാര്‍. അവരും എത്തി അണക്കെട്ട് പൊളിക്കാനല്ല, ദണ്ഡപാണിയെ പൊളിക്കാന്‍.


           സത്യത്തില്‍ ദൈവം എന്ന് ഒന്ന് ഉണ്ടെങ്കില്‍ ഈ അണക്കെട്ട് എങ്ങിനെ പൊട്ടാതിരിക്കും. ഇവനെയൊക്കെ ഭൂമിയില്‍ അധികകാലം വാഴിക്കാന്‍ അങ്ങോര്‍ സമ്മതിക്കുമോ...ഒഴുകിപ്പോകുന്ന മുപ്പത്തി അഞ്ച് ലക്ഷത്തില്‍ നമ്മളോടൊപ്പം ഇവനൊക്കെ ഉണ്ടല്ലോ എന്ന് ആശ്വസിച്ച് നമുക്ക് മരിക്കാം.!

Monday, November 14, 2011

വ്യഭിചാരം സദാചാരം !



നാട്ടുകാരുടെ ക്രൂരമര്‍ദനം: പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂര്‍ തേലേരി വീട്ടീല്‍ ഷഹീദാണ് മരിച്ചത്.   നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിനെ തുടര്‍ന്നു മൂന്നു ദിവസമായി ഷഹീദ് അവശ നിലയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയോടെ നില വഷളാവുകയായിരുന്നു.

പതിനഞ്ചംഗ സംഘമാണ് ഷഹീദിനെ ക്രൂരമായി ആക്രമിച്ചത്. കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുകയും കമ്പിപ്പാര മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചു തല്ലിച്ചതയ്ക്കുക യുമായിരുന്നു. നൂറോളം വരുന്ന നാട്ടുകാര്‍ ആക്രമണത്തില്‍ പങ്കാളികളായി. മര്‍ദനമേറ്റ് അവശനായ ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. മരിക്കുകയാണെങ്കില്‍ തങ്ങള്‍ ഉത്തരവാദിത്തം ഏറ്റോളാം എന്ന നിലപാടിലായിരുന്നു അക്രമികള്‍. ഇതേ തുടര്‍ന്നു പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ഷഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 90% പരുക്കുകളോടെ   സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പരുക്കുകളെല്ലാം ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

               കടലില്‍ ജീവിക്കുന്ന ഏതോ ഒരു ജീവിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. അതിന് പ്രായപൂര്‍ത്തി ആകുമ്പോള്‍ ശരീരത്തില്‍ ഒരു ലൈംഗികാവയവം വളര്‍ന്ന് വരും. ഇണയെകണ്ടെത്തി അത് ബന്ധപ്പെടും. ഈ ദൌത്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ ആ അവയവം കൊഴിഞ്ഞ് പോകും. ഈ ജീവിയെക്കുറിച്ച് അസൂയ തോന്നിയിട്ടുണ്ട്. ഇതു പോലെയായിരുന്നു മനുഷ്യന്‍ എങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കില്‍ പ്രീ-ഡിഗ്രീ ക്ലാസ്സില്‍ പാഠപുസ്തകം തുറക്കുമ്പോള്‍ അനാവശ്യ ചിന്തകള്‍ കടന്ന് വരില്ലായിരുന്നു. നല്ല മാര്‍ക്കില്‍ പ്രവേശന പരീക്ഷ പാസ്സാകാമായിരുന്നു. സില്‍ക്ക് സ്മിത മുതല്‍ ഷക്കീല വരെയുള്ളവര്‍ക്ക് ടിക്കറ്റിന് പണം ചെലവാക്കേണ്ടിവരില്ലായിരുന്നു. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്റെ ചേട്ടന്‍ കൊണ്ട് വന്ന നീല കാണാന്‍ ഒന്‍പത് കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടേണ്ടിവരില്ലായിരുന്നു. കൊച്ചു പുസ്തകത്തിനായി സ്കൂളിലെ മൂത്രപ്പുരയില്‍ പോയി ഒളിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നു. 

      പക്ഷേ എന്ത് ചെയ്യാം, മനുഷ്യന്‍ വ്യത്യസ്തനാണ്. പന്ത്രണ്ട് വയസ്സ് മുതല്‍ ഈ മാരണം ഓരൊന്ന് ആവശ്യപ്പെടും എണ്‍പത് വയസ്സായാലും ആവശ്യങ്ങള്‍ തീരില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ഒരു സമൂഹവും നിലവിലില്ല. ആവശ്യങ്ങള്‍ നിരാശകളായി കോപതാപങ്ങളായി ഒക്കെ മാറുന്ന അവസ്ഥയിലാണ് ചില ഭാഗ്യവാന്മാരെ കണ്ടെത്തുന്നത്. നാം സങ്കല്പിക്കുന്ന തിയറിക്ക് പ്രാക്ടിക്കല്‍ കണ്ടെത്തുന്ന ഭാഗ്യവാന്മാര്‍. പൊതു സദസ്സുകളില്‍ അവനെ പുച്ഛിക്കും. വൃത്തികെട്ടവന്‍ എന്ന് വിശേഷിപ്പിക്കും. ഉള്ളില്‍ നുളയുന്നത് അവനോടുള്ള അസൂയ മാത്രം. ഇവിടെയാണ് ഞാന്‍ സദാചാരവാദിയാകുന്നത്. സാമൂഹിക സംരക്ഷകനാകുന്നത്. ചാരിത്ര്യ രക്ഷകനാകുന്നത്. 


         അതിസുന്ദരികള്‍, അകാലത്തില്‍ ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് വിദേശത്തുള്ളവര്‍ ഇവരിലൊക്കെ മനസ്സ് മേഞ്ഞ് നടക്കും. ശരീരം, സൌന്ദര്യം, ധൈര്യം, ഭാഗ്യം ഇതൊക്കെ ഒരുമിച്ചു വരണം പ്രണയ സാഫല്യത്തിന്. അങ്ങോട്ടല്ല ഇങ്ങോട്ടൂം വേണം പ്രണയം. അതില്ലാതെ വരുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ ചാരിത്ര്യ രക്ഷകനാകുന്നു. അമ്മ പെങ്ങന്മാരുടെ മാനത്തെപ്പറ്റി വാചാലനാകുന്നു. അവളുടെ വീട്ടിന് കാവല്‍ കിടക്കുന്നു. അതിലേക്കുള്ള ഓരോ സഞ്ചാരങ്ങളും നിരീക്ഷിക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും ഞാന്‍ തൃപ്തനാകില്ല, എന്റെ സങ്കല്പങ്ങള്‍ കോര്‍ത്ത് കഥയുണ്ടാക്കി തെരുവിലേക്കെറിയും. അവിടുണ്ട് സമാന മനസ്കര്‍, ഏറ്റെടുത്തു പൊലിപ്പിച്ചോളും. 


              ഗാര്‍ഹിക പീഢനങ്ങള്‍ ഏറിവരുന്നു. അച്ഛന്‍, സഹോദരന്‍, മകന്‍, അമ്മാവന്‍, ആരില്‍ നിന്നും സുരക്ഷിതയല്ല സ്ത്രീ. പക്ഷേ അവിടെയെന്നും നമ്മുടെ ഇടപെടല്‍ ഉണ്ടാകില്ല. കാരണം അത് അകത്തു നിന്ന് മാത്രമുള്ള കലകളാണ്. നമ്മുടെ സാധ്യതയെ അത് ഇല്ലാതാക്കുന്നില്ല.അതുകൊണ്ടുതന്നെ   അവിടെ സദാചാര പോലീസ് ചമഞ്ഞ് നാം ഇടപെടാറില്ല.


                   തിരക്കേറിയ ഒരു ബസ്സില്‍ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ഒരുത്തന്‍ ഓടിയാല്‍ എത്രപേര്‍ കൂടെ ഓടും. ഒന്നോ രണ്ടോ.എന്നാല്‍ അതേ ബസ്സില്‍ ഒരു സ്ത്രീയുടെ പിന്‍ഭാഗം ഒരുവന്‍ ലാളിച്ചുകൊണ്ട് നില്‍ക്കുന്നു. ആ സ്ത്രീയാകട്ടെ അതില്‍ പ്രതിക്ഷേധിക്കുന്നുമില്ല. എങ്കില്‍ പോലും നമ്മള്‍ നാല്പത് പേര്‍ അവനെ മര്‍ദ്ദിക്കുവാന്‍ കാണും. “സ്ത്രീകള്‍ക്ക് മാന്യമായി യാത്രചെയ്യണ്ടേടാ “ എന്ന് നമ്മള്‍ അട്ടഹസിക്കും. ഓരോരുത്തനും അറിയാം അവന്‍ അടിക്കുന്നത് തനിക്ക് കിട്ടാതെ പോയ ഭാഗ്യത്തെയാണ് എന്ന്. അവന്‍ കാണിച്ച ധൈര്യത്തെയാണ് എന്ന്, അവനോട് സഹകരിച്ച ആ സ്ത്രീയോടുള്ള   അമര്‍ഷത്തെയാണ് എന്ന്. 

              ഒരു വ്യഭിചാരിയും ഒരു മാന്യനും തമ്മിലുള്ള അന്തരം നൂലിഴ നേര്‍ത്തതാണ്. എനിക്ക് എന്റെ കുടുംബത്തെ ഭയക്കണം. സമൂഹത്തെ പേടിക്കണം. മാന്യതയുടെ മുഖം മൂടി നിലനിര്‍ത്തണം. അതു മാത്രം. അപരന്‍ അതൊക്കെ നഷ്ടപ്പെടാന്‍ തയ്യാറാണ്. അല്ലെങ്കില്‍ പ്രണയം അവനെ അതിന് തയ്യാറാക്കുന്നു. അത്യുന്നതമായ സദാചാരബോധം, പരസ്ത്രീ അമ്മയാണെന്ന ബോധം. ഒലക്കേടെ മൂട്. ജനിതക വൈകല്യമുള്ള .05% ഒഴിച്ച് മറ്റൊരുത്തനും ഇതില്‍ പെടില്ല. ഇതില്‍ പെടുന്നവന് ഭാര്യയും അമ്മയെപ്പോലെ തന്നെ. അവന്‍ തളത്തില്‍ ദിനേശനെപ്പോലെ തന്റെ തട്ടിന്‍പുറത്ത് ഇരിക്കും. 


       ഭാര്യയുടെ  ആര്‍ത്തവ കാലത്ത് പുരുഷന് മേഞ്ഞ് നടക്കാന്‍ മറ്റൊരു ഭാര്യയാകാമെന്ന് മത പണ്ഡിതര്‍. അത് പക്ഷേ മറ്റൊരാളുടെ ഭാര്യയായാല്‍ മതം ഇടപെടും, അടിച്ച് കൊല്ലൂം. ഭര്‍ത്താവിന്റെ ദുര്‍ബല കാലത്ത് ഭാര്യക്ക് മറ്റൊരാളായിക്കൂടെ. ഭര്‍ത്താവിന് എവിടെ ദുര്‍ബലകാലം. അത് സമ്മതിച്ചു കൊടുത്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം. 


                സ്വയം ഭോഗവും പാപമാണെന്ന് പഠിപ്പിക്കുന്നു മതം. ഏറ്റ് പറഞ്ഞ് പിഴ ചൊല്ലിയാല്‍ ചെയ്ത പാപം തീരും. സ്വയം ഭോഗം ചെയ്തു എന്ന് കുമ്പസരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് ആര്‍ത്തിയോടെ പുരോഹിതന്‍ ചോദിച്ചു. “ ഏതാ ഉപയോഗിച്ചത്.........................ആണോ................അതോ .............................ആണോ. ഈ പുരോഹിതനോട് കുമ്പസരിച്ചാല്‍ നമ്മുടെ പാപം തീരും. പക്ഷേ അയാള്‍ ഉടനേ പാപത്തിന് ഇറങ്ങേണ്ടിവരും, പാവം!.


          സമൂഹത്തെക്കാളും വലിയ സദാചാരപ്പോലീസ് ഇതാ ഇറങ്ങുന്നു. നമ്മുടെ സര്‍ക്കാര്‍!. പെട്രോളിനും ഡീസലിനും വിലകൂട്ടി, ഓരോ പൌരന്റേയും തലക്കുമുകളില്‍ തൂക്കു കയര്‍ തൂക്കിയിടുന്ന സര്‍ക്കാര്‍ ഇതാ ഇറങ്ങിയിരിക്കുന്നു. ആരൊക്കെ സ്വന്തം വീട്ടില്‍ അടച്ചിട്ട മുറിയിലിരുന്ന് അശ്ലീലം കാണുന്നു എന്ന് കണ്ട് പിടിക്കാന്‍!. എന്നിട്ട് അവരെ ജയിലിലടക്കാന്‍. നാട്ടില്‍ തീവ്രവാദം പെരുകുന്നതോ റെയില്‍ വേ സ്റ്റേഷനില്‍ ബോബ് പൊട്ടുന്നതോ ഒന്നുമല്ല പ്രശ്നം. നിങ്ങളുടെ മുറിക്കകത്തിരുന്ന് നിങ്ങള്‍ കാണുന്ന ആ തുണിയില്ലാത്ത ചിത്രമില്ലേ.......അതാണ് ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി. കൊടിയത്തൂരിലെ സദാചാര വാദികളെ സര്‍ക്കാരിന് എങ്ങിനെ കുറ്റപ്പെടുത്താനാകും. 


              നമ്മള്‍ ഒരു പക്ഷേ ഭാഗ്യവാന്മാരായിരിക്കും. കാരണം നാളെ സ്വന്തം ഭാര്യയുമായി നാം ബന്ധപ്പെടുന്നതിന്റെ കണക്ക് സര്‍ക്കാര്‍ ചോദിച്ചേക്കും. അതിലും റേഷനിംഗ് ഏര്‍പ്പെടുത്തിയേക്കും.........അല്ലെങ്കില്‍ സദാചാര വാദികള്‍ നമ്മുടെ വീട്ടുമുറ്റത്ത് കാവലിരുന്നേക്കും. അതു വരേക്കും നല്ല നമസ്കാരം.

Thursday, November 10, 2011

പീഢനവും ഉപജീവനവും...........................

       വയറ്റുപ്പിഴപ്പ്, അതൊരു നിസ്സാര കാര്യമല്ല. നാമെല്ലാം തൊഴിലെടുക്കുന്നതും ഇങ്ങനെയൊക്കെ തട്ടിമുട്ടി ജീവിച്ചു പോകുന്നതും എല്ലാം വയറ്റുപിഴപ്പിന് വേണ്ടിയാണ്. മോഷണം നടത്തുന്നതും വ്യഭിചരിക്കുന്നതും ആള്‍മാറാട്ടം നടത്തുന്നതും ഒക്കെ വയറ്റുപിഴപ്പിനു വേണ്ടിയാണ്.


              പീഡനക്കേസുകള്‍ ഉപജീവന മാര്‍ഗ്ഗമാക്കിയ ഒരാളെക്കുറിച്ച് ഇന്ന് പത്രത്തില്‍ വാര്‍ത്തയുണ്ട്.



രാജു പുഴങ്കര നിരവധി തട്ടിപ്പുകേസിലെ പ്രതി
സ്വന്തം ലേഖകന്‍
Posted on: 11-Nov-2011 01:21 AM
തൃശൂര്‍ : കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷംരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ പ്രതി രാജു പുഴങ്കര നിരവധി തട്ടിപ്പുകേസുകളിലെ പ്രതി. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ലേബലില്‍ നിരപരാധികളെ ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുന്നവരെ രക്ഷിക്കാമെന്ന് വ്യാമോഹിപ്പിച്ചും പണം തട്ടലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളേയും ഉന്നത ഉദ്യോഗസ്ഥരേയും ഇയാള്‍ വ്യാജ പരാതി നല്‍കി തേജോവധം ചെയ്യാറുണ്ട്. വടക്കാഞ്ചേരി ചിറ്റണ്ട വില്ലേജില്‍ കുണ്ടന്നൂര്‍ പുഴങ്കര വീട്ടില്‍ രാജു (42)വിനെതിരെ വിവിധ പൊലീസ്സ്റ്റേഷനുകളില്‍ കേസുണ്ട്. തന്ത്രി മോഹനരെ കിളിരൂര്‍ , കവിയൂര്‍ സ്ത്രീ പീഡനക്കേസുകളില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പില്‍ രാജുവിന്റെ പങ്ക് വ്യക്തമായത്. 





           ഒരാള്‍ തട്ടിപ്പുകാരനാകട്ടെ, വ്യഭിചാരിയാകട്ടെ , അത് അയാളുടെ കാര്യം. നമ്മള്‍ സാമാന്യ ജനത്തെ ബാധിക്കുന്നതല്ല അതൊന്നും, ഇരകളെയല്ലാതെ. എന്നാല്‍ ഈ രാജു പുഴങ്കരയുടെ കാര്യം വ്യത്യസ്തമാണ്. കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിറഞ്ഞ് നിന്നാടിയ വ്യക്തിയാണ് രാജു. ഇയാളുടെ പത്രസമ്മേളനങ്ങള്‍, അതിലെ പ്രസ്താവനകള്‍ , നാല് അഞ്ച് കോളം വാര്‍ത്തകളില്‍ നമ്മുടെ മുഖ്യധാരാ പത്രങ്ങളില്‍ നിറഞ്ഞ് നിന്നു. ഏഷ്യാനെറ്റില്‍ പ്രൈം-ടൈം ന്യൂസില്‍ എത്രയോ വ്യക്തികള്‍ ഇയാളുടെ ആരോപണങ്ങള്‍ ഇരയായിരുന്നു. ശരിക്കും ഇയാള്‍ ഒരു താരമായിരുന്നു, നമ്മുടെ മാധ്യമങ്ങള്‍ക്ക്. 


  കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടി പീഡനത്തിനിരയായി മരണമടഞ്ഞതോടെയാണ് രാജു എന്ന ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്റെ ശുക്രദശ തുടങ്ങുന്നത്. പീഡിപ്പിച്ച വ്യക്തിയില്‍ നിന്നും വിവാഹക്കരാരും അഞ്ച് ലക്ഷത്തോളം രൂപയും ഒക്കെ പറഞ്ഞുറപ്പിച്ച് ശാരിയുടെ വീട്ടുകാര്‍ നിന്നു പറ്റുമ്പോഴാണ് വിപണനത്തിന്റെ അനന്ത സാധ്യതകളുമായി രാജു പുഴങ്കര എത്തുന്നു. 


                  ഇതോടെ നമ്മുടെ മാധ്യമങ്ങളില്‍ കഥ മാറുന്നു. സിനിമാ ഭ്രാന്ത് മൂത്ത് ഒരു പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ട ഉറ്റബന്ധുക്കള്‍ ഒറ്റ ദിനം കൊണ്ട് താരങ്ങളായി. പ്രവീണും ഓമനക്കുട്ടിയും ലതാനായരുമൊക്കെ വെറും സാക്ഷികളായി. യഥാര്‍ത്ഥ പ്രതികള്‍ പ്രത്യക്ഷ്പ്പെടുന്നു. കോടിയേരിയുടെ മകനും ബേബിയുടെ മകനും. ഇവരുടെ ക്രൂര പീഢനത്തിരയായി മരിച്ച പെണ്‍കുട്ടിയായി ശാരി മാറി. പീഢിപ്പിച്ച സ്ഥലങ്ങളും പീഢനമാര്‍ഗ്ഗങ്ങളും ഒക്കെ വിശദമായി വന്നു നമ്മുടെ മാധ്യമങ്ങളില്‍. ഏറ്റുപിടിച്ച ക്രൈം നന്ദകുമാര്‍ കഥ ഒന്ന് മാറ്റി. “മക്കളല്ല കോടിയേരിയും ബേബിയും തന്നെ നേരിട്ട് പീഢിപ്പിക്കുകയായിരുന്നു.”.എന്തു കൊണ്ടോ അതത്ര ക്ലച്ച് പിടിച്ചില്ല. 


        സി.പി.എം.സംസ്ഥാന സമ്മേളനം നടക്കുന്ന കാലഘട്ടം. സകല കുളത്തിലും ചൂണ്ടയിട്ടുനടന്ന വി.എസ്.അച്യുതാനന്ദന് ശാരി നല്ലൊരു ഇരയായി. അവിടെ വി.ഐ.പി.വിവാദം ഉയരുന്നു. കിളിരൂര്‍ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ് എന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് രണ്ട് മുതിര്‍ന്ന സി.പി.എം.വനിതാനേതാക്കള്‍ ആശുപത്രിയിലെത്തി. പെണ്‍കുട്ടിയെ കണ്ട് മടങ്ങി. പിന്നീട് ചെന്ന വി.എസ്.അച്യുതാനന്ദനോട് “ആ വി.ഐ.പി.കള്‍ വന്നു പോയ ശേഷം പെണ്‍കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായി എന്ന് ഡോകടര്‍ പറഞ്ഞു” എന്നാണ് വി.എസ്. മൊഴിഞ്ഞത്. വെടിക്കെട്ടിന് തിരികൊളുത്തലായി പിന്നീട്. കഥ ചെന്നെത്തിയത് പി.കെ.ശ്രീമതി ശാരിയെ കഴുത്ത് ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചു എന്നതു വരെയെത്തി. ഉദ്ദേശ്ശം കോടിയേരിയുടേയും ബേബിയുടെയും മക്കളുടെ പേര് പറയാതിരിക്കാന്‍. ശ്രീമതി സന്ദര്‍ശിച്ചപ്പോള്‍ കൂടെ ഡോക്ടര്‍ ഉണ്ടായിരുന്നുവോ നഴ്സുമാര്‍ ഉണ്ടായിരുന്നുവോ അതോ ശ്രീമതി ഒറ്റക്ക് അകത്തു കടന്നാണോ കൊല്ലാന്‍ ശ്രമിച്ചത്  എന്നൊന്നും ആരും ചോദിച്ചില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. രാജു പുഴങ്കര പ്രസ്താവിക്കുന്നു. മാധ്യമങ്ങള്‍ അച്ചടിക്കുന്നു എന്നത് മാത്രമായി സ്ഥിതി. 


   പാര്‍ട്ടി സമ്മേളനങ്ങളും നിയമസഭാ തെരെഞ്ഞെടുപ്പും ഒക്കെ കഴിഞ്ഞതോടെ അച്യുതാനന്ദന് ശാരിയെ വേണ്ടാതായി. ( ഇപ്പൊ പാര്‍ട്ടി സമ്മേളനം അടുത്തതോടെ വി.എസ്. വീണ്ടും ശാരിയെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോ ശാരിയെ കഴുത്ത് ഞെക്കികൊന്നത് കോടിയേരിയാണ് എന്നതാണ് ലൈന്‍). പക്ഷേ രാജുവിന് അതാകുമോ, ഐ.എന്‍.ടിയുസിക്കാരന് പിണറായിയെന്നോ അച്യുതാനന്ദനെന്നോ ഭേദമുണ്ടോ , രാജു രംഗത്തിറങ്ങി, സജീവമായിതന്നെ. 


നമ്മുടെ മുഖ്യധാരകളും രാജുവും ചേർന്ന് നടത്തിയ ചില നാടകങ്ങൾ 

അച്ഛനെ ചോദിച്ച് ശാരി ഇവിടെ തന്നെയുണ്ട്

പൊലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഗുരുതരമായ വീഴ്ചകളും തിരുത്തലുകളും തിരിമറികളും നടന്നിട്ടുണ്ടെന്ന് കിളിരൂര്‍, കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര വ്യക്തമാക്കി.
മന്ത്രിസഭയിലെ ചിലര്‍ ചേര്‍ന്ന് ഫയലുകള്‍ മുക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഒരു സി.ബി.ഐ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊടുത്ത കത്തുകളും മുക്കിയവയില്‍പ്പെടുന്നു. ഹൈക്കോടതി തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ഗൗരവബുദ്ധിയോടെ കേസുകളില്‍ ഇടപെട്ടിട്ടില്ല. നിഷ്പക്ഷമായി അന്വേഷിക്കുന്ന ഉന്നത സി.ബി.ഐ ഉദ്യോസ്ഥര്‍ അടങ്ങുന്ന ഒരു നോഡല്‍ ഏജന്‍സിക്ക് കേസിന്റെ അന്വേഷണം കൈമാറണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം രാജു പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകള്‍ ഒറ്റക്കേസാക്കി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.
                                                                                                 (മാതൃഭൂമി, ചന്ദ്രിക)

കോട്ടയം: കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയരായ പ്രതികളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കിളിരൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ശാരി തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കിയതാണ്. ശാരിയുടെ മാതാപിതാക്കളും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. രണ്ടു മന്ത്രി പുത്രന്‍മാരെക്കുറിച്ചും പല പ്രമുഖരെക്കുറിച്ചും ശാരിയുടെ മാതാപിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. കവിയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അനഘയുടെ ശരീരത്തില്‍ പുരുഷബീജം ഉണ്ടായിരുന്നതായി ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളിലുണ്ട്. അതിനാല്‍ ഈ കേസിലും ഡി.എന്‍.എ. പരിശോധന നടത്തണം. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കും.  തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണത്തിന് സാധ്യതകളുണ്ടായിട്ടും ഇക്കാര്യത്തില്‍ എല്ലാവരും ബോധപൂര്‍വമായ മൗനം തുടരുകയാണ്. കിളിരൂര്‍ കേസിലെ തുടര്‍ അന്വേഷണങ്ങള്‍ക്ക് മുഖ്യമന്ത്രി തയാറാകണം.


ശാരിയുടെ മകള്‍ക്ക് സഹായം അനുവദിക്കണമെന്ന നിവേദനം കഴിഞ്ഞ നാലരവര്‍ഷമായി പൂഴ്ത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ തുച്ഛമായ രണ്ടുലക്ഷം രൂപ നല്കി രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷനേതാവ് ഈ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് എത്രയും പെട്ടെന്ന് തുച്ഛമായ പണം നല്‍കി രാഷ്ട്രീയ നാടകം കളിക്കുന്നത്. ശാരിയുടെ മകള്‍ സ്‌നേഹയ്ക്ക് പത്തുലക്ഷം രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര ആവശ്യപ്പെട്ടു.
                                                                       (മംഗളം, )

                         

പ്രായമായ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റ് ചിലവുകള്‍ക്കും രണ്ടുലക്ഷം രൂപയുടെ പലിശമാത്രമാണ് പതിനെട്ട് വയസ്‌വരെ ലഭിക്കുന്നത്. അഞ്ചുപേര്‍ മരണപ്പെട്ട അനഘയുടെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കണം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ കിളിരൂരിനെ കുറിച്ച് വാചാലനായിരുന്ന വി.എസ്. കഴിഞ്ഞ നാലരവര്‍ഷമായി കിളിരൂരെന്നോ വി.ഐ.പി.യെന്നോ അക്ഷരം മിണ്ടിയിട്ടില്ല. കിളിരൂര്‍ കേസിനെ മുഖ്യമന്ത്രിയും ഭയക്കുകയാണ്. അതുകൊണ്ടാണ് ശാരിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി കാണാന്‍ അനുവാദം നല്‍കാത്തത്. കിളിരൂര്‍ കവിയൂര്‍ കേസുകളെക്കുറിച്ച് മുഖ്യമന്ത്രി മൗനം തുടരുന്നത് ആരെയോ ഭയന്നിട്ടാണ്. കിളിരൂര്‍ കവിയൂര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
December 2nd, 2009







 
തിരുവനന്തപുരം


കിളിരൂര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്നു ശാരിയുടെ പിതാവ് സി.എന്‍. സുരേന്ദ്രകുമാര്‍. ഇതിനു മുന്നോടിയായി സുരേന്ദ്രകുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു.


ശാരി മരിച്ച് ആറു വര്‍ഷമായെങ്കിലും പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കവിയൂര്‍- കിളിരൂര്‍ കേസുകളെ കവിയൂര്‍ കേസെന്നും കിളിരൂര്‍ കേസെന്നും വിഭജിച്ചു സിബിഐയ്ക്കു വിട്ടത് 2004ലായിരുന്നു. കിളിരൂര്‍ കേസില്‍ സിബിഐ അന്വേഷണത്തിനു ശേഷം സമര്‍പ്പിക്കപ്പെട്ട ആദ്യ കുറ്റപത്രം കോടതി മടക്കി. ഇതെത്തുടര്‍ന്നു വീണ്ടും അന്വേഷണം നടത്തി. ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു രണ്ടാം തവണയും അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. രണ്ടാം തവണ കുറ്റപത്രം നല്‍കിയെങ്കിലും കേസ് വിചാരണയ്ക്കെടുത്തിട്ടില്ല. ( സത്യഗ്രഹം സംഘടിപ്പിച്ചത് ഫോട്ടോയില്‍ കാണുന്ന രാജു).



പെണ്‍വാണിഭക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിക്കുന്നുവെന്ന് പരാതി
Posted on: 15 Feb 2011


തിരുവനന്തപുരം: പെണ്‍വാണിഭക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെടുന്നുണ്ടെന്ന് കിളിരൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍കണ്‍വീനര്‍ രാജു പുഴങ്കര പത്രസമ്മേളനത്തില്‍ ആരോപിച്ചു. കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും നല്‍കിയ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കാണാതായതിനെക്കുറിച്ചും പരാതികളില്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദന്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭയിലെ രണ്ടംഗങ്ങളുടെ മക്കള്‍ തന്റെ മകളെ പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ പിതാവ് നല്‍കിയ പരാതിയിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന വ്യക്തി ശാരിയെ കണ്ടതിനു ശേഷമാണ് കുട്ടി ഗുരുതരാവസ്ഥയിലായെന്നുകാണിച്ച് നല്‍കിയ പരാതിയിന്മേലും കാര്യമായ നടപടിയുണ്ടായില്ല. ശാരിയുടെ ആന്തരികാവയവ പരിശോധനയില്‍ തിരിമറി നടത്തിയെന്ന് സി.ബി.ഐ. കണ്ടെത്തിയ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതികളും അവഗണിക്കപ്പെട്ടു.

ശാരിയുടെ മകളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച വി.എസ്. ഇതുവരെ അഞ്ചുപൈസപോലും ഈ കുടുംബത്തിന് നല്‍കിയിട്ടില്ലെന്ന് രാജു പുഴങ്കര കുറ്റപ്പെടുത്തി. കവിയൂരിലെ അനഘയുടെ അച്ഛന്‍, അന്തരിച്ച നാരായണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ സ്ഥിരംജീവനക്കാരനായിരുന്നു. കവിയൂര്‍കേസ്സില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ടതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സര്‍വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പരാതികള്‍ അന്വേഷിക്കാതിരിക്കുകയും സര്‍ക്കാര്‍ ചുമതലകള്‍ അവഗണിക്കുകയും ചെയ്ത മുഖ്യമന്ത്രി സി. ബി. ഐയെ കുറ്റപ്പെടുത്തുന്നു. ശാരിയുടെ മകള്‍ക്ക് സഹായം നല്‍കാന്‍ ഏത് ഏജന്‍സിയാണ് തടസ്സമെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




                 മാധ്യമങ്ങള്‍ക്ക് മാത്രമല്ല , “ നമ്മുടെ പ്രകാശം പരത്തുന്ന”കോടതികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു രാജു 

വി.ഐ.പി ഇല്ലെന്ന് ഡോക്ടര്‍
ഏറ്റുമാനൂര്‍: കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ വി.ഐ.പി ഇല്ലെന്ന് വാദം. കിളിരൂര്‍ സ്വദേശിനിയായ ശാരിയെ പരിശോധിച്ച തെള്ളകം മാതാ ആശുപത്രിയിലെ ഡോ. ശങ്കര്‍ വി.ഐ.പി ഇല്ലെന്ന മൊഴിയാണ് അന്വേഷണ ഉദേ്യാഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ തന്നോട് ഈ ഡോക്ടറാണു വി. ഐ. പിയെക്കുറിച്ചു പറഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതോടെ കൂടുതല്‍ വിവാദമാകും.
ഡോ. ശങ്കര്‍ നേരത്തെ സി.ബി.ഐക്കും ഇതേ മൊഴിയാണ് നല്‍കിയിരുന്നത്. 
കിളിരൂര്‍ കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കര നല്‍കിയ സ്വകാര്യഅന്യായത്തിലാണ് മന്ത്രി പി.കെ ശ്രീമതിക്കെതിരേ അന്വേഷണം നടത്താന്‍ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രസന്ന കുമാരി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിക്കും.


                         ഒരു പീഡനക്കേസ് മാത്രം കൊണ്ട് രാജുവിന് ജീവിക്കാനാകുമോ?,രാജുവും മാധ്യമങ്ങളും മറ്റ് കേസുകളുമേറ്റെടുത്തു. 


                         പീഡനക്കേസ്‌ ഒതുക്കാന്‍ അജിത പണം വാങ്ങിയെന്ന്‌ ആരോപണം
ശനി, ജൂണ്‍ 14, 2008, 13:00 [IST]



കോഴിക്കോട്‌: നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഉടമയ്‌ക്കെതിരായ സ്‌ത്രീപീഡനക്കേസ്‌ പണം വാങ്ങി ഒത്തുതീര്‍ക്കാന്‍ അന്വേഷി പ്രസിഡന്റ്‌ കെ അജിത കൂട്ടുനിന്നതായി ആരോപണം.


മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വക്കറ്റ്‌ രാജു പുഴങ്കര, അഡ്വക്കറ്റ്‌ സി.ഐ എഡിസണ്‍ എന്നിവരാണ്‌ അജിതയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌.


കടയിലെ ജീവനക്കാരിയെ വ്യാപാരി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ഇതൊതുക്കീത്തീര്‍ക്കാനായി 25 ലക്ഷം രൂപയാണ്‌ അജിത കൈപ്പറ്റിയതെന്ന്‌ ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തുകയില്‍ അഞ്ചുലക്ഷം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്‌ നല്‍കിയാണത്രേ പ്രശ്‌നം പരിഹരിച്ചത്‌. പെണ്‍കുട്ടിയോ മാതാവോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും രാജു പുഴങ്കര, എഡിസണ്‍ എന്നിവര്‍ പറയുന്നു.


പെണ്‍കുട്ടി ഇത്‌ സംബന്ധിച്ച്‌ വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയില്‍ തനിയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും പണം വാങ്ങി കേസ്‌ ഒത്തു തീര്‍ത്തതായി ആരോപിച്ചിട്ടുണ്ട്‌. പണം പിതാവിന്റെ പേരിലാണ്‌ ബാങ്കില്‍ നിക്ഷേപിച്ചതെന്നും പരാതിയില്‍ പറയുന്നു.



സമര്‍പ്പിക്കണം

paul-georgem1കൊച്ചി: പോള്‍ എം ജോര്‍ജ് വധക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. കേസില്‍ സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കും.
ഇന്ന് ജോര്‍ജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ ആവശ്യം പരിഗണിക്കുന്നതിനായി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് ആര്‍ . ബന്നൂര്‍മഠും ജസ്റ്റിസ് ഏ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കുറ്റപത്രം പരിശോധിച്ച ശേഷം കേസ് സി ബി ഐ അന്വേഷണത്തിന് വിടണമോയെന്ന് തീരുമാനിക്കുമെന്നും വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസില്‍ കക്ഷിചേരാനും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും അന്വേഷകര്‍ അഴിമതിക്കാരാണെന്നും മറ്റും അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാജു പുഴങ്കര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. ഹര്‍ജി അനാവശ്യമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും കോടതി കണ്ടെത്തി. ഹര്‍ജിക്കാരനില്‍ നിന്ന് കോടതി ചെലവായി 50,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു

തോമസ് ഐസക്കിന് എതിരായ പരാതി: വിജിലന്‍സ് വിശദീകരണം തേടി

തൃശൂര്‍: വില്‍പന നികുതി അസി. കമീഷണര്‍ ആയിരുന്ന ജയനന്ദകുമാറിന് എതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ധനമന്ത്രിയായിരുന്ന  ഡോ. ടി.എം. തോമസ് ഐസക് ഇടപെട്ടുവെന്ന പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ജയറാം സര്‍ക്കാറിനോട് വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. കേസ് ഈമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. രാജു പുഴങ്കര നല്‍കിയ ഹരജിയിലാണ് നടപടി.


                         മുത്തൂറ്റ് പോള്‍ എന്ന യുവ വ്യവസായിയെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശ്ശാനുസരണം മകന്‍ ബിനീഷ് കോടിയേരിയും ഗുണ്ട ഓം-പ്രകാശും ചേര്‍ന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന രഹസ്യം മാധ്യമങ്ങളിലൂടെ നമുക്ക് വെളിവാക്കി തന്നത് രാജു പുഴങ്കര യാണ്. കാരി സതീശന്റെ അമ്മയെക്കൊണ്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി രാജു നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു. ആ അമ്മയുടെ കണ്ണൂനീര്‍ ഒരു മാസക്കാലം നമ്മുടെ മാധ്യമങ്ങള്‍ കൊണ്ട് നടന്നു. 


           രമേശ് ചെന്നിത്തല ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാജു പുഴങ്കരയുടെ സഹായത്താല്‍ തുലാഭാരമാടുന്നതും നമ്മള്‍ കണ്ടു. 


                   ഇപ്പോല്‍ അതേ മാധ്യമങ്ങള്‍ നമ്മളോട് പറയുന്നു , പീഢനക്കേസുകളില്‍ ആള്‍ക്കാരെ ഉള്‍പ്പെടുത്തും എന്നാരോപിച്ച് പണം തട്ടുന്ന സംഘത്തിന്റെ നേതാവായിരുന്നു ഇയാള്‍ എന്ന്. ശബരി മല തന്ത്രിയെ കിളിരൂര്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് കാണിച്ച് ടിയാന്‍ ഭീഷണിപ്പെടുത്തിയത്രേ. 


                അപ്പോള്‍ ഇതിന് മുന്‍പ് രാജു നമുക്ക് കാണിച്ചു തന്ന പ്രതികളോ.. അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ കൂട്ടുനിന്ന മാധ്യമങ്ങളോ ..................



Monday, October 31, 2011

ഞാന്‍ ഒരു പട്ടിയായിരുന്നു !

മനുഷ്യര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് എന്നാണ് ?. അതിനങ്ങിനെ പ്രത്യേകിച്ച് പ്രായമൊന്നുമില്ല എന്ന് പുരാണങ്ങളും ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ കുമാരന് ബോധം ഉണ്ടായതും നരേന്ദ്രന്‍ വിവേകാനന്ദനായതും ഒക്കെ ചെറുപ്രായത്തിലാണ്. പ്രായം ഏറും തോറും തിരിച്ചറിവ് നഷ്ടപ്പെടാറാണ് സാധാരണ പതിവ്. അപവാദങ്ങളും തീരെ ഇല്ലാതില്ല.                                                       


                   ഇവിടെ ഒരു മനുഷ്യന് തിരിച്ചറിവുണ്ടായിരിക്കുന്നു. ഉണ്ടായ അറിവ് നിസ്സാരമല്ല. “താന്‍ ഇത്രയും കാലം ഒരു പട്ടിയായിരുന്നു “ എന്നാണ് അദ്ദേഹം കണ്ടെത്തിയത്. തിരിച്ചറിവുണ്ടായ സമയം ഏതാണ്?. സംസ്ഥാനത്ത് ഒട്ടാകെ ഗണേശ ഭത്സന ഘോഷയാത്ര നടക്കുന്നു. സ്ത്രീക്ക് മൃദുല ഭാഗങ്ങള്‍ ഏതൊക്കെ എന്ന് ചീപ്പ് വിപ്പ് അനാട്ടമി പഠിപ്പിക്കുന്നു, അതും പൊതുവേദിയില്‍. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഒരു നേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നു.” താന്‍ ഇത്രയും കാലം നായയായിരുന്നു എന്ന്”.


               ആള് നിസ്സാരനല്ല, നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, അത്രത്തോളം തന്നെ പുസ്തകങ്ങളും എഴുതിയിട്ടുള്ള, സ്വന്തമായി അച്ചുക്കൂടം തന്നെയുള്ള മഹാനാണ്. അദ്ദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു കൃത്യം ഒരു വര്‍ഷം മുന്‍പാണ് താന്‍ മനുഷ്യനായത് എന്ന്. 


            അതുവരെ താന്‍ ഇടതുമുന്നണിയിലായിരുന്നു. അവിടെ എറിഞ്ഞ് തരുന്ന ബിസ്കറ്റ് കടിച്ച് ഒരു പട്ടിയായി കഴിയണമായിരുന്നു. താന്‍ അങ്ങിനെയായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോള്‍ യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു മനുഷ്യനായി.


      ഒന്നു നോക്കണേ......ഒരാള്‍ എത്രകൊല്ലം എറിഞ്ഞ് കിട്ടിയ ബിസ്കറ്റ് മാത്രം കഴിച്ച് ജീവിച്ചു എന്ന്. ഒന്നും രണ്ടുമല്ല, മുപ്പത് കൊല്ലത്തോളം നീണ്ട നായജീവിതം. കുരക്കാന്‍ പറഞ്ഞവരെ നോക്കികുരച്ചു. കടിക്കാന്‍ പറഞ്ഞവരെ കടിച്ചു. എറിഞ്ഞ് തന്ന ബിസ്കറ്റ് ചാടിപ്പിടിച്ചു.


      എന്തൊരു ജീവിതം. എം.എല്‍.എ ആയതും മന്ത്രിയായതും എം.പിയായതും പിന്നെ കേന്ദ്രമന്ത്രി ആയതും ഒക്കെ നായയായിരുന്ന കാലയളവിലായിരുന്നു.എന്തൊരു പരിണാമം !.എം.പി.നാരായണ പിള്ള തോറ്റുപോകും !.ടോമി എന്ന നായ ആരുമല്ല.


        കുറച്ച് പുസ്തകങ്ങള്‍ നമ്മളെല്ലാം വായിച്ചിട്ടുണ്ട്. വായനക്കാരെക്കാളധികം എഡിഷനും ഇറങ്ങിയിട്ടുണ്ട്. ആരുടേയോ ദുഖമോ...കാണാച്ചരടോ, വ്യാകുലതകളോ ഒക്കെ വായിച്ച് നാം കരഞ്ഞിട്ടുണ്ട്. “നീയറിഞ്ഞോ വായനക്കാരാ............നീറുമെന്നുള്ളിലെ വേദനകള്‍” എന്നു കവിപറഞ്ഞ പോലെ യഥാര്‍ത്ഥത്തില്‍ തന്റെ കഴുത്തിലെ കാണാച്ചരടിനെ കുറിച്ചാണല്ലോ അദ്ദേഹം വ്യാകുലപ്പെട്ടത് എന്ന് ഒരു വായനക്കാരനായ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ.......ആ ദുഖം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരു സാഹിത്യസിദ്ധാന്തവും എന്നെ സഹായിച്ചില്ലല്ലോ........നവവിമര്‍ശം, ഘടനാവാദം, മാര്‍ക്സിസ്റ്റ് നിരൂപണം............പുല്ല്................എല്ലാം തുലയട്ടെ...


       സാഹിത്യകാരന്റെ ജീവിതം കൃതിയില്‍ വരുത്തിയ സ്വാധീനം പരക്കെ പഠന വിഷയമാണ്. റിസര്‍ച്ച് ചെയ്യാന്‍ വിഷയം തേടിനടക്കുന്ന ജെ.ആര്‍.എഫ്.കാരെ.............., ഒരു നായജീവിതത്തിലെ  കൃതികളിതാ നീണ്ട് പരന്ന് കിടക്കുന്നു. താരതമ്യ പഠനത്തിന് ഒരു മനുഷ്യജീവിത കൃതി കൂടി വേണമല്ലോ . അതിനിയും ഉണ്ടായിട്ടില്ല താനും. കാത്തിരിക്കാം. മനുഷ്യനും എന്തെങ്കിലും പറയാന്‍ കാണില്ലേ.......


          അഹന്തയുമായി നടന്ന ശങ്കരാചാര്യര്‍ക്ക് ചണ്ഡാളനാണ് തിരിച്ചറിവ് പകര്‍ന്ന് നല്‍കിയത്. വിവേകാനന്ദന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തിരിച്ചറിവ് നല്‍കി. മുപ്പത് കൊല്ലം നീണ്ട നായ ജീവിതത്തില്‍ നിന്ന് ഈ നേതാവിന് മുക്തി നല്‍കിയത് സാക്ഷാല്‍ വിജയനാണ്. അര്‍ജ്ജുനന് ഗീത നല്‍കിയതു പോലെ... വിജയാ ...........പാര്‍ത്ഥ സാരഥീ..........കാരുണ്യ സിന്ധോ.......എന്റെ ജീവിതം നിനക്ക് കടപ്പെട്ടിരിക്കുന്നു. ................

Saturday, October 29, 2011

ഐ.എച്ച്.ആര്‍.ഡിയിലെ ഭാഗ്യക്കുറികള്‍ ...............

   ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളാകാന്‍ എന്തു ചെയ്യണം ?. സാധാരണ ഗതിയില്‍ പ്ലസ് ടൂ കഴിഞ്ഞ് എന്റ്ട്രന്‍സ് എഴുതണം. അത് കിട്ടണം.ഏതെങ്കിലും എഞ്ചിനിയറിംഗ് കോളേജില്‍ അഞ്ച് കൊല്ലം പഠിച്ച് അതു പാസ്സാകണം. എം.ടെക്കിന് പോകണം. പാസ്സാകണം. ഗേറ്റ് എഴുതണം,നെറ്റ് എഴുതണം. പിന്നെ ജോലിക്ക് അപേക്ഷിക്കണം. അതിന്റെ ടെസ്റ്റ് പാസ്സാകണം. അഭിമുഖം ജയിക്കണം. അങ്ങിനെ....അങ്ങിനെ....അങ്ങിനെ................


ഞാന്‍ ഒരു രാമകൃഷ്ണനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ ( യഥാര്‍ത്ഥ പേര് ഇതല്ല, അതിനാല്‍ ആരും കേസിന് വരരുത്) 
                                          രാമകൃഷ്ണന്‍ ബി.എസ്.സി.മൂന്നാം ക്ലാസ്സില്‍ പാസ്സായി. പിന്നെ മുകളിലോട്ട് അഡ്മിഷന്‍ കിട്ടിയില്ല. അങ്ങിനെ പഠിത്തം നിര്‍ത്തി. കമ്പ്യൂട്ടര്‍ പഠിക്കാന്‍ നോക്കി. പി.ജി.ഡി.സി.എ.കിട്ടി. പിന്നെ  പി.എസ്.സി.എല്‍.ഡി.ക്ലാര്‍ക്ക് കോച്ചിംഗിന് ബ്രില്ല്യന്‍സില്‍ പോയി. കുറേ ടെസ്റ്റുകള്‍ എഴുതി. ഒന്നും കിട്ടിയില്ല. പ്യൂണ്‍ പരീക്ഷ എഴുതി , അതു കിട്ടിയില്ല. അപ്പോഴാണ് പത്രത്തില്‍ ഒരു വാണ്ടഡ് കണ്ടത്. ഐ.എച്ച്.ആര്‍.ഡിയിലേക്ക് ക്ലാര്‍ക്കുമാരുടെ അപേക്ഷ ക്ഷണിക്കുന്നു. നിയമനം പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. 


                                    കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. രാമകൃഷ്ണന്റെ അച്ഛനും ഒരു സഖാവാണ്. രാമകൃഷ്ണന്‍ അച്ഛനോടൊപ്പം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കണ്ടു. സെക്രട്ടറി കത്ത് കൊടുത്തു. അതുമായി ഏരിയാ കമ്മിറ്റിക്ക്, അവിടെന്നും കത്ത് കിട്ടി. ജില്ലാ കമ്മിറ്റിയെ കത്ത് ഏല്പിച്ചു. അങ്ങിനെ നിരവധി സഖാക്കള്‍ക്കൊപ്പം രാമകൃഷ്ണനും ഐ.എച്ച്.ആര്‍.ഡിയില്‍ ക്ലാര്‍ക്ക് ആയി. സോറി. ക്ലര്‍ക്ക് അല്ല. അസിസ്റ്റന്റ്, അങ്ങിനെ അതായി.


                                      അങ്ങിനെ ഇരിക്കെ ഇടതു പക്ഷ സര്‍ക്കാരിന് ഒരു ആലോചന.ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയാലോ. ആലോചന അവിടെ തുടങ്ങിയപ്പോഴേ ഇവിടെ രാമകൃഷ്ണനും കൂട്ടര്‍ക്കും അറിയിപ്പ് വന്നു, ഒരു എം.സി.എ.എടുത്തോളൂ. ഉപയോഗമുണ്ടാകും. 


                       പക്ഷേ എങ്ങിനെ എടുക്കും?. എം.സി.എക്ക് ഒരു പ്രശ്നമുണ്ട്. വിദൂര വിദ്യാഭ്യാസം വഴി മാത്രമേ ഒരു ഉദ്യോഗസ്ഥന് എം.സി.എ .എടുക്കാനാകൂ. പക്ഷേ വിദൂര വിദ്യാഭ്യാസം വഴിയുള്ള ഒരു എം.സി.എ.യും.കേരള സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇഗ്നോയുടേതല്ലാതെ. ഇഗ്നൊയുടേ എം.സി.എ. കടുകട്ടിയാണ്. സാധാരണ ഗതിയിലൊന്നും അത് പാസ്സാകില്ല. 


                         പക്ഷേ ഐ.എച്ച്.ആര്‍.ഡിയിലെ സര്‍വ്വശക്തനായ ദൈവം രാമകൃഷ്ണനോടും കൂട്ടുകാരോടും പറഞ്ഞു.”നിങ്ങള്‍ തമിഴ് നാട്ടിലെ ............................യൂണിവേഴ്സിറ്റിയില്‍ പോയി കറസ്പോണ്ടന്‍സ് എം.സി.എ.എടുത്തുകൊണ്ടു വരൂ. അവര്‍ സര്‍ട്ടിഫിക്കറ്റില്‍ കറസ്പോണ്ടന്‍സ് എന്ന് വക്കില്ല.”


               മേലാവിന്റെ ഉത്തരവുകള്‍ അവര്‍ അനുസരിച്ചു. അപ്പോഴും രാമകൃഷ്ണന് സംശയം ബാക്കി.” അല്ല കറസ്പോണ്ടന്‍സ് എന്ന് വച്ചില്ലങ്കിലും സംഗതി അതാണന്ന് നമ്മുടെ സ്ഥാപനത്തിന് അറിയില്ലേ, കാരണം ഈ കാലയളവിലൊക്കെ ഞങ്ങള്‍ ഇവിടെ ജോലിനോക്കുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തിട്ടില്ലേ” 


          " അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം, തനിക്ക് പോയി ഒരു എം.സി.എ.വാങ്ങിക്കൊണ്ട് വരുവാന്‍ പറ്റുമോ”


          പറ്റാത്തതെന്ത്, രാമകൃഷ്ണന്‍ ഉള്‍പ്പെടെ ഒരു സംഘം തമിഴ് നാട്ടിലേക്ക് തിരിച്ചു. എം.സി.എക്ക് രജിസ്റ്റര്‍ ചെയ്തു. തിരിച്ചു വന്നു. പിന്നൊരിക്കല്‍ കൂടി അവര്‍ തമിഴ്നാട്ടിലേക്ക് പോയി. എം.സി.എ.സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. 

             എല്ലാപേര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞപ്പോള്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിംഗ് കോളേജിലേക്ക് അധ്യാപരുടെ വാണ്ടഡ് ഇട്ടു.“ എം.സി.എ.ഉള്ള ഐ.എച്ച്.ആര്‍.ഡി.ജീവനക്കാരില്‍ നിന്ന് അപേക്ഷ”
                 രാമകൃഷ്ണനും സംഘവും അപേക്ഷിച്ചു. പരീക്ഷ ഇല്ലാതെ, അഭിമുഖം ഇല്ലാതെ, അവര്‍ എഞ്ചിനിയറിങ് കോളേജ് അധ്യാപകരായി. 


                 പിന്നീട് പുറത്തുനിന്ന് നിയമപ്രകാരം ആളെ എടുത്തു. വന്നവര്‍ ജൂനിയര്‍ അധ്യാപരായി. നമ്മുടെ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രൊഫസര്‍ മാരായി.


                   കൃത്യം മൂന്ന് മാസം മുന്‍പ് രാമകൃഷ്ണനും  സംഘവും കോണ്‍ഗ്രസ്സായി. കാരണം ഇനി വരുന്ന അഞ്ച് കൊല്ലം അവരുടെ സര്‍വീസ് പുസ്തകം പരിശോധിക്കപ്പെടാതിരിക്കണം. അവരുടെ ആ എം.സി.എ. മറഞ്ഞിരിക്കണം.


       അവരുടെ തലവനെതിരെ നടപടി വരുന്നു എന്ന് പത്രവാര്‍ത്ത. ശരിയായിരിക്കാം. കാരണം അയാളുടേത് രാഷ്ട്രീയ നിയമനമായിരുന്നില്ല. സ്വന്തം അച്ഛന്റെ ബലത്തിലാണത്രേ അയാള്‍ക്ക് നിയമനം കിട്ടിയത്. രാഷ്ട്രീയമായിരുന്നു എങ്കില്‍ അഞ്ച് കൊല്ലത്തിലൊരിക്കല്‍ മാറാമായിരുന്നു. അച്ഛനെ അങ്ങിനെ മാറ്റാനൊക്കില്ലല്ലോ............................

Tuesday, October 18, 2011

സന്തോഷ് പണ്ഡിറ്റ് ഒരു തമാശയല്ല............


അങ്ങിനെ ദീപാവലി വരവായി. പടക്കങ്ങളോടൊപ്പം നമുക്ക് ആഘോഷിക്കാന്‍ കാത്തിരുന്ന ആ ചിത്രം എത്തുകയായി. “കൃഷ്ണനും രാധയും”. ഗാനങ്ങള്‍ ഏറിയപങ്കും നാം കണ്ടു കഴിഞ്ഞു..ഏഴോളം ഗാനങ്ങള്‍ അരമണിക്കൂര്‍ ഏറ്റെടുക്കും. ചില സംഘട്ടന രംഗങ്ങള്‍, വികാര തീവ്രരംഗങ്ങള്‍ എന്നിവയും നാം യൂ-ട്യൂബിലൂടെ കണ്ടു.. ഇനി തിയേറ്ററില്‍ പോയി കാണാന്‍ എന്തുണ്ട് ബാക്കി എന്നറിയില്ല. എന്നാലും ആദ്യ ദിനത്തില്‍ പ്രേക്ഷകരുണ്ടാകും. തിയേറ്ററില്‍ ആര്‍പ്പുവിളികളും കയ്യടികളുമായിരിക്കും. അല്ലാതെന്തിനാണ് ഈ ചിത്രത്തിന് പ്രേക്ഷകര്‍ വരിക.
             സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ഒരു മികച്ച നടനാണ് എന്നും സംവിധായകനാണ് എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇല്ലാത്ത കഴിവുകള്‍ തങ്ങള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. കോളെജ് യുവജനോത്സവത്തില്‍ അവര്‍ വെള്ളിടി പാടുമ്പോള്‍ നമ്മള്‍ ആര്‍ത്തു വിളിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങള്‍ക്കും പേര് കൊടുക്കുന്ന ഇവരെ അധ്യാപകര്‍ പോലും തമാശക്കായി പ്രോത്സാഹിപ്പിക്കാറുണ്ട്. വിരസമായ മത്സരങ്ങള്‍ക്ക് ഒരു ഉന്മേഷം കൈവരുത്തുവാന്‍ ഇവര്‍ക്ക് കഴിയും.
           മലയാളിക്ക് ക്യാമറ ഒരു ദൌര്‍ബല്യമാണ്. രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, അപകടം ദൃശ്യവല്‍ക്കരിക്കുന്നിടത്തുപോലും മലയാളി എത്തിനോക്കിച്ചിരിക്കുന്നുണ്ട്. തന്റെ ദൃശ്യം സുഹൃത്തുക്കളെ, ബന്ധുക്കളെ മൊബൈലില്‍ വിളിച്ചറിയിക്കുന്ന ലൈവ് സീനുകള്‍ നാം സ്ഥിരം കാണുന്നു.
 സന്തോഷ് പണ്ഡിറ്റ് എന്ന യുവാവും വ്യത്യസ്തനല്ല. ക്യാമറ, സിനിമ എന്നിവയോട് ഏതൊരു സാധാരണ ചെറുപ്പക്കാരനെപ്പോലെ അയാള്‍ക്കും ആസക്തിയുണ്ട്. തന്റെ മോഹം സാധിക്കാന്‍ അയാള്‍ക്ക് രണ്ട് വഴികളൂണ്ട്. ഒന്ന് ചാന്‍സ് ചോദിച്ച് സംവിധായകരുടെ, നിര്‍മ്മാതാക്കളുടെ പിന്നാലെ പോകുക. അല്ലെങ്കില്‍ സ്വയം സിനിമ നിര്‍മ്മിക്കുക.
    ഇവിടെ സന്തോഷ് തെരെഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗ്ഗമാണ്. അയാള്‍ സ്വയം സിനിമ നിര്‍മ്മിക്കുന്നു. സംവിധാനം ചെയ്യുന്നു, അഭിനയിക്കുന്നു, പാടുന്നു.
                   താന്‍ ചെയ്യുന്നത് സംവിധാനമാണ് എന്ന് അയാള്‍ക്ക് വിശ്വസിക്കാം, അത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ല. താന്‍ എഴുതുന്നതാണ് തിരക്കഥ എന്നും താന്‍ ചെയ്യുന്നതാണ് അഭിനയം എന്നും അയാള്‍ക്ക് വിശ്വസിക്കാം. നമ്മുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് അയാള്‍ക്ക് അതിന് ആവശ്യമില്ല.
             പക്ഷേ നിര്‍മ്മാണം , അത് വ്യത്യസ്തമാണ്. അത് പണത്തിന്റെ കാര്യമാണ്. തന്റെ കയ്യിലിരിക്കുന്നതാണ് ഇന്ത്യന്‍ രൂപ എന്ന് സന്തോഷ് വിശ്വസിച്ചാല്‍ പോര, സമൂഹം അത് അംഗീകരിക്കണം. അത് അവരിലൂടെ വിനിമയം ചെയ്യപ്പെടണം. മറ്റെന്തും പോലെ സ്വന്തം ബുദ്ധി ഉപയോഗിച്ചോ, ഭാവനയില്‍ നിന്നോ ഉണ്ടാക്കാവുന്ന ഒന്നല്ല പണം. അത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം അയാളുടെ കയ്യില്‍ വസ്തുതയായി തന്നെ അവശേഷിക്കുന്നു. എങ്ങിനെ?.

        അഭിമുഖങ്ങളിലൊന്നും തന്റെ പണത്തിന്റെ ഉറവിടം സന്തോഷ് സൂചിപ്പിക്കുന്നില്ല. എത്ര മോശപ്പെട്ട സിനിമയോ, ഒരു ടെലിഫിലിം പോലുമാകട്ടെ, എടുത്തു കുത്തുപാളയെടുത്ത ജീവിതങ്ങള്‍ നമുക്ക് ചുറ്റും നിവര്‍ന്ന് നില്‍കുമ്പോളാണ് എടുത്ത സിനിമയെക്കുറിച്ചോ അതിന്റെ വിതരണത്തെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ സന്തോഷ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്.
       അയാളുടെ വാക്കുകളില്‍ നിന്ന് തന്നെ വെറും സാധാരണ കുടുംബത്തിലെ അംഗമാണ് സന്തോഷ് എന്ന് മനസ്സിലാക്കാം. അതായത് താന്‍ ജോലിചെയ്ത് ഭക്ഷണം സ്വയം കണ്ടെത്തേണ്ട അവസ്ഥയിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍. അയാളെങ്ങിനെ ഇത്ര ലാഘവത്തില്‍ പണം പാഴാക്കുന്നു?.
         തന്നെത്തേടി ഹിന്ദിയില്‍ നിന്ന്, തെലുങ്കില്‍ നിന്ന് , തമിഴില്‍ നിന്ന് ഒക്കെ നിര്‍മാതാക്കള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന ഇയാളുടെ അവകാശം പൊളിയാണ് എന്ന് തള്ളിക്കളയാ‍മോ...
കൃഷ്ണനും രാധയും കണ്ടിടത്തോളം, അതിലെ നടീനടന്മാരുടെ ശരീര ഭാഷ കണ്ടിടത്തോളം , അത് സിനിമക്കുവേണ്ടി പിടിച്ച ഒന്നല്ല എന്ന് എനിക്ക് തോന്നുന്നു. അഭിനയിക്കാനുള്ള ആര്‍ത്തിപിടിച്ച മുഖങ്ങളല്ല അവ. കബളിപ്പിക്കപ്പെട്ട ജീവിതങ്ങളുമല്ല.
    ആരുടേയോ വ്യക്തമായ തിരക്കഥയിലെ ഒരു കഥാപാത്രമല്ലേ സന്തോഷ്. അല്പബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ കോമാളിത്തത്തിലേക്ക് നമ്മുടെയെല്ലാം ശ്രദ്ധ മന:പൂര്‍വം തിരിച്ചു വച്ചതല്ലേ..അവിടെ വേറെ കഥാപാത്രങ്ങള്‍ കഥയറിഞ്ഞ് കളിക്കുന്നില്ലേ....കൂടുതല്‍ നടിമാരുമായി “കാളിദാസന്‍ കഥയെഴുതുന്നു” വരുന്നു. “ജിത്തു ഭായി“ ഹിന്ദി നടിമാരുമായി വരുന്നു.
          നമുക്ക് ആര്‍ത്തുചിരിക്കാന്‍ അവര്‍ സന്തോഷിന്റെ പ്രകടനങ്ങള്‍ ഇനിയും യു-ട്യൂബില്‍ ഇട്ടു തരും. നാം അത് കണ്ട് രസിക്കും. ........അവരും രസിക്കും.

Tuesday, October 11, 2011

മൃദുവായി തല്ലിക്കൊല്ലുമ്പോള്‍...........

http://www.mathrubhumi.com/online/malayalam/news/story/1211644/2011-10-11/kerala
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ പോക്കറ്റടിച്ചയാള്‍ സഹയാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു (40) ആണ് മരിച്ചത്. പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനിയിലെ തൊഴിലാളിയാണ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും തിരുവനന്തപുരം സ്വദേശി സതീഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ സതീഷ് കെ. സുധാകരന്‍ എം.പി.യുടെ ഗണ്‍മാനാണെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ പണമാണ് ബസ്സില്‍വച്ച് പോക്കറ്റടിച്ചത്.



  വളരെ മൃദുവായി, സൌമ്യമായി ഒരാളെ എങ്ങിനെ തല്ലിക്കൊല്ലാം എന്നറിയാന്‍ മാതൃഭൂമി വായിക്കുക. തല്ലിക്കൊന്നു എന്നല്ല മര്‍ദ്ദനമേറ്റു മരിച്ചു. ഇടിവെട്ടേറ്റു മരിച്ചു,പാമ്പു കടിച്ചു മരിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലെ, ഒരു സാധാരണ മരണം. ആരാണ് മര്‍ദ്ദിച്ചത്.? സഹയാത്രക്കാര്‍ എന്ന് ഉത്തരം. സഹയാത്രക്കാര്‍, എന്ത് സൌമ്യമായ പദം. മര്യാദയുള്ള പദം.
                   പോക്കറ്റടിക്കാരന്‍ എന്ന് സംശയിക്കപ്പെടുന്ന ആളല്ല മരിച്ചത്. പോക്കറ്റടിക്കാരന്‍ തന്നെയാണ്. പത്രത്തിന് യാതൊരു സംശയവുമില്ല.
 
               ഇത്ര സൌമ്യമായ ഒരു കൊലപാതകവാര്‍ത്ത ഒരു പത്രത്തില്‍ അപൂര്‍വ്വമാണ്. ഇങ്ങിനെ ഒരു വാര്‍ത്ത വരാന്‍ രണ്ടേ രണ്ട് ചാന്‍സേ ഉള്ളൂ,ഒന്നുകില്‍ മരിച്ചവന്‍ സി.പി.എം കാരനായിരിക്കണം. അല്ലെങ്കില്‍ കൊന്നവന്‍ ബി.ജെ.പിക്കാരനായിരിക്കണം.
 
     മാതൃഭൂമി കണ്ണൂര്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലേ...“സി.പി.എംകാരന്‍ വെട്ടേറ്റ് മരിച്ചു”. “ബി.ജെ.പിക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി”
    ആദ്യത്തേത് സുഖമരണമാണ്. രണ്ടാമത്തേത് കൊലപാതകത്തിന്റെ എല്ലാ പൈശാചികതയും പുറത്ത് കൊണ്ട് വരും.  ഇവിടെ സുഖമരണമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹയാത്രികന്‍ കെ.സുധാകരന്‍ എം.പി.യുടെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞു. പോക്കറ്റടിക്കാരന്‍ ആണ് മരിച്ചത് എന്നത് പോലീസ് പറയാതെ തന്നെ മാതൃഭൂമി കണ്ടെത്തി.പക്ഷേ സഹയാത്രികന്‍ സുധാകരന്റെ ഗണ്‍ മാന്‍ ആണ് എന്ന് പോലീസ് പറഞ്ഞ അറിവേ മാതൃഭൂമിക്കുള്ളൂ.......പ്‍ാവങ്ങള്‍............................
 
ഇതേ മാതൃഭൂമിയില്‍ രാധാകൃഷ്ണപിള്ള വെടിവക്കുന്നതിന്റെ ചിത്രം ഉണ്ട്. എന്ത് സുന്ദരമായ ചിത്രം. പാവം പിള്ള തോക്ക് ചൂണ്ടിയിരിക്കുന്നത് നീലാകാശത്തേക്കാണ്. ഇതിനാണോ ഈ പുകിലൊക്കെ ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പോകും ചിത്രം കാണുന്ന ആര്‍ക്കും. അതു പോകട്ടെ , ഒരു ചിത്രമല്ലേ, മാതൃഭൂമിയല്ലേ, പിള്ള ആകാശത്തേക്കും ഒഴിച്ചിരുന്നല്ലോ?.,
 
   പക്ഷേ ആ പോക്കറ്റടിക്കാരന്റെ മരണം ?. ഈ റിപ്പോര്‍ട്ടിംഗ് എങ്ങിനെ പൊറുക്കും.
 
               എല്ലാ മര്യാദയോടും കൂടി പറയട്ടേ..........അത് എഴുതിയവന്റെ ആസനത്തില്‍ ആരെങ്കിലും പാര കയറ്റിയാല്‍ അത് ഒരിക്കലും .......................................................

Monday, October 3, 2011

ചികിത്സ ! പത്ത് മിനിട്ട് കൊണ്ട് !

പൈത്സ്, ഫിസ്റ്റൂല, ഫിഷര്‍!


എത്ര കഠിനമോ , എത്ര പഴയതോ ആകട്ടെ !


ഉത്തരവാദിത്ത്വത്തോടെ ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്തും,


വെറും പത്തുമിനിട്ട് കൊണ്ട് !

ബാലകൃഷ്ണാ & സണ്‍സ്, കൊട്ടാരക്കര   

(അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനത്തില്‍ വച്ചും ചികിത്സിക്കുന്നതാണ്) 

Thursday, September 29, 2011

കൊന്നത് ഭീമനല്ല

അഡ്വ. റഷീദ്, കൊട്ടാരക്കരയിലെ സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവ്. സൌമ്യന്‍, സഹൃദയന്‍, സുന്ദരന്‍. എല്ലാ ജനങ്ങളുമായും അടുപ്പം. കക്ഷി രാഷ്ട്രീയത്തിനതീതമായ സുഹൃത് ബന്ധങ്ങള്‍. അടുത്ത തെരെഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി റഷീദായിരിക്കും. നിന്നാല്‍ തീര്‍ച്ചയായും ജയിക്കും.ചരിത്രം തിരുത്തിക്കുറിക്കപ്പെടും. സി.പി.എമ്മിന്റെ അണികളില്‍ ആവേശം നുരഞ്ഞ് പൊങ്ങി.
    പക്ഷേ എന്തു ചെയ്യും?. കടുത്ത ചുമയും പനിയും ബാധിച്ച രണ്ടര വയസ്സുകാരി മകള്‍ ഫാന്‍സിക്ക് മരുന്നുവാങ്ങാല്‍ പുറത്തിറങ്ങിയ റഷീദിനെ കൊട്ടാരക്കര ചന്തമുക്കില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണം കഷണമാക്കി. ആരാണന്നോ എന്തിനാണന്നോ അറിയില്ല. മുപ്പത് വര്‍ഷം കഴിഞ്ഞു. ഇന്നും അറിയില്ല അവര്‍ ആരാണന്നോ എന്തിനാണന്നോ?.

    പല ഫയലുകളും ജനങ്ങളുടെ ജീവിതമാണ്. ഉദ്യോഗസ്ഥര്‍ക്ക് അത് അറിയില്ല. അവര്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അത് തടഞ്ഞുവക്കും. കൊല്ലം ജില്ലയിലുള്ള ആ പഞ്ചായത്ത് സെക്രട്ടറിയും അങ്ങിനെയായിരുന്നു. ആരുപറഞ്ഞിട്ടും അയാള്‍ ഒന്നും ചെയ്തില്ല. അനന്തരം ഒരു പൊങ്ങു തടി പോലെ അയാള്‍ ഒരു കിണറ്റില്‍ വിലയം പ്രാപിച്ചു. ചോദ്യങ്ങള്‍ ഉണ്ടായില്ല. ഉത്തരങ്ങളും. ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.

പ്രമാദമായ അഴിമതിക്കേസില്‍ സാക്ഷി പറയേണ്ടയാളായിരുന്നു അയാള്‍.പറയരുതേ എന്ന് പലരും അയാളോട് പറഞ്ഞതാണ്. ജീവിതത്തിന്റെ വില അയാള്‍ക്ക് അറിയില്ലായിരുന്നു. ഭാര്യയുടേയും മക്കളുടേയും കഴുത്തറുത്ത് കിണട്ടിലിട്ട് കൊന്നിട്ട് അയാള്‍ സ്വയം കഴുത്തറുത്തു മരിച്ചു. എന്നിട്ട് അയാള്‍ ആ കിണറ്റിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു. ചില മരണങ്ങള്‍ വിചിത്രങ്ങളാണ്. അവ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും. അത്ര മാത്രം.

  ചിത്രവധം. നമ്മുടെ പാരമ്പര്യത്തിലുള്ളതാണ്. സ്വാതിതിരുനാളിന് മുന്‍പ് വരെ തിരുവിതാംകൂറിലും അതുണ്ടായിരുന്നു എന്നാണ് കഥ. രാജകുടുബത്തിന്റെ തിരുശേഷിപ്പുകള്‍ പുറത്ത് വരികയാണ്. രാജഭക്തിയും ഏറിവരുന്നു. അപ്പോള്‍ ആസനത്തില്‍ ഇരുമ്പ് കയറ്റി കൊല്ലുന്നത് ഒരു തെറ്റാകില്ല. ചുരുങ്ങിയ പക്ഷം ഒരു ഓര്‍മ്മപ്പെടുത്തലെങ്കിലും ആകും.ചരിത്രം അങ്ങിനെയാണ് അത് എപ്പോഴെങ്കിലും കയറി ആവര്‍ത്തിച്ചു കളയും. ഒരു മുന്നറിയിപ്പുമില്ലാതെ.

   നാളേക്ക് നമുക്ക് എന്തുണ്ട്?. അന്വേഷണം നടക്കുന്നു. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകും. അധ്യാപകനെ ചവുട്ടിക്കൊന്നവന്‍ എവിടെയെത്തി?. അപ്പോള്‍ ആസനത്തില്‍ ആപ്പ് കയറ്റിയാലും അധികാരത്തിലേക്ക് വഴികളുണ്ട്.

 ഒരു ചെറിയ പ്രവചനമായാലോ............

                 .............................ടിയാന് ആ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു.അത് കണ്ട് പിടിച്ച അവരുടെ ഭര്‍ത്താവ് ടിയാനെ വകവരുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.നിലമേല്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഇത് ഏറ്റെടുത്തത്. സംഘാങ്ങളായ തുമ്പ് സാബു, അമ്പ് സജി, കൊമ്പ് സുര എന്നിവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് വിദേശത്തേക്ക് കടന്നെന്നും അയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു......................................

കേസ് കൊടുത്ത അധ്യാപകന്റെ ആസനത്തില്‍ ഇരുമ്പ് പൈപ്പാണ് കയറ്റിയതെങ്കില്‍ ജയിലിലാക്കിയ അച്യുതാനന്ദന് ഒരു കുന്തം എവിടയോ ഒരുങ്ങുന്നുണ്ടാകും. നീല കണ്ഠാ നീ തന്നെ തുണ......................................

Monday, September 26, 2011

ഏറ്റവും ദൈര്‍ഘ്യമേറിയ വ്യഭിചാരം. !

എനിക്ക് ഒന്ന് വ്യഭിചരിക്കണം !. ഞാന്‍ ആരോട് അനുവാദം ചോദിക്കണം?. ഒന്ന് ആരാണോ ആ മറ്റേയാള്‍ അയാളോട്. മറ്റൊന്ന് എന്റെ മനസാക്ഷിയോട്.(കുടുംബത്തെ, മാന്യതയെ, എന്നെത്തന്നെ വഞ്ചിച്ചുകൊണ്ട് ചെയ്യൂന്ന ഈ പ്രവൃത്തി ശരിയാണോ എന്ന് മനസാക്ഷിയോട് )


        മറ്റാരോടെങ്കിലും എനിക്ക് അനുവാദം ചോദിക്കേണ്ടതുണ്ടോ ?.ഞാനുള്‍പ്പെടുന്ന മതസംഘടനാ നേതാവിനോട്, ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട്, ഞാന്‍ വായിക്കുന്ന മാധ്യമങ്ങളോട്,


   വേണ്ട, ഇതെന്റെ മാത്രം വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അതു ചെയ്തതുകൊണ്ട് ഈ രാഷ്ട്രത്തിന്റെ സമ്പദ് ഘടനയോ അതിര്‍ത്തി സുരക്ഷയോ ദുര്‍ബലപ്പെടുന്നില്ല.


  പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി വ്യഭിചരിച്ചു. അങ്ങോട്ട് പോയല്ല, കോഴിക്കോട്ട് നിന്ന് ട്രയിനില്‍ കയറി മന്ത്രി മന്ദിരത്തിലെത്തിയാണ്, അല്ലെങ്കില്‍ എത്തിച്ചാണ് കുഞ്ഞാലിക്കുട്ടി കാര്യം നിര്‍വഹിച്ചത്. ഇതുവരെ കാര്യത്തില്‍ കുറ്റമൊന്നുമില്ല, ധാര്‍മ്മികതയല്ലാതെ....


  വന്നപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നത് ഒരു പ്രധാന കുറ്റമാണ് , നിയമ പ്രകാരം.ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല എന്ന കൃത്യവിലോപം ഉത്തരവാദപ്പെട്ട മന്ത്രി കാണിച്ചു. ധൃതി കൊണ്ടായിരിക്കാം. മന്ത്രിയല്ല, ലോകത്ത് വ്യഭിചരിക്കാന്‍ പോകുന്ന ഒരു മനുഷ്യനും മറ്റേയാളിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല, പരിശോധിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല. ആ തെറ്റ് കുഞ്ഞാലിക്കുട്ടി ചെയ്തു.


      ഇത്രയും തെറ്റുകള്‍ കുഞ്ഞാലിക്കുട്ടി സ്വയം ചെയ്തതാണ്. അതിന് അദ്ദേഹം കൊടുക്കേണ്ടിയിരുന്ന വില വളരെ ചെറുതാണ്. ഒരു രാജിയോ (നീലനെപ്പോലെ), ഒരു ശിക്ഷയോ (ബാലകൃഷ്ണപിള്ളയെപ്പോലെ) അനുഭവിച്ച ശേഷം പൂര്‍വാധികം കരുത്തനായി, പുലിക്കുട്ടിയായി അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കാമായിരുന്നു.


 പക്ഷേ കുഞ്ഞാലിക്കുട്ടി അത് ചെയ്തില്ല. പകരം സാക്ഷികളെ സ്വാധീനിച്ചു. മാധ്യമങ്ങളെ സ്വാധീനിച്ചു, ജഡ്ജിമാരെ സ്വാധീനിച്ചു. കോടികള്‍ ഒഴുക്കി. സമ്പത്തിന്റെ സിംഹഭാഗം രജീനയും റൌഫും കൊണ്ട് പോയി. എന്നിട്ട് രക്ഷപ്പെട്ടോ ?. അപമാനത്തില്‍ നിന്ന് അപമാനത്തിലേക്ക് കൂപ്പു കുത്തുന്നു. ഐ.എ.എസ്.കാരിയെ പീഡിപ്പിച്ച നീലന്‍ രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു. പി.ജെ.ജോസഫ് തൊട്ടടുത്ത മന്ത്രി സഭയില്‍ തന്നെ മന്ത്രിയായി വിലസുന്നു. ഇവര്‍ക്ക് സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്ക് സംഭവിക്കാത്തതെന്തേ................


 കാരണം കുഞ്ഞാലിക്കുട്ടി ഒരു പാവമായിരുന്നു.. അപമാനം ഭയക്കുന്ന ഒരു പാവം. മാനം സംരക്ഷിക്കാന്‍ പണത്തിന് കഴിയും എന്ന് കരുതിയ ഒരു വിഡ്ഡി. അത് ചൂഷണം ചെയ്യാന്‍ ആയിരം ശവംതീനികള്‍ കൂടെയുണ്ടായിരുന്നു.


  കോടികള്‍ വാരിയെറിയുന്നതിനു പകരം , “ഞാന്‍ വ്യഭിചരിച്ചെടാ ചെറ്റകളേ, എനിക്കെന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതി” എന്ന് പറഞ്ഞിരുന്നു എങ്കില്‍ എത്ര പത്രലേഖകര്‍ പട്ടിണിയാകുമായിരുന്നു. എത്ര ഇടനിലക്കാര്‍ തെരുവാധാരമാകുമായിരുന്നു.


    ഒരു മനുഷ്യന്റെ വ്യഭിചാരം കൊണ്ട് മാത്രം ഒരാള്‍ അഞ്ച് കൊല്ലം നാട് ഭരിച്ചു. ജനങ്ങള്‍ക്ക് ചെയ്ത സേവനങ്ങളോ, വികസന പദ്ധതികളോ ഇല്ലാതെ, അക്കാര്യത്തിലൊന്നും ഒരു അവകാശവും ഉന്നയിക്കാതെ, ഒരു മനുഷ്യന്‍ വീണ്ടും ജനവിധി തേടിയത് മറ്റൊരാളുടെ വ്യഭിചാരം മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു. 


  ഈ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരം ഒരു ജനതയുടെ ഭാഗധേയത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഒന്നായി മാറിയതെങ്ങിനെ?. വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അന്നത്തെ വ്യഭിചാരത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊരു കുഞ്ഞ് പിറന്നിരുന്നു എങ്കില്‍ അതിന് ഇന്ന് വോട്ടവകാശം കിട്ടുമായിരുന്നു. അത്രയും കാലം കടന്നിരിക്കുന്നു. ഇന്നും, ഇന്നത്തെ ദിവസവും നാം ആ മനുഷ്യന്റെ വ്യഭിചാരത്തിലൂന്നി ജീവിക്കുന്നു.  ലോകത്തിലെ ഏറ്റവും ചെലവേറിയ വ്യഭിചാരം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യഭിചാരം. ക്ലിന്റന്‍ പോലും മറവിയായി. കുഞ്ഞാലിക്കുട്ടി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കേരളത്തിന്റെ സാമൂഹിക സദസ്സിലാകെ. .വെറും പത്തോ , പതിനഞ്ചോ മിനിട്ടിന്റെ പ്രക്രിയ ദശാബ്ദങ്ങളെ അതിജീവിക്കുന്നു.

Wednesday, August 31, 2011

കളിത്തോഴിമാരെന്നെ കളിയാക്കി!

അയ്യോ! അയ്യോ! അമേരിക്കക്കാരേ! അമേരിക്കയില്‍ ജോലിയെടുത്ത് ജീവിക്കുന്ന ഇന്ത്യന്‍ സായിപ്പുമാരെ ഷെയിം! ഷെയിം!.


   വ്യവസായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ കളിയാക്കി വിട്ടത്രേ!.അമേരിക്കയുടെ ഇറാക്ക് നയത്തെ ഭയങ്കരമായി കളിയാക്കി. പാവം കോണ്‍സലേറ്റ് ഉദ്യോഗസ്ഥന്മാര്‍ നിന്ന് വിയര്‍ക്കുകയായിരുന്നു. ചിലര്‍ കൈലേസ് കൊണ്ട് മുഖം പൊത്തി. മറ്റുചിലര്‍ കുപ്പി വെള്ളം മട മടാന്ന് കുടിച്ചു. ഹ്യൂഗോ ഷാവേസു പോലും തങ്ങളുടെ രാജ്യത്തെ ഇങ്ങനെ കളിയാക്കിയിട്ടില്ല.


   സി.പി.എമ്മിന്റെ രണ്ട് സമുന്നത നേതാക്കന്മാരെയാണ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഒരാള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജയന്‍ തങ്ങളെ കളിയാക്കിയിട്ടില്ല എന്നും ചില മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് എന്നും രേഖകള്‍ തെളിയിക്കുന്നു. അല്ലെങ്കിലും അതില്‍ പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ല. 1997-ല്‍ അമേരിക്കയില്‍ പോയി അവരെ ക്ഷണിച്ചയാളാണ് വിജയന്‍. അപ്പൊപ്പിന്നെ അവര്‍ ഇങ്ങോട്ട് വന്നു ചോദിച്ചാല്‍, എണീറ്റ് നിന്ന് സ്വീകരിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.


     മറ്റേയാളും തങ്ങളോട് സംസാരിച്ചത് വിദേശ നിക്ഷേപത്തെക്കുറിച്ചാണ് എന്നാണ് വിക്കിലീക്ക്സ് രേഖകള്‍ പറയുന്നത്. എന്നാല്‍ സത്യം മാത്രം പറയുന്ന ആ ദേഹം നമ്മളോട് പറയുന്നത് ഞാന്‍ അങ്ങിനെയൊന്നും സംസാരിച്ചിട്ടില്ല എന്നും ഞാന്‍ അമേരിക്കയെ കളിയാക്കി വിടുകയാണ് ഉണ്ടായത് എന്നുമാണ്. 


                അമേരിക്കന്‍ സ്ഥാനപതിയെ നമ്മുടെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തി കളിയാക്കുക. അതിനുള്ള ഭാഗ്യം സിദ്ധിച്ച നമ്മള്‍ മലയാളികള്‍ എന്ത് പുണ്യം ചെയ്തവരാണ്. സി.പി യെ വെട്ടിയതിന് ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ സംഭവമല്ലേ ഇത്.ഇത് ചരിത്ര പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നല്ലേ. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ ചെങ്കൊടി പാറിച്ചതിന് സമാനമല്ലേ ഇത്.
        
       അത്ഭുതമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളെല്ലാം ഈ മഹത്തായ സംഭവത്തെ തൃണവല്‍ ഗണിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ചര്‍ച്ച ചെയ്തത് പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്തതിനെ പറ്റി മാത്രമാണ്. പിണറായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ട വിവരം അന്നു തന്നെ പത്രങ്ങളില്‍ വന്നതാണ്. പിണറായി അമേരിക്കയില്‍ പോയി തന്നെ നിക്ഷേപം സ്വാഗതം ചെയ്തയാളുമാണ്. എന്നിട്ടും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആസാദ്, തുടങ്ങിയ ചര്‍ച്ചിലുകള്‍ അച്യുതാനന്ദന്‍ ചെയ്ത ഈ മഹത്തായ വിപ്ലവത്തെ തമസ്കരിച്ചു കളഞ്ഞു.                


                     മാതൃഭൂമി എന്ന ദേശീയ ദിനപത്രമാകട്ടെ അച്യുതാനന്ദന്‍ അമേരിക്കക്കാരെ കണ്ട വിവരം പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ പിണറായി കണ്ടതാകട്ടെ എട്ട് കോളത്തില്‍ പരത്തിയടിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടോ ഒരു അവഗണന.


         അച്യുതാനന്ദന്‍ പറഞ്ഞെതെല്ലാം കരിമീന്‍ വിശ്വസിക്കുന്നു. എന്നാലും ഒരു സംശയം അച്യുതാനന്ദന്‍ അമേരിക്കക്കാരെ കളിയാക്കിയത് ഏത് ഭാഷയിലായിരുന്നു.?