Sunday, December 16, 2012

ബ്ലാക്ക് മാന്‍ !!

ഇല്ല എന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിച്ച് ഉറപ്പ് തരുന്നു. ഉണ്ട് എന്ന് അനുഭവസ്ഥരായ ജനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. “ബ്ലാക്ക് മാന്‍ “. തെക്കന്‍ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാന്‍ ഭീതി പടരുകയാണ്.ഭീതി സ്ത്രീജനങ്ങളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം മനോരോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകള്‍ അവര്‍ തള്ളി നീക്കുന്നു. പുരുഷന്മാര്‍ ആയുധങ്ങളുമായി രാത്രി റോന്ത് ചുറ്റുന്നു. സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു അങ്ങിനെ ഒന്നില്ല..

 അറിഞ്ഞു കൂടാത്തവര്‍ക്ക് വിശദമാക്കാം. ആറടിയോളം പൊക്കമുള്ള ഒരു മനുഷ്യന്‍. തടിച്ച ശരീരം , കറുകറുത്ത നിറം , മുഖത്ത് കറുത്ത ചായം പൂശിയിട്ടുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ വാതിലുകളില്‍ രാത്രികാലങ്ങളില്‍ ആഞ്ഞടിക്കുന്നു. വാതില്‍ തുറക്കുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നു. ജനാലയിലൂടെ കൈകടത്തി ആക്രമിക്കുന്നു. മോഷണം ഇല്ലേയില്ല, ആക്രമണം മാത്രം. വീടിന് പുറത്ത് ശൌചാലയങ്ങള്‍ ഉണ്ടെങ്കില്‍ , രാത്രി അതിലേക്ക് പോകുന്ന സ്ത്രീകള്‍ അതിന്റെ വാതില്‍ തുറക്കുമ്പോള്‍ അലര്‍ച്ചയോടെ പുറത്തേക്ക് ചാടുന്നു. സ്ത്രീകളുടെ വസ്ത്രം വലിച്ച് കീറുന്നു. ഇതാണ് ബ്ലാക്ക് മാന്റെ വിവരണം.

 ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു സാമൂഹ്യവിരുദ്ധനോ , ഒരു സംഘം സാമൂഹ്യ വിരുദ്ധരോ വിചാരിച്ചാല്‍ ബ്ലാക്ക് മാനെ എളുപ്പം ഉണ്ടാക്കാം. അത് പ്രചരിപ്പിക്കാനും അവര്‍ വിചാരിച്ചാല്‍ മതി. പക്ഷേ ഇത് അതല്ല , കേരളത്തിലെ മൂന്ന് ജില്ലകള്‍ , തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ജനങ്ങള്‍ ബ്ലാക്ക് മാന്‍ ഭീതിയിലാണ്. ജനജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് തകിടം മറിച്ചിരിക്കുന്നു.

 ആദ്യം ഇത് ഒരു ഹാലൂസിനേഷന്‍ ആണ് എന്നും , കെട്ടുകഥ ആണ് എന്നും പറഞ്ഞിരുന്ന പോലീസ് , ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. ഇങ്ങനെ ഒന്ന് ഉണ്ട്, പക്ഷേ അതിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണ് എന്ന് മാത്രം .പ്രാദേശികമായി സംഘടിച്ച സാമൂഹ്യ വിരുദ്ധര്‍.

 പ്രാദേശികമായി സംഘടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് മൂന്ന് ജില്ലകളില്‍ വ്യാപകമായി ഭീതി വിതയ്ക്കുവാന്‍ സാധിക്കുമോ ? മോഷണമോ മറ്റോ നടത്താതെ ഭീതി പരത്തുക എന്ന ഒറ്റ ഉദ്ദേശ്ശത്തില്‍ മാത്രം എല്ലായിടത്തേയും സാമൂഹ്യ വിരുദ്ധര്‍ ഏകോപിച്ചത് എന്ത് കൊണ്ട്?
   പോലീസ് നിഷ്ക്രിയത്വം മൂലം ജനകീയ സേനകള്‍ രൂപീകരിച്ച് റോന്ത് ചുറ്റുകയാണ് ജനം. ഇതാകട്ടേ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. രാത്രി ഇറങ്ങി നടക്കുന്ന കറുത്തവര്‍ക്ക് ഒക്കെ തല്ലു കിട്ടുന്ന ഒരവസ്ഥ.. ഭര്‍ത്താവില്ലാത്ത വീടുകളില്‍ സഹായവുമായി എത്തുന്ന ചില “നല്ല മനുഷ്യര്‍ക്കും” തല്ലു കിട്ടുന്നു.ആകെ കുഴഞ്ഞ് മറിഞ്ഞ ഒരവസ്ഥ.

 കൊല്ലത്തിന് സമീപം ഒരു ഗ്രാമത്തില്‍ ഇതു പോലെ ഭീതി പരത്തിയ ഒരാളെ ജനം ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്പിച്ചു. പിറ്റേ ദിവസം തന്നെ ഒരു പ്രമുഖ ദളിത് സംഘടന ഉപരോധ സമരത്തിലൂടെ ഇയാളെ മോചിപ്പിക്കുകയും ചെയ്തു.
     ബ്ലാക്ക് മാന്‍ എന്നത് ഒരു പ്രാദേശിക സാമൂഹ്യ വിരുദ്ധ സംഭവം അല്ല എന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്. സംസ്ഥാന വ്യാപകമായി ഏകോപിപ്പിക്കപ്പെട്ട് നടത്തുന്ന ഒരു പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഇതില്‍ കാണപ്പെടുന്നുണ്ട്. ഇത് ഗൌരവത്തിലെടുക്കാന്‍ എന്തു കൊണ്ടോ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി ആയിരക്കണക്കിന് ജനങ്ങള്‍ അറിഞ്ഞോ അറിയാതയോ അകപ്പെട്ട് പോയ ഈ ഭീതിയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നത് ഖേദകരം..

 

1 comment:

എം.എസ്. രാജ്‌ | M S Raj said...

ബ്ലാക്ക്മാൻ എന്ന അജ്ഞാത ഭീകരനെക്കുറിച്ച് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും നിറം പിടിപ്പിച്ചതും അവിശ്വസനീയവുമായ കഥകൾ പരക്കുകയാണ്‌. വർഷങ്ങൾക്കു മുൻപു ഭീതിയോടെ നാം കേട്ട റിപ്പർ എന്ന പദത്തിനു ശേഷം തെല്ലെങ്കിലും പേടിയോടെ ജനം കാതുകൂർപ്പിക്കുന്ന വാക്കായി ഇന്ന് ബ്ലാക്ക്മാൻ മാറിയിരിക്കുന്നു.
http://olapeeppi.blogspot.in/2013/01/blackman.html