Wednesday, December 16, 2009

ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍

ഭ്രാന്ത് ഒരു കുളിരാണ്. അത് ഒരു ഹൂങ്കാരമാണ്. സിരാപടലങ്ങളുടെ കമ്പനമാണ്. ഒറ്റക്കിരിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണത്. അത് നിറങ്ങളുടേയും വേദനകളുടേയും കുഴാമറിച്ചിലാണ്. വീര്‍പ്പുമുട്ടലുകളുടെ വീര്‍പ്പുമുട്ടലാണത്.





വൃശ്ചികമാസത്തിലെ ഒരു തണുത്ത രാത്രിയിലാണ് എനിക്ക് ഭ്രാന്ത് വന്നത്. ആദ്യം അതൊരു കുളിരായിരുന്നു. കരിമ്പടത്തിനുള്ളിലേക്ക് നൂണിറങ്ങിയിട്ടും വിറക്കുന്നൊരവസ്ഥ. ഒപ്പം ഒരു വീര്‍പ്പുമുട്ടലും. ഉണര്‍ന്നെണീറ്റ് ലൈറ്റിട്ടു. ഫ്ലാസ്കില്‍ നിന്ന് രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു. വായ നിറഞ്ഞ് അത് കവിളുകളിലൂടെ ഒലിച്ചിറങ്ങി. തണുത്തുവിറക്കുമ്പോഴും ശരീരത്തില്‍ വിയര്‍പ്പുതുള്ളികള്‍. വല്ലാത്തൊരു പേടി, എന്തോ സംഭവിക്കാന്‍ പോകുന്നു. ഒരു അരക്ഷിത ബോധം.





അകത്തെ മുറിയില്‍ മെറ്റലോറിന്റേയും സോര്‍ബിട്രേറ്റിന്റേയും നിറവില്‍ അച്ഛന്‍ തളര്‍ന്ന് കിടന്നുറങ്ങുന്നു. ഇരുട്ടിന്റെ കരിമ്പടത്തിലൂടെ കയ്യിട്ട് അച്ഛനെ കുലുക്കി വിളിച്ചു.


“അച്ഛാ......അച്ഛാ......................”





ഒരു നിമിഷത്തെ താളം തെറ്റിയ ഹൃദയവുമായി അച്ഛന്‍ ഉണര്‍ന്നു.


“എന്താ..........?.....”


“എനിക്ക് കുളിരണു...................വല്ലാതെ...................”


മുപ്പത്തിഅഞ്ചുവയസ്സുകാരന്‍ മകന്റെ അസമയത്തെ അനാവശ്യത്തിനു മുന്നില്‍ വൃദ്ധപിതാവ് ഉടുമുണ്ട് കുടഞ്ഞുടുത്തു.


“ എന്താ...............എന്താ.......................” ഓടാമ്പലിന്റെ ഒച്ചക്കൊപ്പം ധന്യന്തരം കുഴമ്പില്‍ ചാലിച്ച അമ്മയുടെ ശബ്ദം.


“ അവന് കുളിരണൂത്രെ.................വല്ലാണ്ടെ..............എന്നെ വിളിച്ചുണര്‍ത്തി.............”


“എന്താ................എന്തുപറ്റി മോനെ...................................” കൈകളില്‍ മെല്ലെ പിടിച്ച് അമ്മ ചോദിച്ചു.





ചോദ്യങ്ങള്‍ ഉത്തരങ്ങളെ അന്വേഷിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.


തലക്കു ചുറ്റും ചൂളം വിളിക്കുന്ന എന്തോ ഒന്നിനെ ഇരുകൈകളാല്‍ തടുത്ത് ഞാന്‍ തറയില്‍ കുത്തിയിരുന്നു.


ബോധാബോധങ്ങളുടെ നേര്‍ത്ത നൂലിഴ എവിടെയോ പൊട്ടി.


ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നൂണിറങ്ങിക്കറങ്ങി ബോധം യാത്രയായി.


*****************************************





വെളിച്ചത്തിലേക്ക് പുനരാനയിക്കപ്പെട്ടപ്പോള്‍ പിറ്റേന്ന് രാവിലെ 11 മണിയായിരുന്നു. വെളുത്ത അമ്പാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ അച്ഛനും അളിയനും നടുവില്‍ ഒരു തടവുപുള്ളിയായി സഞ്ചരിക്കുകയായിരുന്നു ഞാനപ്പോള്‍.

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രി.പ്രസവത്തിന് പേരു കേട്ട ആ ആശുപത്രിയില്‍ ഏഴാം നില ഞങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇരുമ്പുചങ്ങല പുട്ടിയ വാതില്‍ ഏഴാം നിലയില്‍ നിന്നും മറ്റുള്ളവരെ കാത്തു രക്ഷിക്കുന്നു. ആറുനിലകളിലും പിറവിയുടെ ചേതനകളാണ്. മറ്റേതോ ലോകത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവരുന്നവര്‍. ഏഴാം നിലയില്‍ ഞങ്ങള്‍ ഭ്രാന്തന്മാര്‍. മറ്റേതോ ലോകത്തിലേക്ക് തിരികെ മടങ്ങുന്നവര്‍.

ഉണ്ടക്കണ്ണും കഷണ്ടിയും വേണ്ടതിലധികം കീറിയ വായും ഉള്ള ആ ഡോക്റ്റര്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മ്മിപ്പിച്ചു.

.................................................



ഞരമ്പുകളിലേക്ക് മരുന്നു സൂചി തുളച്ചുകയറുമ്പോള്‍ അസഹ്യമായ വേദന........പിന്നെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക്..................അത് ഒരു പത്തുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥയാണ്. ഇരുളിലേക്ക് പാഞ്ഞുപോകുമ്പോള്‍ എവിടെയോ പൂത്തിരികള്‍ മിനിമറയുന്നത് കാണാം.

ബോധം വീണുകിട്ടുന്ന അപൂര്‍വ്വനിമിഷങ്ങളില്‍ ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചില്‍ പിറുപിറുക്കലായി........... അട്ടഹാസമായി............ആക്രോശമായി...........

കിടക്കക്കെതിര്‍വശം ചുമരുംചാരി തോര്‍ത്തുമുണ്ടാല്‍ കണ്ണീരൊപ്പിയിരിക്കുന്ന അച്ഛന്‍ മാത്രം.



ബോധാബോധങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ ഒരു ദിനം അവന്‍ ഉള്ളിലിരുന്ന് ചോദിച്ചു.

“നിനക്കിവിടെ നിന്ന് രക്ഷപ്പെടണോ................”

“ വേണം................വേണം....................” ഞാനുറക്കെ വിലപിച്ചു.

“ഏങ്കില്‍ ആ വൃദ്ധന്റെ കഴുത്ത് ഞെരിക്ക്............എന്നിട്ട് കതകിന്റെ കുറ്റിയെടുത്ത് പുറത്തേക്കിറങ്ങ്....”



ഭ്രാന്ത് ഞരമ്പുകളിലേക്ക് ഇരച്ചു കയറി. അഞ്ചോളം ദിനങ്ങളായി തുളച്ചുകയറിയ സൂചികള്‍ ശരീരത്തില്‍ അരിപ്പ തീര്‍ത്തിരിക്കുന്നു. തൂങ്ങിയാടുന്ന കണ്‍പോളകളെ വലിച്ചുയര്‍ത്തി പിതാവിന് നേരെ നടക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.



അതവളാണ്, എന്റെ ഭാര്യ............ബര്‍ദുബായിയിലെ കുടുസ്സുമുറിയില്‍ അവളേയും മകളെയും തനിച്ചാക്കിയാണ് ഞാന്‍ നാട്ടിലെത്തിയത്. ശബരിമല ശാസ്താവിനെ തൊഴുതത്. ഭ്രാന്തനായത്.



“ എന്തു പറ്റി കുട്ടാ നിനക്ക്.............” കാതങ്ങള്‍ക്ക് അകലെനിന്ന് ഒരു തണുത്ത കാറ്റ് പോലെ, നനുത്ത മഴ പോലെ അവള്‍ എന്നിലേക്ക് പെയ്തിറങ്ങി.

“ എനിക്ക് എനിക്ക്...............................എനിക്ക് വയ്യെന്റമോളേ................” കണ്ണീര്‍ച്ചാലുകള്‍ ഭ്രാന്തമായി കുത്തിയൊലിക്കുകയായിരുന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

“ കരയല്ലെ കുട്ടാ....................എല്ലാം നേരെയാകും..............ഞാനും മോളുമില്ലേടാ നിനക്ക്..............കരയല്ലെടാ...........കരയല്ലേ......................” അവള്‍ കരയാന്‍ തുടങ്ങി



അലറിപ്പാഞ്ഞ ഞരമ്പുകളെല്ലാം നിശ്ചലമായ മാതിരി. ഒരു നിമിഷനേരത്തേക്ക് ബോധത്തിന്റെ മാത്രമായ ലോകത്തേക്ക്.

ഞാന്‍ അവളോട് പറഞ്ഞു “ എനിക്ക് ഇവിടെ പറ്റില്ല മോളേ..............മയക്കുമരുന്ന് കുത്തിവച്ച് കുത്തിവച്ച് ഇവര്‍ എന്നെ കൊല്ലും............എനിക്കിവിടെ വേണ്ടാ................”



“ വേണ്ട........എന്റെ മോന്‍ അവിടെ കിടക്കണ്ടാ..............മാറ്...മോനിഷ്ടമുള്ള എവിടേക്കെങ്കിലും മാറ്........”

.......................................................



അവള്‍ വിളിച്ചതിന്റെ പിറ്റേന്ന് ഞങ്ങള്‍ അവിടെ നിന്ന് പാടിയിറങ്ങി. നടന്ന് പടികയറി ഏഴാം നിലയിലേക്ക് പോയ ഞാന്‍ ചക്രക്കസേരയില്‍ ഒടിഞ്ഞു മടങ്ങി നാക്ക് പുറത്തേക്കിട്ട് ലിഫ്റ്റില്‍ പറന്നിറങ്ങി.



................................................

അടുത്തത് പേരൂര്‍ക്കടയിലുള്ള ഒരു മാനസികരോഗവിദഗ്ദ്ധന്റെ വീടായിരുന്നു. എന്നെ പുറത്തിരുത്തി അച്ഛന്‍ അകത്തേക്കു പോയി.

ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും.

അത് സ്വാത്തിക സ്വഭാവമുള്ള വൃദ്ധനായ ഒരു ഡോക്ടറായിരുന്നു. പരിശോധനാമുറിയില്‍ ഓടി നടന്ന എന്നെ വാത്സല്യത്തിന്ടെയും കൌതുകത്തിന്റ്റേയും നിറമുള്ള കണ്ണുകളാല്‍ അദ്ദേഹം സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞയച്ചു.

അതൊരു പഴയ വീടാണ് . മുറ്റത്ത് നിറയെ ചാമ്പമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ഇടിഞ്ഞ് പൊളിഞ്ഞ ചുമരുകള്‍. അട്ടഹാസങ്ങളും ഞരക്കങ്ങളും തളം കെട്ടിനില്‍ക്കുന്ന മുറികള്‍ . വരാന്തയില്‍ ഭ്രാന്തന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ടി.വീ. കാണുന്നു. കൊത്തന്‍ കല്ല് കളിക്കുന്നു.



“ എനിക്ക് വയ്യേ................എനിക്കീ ഭ്രാന്തന്മാരോടൊപ്പം കീടക്കാന്‍ വയ്യേ.............” ഞാന്‍ നിലവിളിച്ചു.

ഭ്രാന്തന്മാര്‍! അവര്‍ എന്നെ നോക്കി ചിരിച്ചു.

അവര്‍ ഭ്രാന്ത് മാറിയവരാണ്. പുതുലോകത്തേക്ക് തിരിച്ചുവന്നവരാണ്.

ഉന്മാദത്തിന്റെ പാരമ്യത്തില്‍ ഞാന്‍ അലറിവിളിച്ചു. “ എന്നെ രക്ഷിക്കണേ.........................”



രണ്ട് തടിമാടന്മാര്‍ എന്നെ തൂക്കിയെടുത്ത് കിട്ക്കയിലേക്ക് കൊണ്ടുപോയി. അരക്കെട്ടിലേക്ക് സൂചി ആഴ്ന്നിറങ്ങി. ഇരുട്ടിലേക്ക് ഞാനും.

ഇരുളിന്റെ ഏതോ ഒരു നാഴികയില്‍ അവള്‍ എന്നെ വീണ്ടും വിളിച്ചു.

ദിനംതോറുമുള്ള അവളുടെ വിളികളാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ബോധാബോധങ്ങളുടെ നേര്‍ത്തനൂലിഴ അവളുടെ ശബ്ദം മാത്രമാണ്. അതില്‍ ഞാന്‍ ഭൂമിയിലേക്ക് തിരിച്ചു വരും. എന്റെ മകളുണ്ട് അവളോടൊപ്പം, കാതങ്ങള്‍ക്കപ്പുറം

എന്നെ ജീവിപ്പിക്കുന്നത് ആ ഓര്‍മ്മകളാണ്. ആ സാമീപ്യമാണ്.

“ മോളേ............എനിക്ക് വയ്യ............ചുറ്റും ഭ്രാന്തന്മാരാണ് മോളേ...........എനിക്കിവിടെ വയ്യാ..............”

ഞാന്‍ ഫോണിലൂടെ അലറിക്കരഞ്ഞു.

അവളും തേങ്ങി ,” ഒന്നു രണ്ടു ദിവസത്തേക്കല്ലേ കുട്ടാ..............ഒന്ന് ക്ഷമിക്ക്........എന്നെയോര്‍ത്ത്.........ദൈവത്തെ ഓര്‍ത്ത്.......................നമ്മുടെ മകളെ ഓര്‍ത്ത്.........”
ഓര്‍മ്മകള്‍ പുകച്ചുരുളുകളായി തിരികെയെത്തി. നിന്നെ, മകളെ അല്ലാതെ ഞാനാരെ ഓര്‍ക്കാന്‍. ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കാന്‍...................., നിനക്കുവേണ്ടി...........നമ്മുടെ മകള്‍ക്കു വേണ്ടി.............ഞാന്‍ ഈ ചങ്ങലയില്‍ വീണ്ടും..................

അവള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. എനിക്കങ്ങ്നെ തോന്നി. എന്റെ ബോധമണ്ഡലം കയറു പൊട്ടിക്കുന്ന നിമിഷങ്ങളില്‍ ഏഴു കടലുകള്‍ക്കപ്പുറത്ത് അവളത് കാണും. ആ വിളിയില്‍ , സ്നേഹത്തില്‍, ആ ഉപദേശങ്ങളില്‍ ഞാന്‍ അടങ്ങി, ഞാന്‍ മടങ്ങി, ഈ ലോകത്തേക്ക്...........................

...................................................

ചികിത്സ പിന്നെയും നീണ്ടു. വീണ്ടും ആശുപത്രി മാറി. ശാസ്തമങലത്ത് ഒരു ഗുരുവിന്റെ പേരിലുള്ള ആശുപത്രിയിലായിരുന്നു അവസാനം.

ഒടുവില്‍ .................................

പതിമൂന്ന് ദിനങ്ങളുടെ ഉന്മാദത്തിന്റെ ലോകത്ത് നിന്ന് ഞാന്‍ താഴെയെത്തി. ഒരു മനുഷ്യനായി.........വികാരവും വിവേകവും ഉള്ള ഒരു സാദാ ജീവിയായി. വീടിന്റെ ഉമ്മറപ്പടിയില്‍ എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു.

“ പോട്ടെ അമ്മേ...............എല്ലാം പോട്ടെ.................” ഞാനും കരഞ്ഞു.

തിരികെ മടങ്ങണം. അവധി കഴിയാറായി. ഒരു ദിനം വൈകിയാല്‍ പുറത്താണ്. കേരളമല്ല ദുബായി.

അവള്‍ വിളിച്ചില്ല ഇതുവരെ.....ഈശ്വരന്മാരേ...............എന്നെ രക്ഷിച്ചത് അവളാണ്. അവളുടെ വാക്കുകള്‍, സ്നേഹം, സ്വാന്തനം...അതിലാണ് എനിക്ക് ജീവിതം തിരിച്ചു കിട്ടിയത്. ഒന്നു കണ്ടിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചിരുന്നെങ്കില്‍...................

ഫോണില്‍ ഞാനവളെ വിളിച്ചു. വീണ്ടും വീണ്ടും..........ബല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല. അവള്‍ ജോലിസ്ഥലത്താണ്. സമയത്തെക്കുറിച്ചു പോലും എനിക്കൊരു ബോധവുമില്ല. രാത്രി എട്ടു മണിക്ക് മുന്‍പ് അവളെ വിളിക്കുന്നതെങ്ങിനെ?.......

വൈകുന്നേരം ക്ഷേത്രത്തില്‍ പോയി. അമ്മയുടെ വഴിപാടായിരുന്നു. കളഭം ചാര്‍ത്തിയ ദേവിയുടെ ചുണ്ടുകളില്‍ ഒരു കുസൃതിയുടെ നാളം. “അമ്മേ..........എല്ലാം നിന്റെ പരീക്ഷണങ്ങള്‍”.

രാത്രി എട്ടു മണിക്ക് ലാന്‍ഡ് ലൈനില്‍ ഒരു ഫോണ്‍. ഓടിച്ചെന്നെടുത്തു. അമ്മാവനാണ്. അവളുടെ അച്ഛന്‍.

“ അമ്മാവാ.............ഞാനാണ്..........”

‘അച്ഛനില്ലേ അവിടെ..............ഒന്നച്ഛന് കൊടുക്ക്.............”

പതിമൂന്നു നാളുകളിലെ ദിനപത്രത്തില്‍ മുഖം പൂഴ്തിയിരുന്ന അച്ഛന്‍ ഫോണ്‍ ഏറ്റുവാങ്ങി. അച്ഛന്റെ കണ്ണുകള്‍ അകാരണമായി പുറത്തേക്ക് തള്ളുന്നത് കണ്ട് ഞാനടുത്തു ചെന്നു. റിസീവറിലൂടെ ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു.

“ നിങ്ങളുടെ മകന്‍ എന്റെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നു. അത് നിങ്ങള്‍ പറഞ്ഞുവിലക്കണം. എന്റെ മകള്‍ക്ക് ഇങ്ങ്നെയൊരു ഭ്രാന്തനെ ഭര്‍ത്താവായി ആവശ്യമില്ല”

“ എന്തായീ പറയുന്നേ അച്യുതാ.................അവള്‍ അവനെ എല്ലാദിവസവും വിളിക്കുന്നതല്ലേ.........അവര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ..............എന്നിട്ട് നീയിങ്ങനെ.......................”

“എന്റെ മകള്‍ അവനെ വിളിച്ചെന്നോ........കൊള്ളാം........ഒരൊറ്റ ദിവസം പോലും അവള്‍ അവനെ വിളിച്ചിട്ടേയില്ല. അവന് ഭ്രാന്തല്ലേ.........അവളല്ല അമേരിക്കന്‍ പ്രസിഡന്റുവരെ വിളിച്ചെന്ന് അവനു തോന്നും. ദയവുചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത്. എന്റെ കുടുബം എങ്ങെനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ................................”

കൂ.................കൂ................എന്നൊരു പരിഹാസത്തോടെ ഫോണ്‍ നിശ്ചലമായി.

“കള്ളം....................പച്ചക്കള്ളം................അവള്‍ എന്നെ വിളിക്കാറുണ്ട്..........ദാ...........ഇന്നലെയും വിളിച്ചു.അമ്മാവന്‍ കള്ളം പറയുന്നതാണ്. ..............എന്നെയും അവളെയും ചതിക്കുകയാണ്...........സംശയമുണ്ടെങ്കില്‍ ഈ ഫോണൊന്നു നോക്ക്” ഞാന്‍ മൊബൈല്‍ ഫോണ്‍ അച്ഛനു നേരെ നീട്ടി.

പതിമൂന്നു ദിനങ്ങള്‍ക്കിപ്പുറം യാതൊരു entry യുമില്ലാത്ത ആ ഫോണ്‍ അച്ഛന്റെ വിറയാര്‍ന്ന വിരലുകളില്‍ നിന്ന് താഴേക്കു വീണു.

അച്ഛാ....................! അമ്മേ.................എനിക്ക് കുളിരണൂ........................വല്ലാതെ.........................”


11 comments:

Raveesh said...

സത്യമായും പറയാൻ വാക്കുകളില്ല....

ഹന്‍ല്ലലത്ത് Hanllalath said...

ഞാനിതു ഈ ബ്ലോഗ് ലിങ്ക് വെച്ച് ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്തോട്ടെ..?

കുറ്റക്കാരന്‍ said...

good.. writing

ash said...

വളരെ നന്നായിട്ടുണ്ട്... പറയാന്‍ വാക്കുകളില്ല ....ആശംസകള്‍ ...

Unknown said...

Joining to Raveesh & Asha
സത്യമായും പറയാൻ വാക്കുകളില്ല...
വളരെ നന്നായിട്ടുണ്ട്...

anushka said...

ഇത്രയും കാലത്തെ ബ്ലോഗ് വായനയില്‍ കണ്ട ഹൃദയസ്പര്‍ശിയായ ഒരേ ഒരു അനുഭവകഥ.നന്ദി.

Yesodharan said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം...
ഇത് ജീവിതത്തിന്റെ നേര്‍ പകര്‍പ്പാണ്...നന്നായി അവതരിപ്പിച്ചിരിക്കുന്നു....
ആശംസകള്‍..

Anonymous said...

excellent

Melethil said...

സുഹൃത്തേ കഥയാണോ,കാര്യമാണോ ഇതെന്ന് എന്നെനിയ്ക്കറിയില്ല.വല്ലാതെ വേട്ടയാടുന്ന ഇമേജുകള്‍.അലോസരപ്പെടുത്തുന്ന കുറെ ഓര്‍മ്മകളുണര്‍ത്തുന്നവ.ഞാന്‍ നീറിനീറി ഇരിയ്ക്കുന്നു.

Anonymous said...

കരിമീനെ നന്നായിരിക്കുന്നു.......

വാഴക്കോടന്‍ ‍// vazhakodan said...

"ഓരോ ഭ്രാന്തനും അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകമാണ്. അവന് മുഖവുരകള്‍ ആവശ്യമാണ്. അവതാരികകളും"

വളരെ നന്നായിട്ടുണ്ട്... പറയാന്‍ വാക്കുകളില്ല ....ആശംസകള്‍