Sunday, December 11, 2011

രാമേശ്വരം......................രാമേശ്വരം.............

“ഇത് കണ്ടകശ്ശനിയാണ്. ഈശ്വരാധീനം തീരെയില്ല. ചുമ്മാതല്ല തിരോന്തരത്ത് നിന്ന് കാസര്‍ഗോട്ടോട്ട് തട്ടിയത്.ഇനിയും തട്ട് കിട്ടും. അങ്ങിനെയാ ഗ്രഹങ്ങളുടെ കെടപ്പ്. ജീവിതത്തില്‍ ഇതുവരെ അമ്പലങ്ങളില്‍ പോയിട്ടില്ല, അല്ലിയോ?.”

പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലയാട്ടി.

“ശിവക്ഷേത്രത്തില്‍ പോകണം. ശിവനെ ഭജിക്കണം.ദോഷങ്ങള്‍ മാറിത്തുടങ്ങും.ഉടനെ വേണം.”

     അടുത്തൊക്കെ ചില ശിവക്ഷേത്രങ്ങളുണ്ട്.അവിടെ പോയാലോ?. പക്ഷേ കൊടിയ പാപങ്ങളല്ലേ.അതും ഇത്രയും വര്‍ഷത്തേത്. ചെറിയ അമ്പലത്തില്‍ പോയാല്‍ ഫലമുണ്ടാകുമോ?.

    ഒരു മിന്നല്‍ പോലെ ആ പേര്. മനസ്സിലേക്ക് കടന്ന് വന്നു. രാമേശ്വരം ദക്ഷിണ ഭാരതത്തിലെ ഏറ്റവും മഹത്തായ ശിവക്ഷേത്രം. പാമ്പന്‍ പാലം. ധനുഷ്കോടി..എ.പി.ജെ.അബ്ദുള്‍ കലാം. മണ്ഡപം....ഗന്ധമാദന പര്‍വതം........കൊതിപ്പിച്ചിരുന്ന പേരുകള്‍. രാമേശ്വരം കാണാന്‍ ഒരു കാരണമായി. അതു തന്നെ രാമേശ്വരം.......ഉറപ്പിച്ചു.

             യാത്രമാര്‍ഗ്ഗം തീവണ്ടിയാണ് എന്ന് ആദ്യമേ ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരം പോകാന്‍ നേരിട്ട് തീവണ്ടിയില്ല. ഒന്നുകില്‍ ചെന്നൈക്ക് പോകുക അവിടെനിന്നും ദിവസവും രണ്ട് തീവണ്ടി രാമേശ്വരത്തേക്ക് പോകുന്നു. വൈകുന്നേരങ്ങളില്‍ ചെന്നയില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി  രാവിലെ രാമേശ്വരമെത്തും. അധികം കേരളീയരും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കുക. മറ്റൊന്ന് അനന്തപുരി എക്സ്പ്രസ്സ്, മധുര പാസ്സഞ്ചര്‍ എന്നിവയില്‍ കയറി മധുരയില്‍ എത്തുക എന്നതാണ്. അവിടെ നിന്നും 178 കിലോമീറ്ററേയുള്ളൂ രാമേശ്വരത്തേക്ക്. തീവണ്ടികള്‍ ലഭിക്കും. അല്ലെങ്കില്‍ തമിഴ്നാട് ട്രാന്‍സ്പോട്ട് കോര്‍പ്പറേഷന്റെ ബസ്സ് ലഭിക്കും.അതുമല്ലെങ്കില്‍ ധാരാളം ടൂറിസ്റ്റ് ബസ്സുകളും. ഇനിയുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗം . കന്യാകുമാരിയില്‍ ഇറങ്ങുക. അവിടെനിന്നും ആഴചയില്‍ മൂന്ന് ദിവസം രാമേശ്വരത്തേക്ക് തീവണ്ടിയുണ്ട്.

   അല്പം ചുറ്റാണ് എങ്കിലും ഈ വഴിതന്നെ തെരെഞ്ഞെടുത്തു. ഐലന്റ് എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്ക് അവിടെ നിന്ന് രാമേശ്വരത്തേക്ക്. തല്‍ക്കാലും വെയിറ്റിംഗ് ലിസ്റ്റുമൊക്കെയായി യാത്രബുക്ക് ചെയ്തു. മുടിഞ്ഞ തിരക്ക് , പാപികളുടെ എണ്ണം കൂടിയതുകൊണ്ടാകാം.

   ഇനിയാണ് ഏറ്റവും വിഷമകരമായ ദൌത്യം. ഭാര്യ , മക്കള്‍ ,എന്നിവരെ ഒഴിവാക്കുക. പഠിച്ച പണി പത്തൊന്‍പതും നോക്കി. ഒരു രക്ഷയുമില്ല. പാപവിമോചനത്തിന് പോകുമ്പോള്‍ പോലും സ്വസ്ഥത തരില്ല. തമിഴ്നാടില്‍ മലയാളികളെ മുഴുവന്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ കാണിച്ചു കൊടുത്തും. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശവം പോലും കിട്ടില്ല എന്ന് ബോധ്യപ്പെടുത്തി. എവിടെ..........കിം.ഫലം. ഒടുവില്‍ പാപഭാരങ്ങള്‍ കൂടെ കൊണ്ടുപോകാമെന്ന് ധാരണയായി.

        മൂന്ന് മണിക്ക് എത്തേണ്ട ഐലന്റ് എക്സ്പ്രസ്സ് ഒരു മണിക്കൂര്‍ വൈകി തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. റിസര്‍വേഷന്‍ സീറ്റില്‍ ചെന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി കന്യാസ്ത്രീ ഇരിക്കുന്നു. അടുത്തു ചെന്ന് പറഞ്ഞു.” മാഡം ഇത് എന്റെ സീറ്റാണ്”.
ഒരു നിമിഷം ഒന്ന് തലപൊക്കി നോക്കി അവര്‍ എന്നെ അവഗണിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ മാഡം ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണിത്”.

 ദേഷ്യത്തില്‍ എന്നെ തുറിച്ച് നോക്കി അവര്‍ പറഞ്ഞു.” ഇത് പകല്‍ സമയമാണ്. ഈ സമയത്ത് ആര്‍ക്കും എവിടെയും ഇരിക്കാം. റിസര്‍വേഷനൊക്കെ രാത്രി.”

പകൽ സമയത്തെ യാത്രക്ക് റിസർവ് ചെയ്ത എനിക്ക് കിട്ടിയ അരുളപ്പാട്. പെണ്ണുമ്പിള്ള എന്നോട് പറഞ്ഞു.” എന്താ മനുഷ്യാ കിഴങ്ങനെപ്പോലെ നിൽക്കുന്നേ. രണ്ട് തെറി കൊടുത്ത് പിടിച്ച് മാറ്റെന്നേ”
ഞാനവളെ സമാധാനിപ്പിച്ചു.” കര്‍ത്താവിന്റെ മണവാട്ടിയുടെ അരുളപ്പാടാണ്. അത് അനുസരിക്കണം. നമ്മള്‍ പാപ വിമോചനത്തിന് പോകുകയാണ്. വഴിക്ക് വച്ച് പാപം ചെയ്യണ്ടാ..”

    എതിരെയുള്ള സീറ്റില്‍ തിങ്ങിയും ഞെരുങ്ങിയുമൊക്കെ ഞങ്ങള്‍ ഇരുന്നു. കര്‍ത്താവിന്റെ മണവാട്ടി വിശാലമായി ഇരുന്ന് ജപമാല തിരിച്ച് ഉറങ്ങിത്തുടങ്ങി. വഴിയില്‍ ഓരോ സ്റ്റേഷനിലും ജനം ഇറങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷയോടെ അവരുടെ മുഖത്ത് നോക്കി. എന്ത് ഫലം. അവരങ്ങിനെ ഇരിക്കുകയാണ്. തുടക്കം തന്നെ പാളി . മനസ്സ് പറഞ്ഞു.

     ഒടുവില്‍ കുഴിത്തുറ റെയില്‍ വേ സ്റ്റേഷനില്‍ മാഡം ഇറങ്ങി. ഞാന്‍ റിസര്‍വ് സീറ്റില്‍ തിരിച്ചെത്തി. വണ്ടി ഒഴിഞ്ഞ് തുടങ്ങി. അവിടവിടെ ചില കമ്പാര്‍ട്ട് മെന്റില്‍ മാത്രം യാത്രക്കാര്‍. വാഴത്തോപ്പുകളും മലനിരകളും പിന്നിട്ട് വണ്ടി അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു. ഏഴ് മണിക്ക് കന്യാകുമാരി റെയില്‍ വേ സ്റ്റേഷനില്‍ എത്തി. കന്യാകുമാരി റെയില്‍ വേ സ്റ്റേഷന്‍ .ദക്ഷിണ ഭാരതത്തിന്റെ ഏറ്റവും ഒടുവിലുള്ള റെയിൽ വേ സ്റ്റേഷൻ. അത് പാളത്തിൻ കുറുകേ നിൽക്കുന്നു. ഒരു ചായ വാങ്ങിക്കുടിക്കാൻ പോലും യാതൊരു സൌകര്യവുമില്ല. രാത്രി പത്ത് മണിക്കാണ് തീവണ്ടി എന്നതിനാല്‍ സാധനങ്ങള്‍ ക്ലോക്ക് റൂമില്‍ ഏല്പിച്ച് കന്യാകുമാരിയിലേക്ക് ഇറങ്ങി. തൊട്ടടുത്ത പള്ളിയില്‍ പെരുനാള് ആയതിനാല്‍ വന്‍ ജനാവലി. ഭക്ഷണത്തിന് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി. തീവണ്ടി മുഴുവന്‍ ഉത്തരേന്ത്യക്കാര്‍. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു മലയാളി പോലുമില്ല എന്ന സത്യം. ചെറിയൊരു പേടി ഉള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.

              കൃത്യം പത്ത് മണിക്ക് തീവണ്ടി വിട്ടു. പുറം കാഴ്ചകള്‍ കാണാനാകാത്തതിനാല്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വന്നില്ല. അതിരാവിലെ എണീറ്റ് സീറ്റിലിരുന്നു. ചതുപ്പ് പാടങ്ങള്‍....പനനിരകള്‍....വെള്ളക്കെട്ടുകള്‍ പിന്നിട്ട് വണ്ടി ഓടുന്നു. ഇരുട്ടത്ത് ഒരു സ്റ്റേഷന്റെ പേര് തപ്പിപ്പിടിച്ച് വായിച്ചു. മണ്ഡപം. ....ശ്രീലങ്കന്‍ പ്രശനം സജീവമായിരുന്ന നാളുകളില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മണ്ഡപം. വെടിയേറ്റ് ചിതറിയ പ്രഭാകന്റെ മുഖം കണ്‍ മുന്നില്‍ വന്ന് നിന്നു. ......തീവണ്ടി വളരെ പതിയെയാകുന്നു. പാമ്പന്‍ പാലത്തിലേക്ക് കടക്കുകയാണ്. .....തീവണ്ടിക്ക് നടന്നു പോകുന്ന അതേ വേഗത മാത്രം. ഇരുമ്പു പാലത്തിലുടെ തീവണ്ടി ഓടുന്ന ശബ്ദം. അടിയില്‍ അഗാധ സമുദ്രം. ആര്‍ത്തലക്കുന്ന തിരമാലകള്‍.....ഭീകരമായ കാറ്റ്. കൌതുകം മെല്ലെ ഭയത്തിന് വഴിമാറി.......യാത്ര അവസാനിക്കാനായി ആഗ്രഹിച്ചു. ഇല്ല.....കരകാണുന്നതേയില്ല. ...രണ്ടര കിലോമീറ്റര്‍ ദൂരം തീവണ്ടി കടലിന് മുകളിലൂടെ നീങ്ങുന്നു. സമാന്തര റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പായുന്നത് കാണാം...ഒടുവില്‍ കരകണ്ടെത്തി. കൊച്ച് കൊച്ച് മുക്കുവക്കുടിലുകള്‍....തൂക്കിയിട്ട ക്രിസ്മസ് നക്ഷത്രങ്ങള്‍. പ്രതീക്ഷയുടെ തിരിവെട്ടങ്ങള്‍........

                ഒടവില്‍ 5.20 ന് രാമേശ്വരം റെയില്‍ വേ സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ വാതിക്കലുണ്ട്, ടാക്സി...ആട്ടോ.....,കുതിരവണ്ടി...എന്നിവയുടെ ക്യാന്‍ വാസിംഗ്. അവരെ അവഗണിച്ച് റോഡിലേക്കിറങ്ങി. പിന്നാലെ ഒരുവന്‍ വന്നു. എന്തുകൊണ്ടോ അതില്‍ കയറാമെന്ന് നിനച്ചു. ക്ഷേത്രത്തിലേക്കുള്ള കൂലി 40 രൂപ പറഞ്ഞു. വെറും ഒന്നര കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം എന്ന് അറിയാമായിരുന്നതിനാല്‍ തര്‍ക്കിച്ചു. ഫലം കിട്ടിയില്ല. 40 രൂപക്ക് രാമേശ്വരം ക്ഷേത്രത്തിന് മുന്നിലെത്തി. ഒരു തമിഴ് തെരുവിന്റെ സാമാന്യ രൂപം, കഴുതകള്‍, കാളകള്‍, ഭക്തര്‍ , ഇവര്‍ അങ്ങിനെ തലങ്ങും വിലങ്ങും നടക്കുന്നു. ഈ മൂന്ന് കൂട്ടരുടേയും വിസര്‍ജ്യങ്ങള്‍ തെരുവിലുണ്ട്.

    ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു ലോഡ്ജ് കണ്ടു പിടിച്ചു.ചെറുത്. എങ്കിലും നല്ല വൃത്തി. 400 രൂപ വാടക. അത് ഉറപ്പിച്ചു. ആറ് മണിക്ക് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി. ആദ്യം പ്രധാന കവാടത്തിന് പിന്നിലുള്ള സമുദ്രത്തില്‍ മുങ്ങിക്കുളിക്കണം. തല തുവര്‍ത്താന്‍ പാടില്ല. ജനനിബിഡമാണ് സമുദ്രതീരം. മണ്ഡല കാലമായതിനാല്‍ പ്രത്യേകിച്ചും.അധികം തിരമാലയില്ലാത്ത, ആഴമില്ലാത്ത കടല്‍. പക്ഷേ അഴുക്കിന്റെ മഹാസാഗരം.....വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ തന്നെ കാലിലേക്ക് പശിമ ഒട്ടുന്നു. കടവുളേ........എന്ന് ആര്‍ത്തുവിളിച്ച് മുങ്ങുന്ന ഭകതര്‍. മുങ്ങുവാന്‍ മനസ്സ് അനുവദിച്ചില്ല.അല്പം വെള്ളം കോരി തലയില്‍ ഒഴിച്ചു.
ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. വഴിയില്‍ ഗണേശ കോവില്‍, ശങ്കരാചാര്യ മഠം എന്നിവയുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ കാണാം. മഠത്തിന് മുകളില്‍ കയറിയാല്‍ രാമേശ്വരം കടല്‍ത്തീരത്തിന്റെ വിഗഹ വീക്ഷണം കിട്ടും.

  ഇനി ക്ഷേത്രത്തിനകത്തേക്കാണ്. അവിടെ 22 തീര്‍ത്ഥക്കിണറുകള്‍ ഉണ്ട്. അതില്‍ നിന്നുള്ള ജലത്തില്‍ നീരാടണം. കിണറ്റില്‍ നിന്നും വെളളം കോരി തലയില്‍ ഒഴിക്കുവാന്‍ നമുക്ക് അനുവാദമില്ല. അതിന് ഏജന്റൂമാര്‍ ഉണ്ട്. തൊട്ടിയും കയറുമായി ഇവര്‍ നമ്മെ കാത്ത് അവിടെ നില്പുണ്ട്. ഒരാളുമായി വിലപേശി..300 രൂപക്ക് കരാര്‍ ഉറപ്പിച്ചു. ആള്‍ മിടുക്കനായിരുന്നു. ക്യൂ നില്‍ക്കുന്ന ഭക്തരുടെ ഇടയിലൂടെ അയാള്‍ ഞങ്ങളെ പിടിച്ച് വലിച്ച് ഓരോ തീര്‍ത്ഥത്തിനും അരികിലേക്ക് കൊണ്ടു പോയി. തീര്‍ത്ഥം എന്നത് ഒരു ചെറിയ കിണറാണ്. ഇതിന്റെ പടിയില്‍ കയറിനിന്ന് അവര്‍ വെള്ളം കോരി നമ്മുടെ ദേഹത്തേക്ക് ഒഴിക്കും. പൈസ കൊടുക്കാതെ നമ്മുടെ ദേഹത്ത് നിന്ന് തെറിച്ച് വീഴുന്ന വെള്ളം തട്ടി പുണ്യം നേടാന്‍ വരുന്ന ഓസ് ഭക്തരെ ഏജന്റെ തെറി പറഞ്ഞ് ഓടിക്കുന്നു. ഒന്നാം തീര്‍ത്ഥത്തില്‍ നിന്നും നനഞ്ഞ് ഒട്ടിയ ദേഹവുമായി രണ്ടാം തീര്‍ത്ഥത്തിലേക്ക് , അവിടെ നിന്ന് അടുത്തതിലേക്ക്, . അധികവും വൃദ്ധരാണ് എങ്കിലും പഴയ മന്ദാകിനിയുടെ കുളിസീന്‍ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ നമുക്ക് കാണാം. ചിലര്‍ ഓടുമ്പോള്‍ പിറകേ ഓടിയാല്‍ സമയം പോകുന്നത് അറിയില്ല. ഭഗവാന്‍ തുണ.............

    മഹാലക്ഷ്മീ തീര്‍ത്ഥം, സാവിത്രീ തീര്‍ത്ഥം,   ഗായത്രീ തീര്‍ത്ഥം,.....അങ്ങിനെ പേരുകളുണ്ട് എല്ലാ തീര്‍ത്ഥങ്ങള്‍ക്കും. ഇരുപത്തി ഒന്ന് തീര്‍ത്ഥങ്ങളില്‍ നിന്ന് ജലം പകര്‍ന്ന് തരാന്‍ മാത്രമേ ഏജന്റിന് അനുവാദമുള്ളൂ. ഇരുപത്തിരണ്ടാമത് തീര്‍ത്ഥമാണ് കോടി തീര്‍ത്ഥം. അതാണ് ഏറ്റവും മഹത്തരം. അതില്‍ നിന്ന് ശാസ്ത്രി നേരിട്ട് വെള്ളം കുടഞ്ഞ് തരും. അപ്പോള്‍ നമ്മള്‍ കാണിക്കയിടണം. നിര്‍ബന്ധമില്ല എങ്കിലും ശാസ്ത്രി നിര്‍ബന്ധിക്കുമ്പോള്‍ നമ്മള്‍ ഇട്ടു പോകും.

അങ്ങിനെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച് ഇരുപത്തിരണ്ട് തീര്‍ത്ഥങ്ങളിലും നീരാടി പാപവിമോചിതരായി  നമ്മള്‍ രാമസ്വാമി ദര്‍ശനത്തിന് അര്‍ഹത നേടുന്നു. ഇതുവരെ ധരിച്ച വസ്ത്രം ഉപേക്ഷിക്കുക. ലോഡ്ജിലെത്തി പുതു വസ്ത്രം ധരിച്ച് രാമസ്വാമി ദര്‍ശനത്തിനിറങ്ങി.



           ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിച്ച് ഭീമാകാരമായ ചുറ്റുമതിലും. ഏത് ഗോപുരം വഴിയും അകത്തേക്ക് കടക്കാം. ഞാന്‍ കിഴക്കേ ഗോപുരം വഴി കടന്നു. ആദ്യം കണ്ടത് കച്ചവട കേന്ദ്രങ്ങളാണ്. ശംഖ്, ചിപ്പി, മാല , വള , ബാഗ്....തുടങ്ങി അതങ്ങിനെ നീളുന്നു. അതു കടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു ഇടനാഴി. പാറയില്‍ തീര്‍ത്ത ശില്പവൈദഗ്ധ്യത്തിന്റെ മനോഹാരിത. ആ ഇടനാഴി കടന്ന് വലത്തോട്ട് തിരിഞ്ഞു.

               ഹാ..........ഇതാണ് രാമേശ്വരം ഇടനാഴി . രാമേശ്വരം ക്ഷേത്രത്തെ ലോകപ്രശസ്തമാക്കി ആ വാസ്തു ശില്പ ചാരുത.


 തെക്ക് വടക്ക് ഇടനാഴിക്ക് 640 അടി നീളം, കിഴക്ക് പടിഞ്ഞാറിന് 400 അടി നീളം. ആകെ 3850 അടി നീളം. 1215 തൂണുകള്‍ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്നു. മേല്‍ക്കൂരയില്‍ രാമകഥ ചിത്രങ്ങളായി ഇതള്‍ വിരിയുന്നു. തൂണുകളില്‍ ശില്പ വൈവിധ്യം.



 ഇടനാഴി ചുറ്റി മറുവശത്ത് എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ ഉള്‍ക്കോവിലേക്കുള്ള പ്രവേശന കവാടം. (തീര്‍ത്ഥങ്ങള്‍  ഉള്‍ക്കോവിലിന് പുറത്താണ്). പ്രവേശന കവാടത്തില്‍ ഒരു ആനക്കുട്ടി നില്പുണ്ട്. പത്തു രൂപ കൊടുത്താല്‍ ആന നിങ്ങളുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കും. ഇനിയങ്ങോട്ട് ഫോട്ടോ അനുവദിക്കില്ല.
    ശ്രീ വിശ്വനാഥര്‍ സന്നിധി, ശ്രീ വിശാലാക്ഷി അംബാള്‍ സന്നിധി, ശ്രീ പര്‍വത വര്‍ത്തിനി അമ്മന്‍ സന്നിധി, നന്ദി ദേവന്‍ മണ്ഡപം എന്നിവയില്‍ തൊഴുത് രാമനാഥ സ്വാമി സന്നിധിയിലേക്ക് പ്രവേശിക്കാം.
       ഇവിടെ മുതല്‍ തിരക്കേറിയ ക്യൂ പ്രത്യക്ഷപ്പെടുന്നു. വളഞ്ഞ് പുളഞ്ഞ് പോകുന്ന നിരയില്‍ അണിചേര്‍ന്ന് നമുക്ക് രാമനാഥ സ്വാമിയെ കാണാം.

ഐതിഹ്യം :- രാവണനെ വധിച്ച് തിരിച്ചെത്തിയ രാമനോട് ഹത്യാദോഷം തീര്‍ക്കുവാനായി സീതാദേവി മഹേശ്വര പ്രീതിക്കായി പൂജ നടത്തണം എന്ന് മഹര്‍ഷികള്‍ നിര്‍ദ്ദേശ്ശിച്ചു. മുഹൂര്‍ത്തം കുറിച്ച് നല്‍കി. പൂജാ പ്രതിഷ്ഠക്കായി കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുവാന്‍ സീതാദേവി ഹനുമാനെ അയച്ചു. മുഹൂര്‍ത്ത സമയം അടുത്തിട്ടും ഹനുമാന്‍ തിരിച്ചെത്തിയില്ല. സീതാ ദേവി രാമേശ്വരം കടല്‍ത്തീരത്ത് നിന്നും മണല്‍ വാരി ഒരു ശിവലിംഗം ഉണ്ടാക്കി. അതില്‍ പൂജ നടത്തി. വളരെ കഷ്ടപ്പെട്ട് ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്‍ ഇത് കണ്ട് കോപിഷ്ഠനായി. മണലിലുള്ള ശിവലിംഗം അടിച്ചുടക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജിതനായി. ഹനുമാനെ സ്വാന്തനിപ്പിക്കുവാന്‍ അദ്ദേഹം കൊണ്ടു വന്ന ശിവലിംഗം ശ്രീരാമന്‍ തൊട്ടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. അതില്‍ പൂജ ചെയ്ത ശേഷം മാത്രമേ സീതാ ദേവി ചെയത പ്രതിഷ്ഠയില്‍ പൂജിക്കാവൂ എന്ന് കല്പിച്ചു.

    ഹനുമാന്‍ കൊണ്ട് വന്ന ശിവലിംഗം വിശ്വനാഥര്‍ സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതില്‍ പൂജ ചെയ്ത ശേഷം മാത്രമേ രാമനാഥ സന്നിധിയില്‍ പൂജ നടത്തുകയുള്ളൂ.

         രാമേശ്വരത്തെ മുഖ്യ പ്രതിഷ്ഠ, സീതാ ദേവി ഉണ്ടാക്കിയ ശിവലിംഗം. അതിന്റെ ലാളിത്യം കൊണ്ട് മനോഹരമാണ്. മറ്റു പ്രതിഷ്ഠകളെ അപേക്ഷിച്ച് അത് വളരെ ചെറുതാണ്.  രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെ പൂജ നടക്കുന്നു.  ഗംഗയില്‍ നിന്ന് ഭക്തര്‍ കൊണ്ടുവരുന്ന ഗംഗാജലം ഇവിടെ അഭിഷേകം ചെയ്യുന്നു. ഇവിടത്തെ തീര്‍ത്ഥ ജലം അഭിഷേകത്തിനായി കാശിയിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.

   രാമനാഥ സ്വാമി ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത കൌണ്ടറില്‍ നിന്നും പ്രസാദം വാങ്ങാം. പഞ്ചാമൃതം , ലഡു, എന്നിവ ഉള്‍പ്പെടുന്ന പാക്കറ്റ് ഒന്നിന് 120 രൂപ വില.

   അങ്ങിനെ രാമനാഥ സ്വാമിയെ ദര്‍ശിച്ച് പാപമുക്തി നേടി പുറത്തേക്ക് ..........................

            ഇനി യാത്ര ആ സ്വപ്നഭൂമിയിലേക്ക് ധനുഷ്കോടി............................................

10 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

തിരിച്ചു വരുമ്പോഴേക്കും ട്രാൻസ്ഫ്ർ കിട്ടുമോ എന്തോ?

Yasmin NK said...

രസിച്ചു വായിച്ചു. സീരിയല്‍ തീര്‍ത്ഥക്കുളി കലക്കി,

ഞങ്ങളും പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ധനുഷ്കോടിയിലേക്ക്, ഗോസ്റ്റ് സിറ്റി. വൃത്തി തീരെയില്ലല്ലേ അവിടെങ്ങും,ഇത് തന്നെയാണു കന്യാകുമാരീലേം കഥ ,നാറീട്ട് അടുക്കില്ല.

anushka said...

ബ്ളോഗെഴുതുന്ന പാപം രാമേശ്വരത്ത് കുളിച്ചാല്‍ തീരില്ല..

Unknown said...

കരിമീൻ...യാത്ര ഏറെ ഇഷ്ടപ്പെട്ടു..ജനുവരിയിൽ ഞങ്ങളും രാമേശ്വരവും, ധനുഷ്കോടിയും സന്ദർശിക്കുവാൻ തീരന്മാനിച്ചിട്ടുണ്ട്...മുല്ലപ്പെരിയാർ പ്രശ്നം കത്തിപ്പടരുന്നതുകൊണ്ട് യാത്ര നടക്കുമോയെന്ന് അറിയില്ല...എന്തായാലും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു...ആശംസകൾ നേരുന്നു..

African Mallu said...

നല്ല വിവരണം .ചിത്രങ്ങള്‍ കുറച്ചു കൂടി ആവാമായിരുന്നു .കുറെ കാലം മുന്‍പ് പോയിട്ടുണ്ട് പക്ഷെ തിരിച്ചു വരുമ്പോഴേക്കും മഞ്ഞപ്പിത്തം ബാധിച്ചു .പ്രധാന പ്രശ്നം വൃത്തിയില്ലായ്മ തന്നെ .പിന്നെ ഒരു വിശ്വാസം ഒരു തീര്‍ത്ത കുളത്തില്‍ നിന്നും അടുത്തതില്‍ എത്തുമ്പോഴേക്കും വെള്ളം ശരീരത്തില്‍ നിന്നും പൂര്‍ണമായി വലിഞ്ഞിട്ടുണ്ടാവും എന്നാണ് ,ചിലപ്പോള്‍ ആ പ്രദേശത്തെ വെയില്‍ കാരണമാവും .

Kalavallabhan said...

പാപമൊക്കെ ഇറങ്ങിയല്ലോ, ഇപ്പോഴും പഴയ വെയ്റ്റുണ്ടോ ?

Anonymous said...

നാല്‍പ്പതു ലക്ഷം ജനങ്ങളെ മുക്കി കൊല്ലാനുള്ള വെള്ളം കേരളം സൌജന്യമായി കൊടുത്തിട്ടും 'തേച്ചുകുളി' എന്ന ശീലം തൊട്ടു തീണ്ടിട്ടില്ലാത്ത വികാരജീവികള്‍! തമിഴാ....തമിഴാ...വണക്കം

Unknown said...

വായിച്ചു. പലതവണ പോയിട്ടുണ്ട് അവിടെ. കഴിഞ്ഞ തവണ ചെന്നപ്പോഴാണ് രുദ്രാക്ഷമണ്ഡപം കാണാനായത്. മരക്കാനാവത്ത ഒരനുഭവമായിരുന്നു അത്. ഇനിയുമെഴുതൂ !

krishnakumar513 said...

യാത്ര ഇഷ്ടപ്പെട്ടു .ധനുഷ് കോടി വിവരണം ഉടനെഴുതുമല്ലോ അല്ലേ?

ശ്രീജിത് കൊണ്ടോട്ടി. said...

നല്ല വിവരണം..