Monday, October 8, 2012

വെട്ടുകവികള്‍ക്കിടയില്‍ ഒരു മുടിവെട്ടു കവി !

“മുട്ടിക്കാം ഭൂതേശാ മുടങ്ങാതെ തേങ്ങ ഞാന്‍
പൊട്ടശ്ലോകങ്ങളുണ്ടാക്കും ദുഷ്ടക്കൂട്ടം നശിക്കണേ “

   കവി പ്രജാപതിയാണ് . കാവ്യസംസാരത്തില്‍ മാത്രമല്ല , സംസാരത്തിലും. ആ കവികളോടാണ് നെരൂദ പറഞ്ഞത് “ വരൂ...ഈ തെരുവുകളിലെ രക്തം കാണൂ....”

അങ്ങിനെ അവര്‍ തെരുവുകളിലേക്കിറങ്ങി . അവര്‍ രക്തം കണ്ടു. തെരുവുകളിലെ രക്തം.. ടി.പി..ചന്ദ്രശേഖരന്റെ രക്തം....
അതിനു മുന്നോ പിന്നോ ചീന്തിയ രക്തങ്ങള്‍ അവര്‍ കണ്ടതേയില്ല...ആ രക്തം മാത്രം മതിയായിരുന്നു , മനീഷി ഉണരാന്‍. അവിടെ സൈനത്തീസിസ് പ്രവര്‍ത്തിച്ചു തുടങ്ങി. സിരാപടലങ്ങളുടെ വിക്ഷോഭത്തിലൂടെ കവിതകള്‍ പിറക്കുകയായി , വെട്ടു കവിതകള്‍....

      വെട്ടുകവികള്‍ക്കിടയില്‍ മുടിവെട്ട് കത്രികയുമായി ഒരു കവി ഇരുന്നുകൊണ്ട് പ്രവേശിച്ചുകളഞ്ഞു. നാട്യശാസ്ത്രത്തിലില്ലാത്ത ഒരു നടനമായിപ്പോയി അത്. വെട്ടുകവികളെ അസ്ത്രപ്രജ്ഞരാക്കി മുടിവെട്ട് കവി ഗോളടിച്ചുകളഞ്ഞു. ബഞ്ചമിന്‍ മൊളോയിസിന് ശേഷം ഇതാ ഒരു കവി കൊലക്കയറിലേക്ക്. ആരുപറഞ്ഞു മലയാളം ക്ലാസ്സിക്കലല്ലെന്ന്. ഇതല്ലേ ക്ലാസിക്. ഇതല്ലേ ഭാവന....ഇതല്ലേ കാരയത്രിയായ ഭാവയത്രിയായ പ്രതിഭ.

 ദേശാഭിമാനിയിലെ കൂട്ടിക്കൂട്ടങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു കവി വിശ്വകവിയായി പരിണമിക്കുകയാണിവിടെ ...പച്ചക്കുതിരയിലെ കത്രികക്കിടയിലിരുന്ന് കവി മൊഴിയുന്നു.

 ചോദ്യം : താങ്കളെ കവിയെന്ന നിലയില്‍ അറിഞ്ഞ കാലം മുതല്‍ ദേശാഭിമാനിയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലുമാണ് കവിത അച്ചടിച്ചു കാണുന്നത് ?
ഉത്തരം :.................................................................അക്കാലത്ത് ഞാന്‍ ദേശാഭിമാനിയിലേ എഴുതാറുള്ളായിരുന്നു. 
  
       എന്തൊര് പ്രതിബദ്ധത. ബൂര്‍ഷ്വാ മാതൃഭൂമിക്കോ ഭാഷാപോഷിണിക്കോ അല്പം ചുവന്ന കലാകൌമുദിക്കോ ഒന്നും അയച്ചുകൊടുക്കാതെ ദേശാഭിമാനിക്ക് മാത്രം എഴുതിയിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കവി. കെ.പി.ജി തോറ്റുപോയി..

  ഇവിടെയല്ല കവി ഗോളടിച്ചത് . അതിതാണ് “ സച്ചിതാനന്ദന്റേയും കെ.ജി.എസ്സിന്റേയും ഒറ്റവരികള്‍ പോലും അക്കാലക്ക് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ എന്ന് പറയുന്നവര്‍ കൊടുക്കുമായിരുന്നില്ല “
 അതാണ് കാര്യം. സച്ചിദാനന്ദനും കെ.ജി.എസും നിരന്തരം കവിത അയച്ചുകൊടുക്കുമായിരുന്നിട്ടും മാതൃഭൂമി , ഭാഷാപോഷീണി എന്നിവര്‍ പ്രസിദ്ധീകരിക്കുമായിരുന്നില്ല. എന്നാല്‍ നമ്മുടെ കവിയാകട്ടേ ഇവരെപ്പോലല്ല , മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ പോലും കവിത കൊടുക്കില്ല, ദേശാഭിമാനിക്ക് മാത്രമേ കൊടുക്കൂ....

   “ ഇവനെക്കൂടി സ്വീകരിക്കുക “ എഴുതിയ സച്ചിദാനന്ദന്‍ , “ കൊച്ചിയിലെ വൃക്ഷങ്ങള്‍ “ എഴുതിയ കെ.ജി.എസ്. ഇവര്‍ മുഖ്യധാരകള്‍ക്ക് പിന്നാലെ കെഞ്ചി നടന്നിരുന്നപ്പോള്‍ മുഖ്യധാരകളെ പുറം കാല്‍ കൊണ്ട് മടക്കിയടിച്ച നമ്മുടെ സ്വന്തം നെരൂദ......

അഭിമുഖം അന്ത്യത്തിലേക്ക് കടക്കുന്നു 
   “ എന്നെ അലട്ടുന്ന പ്രശ്നം ഇതുമാത്രമാണ് . ഞാന്‍ കേരളത്തിലെ കൊണ്ടാടപ്പെടുന്ന ഒരു എഴുത്തുകാരനല്ലെങ്കില്‍ പോലും , ഇവിടെയുള്ള ഒരു എഴുത്തുകാരനെ കൊല്ലാന്‍ ആലോചന നടന്നു എന്നറിഞ്ഞിട്ടും മറ്റെഴുത്തുകാര്‍ക്കും പൊതുസമൂഹത്തിനും യാതൊരു പ്രയാസവുമുണ്ടായില്ല എന്ന കാര്യമാണ് എന്നെ അമ്പരപ്പിച്ചത്.”

         എന്നെയും അമ്പരപ്പിക്കുന്നത്, കേരളത്തില്‍ പത്ര - ചാനലുകളില്‍ അഭിരമിക്കുന്ന ജീവികളെയെല്ലാം അമ്പരപ്പിക്കുന്നത് ഇതു തന്നെയാണ്. സി.പി.എം പോലൊരു പാര്‍ട്ടി, അതിന്റെ മുന്‍ എം.എല്‍.എ. മെമ്പര്‍ഷിപ്പ് പുതുക്കാത്തത് പോലും ചര്‍ച്ചയാകുന്ന കേരളത്തില്‍,  എ.സി.കാറില്‍ കളിയിക്കാവിളവരെ പോയി സമരക്കാരെ കളിയാക്കുന്നത് പോലും കൊണ്ടാടപ്പെടുന്ന ഈ നാട്ടില്‍ , ഒരു മഹാകവിയെ കൊല്ലാന്‍ ക്വട്ടേഷന് ആളെ വിട്ടിട്ട് അത് ചര്‍ച്ചയാകുന്നില്ല എന്ന് വന്നാല്‍ അത് അതിശയം തന്നെ. ഇവിടെ ആര്‍ക്കാണ് കുഴപ്പം ..മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ അതോ മഹാകവിക്കോ ? 

ഭാവി പ്രവചനം തുടരുന്നു “ എന്നെകൊന്നാല്‍ കുറച്ചുനാള്‍ പത്രത്തിലൊക്കെ പുകിലുണ്ടായേക്കാം .അതു കഴിഞ്ഞാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന് എനിക്ക് കൃത്യമായി അറിയാം. കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തവര്‍ക്ക് അതിലും നന്നായി അതറിയാം

          അതുകൊണ്ട് എന്നെ കൊല്ലരുതേ എന്നൊരു അഭ്യര്‍ത്ഥന ഈ വാചകങ്ങളിലുണ്ടോ...ഹേയ് സംശയം തോന്നിയതായിരിക്കും. ചോരയില്‍ കുരുത്തവനാണ് കവി. കത്തി കണ്ട് പേടിക്കില്ല...

എന്നാലും സംശയം തീരുന്നില്ലല്ലോ ? ആരായിരിക്കാം കവിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് ? .പണ്ടായിരുന്നെങ്കില്‍ ഉറപ്പിച്ച് പറയാമായിരുന്നു “ സി.പി.അച്യുതമേനോനോ , സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോ ആണെന്ന് “ അവര്‍ മരിച്ചുപോയതിനാല്‍ അവരെ ഒഴിവാക്കാം . പിന്നെയാര് ?

  എന്തായാലും മലയാളഭാഷയോട് അഗാധമായ സ്നേഹവും മണ്മറഞ്ഞുപോയ കവികളോട് ആദരവും ഉള്ള ഒരു ക്വട്ടേഷന്‍ സംഘം കേരളത്തില്‍ ഉണ്ട് എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു....

4 comments:

ASOKAN said...

കര്‍ത്താവേ,ഇതിനും കൊട്ടേഷന്‍ കൊടുക്കാനോ..???
ഒരു ഗുഡ് നൈറ്റ് കത്തിച്ച തീരാവുന്ന കേസേ ഉള്ളൂ ഇത്....!!!

Anonymous said...

ഇതാണ് പണ്ടുള്ളവര്‍ പറഞ്ഞത് കക്കൂസ് പൊളിച്ചു ജയിലില്‍ പോകുന്ന ഇടപാട് എന്ന്.

Umesh::ഉമേഷ് said...

ഓഫ്:

പൊട്ടിക്കാം തേങ്ങ ഭൂതേശാ മുട്ടിക്കാതെയൊരാണ്ടു ഞാൻ

എന്നാണു് എഴുമാവു കുഞ്ഞൻ / വെണ്മണി ശ്ലോകത്തിന്റെ പൂർവാർദ്ധം.

karimeen/കരിമീന്‍ said...

നന്ദി ഉമേഷ്...വയസ്സായി ഓര്‍മ്മ നില്‍ക്കുന്നില്ല...നന്ദി...