Friday, July 10, 2009

അപസര്‍പ്പക കഥ തുടരുന്നു (രണ്ടാം ഭാഗം)

വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നു. യൂണിവേര്‍സിറ്റി കോളേജിന്‍ മുന്നിലെ മഹാഗണികളില്‍ വാവലുകള്‍ കലപില കൂട്ടുന്നു.വെളിച്ചം വിതറി വാഹനങ്ങല്‍ ചീറിപ്പായുന്നു.

കോളേജിന്റെ വലതുവശത്തെ മതിലിന്റെ അരികുപറ്റി ഒരാള്‍ പരിഭ്രാന്തനായി നടന്നു നീങ്ങുന്നു. ഒരു കറുത്ത അംബാസിഡര്‍ കാറില്‍ അയാള്‍ സ്പെന്‍സെര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ വന്നിറങ്ങിയതേയുള്ളൂ. മുഖം മറച്ചു കെട്ടിയ ടവ്വലില്‍ കൂടി അയാളുടെ ചുവന്ന കണ്ണുകല്‍ പുറത്തു കാണാം.വല്ലാതൊരു പരിഭ്രമം അയാളെ അലട്ടുന്നുണ്ട്.
കോളേജിന്റെ പിന്‍ വശത്ത് ചുവപ്പും വെള്ളയും കലര്‍ന്ന ആ ബഹുനില മന്ദിരത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു. പ്രധാന ഗേറ്റിനെ ഒഴിവാക്കി മന്ദിരത്തിന്റെ പിന്നിലുള്ള ആഡിറ്റോറിയത്തിന്റെ ഗേറ്റു വഴി അയാള്‍ അകത്തേക്കു നടന്നു. ആഡിറ്റോറിയത്തിന്റെ പ്രധാന വാതിലിനു മുപ്പതടി ഇടത്തേക്കു മാറി അടച്ചിട്ടിരിക്കുന്ന ഒരു ചെറിയ വാതിലിനു മുന്നില്‍ അയാള്‍ നിന്നു.ഇപ്പോള്‍ അയാളുടെ തലയിലെ ടവ്വല്‍ അഴിച്ചു മാറ്റിയിട്ടുണ്ട്. ടവ്വല്‍ തോളിലേക്കിട്ട് വലതുകയ്യുടെ ചൂണ്ടു വിരല്‍ മടക്കി അയാള്‍ പതിയെ അടഞ്ഞ വാതിലില്‍ പ്രത്യേക താളത്തില്‍ മുട്ടി.
ഒന്ന്,രണ്ട്,മൂന്ന്,
ഒരു ഞരക്കത്തോടെ വാതില്‍ ഉള്ളിലേക്ക് തുറക്കപ്പെട്ടു. അകത്ത് ചെറുതെങ്കിലും വൃത്തിയില്ലാത്ത ഒരു കിടപ്പുമുറി. അതിലെ കട്ടിലില്‍ ആഗതന്റെ വരവും കാത്ത് മൂന്നുപേരിരിക്കുന്നു.
അവര്‍ ഇവരാണ്.
പി.ഗിരിരാജന്‍, ഇ.പി.ഗിരിരാജന്‍, എം.വി.ഗിരിരാജന്‍.
"എന്തു പറ്റി കുടമ്പുളി സുരേന്ദ്രാ......................." ഇ.പി. ആഗതന്റെ പരിഭ്രമം കണ്ട് ചാടി എഴുനേറ്റ് ചോദിച്ചു.
"അവന്‍ രക്ഷപെട്ടു. എനിക്ക് കിട്ടിയില്ല.............." കുടമ്പുളിക്ക് വാക്കുകള്‍ ഇടറി.
" ച്ച്ച്ഛായ്.........!.തന്നെയൊക്കെ പറഞ്ഞയച്ചപ്പോഴെ ഞാന്‍ കരുതിയതാണിത്. നിന്നെയൊന്നും കൊണ്ട് ഒരു ചുക്കും നടക്കില്ല.കണ്ണൂരില്‍ നിന്ന് എന്റെ പിള്ളേരെ വരുത്തിയാല്‍ മതിയായിരുന്നു". ഇ.പി.രോഷം കോണ്ട് വിറച്ചു.
"എന്റെ കഴിവുകേടല്ല ഇ.പി.,ഞാന്‍ പിള്ളേരെ മുഴുവന്‍ ഒരുക്കി നിര്‍ത്തിയിരുന്നതാണ്‍. എന്നാല്‍ ക്ലിന്റ് ഹൌസില്‍ നിന്നും പുറത്തേക്കിറങ്ങിയ അവന്റെ കാര്‍ നമ്മള്‍ കരുതിയ പോലെ ഇടത്തേക്കു തിരിഞ്ഞു.പക്ഷേ പെട്ടെന്നത് വെട്ടിത്തിരിഞ്ഞ് വലത്തേക്കു പോയി".
അവനെന്തിന്‍ വലത്തോട്ടു പോയി.ഇടത്തോട്ടല്ലേ പോകേണ്ടിയിരുന്നത്".എം.വി.ഗിരിരാജന്‍ സംശയമായി.
"അതെ, അതാണെനിക്കും മനസ്സിലാകാത്തത്. പക്ഷേ ആ കാറിന്റെ പിന്നില്‍ ആരോ ഉണ്ടായിരുന്നതായി തോന്നുന്നു". കുടമ്പുളി പറഞ്ഞു.
"അതാര്‍, അവന്‍ ഒറ്റക്കാണല്ലോ വന്നത്. ജി.എമ്മിന്റെ വീട്ടില്‍ നിന്നും മറ്റാരും പുറത്തേക്കിറങ്ങിയിട്ടില്ല. അക്കാര്യം മഫ്ടി പോലീസ് എന്നെ അറിയിച്ചു.". പി.ഗിരിരാജന്‍ പറഞ്ഞു.
" അവളുടെ മനമാകെ തളിരിടുമൊരു കാലം" ഭീമ ഗോള്‍ഡിന്റെ പരസ്യം . ഇ.പി.ഗിരിരാജന്റെ മൊബൈല്‍ ശബ്ദിച്ചതാണ്‍.
എന്തുകൊണ്ടോ ഈ ട്യൂണ്‍ അദ്ദേഹത്തിന്‍ വളരെ ഇഷ്ടപ്പെട്ടുപോയി. സുഹൃത്തുക്കളൊക്കെ കളിയാക്കിയിട്ടും അയാള്‍ ഈ ട്യൂണ്‍ മാറ്റിയതേയില്ല.
ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതോടെ അവിടെ ഒരു നിശബ്ദത പരന്നു. നാലു മുഖങ്ങളില്‍ ആകാംഷയുടെ തീഷ്ണത.
ഇ.പി.ഫോണ്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങി. തലകുലുക്കുന്നതും മൂളുന്നതും മാത്രം മറ്റുള്ളവര്‍ക്ക് കേള്‍ക്കാം.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വന്ന ഇ.പി.യോട് ഒരേ സ്വരത്തില്‍ മൂന്നു പേരും ചോദിച്ചു.
"എന്താ, എന്താ...................."
" അവന്‍ നവശക്തി ഓഫീസില്‍ എത്തിയിട്ടില്ലാ, നമ്മുടെ പിള്ളേര്‍ വിളിച്ചു".
" പിന്നവനെവിടെപ്പോയി".
"അതെനിക്ക്......................................."
ഠേ.................................................അതിശക്തമായ ഒരു ആഘാതത്തില്‍ ആ മുറിയുടെ വാതില്‍ ചവുട്ടിത്തുറക്കപ്പെട്ടു.
പൊടുന്നനെ അവിടത്തെ വെളിച്ചം പൊലിഞ്ഞു.
................................................................................................................

സമയം രാത്രി എട്ട് മുപ്പത്. കെ .എച്ച്.ആര്‍.ഡിയുടെ വഴുതക്കാട്ടെ ബഹുനില മന്ദിരം ഇരുട്ടിലാണ്ട് നില്‍ക്കുന്നു.
ഒരു മുറിയൊഴിച്ച്. ആ മുറിക്കു പുറത്ത് അസി:സെക്രട്ടറി തരുണ്‍ കുമാര്‍ എന്ന ബോര്‍ഡ് കാണാം.
ചന്ദന നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച് തരുണ്‍ ആ മുറിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‍. അയാള്‍ ആകെ അസ്വസ്ഥനാണ്‍. കൈകള്‍ വല്ലാതെ കൂട്ടിത്തിരുമ്മുന്നു. ഇടക്കിടെ ജനാലയിലൂടെ താഴെ റോഡീലേക്ക് നോക്കുന്നുണ്ട്. ആരെയോ പ്രതീക്ഷിക്കുന്നുണ്ടെന്നു തീര്‍ച്ച.
പെട്ടെന്ന് ആ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി. വിമന്‍സ് കോളേജിന്റെ ഗേറ്റ് ചുറ്റി വളഞ്ഞ് ഒരു കറുത്ത ലാന്‍സര്‍ കെ .എച്ച്.ആര്‍.ഡിയുടെ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തു. ഡോര്‍ തുറന്നടയുന്ന ശബ്ദം. ആരോ ലിഫ്റ്റ് വഴി മുകളിലേക്ക് കയറുകയാണ്‍. ഏഴു നിമിഷങ്ങള്‍ക്ക് ശേഷം തരുണ്‍കുമാറിന്റെ മുറിയൂടെ കോളിങ്ങ് ബെല്ല് ശബ്ദിച്ചു.
"യെസ്, കമിന്‍"
മണി മുഴക്കം നിലച്ചു. പരിപൂര്‍ണ്ണ നിശബ്ദത. തരുണ്‍ വീണ്ടും ആവര്‍ത്തിച്ചു.
"യെസ് കമിന്‍"
പ്രതികരണമില്ല.
കസേര പിന്നിലോട്ടിട്ട് തരുണ്‍ എഴുനേറ്റു. വാതില്‍ തുറന്നു. ആരെയും കാണുന്നില്ല.അദ്ദേഹം നാലുപാടും നോക്കി.
ശുദ്ധ ശ്യൂന്യത.
എന്തോ ഒരു ഭയം തരുണിനെ അലട്ടിത്തുടങ്ങി.
പെട്ടെന്ന് മുറിയുടെ വാതില്‍ക്കല്‍ ഒട്ടിച്ചു വച്ച ഒരു ഇളം പിങ്ക് കടലാസ്സു കഷണം തരുണിന്റെ ശ്രദ്ധയില്‍ പെട്ടു.
അത് വായിച്ച തരുണിന്റെ നട്ടെല്ലില്‍ നിന്നും ഒരു ഇടിമിന്നല്‍ തലച്ചോറിലേക്ക് പാഞ്ഞു കയറി.
വീഴാതിരിക്കാന്‍ അയാള്‍ ചുമരിലേക്ക് ചാരി.
അപ്പോള്‍ ഇടനാഴിയുടെ വലത്തേ മൂലയില്‍ നിന്നും ഒരു തടിച്ച രൂപം അയാള്‍ക്കു നേരെ സാവധാനം നടന്നടുക്കുന്നുണ്ടായിരുന്നു.

4 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഞായരാഴ്ചാ ഉച്ചക്ക് മുന്നേ കഥ തീരണം വെറുതെ കാത്തിരിക്കാന്‍ വയ്യ

താരകൻ said...

ഇങ്ങനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താതെ.അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

Suraj said...

അട്ടിപ്പാറമ്മച്ചീ... ഇതൊരൊന്നൊന്നര സസ്പെന്‍സാണ് മച്ചൂ... എന്നാ ഒരു ബില്‍ഡപ്പ്...
കെടത്തിപ്പൊറുപ്പിക്കൂല്ലന്ന് തന്നല്ല് ?

കണ്ണില്‍ സനോളയൊഴിച്ച് കാത്തിരിക്കേണ്...

ഉഗ്രന്‍ said...

ഒരു കുത്തങ്ങോട്ടു തന്നാലുണ്ടല്ലോ? മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കുന്നതിനൊക്കെ ഒരതിരു വേണ്ടേ?
വേഗം അടുത്ത ഭാഗം ഇട് ചങ്ങാതി.

:)